തീക്കനലുകൾ – മൈന എഴുതിയ കവിത

Mail This Article
ഓർമ്മകളുടെ നെരിപ്പോട് കത്തിയെരിയുന്ന
ഒരു മദ്ധ്യാഹ്‌നത്തിൽ
എന്റെ വേരാഴങ്ങളിലേക്ക് ഒരു യാത്ര..
മുറ്റത്തു ചെമ്പരത്തിപ്പൂവ് നിറഞ്ഞു നിന്നിരുന്ന,
തൊടിയിൽ കാരക്ക വീണുകിടന്നിരുന്ന
അടർന്ന സിമന്റ് തറകളുള്ള എന്റെ തറവാട്.
മച്ചു മേഞ്ഞ, പല്ലികൾ ഓടുന്ന വീട്ടകം.
അവിടെ അടുക്കളയിൽ വിറകടുപ്പിൽ
അരി തിളച്ചു മറിയുന്നുണ്ടാവും...
അകത്തെങ്ങോ എന്തോ പരതി നടക്കുന്ന അമ്മച്ചി.
തിരു ഹൃദയരൂപത്തിന് താഴെ,
ചിത്രപ്പണികളുള്ള കട്ടിലിൽ
ശാന്തമായി വിശ്രമിക്കുന്നുണ്ടാവും അപ്പച്ചൻ.
ഇന്ന് പഴയതിന്റെ അവശേഷിപ്പുകൾ
ചേർത്തുനിർത്തി
പുതിയതൊന്ന് പണിതിരിക്കുന്നു.
കാലത്തിനു ചേർന്നത്
ഇന്നിന്റെ ആവശ്യമല്ലേ.
എന്നിട്ടും പ്രിയ സഹോദരൻ
പഴയതിന്റെ അവശേഷിപ്പുകൾ
ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നു!
പഴയ മണം ആർത്തിയോടെ ആവാഹിച്ചു
പഴയ അടുക്കള ചുറ്റിനടന്നു.
മാറാല തൂങ്ങുന്ന ചിമ്മിനി.
എരിഞ്ഞമർന്ന കാലങ്ങൾ!
അവിടെ അകത്തെ മുറിയിൽ നിന്ന്
ഒരു തേങ്ങൽ കേൾക്കുന്നുണ്ടോ?
ആരോടും മിണ്ടാനാവാതെ, ശ്വാസം മുട്ടിപ്പിക്കുന്ന
ആക്രോശങ്ങളെ ഭയന്ന് വിറച്ച്...
അത് അമ്മച്ചിയുടേത്...
"ന്റെ മൈന.."
മെല്ലെ അത് ഉച്ചസ്ഥായിയായി
മനസ്സിനെ കീറി മുറിക്കുന്നു..
സഹിക്കാനാവാതെ, ഇറങ്ങിപ്പോന്നു...
ഓർമ്മകൾ കൂർത്തുമൂർത്ത മുള്ളുകളാണ്.
പുത്തൻ ജീവിത വ്യഥകളുടെ, നെട്ടോട്ടത്തിൽ
താളം തെറ്റി അപഭ്രംശം സംഭവിക്കുന്ന
അട്ടഹാസങ്ങൾക്കിടയിൽ,
പച്ചപ്പ് തേടി ചേക്കേറുന്ന ഓർമ്മകൾ
മുള്ളുകൾ മാത്രം സമ്മാനിക്കുന്നു...
വിങ്ങലോടെ ഒരു മടക്കയാത്ര