ADVERTISEMENT

ചെറിയ ചെറിയ കാര്യങ്ങൾക്ക് ഞാൻ പെട്ടെന്നു തളർന്നുപോകാറുണ്ട്. അതുകൊണ്ടെനിക്ക് ശക്തരായ സ്ത്രീകളെ കാണുമ്പോൾ ആരാധനയും, ബഹുമാനവുമൊക്കെ തോന്നാറുണ്ട്. അവരെ ഞാൻ മനസ്സുകൊണ്ടു കെട്ടിപ്പിടിക്കാറുണ്ട്, അവരുടെ വർത്തമാനങ്ങളിങ്ങനെ കേട്ടിരുന്ന് ആ വർത്തമാനങ്ങളെ പാട്ടുപോലെ കൊണ്ടുനടക്കാറുണ്ട്. ഞാൻ തളർന്നിരിക്കുന്ന നിമിഷങ്ങളിലൊക്കെ എന്നെ ആ തളർച്ചയിൽനിന്ന് പെട്ടെന്നുയർത്തേഴുന്നേൽപ്പിക്കുന്ന ഒരു മുഖമുണ്ട് അതു കമലേച്ചിയുടെ മുഖമാണ്.

ഒരു പനിക്കാല സന്ധ്യയ്ക്ക് മെഡിക്കൽസ്റ്റോറിന്റെ മുന്നിൽവെച്ച് ഒരു ഗ്ലാസ് ദാഹജലം ആവശ്യപ്പെട്ടുകൊണ്ടാണ് കമലേച്ചി എന്റെ ഹൃദയത്തിലെക്കോടിക്കയറുന്നത്. ജീവിതയാത്രയിലെത്രയോ മനുഷ്യരെ നാം കണ്ടുമുട്ടുന്നു. ചിലരെ നമ്മൾ കണ്ണുകൾകൊണ്ടുതൊടും, ചിലരെ നമ്മൾ വാക്കുകൾകൊണ്ടുതൊടും, ചിലരെ നമ്മൾ കേട്ടിരുന്നു ചുറ്റിപ്പിടിക്കും, ചിലരെ കണ്ടാലും കണ്ടില്ലെന്നുനടിക്കും. എന്നാൽ ആൾക്കൂട്ടത്തിൽനിന്ന് അപൂർവ്വം ചില മനുഷ്യരെ എന്നന്നേക്കുമായി നമ്മുടെ ഹൃദയത്തിലേക്ക് കൈപിടിച്ചുകയറ്റും. അങ്ങനെ ഞാനെന്റെ ഹൃദയത്തിലേക്ക് കൈപിടിച്ചുകയറ്റിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് കമലേച്ചി.

പിന്നിപ്പോയെങ്കിലും ഭംഗിയായി ഞൊറിഞ്ഞുടുത്ത സാരിയും, ക്ഷീണം തളംകെട്ടിയ കണ്ണുകളും, ഇപ്പോൾ വീണുപോകുമെന്നു തോന്നിക്കുന്ന മെലിഞ്ഞ ശരീരവും, അവരുടെ തലയിലുള്ള കരിനീല നീളൻ തൊപ്പിയും, ഞാവൽപ്പഴംപോലെ കറുത്തചുണ്ടുകളും ആദ്യകാഴ്ചയിൽതന്നെ അവരൊരു അസുഖക്കാരിയാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അവരുടെ കയ്യിൽപിടിച്ചിരിക്കുന്ന മധ്യവയസ്കനും ആകെ ക്ഷീണിതനായിരുന്നു. മധ്യവയസ്കനുവേണ്ടിയാണ് ഞാൻ വെള്ളം നൽകിയത്. വെള്ളം കൊടുക്കുന്നതിനിടയിൽ ഞാൻ രണ്ടുപേരെയും മാറിമാറിനോക്കി. എന്തോ ചോദിക്കണമെന്നു വിചാരിച്ചെങ്കിലും ആ ചോദ്യം തൊണ്ടയിൽ കുരുങ്ങിപ്പോയി. എത്രയെത്ര ചോദ്യങ്ങളാണ് സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം ഓരോ തവണയും ജനിതേടാതെ വിസ്മൃതിയിലാണ്ടുപോകുന്നത്.

