കൊച്ചുമകൾക്ക് നൽകാൻ കരുതി വെച്ചിരുന്ന സമ്മാനം നഷ്ടമായി; അത് തിരികെ കിട്ടാൻ സഹായിച്ചത് അവളുടെ അധ്യാപകൻ

Mail This Article
"മാഷേ, മാഷ്ക്ക് ഈ സ്കൂളീന്ന് പോകാണ്ടിരിക്കാൻ പറ്റ്വോ?" അനിലന്റേതായിരുന്നു ആ ചോദ്യം. പഠിക്കാൻ ഏറ്റവും പിന്നിലാണവൻ. ദീപൻമാഷുടെ കയ്യിൽനിന്നും ഏറ്റവും കൂടുതൽ വഴക്ക് കേൾക്കുന്നവനും. ദീപൻമാഷിന്റെ കണ്ണു നിറഞ്ഞു. ഇവന്റെ മനസ്സിലും ഞാനൊരു വെളിച്ചമായിരുന്നല്ലോ എന്ന തിരിച്ചറിവ്, മാഷിന്റെ ഹൃദയത്തിൽ സ്നേഹമഴ നനയിച്ചു. ദീപൻമാഷ് അവന്റെ അരികിൽ ചെന്ന്, അവനെ ചേർത്ത് പിടിച്ചു. എന്നിട്ടവനോട് പറഞ്ഞു: "മാഷ് വേറെ സ്കൂളിലേക്ക് ഇപ്പോ സ്ഥലം മാറി പോകുന്നല്ലേ ഉള്ളൂ. അവിടന്ന് സ്ഥലംമാറ്റം വാങ്ങി വീണ്ടും ഇങ്ങോട്ട് തന്നെ വരും. അന്ന് നീ, മുൻബെഞ്ചിലിരിക്കുന്നത് കണ്ട്, ഞാൻ ക്ലാസ്സിലേക്ക് വരും. നീയും എനിക്ക് പ്രിയപ്പെട്ടവനാണഡാ.." ദീപൻമാഷിന്റെ നനഞ്ഞ് തിളങ്ങിയ കണ്ണുകൾ, എല്ലാ പ്രിയ ശിഷ്യരേയും ഒരുപോലെ സ്നേഹത്തോടെ നോക്കി. മുഖത്ത് ഉരുണ്ടുകൂടിയ സങ്കടകാർമുകിലിനെ ഒരു ചെറുചിരിയാൽ മായ്ച്ചുകൊണ്ട്, ഇടംകൈ ഉയർത്തിവീശി, ദീപൻമാഷ് കാറിലേക്ക് കയറി. നാലഞ്ച് വർഷങ്ങളായി താനെന്നും യാത്ര ചെയ്തു കൊണ്ടിരുന്ന വഴികളും, വഴിക്കരികിലുള്ള ചില ശിഷ്യരുടെ വീട്ടുമുഖങ്ങളും പിന്നിട്ട്, ദീപൻമാഷുടെ ടാക്സി കാറ് റെയിൽവേസ്റ്റേഷനിലെത്തി.
പുതിയ സ്കൂളിലേക്കുള്ള യാത്രയാണ്. ബർത്തിന് മുകളിൽ ബാഗ് വച്ച്, പഴയ സ്കൂളിലെ നല്ലോർമകളുടെ തിരകൾക്കുമീതെ മനസ്സിനെ ചാഞ്ചാടാൻ വിട്ട്, ദീപൻ ഒരു ദീർഘനിശ്വാസത്തോടെ കണ്ണടച്ചു ചാരിയിരുന്നു. പതിയെ ഉറക്കത്തിലേക്കു വഴുതിവീണ ദീപൻ, ഏറെ നേരം കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ, തന്റെ നേരെ മുന്നിലുള്ള സീറ്റിൽ രണ്ട് വൃദ്ധ ദമ്പതികളെയാണ് കണ്ടത്. അവർ രണ്ടുപേരും ഒരേ സമയം ദീപനെ നോക്കി പുഞ്ചിരിച്ചു. കുറേക്കാലമായി പരിചയമുള്ളവരെപ്പോലെ ആയിരുന്നു, അവരുടെ ആ നോട്ടവും ചിരിയും. മറുചിരി ചിരിക്കാതിരിക്കാൻ, സ്വാഭാവികമായും ദീപന് കഴിഞ്ഞില്ല. "പുതിയ സ്കൂളിലേക്കുള്ള യാത്രയിലാണ് മോൻ, അല്ലേ?" അതിലെ സ്ത്രീ ചോദിച്ചു. ദീപന് അത്ഭുതമായി. ഇവരിതെങ്ങിനെ അറിഞ്ഞു! ഓ! ചിലപ്പോൾ തന്റെ വിദ്യാർഥികളുടെ ആരുടെയെങ്കിലും ബന്ധുക്കളാവും ഇവർ. കുട്ടികളുടെ മാതാപിതാക്കളെയെല്ലാം ദീപന് നല്ല പരിചയമാണ്. നല്ല ഹൃദയബന്ധവും. ഇത് കുട്ടികളുടെ ബന്ധുക്കൾ തന്നെയാവും. അല്ലാതെങ്ങനെ അറിയാൻ! ദീപൻ കരുതി.
