ADVERTISEMENT

കൊന്നത്തെങ്ങിന്റെ മുകളിലേക്കു വലിഞ്ഞു കയറിയ ബിനോയ്‌ ഇടുപ്പിലുണ്ടായിരുന്ന വെട്ടുകത്തി കൈകൊണ്ട് മെല്ലെ ഇടുപ്പിലേക്ക് ഇറുക്കിവെച്ച് ഓലമടലിൽ പിടിച്ച് തൂങ്ങി തെങ്ങിന്റെ മണ്ടയിലേക്ക് കയറി. ഹാ... ഒരു ദീർഘ നിശ്വാസം. “എന്താ.. നല്ല സുഖമുള്ള തണുത്ത കാറ്റ്. തെങ്ങിന്റെ മുകളിലിരുന്നാൽ കായൽ നന്നായി കാണാം. നല്ല രസമുള്ള കാഴ്ച. കിതപ്പു മാറാൻ അങ്ങനെ കുറച്ചു നേരമിരുന്നു. താഴെ കുറച്ച് മാറി നിന്നുകൊണ്ട് സണ്ണിയും കിഷോറും എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട്..ബിനോയിക്ക് കാര്യം മനസ്സിലായി, കരിക്ക് പെട്ടന്ന് വെട്ടിയിടാനാണ് ശടെ പടെ ഓരോ കുലകൾ താഴേക്ക്‌ വരാൻ തുടങ്ങി ചുരുക്കത്തിൽ തെങ്ങ് മൊട്ടയാക്കിയെന്നു പറയാം. അതിലും വേഗത്തിൽ ബിനോയ്‌ താഴേയ്ക്ക് കയ്യും കാലും അവിടവിടെ കുറച്ചു തൊലി പോയിട്ടുണ്ട്. ഞങ്ങൾ ഈ കരിക്കിടുന്ന ഇരുപത്തഞ്ചു സെന്റ് സ്ഥലം സണ്ണിയുടെ വീടിനോട് ചേർന്നാണ്, അവന്റെ അമ്മാവന്റെ. നിറയെ അടയ്ക്കയും തെങ്ങുമാണ്, ഞങ്ങളുടെ എല്ലാ തോന്നിവാസകലാപരിപാടികളും നടക്കുന്നത് ഈ കേന്ദ്രത്തിലാണ്. 

“ബിനോയ്‌ മൂപ്പരില്ലെങ്കിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഈ കരിക്ക് പദ്ധതി നടക്കുമോ, നിനക്കല്ലേ തെങ്ങേ കയറാൻ ധൈര്യമുള്ള്” സണ്ണിയുടെ ഒരാക്കൽ. എന്ത് കേട്ടാലും ബിനോയ്‌ അനങ്ങില്ല തെങ്ങിനല്ലാതെ അവന്റെ തൊലിയൂരാൻ ആർക്കും പറ്റില്ല. “ദാരിദ്ര്യം പിടിച്ചവന് ലോട്ടറി അടിച്ചാൽ എന്തോന്ന് ചെയ്യാനാ” കരിക്ക് വെട്ടിക്കൊണ്ടിരുന്ന കിഷോറിന്റെ ഈ താങ്ങ് സണ്ണിക്കിട്ടു കൊണ്ട്. ഹാ ഹാ.. ശരി തന്നടെ കഴിഞ്ഞ പ്രാവശ്യം സിനിമക്ക് പോയത് തേങ്ങയും, പാക്കും വിറ്റ കാശിനാണെന്നു ഓർത്താൽ എല്ലാവർക്കും കൊള്ളാം, ഇനിയാ ഭാമേണ്ണന്റെ കടയിലെ ബീഡീടയും നാരങ്ങാവെള്ളത്തിന്റെയും പറ്റ് ബാക്കിയാ, അതിനിങ്ങ് പോരെ.. “ഗതികെട്ടവന്റെ മൂട്ടിലെ ആല് കണക്കാ, സണ്ണീടമ്മാവന്റെ കരിക്ക്” ബിനോയ്‌ ഒന്നാശ്വസിപ്പിക്കാൻ പറഞ്ഞതുപോലെ. “എല്ലാവരും കൂടി ഇങ്ങ് സണ്ണീടെ നെഞ്ചത്തു കയറിയ്ക്കോ, ഇതൊക്കെ എടുത്തു നക്കീട്ട് പോവാൻ നോക്ക്”

