ഉപ്പ – ഡോ. അരവിന്ദ് ജെ. എഴുതിയ കവിത

Mail This Article
നീണ്ട നാലു പതിറ്റാണ്ടിന്റെ കഥയ്ക്കൊരു
വിരാമമുണ്ടോ ഇനി?
യാത്രയാരംഭിച്ച ദിക്കിലിപ്പോൾ
കുറ്റിച്ചെടികളും വന്മരമായി
കാറ്റിലും കോളിലും ആടിയതിന്റെ
നോവിലെ ഉപ്പിന്റെ കയ്പ്പ്
നോട്ടുകെട്ടുകൊണ്ട് അളന്നു തുടങ്ങി
പാതിവെന്തു നീറിയ ശരീരത്തിന്
ശവപ്പറമ്പിൽ അൽപ്പം ആശ്വാസമുണ്ട്
പണ്ടാരോ ചെയ്ത പുണ്യത്തിന്റെ
ബാക്കിയെന്നോളം എഴുതി വച്ച ആറടി
പതിനെട്ടുത്തൊട്ടുകൂട്ടി തുടങ്ങിയ
നാളിൽ തന്നെ, ഇതളിൽ മുള്ളുകൊണ്ട്
തുന്നിയ കുപ്പായമിട്ടവനാണ്
ഈയുള്ളവന്റെ ഉയിരും ഉടലും
അന്നം തേടിയ നാളിൽ, മറുകര നോക്കി
ചേക്കേറുകയെന്നല്ലാതെ മറ്റെന്ത് വഴി?
മാറിടം മറന്ന് വളർന്നിടം നോക്കി വച്ച
ചുവടുകൾ മണൽത്തരികളിൽ
നിലം കണ്ടെത്തുകയായിരുന്നു
ഇരുട്ട് കുത്തിയ നേരത്ത്
ആർത്തു പെയ്ത കണ്ണുകളുടെ വേദന
മണലിന്റെ മാറില്‍ കിടന്ന് പിടഞ്ഞ് വീണു
ഇരവും പകലും വലിച്ചു നീട്ടിയ
സൂര്യന്റെ വാശിക്ക് അപ്പുറം മറ്റെന്ത് ജയിക്കാൻ?
ഓടുന്ന യാമവും, മാറുന്ന ഋതുക്കളും
മുടിനാരിൽ കണ്ടു എന്നല്ലാതെ,
വായിച്ചു മറയ്ക്കാൻ ഒരു കടലാസുതുണ്ടിന്റെ
കാവൽ കൂടെ ഉണ്ടായിരുന്നില്ല
തൊണ്ട വറ്റുന്ന മട്ടിൽ ഇരമ്പിയ കനൽക്കട്ട
അയിത്തം തീണ്ടിയവരെ പോലെ
ദൂരെ നിന്നു പല്ലിളിച്ചു.
ചോരയും നീരാവുമത്രേ..
രാത്രിയിൽ ഉറക്കം ഒളിച്ചോടുമത്രേ..
സൂര്യന്റെ കണ്ണിലെ കാന്തിയാവാൻ മടിച്ച്
സൂര്യകാന്തി പോലും തൂങ്ങിമരിക്കുമത്രേ..
പൊള്ളുന്ന ചുവടിലെ സിരകൾ
മനസ്സ് മറന്ന് പേടിച്ച് കരിഞ്ഞുണങ്ങുമത്രേ
യാതനകൾക്കും വേദനകൾക്കും
ഒടുവിൽ കൂട്ടായി കിട്ടുന്നത്
കാതൽ വറ്റിയ ചില സ്വപ്നങ്ങളും
തന്റെ രക്തത്തിൽ കുതിർന്ന്,
പിറവിയെടുത്ത സന്താന വസന്തങ്ങൾ
ഇന്ന് പൂക്കുന്നത്, ആ ആണിവേരിൽ
കൊല്ലന്റെ ആലയിൽ തീർത്ത കട്ടിയുള്ള
ജന്മം കൊണ്ടാണ്.
നിറം മങ്ങിയത് തൊലിക്ക് മാത്രമല്ലെന്ന വെളിപാട്
ഇടയ്ക്കുള്ള സംഗമത്തിലെ
പൊടുന്നനെയുള്ള ചിരികൾ കണ്ടാണ്.
ആരു പകുത്തു നൽകീടും ഈ ഭൂവിൽ
തൻ ജന്മസ്വപ്നങ്ങളെ?
ആരു മറന്നീടും ഈയായുസ്സിൽ
തൻ ജന്മസൗന്ദര്യങ്ങളെ?
കഥകൾ പിറക്കുന്ന ഉമ്മയുടെ മാറിൽ നിന്ന്
മണലിന്റെ മണമുള്ള ഉപ്പയുടെ കഥയ്ക്ക്
അൽപ്പം കട്ടി കൂടുതലായിരുന്നു,
തീരായാതനയിൽ കൈപിടിച്ചുയർത്തി
സ്വന്തം ഇതളുകളെ ഒരു വസന്തത്തിന്
വേണ്ടി പൊഴിച്ച,
ശിശിരമെന്ന മട്ടിൽ കണ്ണടച്ച,
ഞങ്ങളുടെ ചിരിയിൽ കണ്ണ് നിറച്ച്
വാണിടം വാനോളം തണലു ചൂടിച്ച,
ചുട്ടുപഴുക്കുന്ന യാത്രയിൽ വർഷം പൊഴിച്ച
മണലിനെ ചുംബിച്ച മഴയുടെ ഇലകൾക്ക്
കണ്ണീരിന്റെ വിയർപ്പ് നൽകിയ
ഉപ്പാന്റെ കഥ
ഉമ്മറത്തിണ്ണയിൽ കൂര താങ്ങിയ
തൂണിനോട് ഇനി മൽപ്പിടുത്തമില്ല
ഇതെന്റെ ഉപ്പാന്റെ കഥയാണ്
‘അവന്റെ കണ്ണിലെ ഉപ്പിൽ നിന്നുണ്ടായി
ഞങ്ങൾ നുണയുന്ന മധുരത്തിന്റെ കഥ’