'ആ പൂച്ചക്കുട്ടി അവളുടെ ജീവനായിരുന്നു, അത് മരിച്ചതിനുശേഷമാണ് അവളുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ടു തുടങ്ങിയത്...'

Mail This Article
ജീബ്രുവിന്റെ മരണം മഹിമയെ വല്ലാതെ തളർത്തിക്കളഞ്ഞു. അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. പകൽ ജലപാനം ചെയ്തില്ല. രാത്രിയിൽ ഉറങ്ങിയില്ല. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ അസ്വസ്ഥതകൾ ദ്രുപദ് അറിയുന്നുണ്ടായിരുന്നു. എപ്പോഴോ ഒന്നുമയങ്ങിയപ്പോൾ എന്തോ പറയും പോലെ മെല്ലെ കരഞ്ഞു കൊണ്ട് ജിബ്രു അവളുടെ അടുത്തേക്കുവന്നു കിടക്കയിൽ കയറിയിരുന്നു. അവൾ അവനെ ചേർത്തു പിടിച്ചു രോമനിബിഢമായ ശരീരത്തിലും, മുറ്റിയ വാലിലും തഴുകി. അവൻ മഹിമയുടെ കവിളിൽ മുഖമുരസി. ജിബ്രു മോനെ - ഉച്ചത്തിൽ വിളിച്ചു കൊണ്ടവൾ മയക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. അവളുടെ ശബ്ദം കേട്ട് ദ്രുപദ് ഉണർന്നു ലൈറ്റിട്ടു.
മഹിമ കിടക്കയിൽ എഴുന്നേറ്റിരുന്നു കിതയ്ക്കുന്നു. എന്താ മഹിമ? ദ്രുപദ് അവളെ ചേർത്തു പിടിച്ചു. ദ്രുപദ് എന്റെ ജിബ്രു ഇപ്പോൾ ഇവിടെ വന്നു അവൻ എന്റെയടുത്തു വന്നിരുന്നു. ഞാൻ അവനെ ചേർത്തു പിടിച്ചു. അവൻ എന്റെ കവിളിൽ മുഖമിട്ടുരസി. ഇപ്പോൾ അവനെ കാണുന്നില്ല. ദ്രുപദ് - എന്റെ ജിബ്രു - മഹിമ തേങ്ങി. മഹിമ. നീ കാര്യം മനസ്സിലാക്കണം ജിബ്രു ചത്തു. അതു സത്യമാണ്. അതു നിനക്കും അറിയാം. അവനോടുള്ള സ്നേഹക്കൂടുതൽകൊണ്ട് നമ്മുടെ പൂന്തോട്ടത്തിന്നരികെ നീ പറഞ്ഞെ സ്ഥലത്ത് നമ്മൾ അവനെ മറവു ചെയ്തു. പക്ഷേ നിനക്കവനെ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. അവൻ ചത്തുപോയെന്ന യാഥാർഥ്യം ഉൾക്കൊള്ളാനും കഴിയുന്നില്ല.
ഞാൻ എങ്ങനെ മറക്കും ദ്രുപദ്? അവൻ എന്റെ ജീവനായിരുന്നില്ലേ.? മഹിമ കൈത്തലം കൊണ്ടു കണ്ണീരു തുടച്ചു. അതിനേക്കാൾ ഭംഗിയുള്ള മറ്റൊരു പൂച്ചക്കുട്ടിയെ നമുക്കെവിടെ നിന്നെങ്കിലും കണ്ടെത്താം. ദ്രുപദ് അവളെ സമാധാനിപ്പിച്ചു. അവന്റെ അത്രയും സ്നേഹവും, അതു പോലെ മുറ്റിയ വാലുമുള്ള മറ്റൊന്നിനെ കണ്ടെത്താൻ കഴിയുമോ ദ്രുപദ്? അവൾ ഭർത്താവിന്റെ തോളിൽ തലചായ്ച്ചിരുന്നു. കഴിയും മഹിമ ' മനുഷ്യനായാലും മൃഗങ്ങളായാലും, നമ്മൾ സ്നേഹിച്ചാൽ അവ നമ്മളേയും സ്നേഹിക്കും. 'കൊടുക്കുന്ന അതേ അളവിൽ തിരിച്ചു കിട്ടുന്ന ഒന്നാണു സ്നേഹം. എന്തിനേയും സ്നേഹിക്കാനുള്ള മനസ്സ് നിനക്കുണ്ട്. ദ്രുപദ് അവളെ സമാധാനിപ്പിച്ചു.