ആദ്യകാഴ്ചയിൽ ഞങ്ങൾ ഒന്നും സംസാരിക്കാതെ രണ്ടുദിശകളിലേക്ക് പിരിഞ്ഞു. പിന്നീടൊരിക്കലും കണ്ടുമുട്ടുമെന്നു വിചാരിച്ചില്ലെങ്കിലും അധികം വൈകാതെ ഒരിക്കൽകൂടി ഞങ്ങൾ അതേ മെഡിക്കൽ സ്റ്റോറിൽവെച്ചുതന്നെ കണ്ടുമുട്ടി. പരിചിതരായ അപരിചിതരായതുകൊണ്ടാകാം അന്നു ചേച്ചി എന്നോട് കുറെ സംസാരിച്ചു. എനിക്കറിയില്ലെങ്കിലും എന്നെ കമലേച്ചിക്ക് നന്നായി അറിയാമെന്ന് അവരുടെ സംസാരത്തിൽനിന്നെനിക്കു മനസ്സിലായി. എന്റെ വീടു സ്ഥിതിചെയ്യുന്ന മറുകരയിലാണെത്രേ കമലേച്ചിയുടെ വീട്. ഭർത്താവും ഒരു കുഞ്ഞുമടങ്ങുന്നതാണ് കമലേച്ചിയുടെ കുടുംബം. പ്രണയിച്ച്  വിപ്ലവവിവാഹം നടത്തിയതുകൊണ്ടുതന്നെ ഭാവിസുരക്ഷിതമാക്കുന്നതിന് രണ്ടുവീട്ടുകാരുടെയും സഹായം കമലേച്ചിക്കും ഭർത്താവിനും ജീവിതത്തിൽ  ലഭിച്ചില്ല.

ഭർത്താവിന് കൂലിപ്പണിയാണ്, വാടകയ്ക്കാണ് താമസിക്കുന്നത്. കമലേച്ചിക്കാണെങ്കിൽ ജോലിയില്ല. പട്ടിണിയും, പരിവട്ടവുമായി അങ്ങനെ ജീവിതം കരുപിടിപ്പിക്കുമ്പോഴാണ് ആ കുടുബത്തിന്റെ സ്വസ്ഥതയും, സമാധാനവും മുഴുവൻ അപഹരിച്ചെടുത്ത് ഭർത്താവിന്റെ ശരീരത്തിൽ പാർക്കിസൻസ് രോഗം പടർന്നുകയറുന്നത്. എട്ടുവർഷം പ്രണയിച്ച് ഒരു കുരുക്ഷേത്രയുദ്ധം ചെയ്ത് സ്വന്തമാക്കിയ പ്രാണേശ്വരന്റെ ശരീരത്തിൽ അപ്രതീക്ഷിതമായെത്തിയ അതിഥിയെക്കണ്ട് ചേച്ചി ആകെ സങ്കടക്കടലിലായി. എങ്ങനെയാണ് ആ സങ്കടക്കടൽ നീന്തിക്കയറിയതെന്ന് എനിക്കിന്നുമറിയില്ല. ചേച്ചിയുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു. കുഞ്ഞിന്റെ മുഖത്തെ പുഞ്ചിരിയുടെ മെഴുകുതിരിവെട്ടം ഓരോതവണ കാണുമ്പോഴും ഈ സങ്കടാവസ്ഥ മറികടക്കണമെന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടെയിരുന്നു. 

ദിവസങ്ങൾ കൊഴിഞ്ഞുപോയിത്തുടങ്ങി. ഭർത്താവിന് ജോലിക്കുപോകാൻ കഴിയാതെയായി. വീട്ടുവാടക, കുഞ്ഞിന്റെ പഠിത്തം, ദൈനംദിന ചെലവുകൾ ബാധ്യതയുടെ മാറാപ്പുകൾ കൂടിവന്നപ്പോൾ പുറത്തിറങ്ങാതിരുന്ന വീടിനടുത്ത കടയിൽപ്പോലും ഒറ്റയ്ക്കു പോയിട്ടില്ലാത്ത, കമലേച്ചി പുറത്തിറങ്ങിത്തുടങ്ങി. പതിയെ ജോലിക്കു പോയിത്തുടങ്ങി. നേരമിരുട്ടിയതിനാൽ അന്നു ഞങ്ങൾ യാത്രപറഞ്ഞു പിരിഞ്ഞു. പിന്നീട് ഞാൻ അപ്രതീക്ഷിതമായി ചേച്ചിയെക്കാണുന്നത് തൃശ്ശൂർ മെഡിക്കൽ കോളജിലെ ക്യാൻസർ സെന്ററിൽവെച്ചാണ്. അമ്മയ്ക്ക് സാർക്കോമയ്ക്കുള്ള സർജറി കഴിഞ്ഞതിനുശേഷമാണ് ഞാൻ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ക്യാൻസർ സെന്ററിലെ സ്ഥിരം സന്ദർശകയാകുന്നത്. അമ്മയ്ക്ക് എം.ആർ.ഐ സ്കാൻ ചെയ്യാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി ചേച്ചി എന്റെ മുന്നിൽവന്നുപെടുന്നത്.