കരിക്കിൻ വെള്ളം എല്ലാവരും കുടിച്ചു തീർത്തിരിക്കുന്നു കരിക്കും വെട്ടിപ്പൊളിച്ച് അധികം താമസമില്ലാതെ അകത്താക്കി. “എടാ ബിനോയ്‌, കിഷോറെ.. ഇനിയാണ് പ്രധാന പണി, തെളിവ് നശിപ്പിക്കൽ നല്ലൊരു കുഴി എടുക്കണം”. വേഗത്തിലാവട്ടേ എന്ന് പറഞ്ഞു സണ്ണി മൺവെട്ടി എടുത്തു കൊണ്ട് വന്നു. ആ പണിയും ബിനോയിക്ക് തന്നെ, സണ്ണിയും കിഷോറും പേരിന് സഹായിച്ചു, തകർത്ത് പിടിച്ച് പെട്ടെന്ന് തന്നെ കുഴിയെടുത്തു എല്ലാ തൊണ്ടും ആ കുഴിയിലിട്ട് മൂടി, മണ്ണെല്ലാം ചവിട്ടിയുറപ്പിച്ചു. സണ്ണിയുടെ അപ്പൻ ഫ്രാൻസിസ് ജോലി കഴിഞ്ഞു വരുമ്പോൾ ഈ തൊണ്ടു കണ്ടാൽ പ്രശ്നമാണ്, അടിയുറപ്പ് അതിനാണ് ഈ തെളിവ് നശിപ്പിക്കൽ. രാത്രി ബിയർ അടിക്കാനുള്ള പൈസയുടെ പിരിവ് കിഷോറ് എല്ലാവരുടെ കയ്യിൽ നിന്നും തരമാക്കി. “ആ.. ഒരു കാര്യം രാത്രിത്ത ബിയർ അടിയുടെ കാര്യം ആ വിവേക് അറിയരുത്, അവൻ വലിഞ്ഞു കേറി വരും വന്നാൽ ബിയർ അടിക്കാത്ത അവൻ നമ്മുടെ ടച്ചിങ്‌സ് മൊത്തം തിന്നു തീർക്കും പിരിവ് തരത്തുമില്ല" സണ്ണിയുടെ വക ഒരു വാണിംഗ്. രാത്രിത്ത പ്ലാനിങ് എല്ലാം ഓകെ ആക്കി എല്ലാവരും പിരിഞ്ഞ്.

ഏകദേശം നാല് മണി കഴിഞ്ഞിരിക്കുന്നു. അപ്പൻ വന്ന സമയത്ത് സണ്ണി പുസ്തകങ്ങൾ നിരത്തി പഠിത്തം തുടങ്ങിയിരുന്നു. ഇത് കണ്ട് കൃതാർഥനായി ഫ്രാൻസിസ് മുണ്ടെല്ലാം മാറ്റി ഒരു കൈലിയും ഉടുത്തു പറമ്പിലേക്കിറങ്ങി തീയെരിക്കാനുള്ള ഓലയും കൊതുമ്പും എല്ലാം വാരിക്കൂട്ടുന്നതിനിടയിൽ പറമ്പിന്റെ ഒരു മൂലയിൽ നനഞ്ഞ മണ്ണ് അയാളുടെ ശ്രദ്ധയിൽപെട്ടു. തുറന്നിട്ട ജനലിലൂടെ സണ്ണി ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. ഞങ്ങൾ തൊണ്ടി നശിപ്പിച്ച സ്ഥലത്തു അപ്പൻ തോണ്ടുന്നു. തോണ്ടും തോറും കുഴിയുടെ ആഴം കൂടിവന്നു, ഒന്നുംരണ്ടുമല്ല ഇരുപതു കരിക്കിന്റെ തൊണ്ടും അപ്പൻ തോണ്ടിയെടുത്തു. കുനിഞ്ഞു നിന്നുള്ള അപ്പന്റെ തോണ്ടൽ കണ്ടാൽ തൊരപ്പൻ എലിയെക്കാളും കഷ്ടം. കയ്യോടെ കണ്ടുപിടിച്ചിരിക്കുന്നു, എല്ലാം കുളമായി.