രാവിലെ ഓഫീസിൽ പോകാൻ നേരം പതിവുള്ള സ്നേഹമുദ്ര കവിളിൽ ചാർത്തിക്കൊടുത്തിട്ട് ദ്രുപദ് പറഞ്ഞു. നേരത്തിന് ആഹാരം കഴിക്കണം. വൈകുന്നേരം കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കണം. ഞാൻ നേരത്തെ വരും. നമുക്കു ടൗണിൽ പോയി നല്ലൊരു ഷോപ്പിംഗ് നടത്തണം. അവളുടെ മനസ്സിൽ നിന്നും ജിബ്രുവിനെ മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ദ്രുപദിന്റെ ബൈക്ക് അകന്നു പോകുന്നതും നോക്കി മഹിമ സിറ്റൗട്ടിൽ നിന്നു. പാവം ദ്രുപദ് മഹിമ നെടുവീർപ്പോടെ ഓർത്തു.
തന്റെ മനസ്സു വേദനിക്കുന്നതു ദ്രുപദിനു സഹിക്കില്ല. വിവാഹം കഴിഞ്ഞിട്ടു രണ്ടു വർഷമായി 'കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖം വീട്ടിൽ എല്ലാവരുടേയും മനസ്സിനെ ബാധിച്ചു തുടങ്ങിയിരുന്നു. ദ്രുപദ് അതു പുറത്തു കാട്ടിയില്ല. പലപ്പോഴും തന്നെ ആശ്വസിപ്പിക്കുകയാണുചെയ്തത്. നമ്മുടെ വിവാഹം കഴിഞ്ഞിട്ടു രണ്ടുവർഷങ്ങളല്ലെ ആയുള്ളു. ഓരോരുത്തർക്കു പത്തും, പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞാണു കുട്ടികളുണ്ടായിട്ടുള്ളത്. ഒരു കുഞ്ഞിനെ ലാളിക്കാൻ മറ്റാരേക്കാളുമേറെ തിടുക്കം രേണുകാമ്മയ്ക്കായിരുന്നു. ഏകമകനായ ദ്രുപദിന്റെ കുഞ്ഞിനെ ലാളിച്ചു വളർത്താനുള്ള അവരുടെ ആഗ്രഹം ന്യായമാണെന്ന് പലപ്പോഴും മഹിമ ചിന്തിച്ചിട്ടുണ്ട്.
ഏകാന്തതയിലെ മുഷിച്ചിലും മടുപ്പും ഒഴിവാക്കാനായിരുന്നു ജിബ്രുവിനെ സ്നേഹിച്ചു തുടങ്ങിയത്. ജാൻസിയുടെ വീടിന്റെ പാലുകാച്ചിനു പോയപ്പോൾ അവിടെ നിന്നും കൊണ്ടുവന്നതാണ് അവനെ. ഓരോദിവസം കഴിയുന്തോറും അവൻ തന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. രാത്രിയിൽ കിടപ്പു പോലും തന്റെയും ദ്രുപദിന്റെയും ഇടയിലായിരുന്നു. ഇത്രയും സ്നേഹമുള്ളൊരു പൂച്ചക്കുട്ടിയെ ഇനിയും കണ്ടെത്താനാവില്ല. എന്തു പറഞ്ഞാലും അവനു മനസ്സിലാകുമായിരുന്നു. എല്ലാത്തിനോടും അവന്റേതായ ഭാഷയിൽ പ്രതികരിക്കും. പലപ്പോഴും ആ മുറ്റിയ വാലായിരുന്നു അവന്റെ ആശയവിനിമയാവയവം. അവന്റെ അകാലത്തിലുള്ള വേർപാട് എത്രയായിട്ടും സഹിക്കാൻ കഴിയുന്നില്ല.
രേണുകാമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾ വല്ലതുമൊന്നു കഴിച്ചെന്നു വരുത്തി. ഇന്നലെ പകൽ മുഴുവൻ പൂന്തോട്ടത്തിന്നരികിലെ അവന്റെ കുഴിമാടത്തിലേക്കും നോക്കി സിറ്റൗട്ടിൽ ഒരേയിരിപ്പായിരുന്നു. അവന്റെ രോമം മുറ്റിയ വാലായിരുന്നു മനസ്സിലെപ്പോഴും പിന്നെ ആ പതിഞ്ഞ സ്വരത്തിലുള്ള മ്യാവുവും. എന്തൊരു അഴകായിരുന്നു ആ വാലിന് താൻ ഉറങ്ങാൻ കിടക്കുമ്പോൾ കൂടെ കയറിക്കിടന്നിട്ട് ആ വാലുകൊണ്ടവൻ തന്റെ മുഖത്തുമെല്ലെ തഴുകുമായിരുന്നു.
ഒന്നു രണ്ടാഴ്ചകൾക്കു ശേഷം ഒരു ഉച്ചകഴിഞ്ഞ നേരത്ത് മഹിമ ഉച്ചത്തിൽ ഓക്കാനിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് രേണുകാമ്മ ഡൈനിംഗ് ഹാളിലേക്ക് ഓടി വന്നത്. വാഷ്ബേസിനിലേക്കു മുഖം താഴ്ത്തി ഭിത്തിയിൽ കൈകൾ ഊന്നി നിന്ന് ഓക്കാനിക്കുകയാണവൾ. കൊഴുത്ത വെള്ളമല്ലാതെ മറ്റൊന്നും പുറത്തേക്കു വരുന്നില്ല. വേണ്ട വിധത്തിൽ ആഹാരമൊന്നും കഴിക്കാത്തതിന്റെ മനം പുരട്ടലായിരിക്കുമെന്ന് അവൾ മനസ്സിലോർത്തു. ചെറുപുഞ്ചിരിയോടെ രേണുകാമ്മ അവളുടെ പുറം തടവിക്കൊടുത്തു. അവൾ വല്ലാത്ത തളർച്ചയോടെ രേണുകാമ്മയെ നോക്കി.
'മോളു പോയി ഇത്തിരിനേരം കിടക്ക്' രേണുകാമ്മ അവളെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. 'അപ്പുറത്തെ വത്സമ്മാന്റിയുടെ കയ്യിൽ ഛർദ്ദിൽ നിൽക്കാനുള്ള ഗുളിക വല്ലതുമുണ്ടോന്ന് അമ്മ ചോദിക്ക്' മഹിമ ക്ഷീണത്തോടെ പറഞ്ഞു. 'ഇതു മരുന്നു കഴിക്കണ്ട രോഗമൊന്നുമല്ല മോളേ..' രേണുകാമ്മ അരുമയോടെ അവളുടെ നെറുകയിൽ തഴുകി. പിന്നെ..? മോൾക്കു വിശേഷമായതാ. അതുകേട്ടപ്പോൾ മഹിമയുടെ മുഖം നാണം കൊണ്ടു തുടുത്തു. അവൾ മുഖം താഴ്ത്തിയിരുന്നു നഖം കടിച്ചു. ദ്രുപിനെ വിളിച്ചു പറ. രേണുകാമ്മ പറഞ്ഞു. അവൾ മൊബൈൽ കയ്യിലെടുത്തപ്പോൾ രേണുകാമ്മ മുറിക്കു പുറത്തേക്കുപോയി. വിവരമറിഞ്ഞ് ദ്രുപദ് ഹാഫ് ഡേ ലീവെടുത്തു വന്നു. സന്തോഷപെരുമഴയിൽ ദ്രുപദ് അവളെ കുളിപ്പിച്ചു. പിന്നെ ആകെയൊരു ഉത്സവ പ്രതീതിയായിരുന്നു.
