ADVERTISEMENT

സാധാരണ യുവജന സീസണാകുമ്പോൾ മുങ്ങി നടക്കുകയാണ് പതിവ്. കലാ വിരോധി ആയതു കൊണ്ടല്ല. സ്വന്തം ശരീരത്തോട് അൽപമെങ്കിലും സ്നേഹമുള്ളത് കൊണ്ട് മാത്രം. അല്ലെങ്കിൽ ആരെങ്കിലും വന്ന് വിധി കർത്താവായി വിളിക്കും. വിളിച്ചാൽ കടപ്പാടു കൊണ്ടാണെങ്കിലും പോകാതെ കഴിയില്ല. പോയാൽ തീർന്നു, പോയ പോലെ തന്നെ തിരിച്ചു വന്നാൽ അതു തന്നെ ഭാഗ്യം. സൂക്ഷിച്ചു നടന്നെങ്കിലും ഒടുവിൽ എന്നെയും തേടി നടന്ന ഒരു സുഹൃത്തിന്റെ മുന്നിൽ ചെന്ന് പെട്ടു. വിധിയുടെ വിളയാട്ടത്തിൽ വീണ്ടും ജഡ്ജിയായെന്ന് പറഞ്ഞാൽ മതിയല്ലോ..

പതിവു പോലെ ഒരു മണിക്കൂർ വൈകിയാണ് പരിപാടി തുടങ്ങിയത്. ഒന്നാം ജഡ്ജി വന്നപ്പോൾ രണ്ടാം ജഡ്ജി വന്നിട്ടില്ല. രണ്ടു പേരും വന്ന് അര മണിക്കൂർ കഴിഞ്ഞാണ് മൂന്നാം ജഡ്ജി എത്തിയത്. ഇതിനിടയിൽ ജഡ്ജിമാരെ എത്തിക്കുന്നതിന്റെ ചുമതലയുള്ള അധ്യാപകൻ അങ്ങുമിങ്ങും ഓട്ടമാണ്. ചെണ്ടയുടെ ജഡ്ജി വന്നപ്പോൾ മദ്ദളത്തിന്റെ ജഡ്ജിയെ കാണാനില്ല. കോൽക്കളിയുടെ ഒരാൾ വന്നപ്പോൾ മാർഗ്ഗം കളിയുടെ രണ്ടു പേർ ഇനിയുമെത്തിയിട്ടില്ല. ഇനി എല്ലാ ജഡ്ജിമാരും എത്തുമ്പോഴാകട്ടെ കുട്ടികൾ റെഡിയായിക്കാണില്ല. ഏതായാലും വൈകിയാണെങ്കിലും എല്ലാം റെഡിയായി ആദ്യം തുടങ്ങാൻ ഭാഗ്യമുണ്ടായത് ഞങ്ങൾക്കാണ്.

"ജഡ്ജസ് പ്ലീസ് നോട്ട്, നമ്പർ വൺ.." എന്നതു വരെ എത്തിയപ്പോഴേക്കും പെട്ടെന്ന് അനൗൺസ്മെന്റ് കട്ടായി. "ഓൺ ദി സ്റ്റേജ്" എന്നു കൂടി പറഞ്ഞാലല്ലേ കർട്ടൻ ഉയരൂ.. എന്താണ് സംഭവമെന്നറിയാതെ കുറെ നേരം ഇരുന്നു. ജഡ്ജിയുടെ കസേരയിൽ ആസനസ്ഥനായതു കൊണ്ട് എഴുന്നേറ്റു പോയി തിരക്കാനും പറ്റില്ല. ഒടുവിൽ ഒരു സംഘാടകൻ വന്ന് കാര്യം വിശദീകരിച്ചു, "ഒന്നാം നമ്പരായിട്ട് കേറേണ്ട കുട്ടിയെ കാണാനില്ലായിരുന്നു, ഒടുവിൽ ഓടിച്ചിട്ട് പിടിച്ചു.." "അതെന്താ ഓടിച്ചിട്ട് പിടിക്കേണ്ട കാര്യം?" "ഒന്നാം നമ്പരായിട്ട് സ്റ്റേജിൽ കയറിയാൽ സമ്മാനം കിട്ടില്ല എന്നൊരു വിശ്വാസം ആരോ പറഞ്ഞു പരത്തിയിട്ടുണ്ട്. അതു കൊണ്ട് ഒന്നാം നമ്പരുകാരെ ഒരു സ്റ്റേജിലും കാണാനില്ല. സംഘാടകരുടെ പെടാപ്പാടാണ് ഒന്നാം നമ്പരുകാരെ പിടിച്ച് സ്റ്റേജിലെത്തിക്കൽ.."

പ്രബുദ്ധ കേരളത്തിന്റെ വിശ്വാസം പോകുന്ന പോക്ക്. ഒന്നാമനായി സ്റ്റേജിൽ കേറിയാൽ സമ്മാനിതനാകില്ല പോലും. എത്രാമനായി കേറിയാലും സമ്മാനം കിട്ടിയില്ലെങ്കിൽ ജഡ്ജിയുടെ കുഴപ്പം.. വിധികർത്താവിനിട്ട് രണ്ടു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടു പറയാൻ കഴിഞ്ഞാൽ തന്നെ വലിയ സന്തോഷം.. ഏതായാലും ഒന്നാം നമ്പരുകാരനെ കിട്ടിയ സ്ഥിതിയ്ക്ക് മൽസരങ്ങൾ തുടങ്ങുകയായി. മൽസരം തീരും വരെ സമാധാനം. അതിനു ശേഷം എവിടെ നിന്നാണ് തല്ലു കിട്ടുന്നതെന്ന് കിട്ടിക്കഴിഞ്ഞേ പറയാൻ കഴിയൂ.. സ്റ്റേജിൽ അപ്പോഴേക്കും അനൗൺസ്മെന്റ് മുഴങ്ങി.. "ഒന്നാം നമ്പർ ഓൺ ദി സ്റ്റേജ്.."

English Summary:

Malayalam Short Story ' Onnam Number On The Stage ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com