എടാ സണ്ണീ.. സണ്ണീ.. എന്ന വിളിവന്നു. ആരാടാ ഈ പണി ചെയ്തത്? നിനക്ക് തെങ്ങ് കയറാൻ അറിയില്ലാന്ന് എനിക്കറിയാം..ഓലയുടെ തുഞ്ചാണി വെച്ച് അഞ്ചാറടി. നിന്നെ തല്ലിയിട്ടെന്താ കാര്യം? നിന്റെയൊരു ചീത്ത കൂട്ടുകെട്ട്? ആ കള്ള്ബിനോയിയുമായി.. ഇന്നത്തോടെ സകല കൂട്ടുകെട്ടും നിർത്തിക്കോണം. നിർത്തിക്കോളാം അപ്പാ.. ഞാനല്ല അവനാ ഇതെല്ലാം ചെയ്തത്. സണ്ണി കരഞ്ഞുകൊണ്ട് പറഞ്ഞു. അങ്ങനെ തേങ്ങുകേറുന്ന പണിയും, കുഴിയെടുക്കുന്ന പണിയും, ഈ എട്ടിന്റെ പണിയും എല്ലാം ബിനോയ്ക്ക്. അപ്പൻ ഇങ്ങനൊക്കെ പറഞ്ഞതിന്റെ പിന്നിൽ ഒരു കഥയുണ്ട്. ബിനോയിയുടെ സാഹസികമായ പേരുദോഷ കഥകൾ ഇവിടംകൊണ്ട് തീരുന്നില്ല.

ബിനോയിയുടെ അപ്പന്റെ കുടുംബവീട് കഴിഞ്ഞാൽ പിന്നീട് കായൽവാരത്തോട് ചേർന്ന് മാമച്ചൻ മുതലാളിയുടെ വലിയ പറമ്പാണ്. ഒന്ന് രണ്ട് ഏക്കർ വരും, അവിടെ നിറയെ മരങ്ങളാണ് കൂടുതലും തെങ്ങുകൾ, കുറേ അധികം തെങ്ങുകൾ കള്ള് ചെത്താൻ കൊടുത്തിരിക്കുകയാണ്. ബിനോയിയുടെ കണ്ണുകൾ എപ്പോഴും ആ ചെത്തു തെങ്ങിലായിരുന്നു. ചെത്തുകാരൻ ഭദ്രയണ്ണൻ രാവിലെ ചെത്താനെത്തും തിരികെ കള്ള് കുടത്തിൽ നിറയെ കള്ളുമായി പോകുന്നത് നോക്കി കൊതിയിറക്കിയിരിക്കും. ഒരു തുള്ളി പോലും തരില്ല പഹയൻ. തല്ലുകിട്ടുന്നതോർക്കുമ്പോൾ ഷാപ്പിൽ പോയി കുടിക്കാനുള്ള ധൈര്യവുമില്ല. നല്ല നിലാവുള്ള ഒരു രാത്രി ബിനോയ്‌ ഒരു പ്ലാനിട്ടു. എങ്ങനെയും ഒരു ചെത്തു തെങ്ങിലെങ്കിലും ഒന്ന് കയറണം കുറച്ചു കള്ള് കുടിക്കണം. രാത്രി ഏകദേശം ഒൻപതു മണി സമയം ആയിരിക്കുന്നു. പൊക്കം കുറഞ്ഞ രണ്ട് തെങ്ങുകൾ പകല് നോക്കി വെച്ചിട്ടുണ്ടായിരുന്നു. ഒന്ന് ചെന്തെങ്ങാണ്. ഉദ്ഘാടനം ചെന്തെങ്ങാവട്ടെ കള്ള് ദൈവങ്ങളെ ധ്യാനിച്ചു ഒരു കയറ്റം തെങ്ങിന്റെ മുകളിലെത്തി. തെങ്ങിന്റെ മണ്ടയിൽ ഓലമടൽ വിരിച്ച് സുഖമായിരുന്നു. ഓരോ കുടങ്ങളായെടുത്തു കുടിക്കാൻ തുടങ്ങി വെട്ടിത്തിളങ്ങി നിന്ന ചന്ദ്രൻ ഒരു സ്പോട്ട് ലൈറ്റ് പോലെ വെളിച്ചം പകർന്നു.

