കാമുകി പ്രസിദ്ധ നടിയായി; 'ഒരു നടനുമായി അവളുടെ വിവാഹം ഉടനെയുണ്ടാകുമെന്ന വാർത്ത കേട്ട് അയാള് തകർന്നു പോയി'

Mail This Article
കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി മോണാലിസയുടെ ചിരി കണ്ടുകൊണ്ടാണ് അജയ് യുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. നിഗൂഢതകൾ നിറഞ്ഞിരിക്കുന്ന ആ നേർത്ത പുഞ്ചിരിയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ അവളുടേതാണോ? അതോ ഡാവിഞ്ചിയുടെ ഉള്ളിൽ തെളിഞ്ഞുയർന്ന ഭാവങ്ങളോ? അവളുടെ ഭർത്താവായ ഫ്രാൻസസ് കൊ ദൽ ജിയോകോൺഡോയുടെ മാനസിക വ്യാപാരങ്ങളിൽ വിഹരിച്ചു നടന്ന അവളുടെ നിഗൂഢതകളെ പുനരാവിഷ്കരിക്കാൻ ഡാവിഞ്ചിക്ക് എങ്ങനെ കഴിഞ്ഞിട്ടുണ്ടാകും. ഇത് വരയ്ക്കുമ്പോ ഡാവിഞ്ചിയുടെ മനസ്സിൽ എന്തായിരിക്കും തെളിഞ്ഞു നിന്നിട്ടുണ്ടാവുക. എല്ലാം ഒരു ചെറുചിരിയിൽ ഒതുക്കാൻ കഴിയും എന്നതായിരിക്കും. അതാണല്ലോ ചിരിക്കുന്ന ഒന്ന് എന്ന അർഥം വരുന്ന "ലാഗിയാകോണ്ട" എന്നും ഈ ചിത്രത്തിനെ ലോകം വാഴ്ത്തുന്നത്..
പതിനാറാം നൂറ്റാണ്ടിലെ ഈ പതിഞ്ഞ ചിരി പോലെ തന്നെ നിഗൂഢത പെരുകിയിരുന്ന ഇഷികയുടെ ചിരിയും വിവക്ഷിക്കാനാവുന്നില്ല. അവളുടെ ചുണ്ടിൽ ആ ചിരി എപ്പോഴും ഉണ്ടാകും. മോണാലിസ ഡാവിഞ്ചിയുടെ കരവിരുതായ ഓയിൽ പെയിന്റ് ആണെങ്കിൽ ഇഷിക വർണ്ണ വിസ്മയങ്ങളാൽ ക്യാൻവാസിൽ താൻ വാരി വിതറിയിരുന്ന തന്റെ ജീവിത സ്വപ്നങ്ങളായിരുന്നു. ഇഷിക.. നീലക്കണ്ണുകളും നീളൻ മൂക്കും ചുവന്ന ചുണ്ടുകളും അവളെ ഒരു ദേവമനോഹരിയാക്കി. ആര് കണ്ടാലും നോക്കി നിന്നുപോകും. ഇവിടെ ഇറ്റലി ആണേലും അങ്ങ് ദൂരെ കൊച്ചുകേരളം ആണേലും സൗന്ദര്യം എന്നത് എന്നും ആസ്വാദ്യകരമാണ്.