എന്തൊക്കെയായിട്ടും ജിബ്രു അവളുടെ മനസ്സിൽ നിന്നും ഇറങ്ങിപ്പോകുന്നില്ല. പതിഞ്ഞ കാൽവെയ്പുകളോടെ "മ്യാവു" എന്നു ശബ്ദിച്ചു കൊണ്ട് മനസ്സിലൂടെ നടക്കുകയാണ്. ജിബ്രുവിന്റെ മരണ ശേഷം തന്നെ താൻ ഗർഭിണിയായെന്ന കാര്യം മഹിമയ്ക്കു വല്ലാത്തൊരു വിസ്മയമായി. ജിബ്രുവിന്റെ ആത്മാവ് തന്റെ ഉദരത്തിൽ വന്നു പിറന്നതാകുമോയെന്ന ചിന്ത അവളുടെ മനസ്സിൽ അനുദിനം പെരുക്കിക്കൊണ്ടിരുന്നു. ഒരു രാത്രിയിൽ അവൾ ദ്രുപദിനോടു പറഞ്ഞു.
നമ്മുടെ കുഞ്ഞിനു ഞാൻ പേരിട്ടു. എന്തു പേര്? കേൾക്കട്ടെ. ദ്രുപദ് ആകാംഷയോടെ അവളുടെ മുഖത്തേക്കു മുഖം ചേർത്തു വെച്ചു. ജിബ്രു - അവൾ പറഞ്ഞു. ദ്രുപദ് അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നു. ഇവളുടെ മനസ്സിൽ നിന്നും ആ പൂച്ചക്കുട്ടി ഇനിയും ഇറങ്ങി പോയിട്ടില്ല. ദ്രുപദ് മയക്കത്തിലേക്കു വീണു. തന്റെ അടിവയറ്റിൽ വെറുതെ തഴുകിക്കൊണ്ട് ഓരോന്നു ചിന്തിച്ച് മഹിമ മുറിയ്ക്കുളിലെ ഇരുട്ടിലേക്കും നോക്കി കിടന്നു.
ജിബ്രുവിനെ ദൈവം തനിക്കു തരിച്ചു തന്നിരിക്കുന്നു. ഒന്നുകിൽ ഒരു മകനായി അല്ലെങ്കിൽ മകളായി. പത്തു മാസമാകുമ്പോൾ തന്റെയും, ദ്രുപദിന്റെയും കുഞ്ഞായി അവൻ ജനിക്കും. സന്തോഷം കൊണ്ട് അവളുടെ മനസ്സു തുടിച്ചു. വളരെ പെട്ടെന്ന് ഒരു സംശയം അവളുടെ മനസ്സിലേക്കു കയറി വന്നു. അവൾ ദ്രുപദിനെ നോക്കി അവൻ ഉറക്കം പിടിച്ചിരിക്കുന്നു. എങ്കിലും അവൾ തട്ടി വിളിച്ചു. ദ്രുപദ്- ങും. അവൻ കണ്ണുകൾ തുറന്നു. പിന്നെ എഴുന്നേറ്റു ലൈറ്റിട്ടു. ഞാനൊരു സംശയം ചോദിക്കട്ടെ.? ങും. ചോദിക്ക്. നമുക്കു പിറക്കാൻ പോകുന്ന കുഞ്ഞിനു വാലുണ്ടായിരിക്കുമോ? ജിബ്രുവിന്റേതു പോലെയുള്ള മുറ്റിയ വാല്. ദ്രുപദ് മറുപടി പറഞ്ഞില്ല. മനസ്സിലെക്ക് അരിച്ചിറങ്ങി വരുന്ന നേർത്ത ഭയത്തോടെ ദ്രുപദ് അവളുടെ മുഖത്തേക്കു തുറിച്ചു നോക്കി.