“നല്ല മധുരമുള്ള കള്ള് എന്തു രുചിയാണ് ഈ മധുരക്കള്ള്” പാറ്റ, പല്ലി, പൂച്ചി ഈ കള്ള് കുടിയന്മാരെല്ലാം ഈ കുടത്തിനകത്തു കാണും ഇതിനെയെല്ലാം പല്ല് വെച്ച് അരിച്ചു മാറ്റി വേണം സാധനം അകത്താക്കാൻ. ഹാ.. തൃപ്തിയായി. പഴയപടി കുടം സെറ്റ് ചെയ്ത് താഴെയിറങ്ങി. ആരും അറിഞ്ഞിട്ടില്ല കാര്യം സക്സസ്സ്. ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതാണ് നല്ലത്. പാർട്ണർഷിപ്പ് വന്നാൽ എല്ലാം പൊളിയും. സംഗതി പതിവായി, ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ പരിപാടി നടന്നുകൊണ്ടേയിരുന്നു. ഒരു ആക്രാന്തവുമില്ലാത്ത പരിപാടി കള്ളുകുടി, ഉറക്കം ബിനോയിയുടെ രാത്രികൾക്ക് മധുരകള്ള് സുഖം പകർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, കള്ള് കുടിച്ചുകഴിഞ്ഞു സാധാരണയായി കുടുംബവീട്ടിൽ വിശ്രമം കഴിഞ്ഞേ ബിനോയ്‌ തന്റെ വീട്ടിലേക്കു പോകാറുള്ളു. ആ സമയം അവിടേക്ക് ജോൺ വന്നു. ആന്റിയുടെ മകനാണ് നാലുവയസ്സ് ഇളപ്പമാണ്. നാളത്തെ ഫുട്ബോൾ കളിയുടെ കാര്യം പറഞ്ഞുകൊണ്ടാണ് അവന്റെ വരവ്. പെട്ടെന്ന് തന്നെ ജോണിന് ഒരു കള്ളിന്റെ മണം എവിടുന്നോ കിട്ടി, ബിനോയിയുടെ ടീ ഷർട്ടിൽ നിന്നാണ് ജോൺ പിടിച്ച് മണത്തു നോക്കി അത് ഉറപ്പിച്ചു.