അജയ് ബ്ലാങ്കറ്റിനുള്ളിലേക്ക് ഒന്നു കൂടി ചുരുണ്ടുകൂടി. തണുത്തുറഞ്ഞ വിരലുകളാൽ ഇഷിക തന്റെ മുഖം തലോടിയിരുന്നതയാൾ വെറുതെ ഓർത്തു. "ഹേയ് അജയ്.. നിങ്ങൾ ഒരു മജീഷ്യൻ ആണ്. കാണികളെ മായികലോകത്തു എത്തിച്ചിട്ട് അവർക്കായി നിറക്കൂട്ടുകൾ നിറച്ച പുതിയ ആകാശവും ഭൂമിയും നൽകി അവരെ ചിത്രകാരന്മാരാക്കുന്ന മജീഷ്യൻ. നിങ്ങളുടെ ഈ മാന്ത്രിക ശബ്ദം എന്നെ മറ്റേതോ ലോകത്തിൽ എത്തിക്കുന്നത് പോലെ. ഈ ജന്മം മാത്രമല്ല അടുത്ത ജന്മത്തിലും നിങ്ങളെ ഞാൻ ആർക്കും കൊടുക്കില്ല അജയ്.." "നീ പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ മൈ ഡിയർ" "ഉണ്ട്.. തീർച്ചയായും.. നമ്മൾ കണ്ടുമുട്ടും.." ദൃഢനിശ്ചയത്തോടെയുള്ള അവളുടെ വാക്കുകളിൽ താനും അറിയാതെ വീണലിഞ്ഞു പോകും.
മൂന്നു മാസം തന്റെ സുഹൃത്തായ സോളമൻ ജോസഫിന്റെ കൂടെ അടിച്ചുപൊളിക്കാൻ ഇറ്റലിയിലേക്ക് വന്ന അജയ് ഇപ്പോൾ ശരിക്കും ഇറ്റലിക്കാരനായി മാറിക്കഴിഞ്ഞു. ചിത്രകാരനായ താൻ എത്തേണ്ട ഇടത്തു തന്നെയാണ് എത്തിയതെന്ന് പിന്നീട് മനസ്സിലായി. ഇവിടെ അനേകം പേർ വിസിറ്റിംഗ് വിസയിൽ വന്നു ജോലി നേടുന്നുണ്ട്. വെറും മൂന്നു മാസം വന്നാൽ പോലും തിരികെ പോകുമ്പോൾ കൈ നിറയെ പണവുമായി മടങ്ങാം എന്നതാണ് ഇറ്റലിയുടെ പ്രത്യേകത. മാത്രവുമല്ല വീണ്ടും വിസാ കാലാവധി നീട്ടുകയുമാവാം.
ഇപ്പോൾ താനിവിടെ പെർമെനന്റ് ആയിട്ട് പതിനഞ്ച് വർഷത്തോളമായി. ബെല്ലാജിയോ നഗരത്തിൽ ഒരു പ്രശസ്തമായ അഡ്വർടൈസിങ്ങ് കമ്പനിയിൽ ജോലിയും നേടി. വളരെ മനോഹരമായ ഇവിടെ എത്തപ്പെട്ടതിൽ എപ്പോഴും അജയ് സോളമനോട് നന്ദി പറയാറുണ്ട്. കോമോ തടാകത്തിന്റെ തീരത്തുള്ള ഈ നഗരത്തിൽ വച്ചാണ് ആദ്യമായി ഇഷികയെ പരിചയപ്പെടുന്നത്. അവളൊരു സുന്ദരിയായ നടി ആയിരുന്നു. ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ ഏക മകൾ. വെറുമൊരു ചിത്രകാരനായ തന്നെ ഇത്രയും ആരാധകരുള്ള അവൾ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് താൻ എപ്പോഴും ചോദിക്കുമായിരുന്നു. അതിനു അവൾ പറഞ്ഞതു വാക്കുകളിലൂടെയല്ല.
അവളെ ആദ്യമായി കണ്ടപ്പോൾ വരച്ചു കൊടുത്ത അവളുടെ മനോഹരമായ ചിത്രം കാണിച്ചിട്ടായിരുന്നു "സ്‌ക്രീനിൽ ഞാൻ എന്നെ കാണുന്നത് മറ്റാരോ ആയിട്ടാണ്. ജീവനില്ലാത്ത, കീ കൊടുത്താൽ മാത്രം ചലിക്കുന്ന ഒരു പാവ പോലെ.. പക്ഷേ ഈ ചിത്രത്തിൽ ഞാൻ എന്നെത്തന്നെ കാണുന്നു. എന്റെ മനസ്സും ഇതിലുണ്ട്." ആ ചിത്രം വരച്ചത് അവളുടെ അനുവാദത്തോടെ ആയിരുന്നില്ല എന്നതാണ് രസകരം. തൊട്ടപ്പുറത്തെ ടേബിളിൽ ഏതോ ഒരു കോ - സ്റ്റാറുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ അവളെ നിരീക്ഷിച്ചു നിമിഷ നേരം കൊണ്ട് താൻ വരച്ച ചിത്രമായിരുന്നു അത്.