ചേച്ചി എന്താ ഇവിടെ? ഞാൻ പെട്ടെന്നു ചോദിച്ചു. "ഞാൻ കീമോയ്ക്ക് വന്നതാണ്, എനിക്ക് ബ്രസ്റ്റ് ക്യാൻസർ ആണ്." ആ മറുപടി എന്നെ തകർത്തു കളഞ്ഞെങ്കിലും ഒരു ഭാവഭേദവും പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു കൂടെ ആരുമില്ലേ? "ഇല്ല മോനു പനിയാണ്. ഏട്ടന് എനിക്ക് ക്യാൻസറാണെന്ന് ഇതുവരെ അറിയില്ല. ഏട്ടനതു സഹിക്കാൻ കഴിയില്ല. ഏട്ടന് വിഷമമാവുന്നതൊന്നും ഞാൻ പറയാറില്ല. പ്രമേഹമാണെന്നാണ് ഞാൻ ഏട്ടനോട് പറഞ്ഞിട്ടുള്ളത്." ഞാൻ തരിച്ചുനിന്നുപോയി. വേദന എന്നുമെനിക്ക് പേടിയാണ്. ഇഞ്ചക്ഷൻ എടുക്കുമ്പോൾപോലും ആർത്തുകരയുന്ന എന്നോടെനിക്ക് ആ നിമിഷത്തിൽ എന്തെന്നില്ലാത്ത പുച്ഛം തോന്നി. ഞാൻ ചേച്ചിയുടെ കൈകൾ മുറുകെപ്പിടിച്ചു. "എല്ലാം ശരിയാവും ചേച്ചി" എന്നുപറഞ്ഞ് ചേർത്തുപിടിച്ചു. അത്രമാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. അമ്മയുടെ എം.ആർ.ഐ. സ്കാനിങ്ങിന് സമയമായതിനാൽ അധികനേരം എനിക്ക് ചേച്ചിയോട് അന്ന് സംസാരിച്ചിരിക്കാൻ സാധിച്ചില്ല.

പിന്നീട് അഞ്ചാറുമാസങ്ങൾക്കു ശേഷം ഞാൻ വീണ്ടും അവിചാരിതമായി ക്യാൻസർ സെന്ററിൽ ചേച്ചിയെകണ്ടു. ചേച്ചിയുടെ തലയിൽനിന്ന് ആ നീളൻതൊപ്പി ചാടിപ്പോയിരുന്നു. തലയിൽ സമൃദ്ധമായ മുടി വളർന്നു തുടങ്ങിയിരുന്നു. കണ്ണുകളിലെയും, മുഖത്തെയും ക്ഷീണം വിടപറഞ്ഞുതുടങ്ങിയിരുന്നു. അതു വരെയും എന്നോട് പുഞ്ചിരിക്കാത്ത ചേച്ചി അന്നാദ്യമായി എന്നോടു മനോഹരമായി പുഞ്ചിരിച്ചു. ഞാനവരുടെ പുഞ്ചിരിയുടെ മാന്ത്രികവലയത്തിലാഴ്ന്നുപോയി. "കീമോ ഒക്കെ കഴിഞ്ഞു രമ്യ ഇപ്പോ ഹോർമോൺ ചികിത്സയാണ്." ചേച്ചി നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു. മകനെ എനിക്ക് പരിചയപ്പെടുത്തി.

എന്റെ അസുഖം മാറിയിട്ട് വേണം ഏട്ടനെ ചികിത്സിക്കാൻ അവരുടെ കണ്ണുകളിൽനിന്ന് പ്രതീക്ഷയുടെയും, സമാധാനത്തിന്റെയും അലറിപ്പൂക്കൾ വിരിഞ്ഞിറങ്ങുന്നത് ഞാൻ ഒരു കുട്ടിയേപ്പോലെ നോക്കിനിന്നു. അല്ലെങ്കിലും ഒരുപാടുകാലമൊന്നും സ്നേഹിക്കുന്ന ഹൃദയങ്ങളെ കൂരിരുട്ടിലാക്കാൻ ദൈവത്തിനു കഴിയില്ല. ചില സ്നേഹത്തിനുമുന്നിൽ ദൈവംപോലും തോറ്റുപോകും. അല്ലെങ്കിൽ ദൈവം തോറ്റതായി തകർത്തഭിനയിക്കും.

അവരോടന്നു യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചതു നമ്മുടെ സ്ത്രീകളെക്കുറിച്ചാണ് തകർന്നുപേയേക്കാവുന്ന ഒരു കുടുംബത്തെ മുഴുവൻ തന്റെമാത്രം ഇച്ഛാശക്തികൊണ്ട് എത്ര മനോഹരമായാണ് ആ സ്ത്രീ തിരിച്ചുപിടിച്ചത്. അല്ലെങ്കിലും ഊർന്നൂർന്നുപോകുന്ന ജീവിതത്തെ ഒരു കോട്ടവും സംഭവിക്കാതെ അത്രമേൽ ഭംഗിയായി തിരിച്ചുപിടിക്കാൻ സ്ത്രീകൾക്കല്ലാതെ ആർക്കാണ് കഴിയുക?

English Summary:

Malayalam Short Story ' Apratheekshithamayethunna Athithikal ' Written by Remya Madathilthodi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com