“എവിടുന്നാ ചേട്ടായീ കള്ള് എനിക്കും കൂടി ഇത്തിരി” ജോണിന്റെ കെഞ്ചിയുള്ള ചോദ്യം കേട്ട് ബിനോയ്‌ അൽപം ഗമയിൽ “എടാ നിനക്ക് പ്രായപൂർത്തിയായിട്ടില്ല അതൊന്നും കഴിച്ചു കൂടാ.” പക്ഷെ ജോൺ വിടാൻ ഭാവമില്ല ബിനോയിയുടെ കയ്യും കാലും വരെ പിടിച്ചു. ഇത്തിരിയെങ്കിലും തന്നേ പറ്റൂ എന്നായി. ഒടുവിൽ ബിനോയ്‌ സമ്മതിച്ചു. നാളെ രാത്രി ഒൻപതു മണിക്ക് വരാൻ പറഞ്ഞു. കാര്യം വളരെ രഹസ്യമായിരിക്കണം. ആരോടും ഒന്നും പറയരുത് എന്നൊരു വാണിംഗും കൊടുത്തു. പിറ്റേ ദിവസം പറഞ്ഞതിലും അര മണിക്കൂർ മുൻപ് തന്നെ ജോൺ എത്തി, കാര്യങ്ങൾ എല്ലാം ബിനോയ്‌ അവനോടു പറഞ്ഞു. അതോടൊപ്പം കുറച്ച് സേഫ്റ്റി നിർദ്ദേശങ്ങളും. താൻ മുന്നേ തെങ്ങിൽ കയറും, പിറകിൽ നീ കയറി വരണം, തെങ്ങിന്റെ മണ്ടയിൽ കയറുന്നത് വളരെ ശ്രദ്ധിച്ചു വേണം. ബിനോയിയുടെ വിവരണങ്ങളെല്ലാം തെങ്ങ് കയറ്റം വശമില്ലാത്ത ജോൺ മനസ്സിലായപോലെ കേട്ട് തലയാട്ടിക്കൊണ്ടിരുന്നു. ആക്രാന്തം പിടിച്ച കുരങ്ങന് എവിടെ ചെവി കേൾക്കാൻ!

ബിനോയ്‌ ചെന്തെങ്ങിന്റെ മുകളിലേക്ക് വലിഞ്ഞു കയറുകയാണ് പിറകിൽ പുതിയ ശിഷ്യൻ ജോൺ. ബിനോയ്‌ മടലിൽ പിടിച്ച് മണ്ടയിലേക്ക് കയറിയതും തെങ്ങിന്റെ മൂട്ടിൽ നിന്ന് പടോ.. എന്നൊരു ശബ്ദം, നല്ലൊരു മുഴുത്ത ചക്ക വെട്ടിയിട്ട പോലെ. ജോണിനെ കാണുന്നില്ല! ജോണിന്റെ പിടിതെറ്റി താഴേക്കു വീണിരിക്കുന്നു. പരിഭ്രാന്തനായി ബിനോയ്‌ പേടിച്ച് താഴേക്ക് നോക്കി നല്ല ഇരുട്ടാണ് ഒരനക്കവും ഇല്ല. ഒരു മിനുട്ട് കഴിഞ്ഞ് “അമ്മോ” എന്നൊരു അടഞ്ഞ ശബ്ദത്തിൽ പതുക്കെ കരഞ്ഞുകൊണ്ട് കണ്ണ് പുറത്തേക്ക് തള്ളി കൊഞ്ചു പോലെ വളഞ്ഞ് ജോൺ നടന്നു പോകുന്നു. ബിനോയിക്ക് പേടി വന്നിട്ട് കള്ള്  കുടിക്കാനുള്ള മൂഡും പോയി. വളരെ പെട്ടെന്ന് തെങ്ങിൽ നിന്നിറങ്ങി, അവിടെങ്ങും ജോണിനെ കാണുന്നില്ല മെല്ലെ അനക്കമുണ്ടാക്കാതെ സൈക്കിളെടുത്തു അവിടെ നിന്നും സ്ഥലം കാലിയാക്കി.