ബെല്ലാജിയോയിൽ അന്ന് വസന്ത കാലമായിരുന്നു. മനോഹരമായ പൂന്തോട്ടങ്ങൾ ധാരാളമുള്ള അവിടം ഏവരുടെയും മനം കവരും. പൂക്കളുടെ പറുദീസ എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. വിവിധ തരം പൂക്കൾ നിറഞ്ഞു നിന്ന ഉദ്യാനങ്ങൾക്കിടയിൽ മനോഹരിയായ ഒരു പനിനീർപ്പൂവ് വിരിഞ്ഞു നിൽക്കുന്നത് പോലെ അവൾ നില കൊണ്ടു. തന്റെ ഹൃദയത്തിലേക്കവൾ മഞ്ഞു തുള്ളികൾ കുടഞ്ഞെറിഞ്ഞു. ആ നിമിഷത്തിന്റെ ആവേശത്തിനിടയിലാണ് ആ ചിത്രം വരച്ചു അവളുടെ മുന്നിലേക്ക് ചെന്നത്. ഏറെ സങ്കോചത്തോടെ വച്ചുനീട്ടിയ ആ ചിത്രം അവൾ കൈ നീട്ടി വാങ്ങിയപ്പോൾ ലോകം കീഴടക്കിയത് പോലെ തോന്നി. "ഓഹ്.. മൈ ഗോഡ്.. ഇത് നിങ്ങൾ വരച്ചതാണോ? ഇത്രയും പെട്ടെന്ന് എങ്ങനെ കഴിഞ്ഞു നിങ്ങൾക്കത്?"
അന്ന് തുടങ്ങിയ പരിചയമാണ്. പിന്നെ എപ്പോഴോ ഒരു ഫെബ്രുവരി പതിനാല് വാലന്റൈൻ ദിനത്തിൽ കോമോ തടാകതീരത്ത് ചെറിയ ഇരുൾ പരന്ന ഒരു കോർണറിൽ ഒരു ചെറിയ മെഴുകുതിരിയുടെ അപ്പുറവും ഇപ്പുറവും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കവേ അവൾ ചുവന്ന റോസാദലങ്ങൾ ഓർമ്മിപ്പിക്കുന്ന അധരത്താൽ മൊഴിഞ്ഞു. "ഐ ലവ് യൂ അജയ്" പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൈകാരികതയുടെ ഉത്തുംഗശൃംഗങ്ങളിൽ വിഹരിച്ചിരുന്നതിനാലാവണം ആ പ്രണയ സാഗരത്തിൽ അലിഞ്ഞു പോയി ഇരുവരും.
പിന്നീട് അനേകം ദിനങ്ങൾ തങ്ങളുടെ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ ദർശിച്ചു. ചെറിയ ചെറിയ വേഷങ്ങളിലൂടെ ചലച്ചിത്ര രംഗത്തു ഉയർന്നു വന്ന അവൾക്ക് പെട്ടെന്ന് പാരീസിലേക്ക് ഒരു ക്ഷണം കിട്ടി. ഹോളിവുഡിലെ ഒരു വമ്പൻ ടീമിന്റെ പുതിയ ചിത്രത്തിലേക്കുള്ള ക്ഷണം. അതിനും നിമിത്തമായത് താൻ തന്നെ ആയിരുന്നു. ബ്രീസ് മീഡിയാസ് എന്ന തന്റെ കമ്പനിയുടെ മോഡലായി കുറച്ചു ചിത്രങ്ങൾ താൻ വരച്ചിരുന്നു അവളുടെ.. അത് ഒരു മാഗസിനിൽ അയച്ചു കൊടുത്തതും താനായിരുന്നു. അത് കണ്ട് ഇഷ്ടമായ ആ ചിത്രത്തിന്റെ ഡയറക്ടർ നേരിട്ട് അവളെ വിളിക്കുകയായിരുന്നു. പാരീസിലേക്ക് പോകും മുൻപ് അവളുമായി കാണുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അത് അവസാനത്തെ കൂടിക്കാഴ്ച്ച ആയിരിക്കുമെന്ന്.
"അജയ് നീ കൂടി വരൂ. പ്ലീസ്.. എനിക്ക് നീയില്ലാതെ പറ്റില്ല." "എനിക്ക് വരണമെന്നുണ്ട്. പക്ഷേ ബ്രീസ് മീഡിയാസ് ലീവ് തരില്ല. പക്ഷേ ആ ജോലി വേണ്ടെന്ന് വയ്ക്കാനും കഴിയില്ല. അവരുമായുള്ള എഗ്രിമെന്റ് അങ്ങനെയാണ്. അകത്തു പോകേണ്ടിവരും. എന്തായാലും നീ വിഷമിക്കേണ്ട. അത്യാവശ്യം തീർത്തു കൊടുക്കാനുള്ള വർക്ക് കഴിഞ്ഞിട്ട് ഞാൻ ഓടി വരില്ലേ?" അവൾ നീലക്കണ്ണുകൾ നിറച്ചു വച്ചു എന്നെ നോക്കി. അവൾ അഭിനയിച്ച ആ ചിത്രം പുറത്തിറങ്ങിയതിൽ പിന്നെ അവൾ ഒരുപാട് ഉയരങ്ങളിലേക്ക് ചേക്കേറി. ഹോളിവുഡിൽ തിളങ്ങിയ ഇന്ത്യൻ ലേഡി. പോയിട്ട് ഇന്നേക്ക് രണ്ടു മൂന്നു വർഷങ്ങളായി. ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ ആ വാഗ്ദാനങ്ങൾ. അജയ്യുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി മിന്നിമാഞ്ഞു. മൊണാലിസയുടെ ചിരിയെ വെല്ലാനെന്ന പോലെ. അജയ് കണ്ണുകൾ ഇറുക്കി അടച്ചു. വീണ്ടും തുറന്നു. കാഴ്ചകൾ മറയ്ക്കാനെന്നപോലെ. പക്ഷേ പഴയതെല്ലാം കൂടുതൽ മിഴിവോടെ മുന്നിൽ തെളിയുന്നു.
ഇഷികാ നീയെവിടെ.. ഇങ്ങനെ അവഗണിക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു? ഒരു ദിവസം സോളമൻ കാണിച്ചു തന്നു ഒരു സെൻസേഷണൽ ന്യൂസ്. ഒരു ഫേമസ് ആക്ടറുമായി അവളുടെ വിവാഹം ഉടനെയുണ്ടെന്ന്. അതിനു ശേഷം ഒരു ദിവസം പോലും മദ്യപിക്കാതിരുന്നിട്ടില്ല. ജോലിക്ക് പോയാലായി. കരാർ മറന്നു പ്രവർത്തിച്ചതിനാൽ ലീഗൽ പ്രോബ്ലം നേരിടുന്നു. ചായക്കൂട്ടുകൾ തട്ടിമറിഞ്ഞു. അയാളിലെ മജീഷ്യൻ തൊപ്പിയഴിച്ചു വച്ചു. കയ്യിലെ മാന്ത്രിക വടിയും ബ്രഷും അപ്രത്യക്ഷമായി. അജയ് എന്ന പ്രതിഭാധനനായ ചിത്രകാരൻ അവിടെ മരിക്കുകയായിരുന്നു. ഗ്ലാസ് ഡോറിനു പുറത്തു മഞ്ഞു പെയ്തിറങ്ങുന്നത് അജയ് കണ്ടു. അവ തന്നെ പൊതിയാനായി അടുത്തടുത്തേക്ക് വരുന്നുണ്ട്. അജയ് പിന്നോട്ട് നടന്നു മാറി. അതിനനുസരിച്ചു അവ കൂടുതൽ അടുത്തു. അജയ് ബോധം മറഞ്ഞു പിന്നോട്ട് മറിഞ്ഞു വീണു. അബോധത്തിന്റെ ഏതോ ഒരു താഴ്‌വാരത്തിൽ അയാൾ ഏകാകിയായ് നടന്നു. പിന്നിലൊരു കരച്ചിൽ കേട്ടു. മോണാലിസ കരയുന്നു..