പിറ്റേ ദിവസം പതിവുപോലെ ബിനോയ്‌ സൈക്കിളിൽ കുടുംബവീട്ടിലേക്കു വരികയാണ്. ബിനോയ്‌ വരുന്നതും കാത്ത് ഷേർലി ആന്റിയും സകല കുടുംബക്കാരും അവിടെ നിൽപ്പുണ്ട്. ബിനോയ്‌ സൈക്കിളിൽ നിന്നിറങ്ങിയതും ഷേർലി ആന്റി ആക്രോശിച്ചുകൊണ്ട് എടാ നീ എന്റെ കൊച്ചിനെ കൊല്ലാൻ നോക്കിയതാണോ. എന്ത് തെമ്മാടിത്തരമാ നീ കാണിച്ചത്? അവനെ അനങ്ങാൻ വയ്യാത്ത സ്ഥിതിയാക്കി. എടാ എരണംകെട്ടവനെ.. എടാ കള്ള് കള്ളാ.. അങ്ങനെ പലതും എല്ലാവരും ചേർന്ന് ആക്ഷേപിച്ചു കൊണ്ടിരുന്നു. ബിനോയ്‌ ഒന്നും മിണ്ടിയില്ല, നിർഗുണപരബ്രഹ്മം. ജോൺ വള്ളിപുള്ളി തെറ്റാതെ എല്ലാം പറഞ്ഞെന്ന് ഉറപ്പായി. ബിനോയ്‌ അവനെ നോക്കി വീട്ടിൽ പോയി. ആകെ അവശതയിൽ ജോൺ കട്ടിലിൽ ദേഹമാസകലം എണ്ണയിട്ട് കിടക്കുകയാണ്. പ്രധാനപ്പെട്ട ഭാഗങ്ങൾ നല്ലതുപോലെ ചതഞ്ഞിട്ടുണ്ട്. അവന്റെ ദയനീയമായ അവസ്ഥ കണ്ട് ഉള്ളിൽ ചിരിയാണ് വന്നത്. എന്തുചെയ്യാനാ ചിരിക്കാൻ പറ്റുമോ? മുഖത്ത് ദുഃഖം ഭാവം വരുത്താൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു.

ജോൺ അടഞ്ഞ ശബ്ദത്തിൽ “ഒരാഴ്ച അനങ്ങരുതെന്നാ വൈദ്യര് പറഞ്ഞിരിക്കുന്നത് നല്ല ചതവുണ്ട് അതിന്റേതാ ഈ നീര്. നടുവിന്റെ ഭാഗം തൊട്ടു കാണിച്ചു. ഭാഗ്യത്തിന് തെങ്ങിന്റെ മൂട്ടിൽ ആരോ വാഴവെട്ടിയതിന്റെ കുറേ വേസ്റ്റ് കൊണ്ടിട്ടിരിക്കുകയായിരുന്നു, അതിന്റെ പുറത്താണ് വീണത്. അതുകൊണ്ടാണ് അസ്ഥികളൊന്നും ഒടിയാതെ കഷ്ടിച്ച് രക്ഷപെട്ടത്. അണ്ണാ.. എന്റെ ഈ ജന്മത്ത് ഞാൻ തെങ്ങിൽ കയറി കള്ള് കുടിക്കില്ല, അതിന് ഇനി പറ്റുമെന്നും തോന്നുന്നില്ല”. മദ്യം കരളിനെ മാത്രമല്ല ശരീരമാസകലം ബാധിക്കുമെന്ന് ഇതോടെ ബിനോയ്ക്ക് ബോധ്യമായി. ഈ ഒരു സംഭവത്തോടെ ബിനോയിയുടെ കള്ള്കുടിക്കഥ നാട്ടിൽ പാട്ടായി “കള്ള്കള്ളൻ “ എന്നൊരു പേരും. ഇതൊക്കെക്കൊണ്ട് ബിനോയ്‌ മതിയാക്കുമോ.. ഇങ്ങനെയുള്ള പരംവീരപ്പട്ടങ്ങളും ദുഷ്പേരുകളും അവനെത്തേടി അനവധി വന്നു കൊണ്ടേയിരുന്നു.

English Summary:

Malayalam Short Story ' Kallum Karikkum ' Written by Aneesh Asramam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com