അരുത്.. നീ കരയരുത്.. ഡാവിഞ്ചിയുടെ പ്രിയ സഖി.. നീ കരഞ്ഞാൽ ചരിത്രം തിരുത്തപ്പെടും. നിന്റെ നിഗൂഢമായ ചിരിയിൽ അടങ്ങിയിരിക്കുന്ന ആ കഥകളുടെ കെട്ടഴിക്കേണ്ടിവരും. ഡാവിഞ്ചിയുടെ ചിന്തകളെ ചോദ്യം ചെയ്യാൻ ആളുകളുണ്ടാവും. അത് വേണ്ട.. നീ പറയ്.. നീ പറയുന്നത് പോലെ ഞാൻ അനുസരിക്കും. ബ്രഷ് എടുക്കു.. ചായക്കൂട്ടുകൾ കലർത്തി പുതിയ വർണ്ണങ്ങൾ ലോകത്തിന് സമ്മാനിക്ക്. "കഴിയുമോ എനിക്കതിനു" "എന്തുകൊണ്ടില്ല" "എന്റെ പ്രണയം.. എന്റെ നഷ്ടപ്രണയം" അവൻ പിറുപിറുത്തു. "നീ നിന്റെ ആത്മാവിനോട് ചോദിക്ക് അജയ്.. ആരോടാണ് നിന്റെ യഥാർഥ പ്രണയമെന്ന്.." വരകളുടെ ലോകത്തെ രാജകുമാരനാണ് നീ. നീ വരയ്ക്കുന്ന ചിത്രങ്ങളാണ് നിന്റെ പ്രണയിനികൾ. കാൽപ്പനിക ലോകത്ത് നീ നിന്റെ പ്രണയിനിയുമായി വിഹരിക്ക് രാജകുമാരാ.. അമ്പരപ്പോടെ അജയ് കണ്ടു. തനിക്ക് ചുറ്റും മോണാലിസമാർ ആർത്തു ചിരിക്കുന്നു. അതിൽ ഇപ്പോൾ നിഗൂഢതയില്ല. വിജയാഹ്ലാദം..
കണ്ണുകൾ തുറന്നപ്പോൾ അജയ് സോളമന്റെ അരികിലായിരുന്നു. അതൊരു ഹോസ്പിറ്റൽ മുറിയാണെന്ന് മനസ്സിലാക്കാൻ കുറെ സമയമെടുത്തു. അമ്പരപ്പോടെ അയാൾ കണ്ടു. ആ മുറിയിലെ ഭിത്തിയിൽ തൂങ്ങുന്ന മോണാലിസയുടെ ചിത്രം. ഡാവിഞ്ചിയുടെ വിരലുകളിൽ കൂടി ലോകം കണ്ട നിഴലുകളാൽ തീർക്കപ്പെട്ട.., ചിരിക്കുന്ന ഒന്ന്.. അതെ മോണാലിസ ചിരിക്കുകയാണ്.. വർണ്ണങ്ങളുടെ ലോകത്തേക്ക് അജയ് യെ മാടി വിളിക്കുന്ന "ലാഗിയോ കോണ്ട'(ചിരിക്കുന്ന ഒന്ന്)