"ശരിയാ ചേച്ചീ, എനിക്ക് പാറേപ്പറമ്പ് സ്കൂളിലേക്ക് സ്ഥലം മാറ്റായി. നാളെ അവിടെ ജോയിൻ ചെയ്യണം." "മോന്, പഠിക്കണ കുട്ട്യോളോടും, പഠിക്കാത്ത കുട്ടോളോടും ഒരുപോലെ സ്നേഹാല്ലേ? എങ്ങന്യാ അങ്ങനെ പറ്റണേ?" ആ സ്ത്രീ, സ്നേഹം നിറഞ്ഞ് ചിരിച്ചുകൊണ്ട് ചോദിച്ചു. "പഠിക്കാത്ത കുട്ട്യോളും നല്ലോര് തന്ന്യാ ചേച്ചീ. അവരും നല്ല മനുഷ്യരായി നമ്മുടെ കൂട്ടത്തിലുണ്ടാവും. മനുഷ്യരോട് നന്മ കാട്ട്ണോരെല്ലാരും പഠിപ്പൊള്ളോരാ?" ദീപൻ ചോദിച്ചു. "വല്യൊരു സത്യാ, മോൻ പറഞ്ഞേ. തിരിച്ചറിവുള്ള സത്യം. എനിക്കിഷ്ടായി മോനെ." ആ സ്ത്രീ, ഹൃദയം തൊടും വിധം പറഞ്ഞു. "എനിക്കും." അവരോട് ചേർന്നിരുന്ന ആ സ്ത്രീയുടെ ഭർത്താവും മതിപ്പ് നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. ഒരു മുൻപരിചയമില്ലെങ്കിലും ദീപനും അവരെ വല്ലാതെ ഇഷ്ടമായി. "മോൻ ഇപ്പോ പഠിപ്പിക്കാൻ പോണ സ്കൂളിലാ ഞങ്ങൾടെ പേരക്കുട്ടി മഞ്ജരി പഠിക്കിണേ. ഏഴാം ക്ലാസ്സില്. അവള് നന്നായി പഠിക്കും." ആ സ്ത്രീ പറഞ്ഞു. "അതേയോ? നന്നായി. അയ്യോ, ഞാൻ ചേച്ചീടെ പേര് ചോദിക്കാൻ മറന്നു. ചേട്ടന്റേം" "എന്റെ പേര് ശാരദ. ചേട്ടന്റെ പേര് രാഘവൻ." "മോൻ ഞങ്ങൾക്കൊരു ഉപകാരം ചെയ്യോ?" ശാരദ ചോദിച്ചു. ദീപന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടിട്ടാവും, അവർ വേഗം തന്നെ പറഞ്ഞു: "അയ്യോ, പണത്തിന്റെ സഹായല്ല. ഇത് മറ്റൊരു കാര്യാ. ഇത് മോനെക്കൊണ്ടു മാത്രേ ചെയ്യാനൊക്കൂ. മോന് മാത്രേ അങ്ങിനൊള്ള മനസ്സുള്ളു." "അതെന്ത് സഹായാ ചേച്ചീ?" ദീപന് ആകാംക്ഷയേറി. കുറച്ച് ടെൻഷനും.
"മഞ്ജരീടെ വീട്ടിലൊരു മേശ ഉണ്ടായിരുന്നു. മരത്തിന്റെ. അത് ഞങ്ങടെ മുറീലാ കിടന്നിരുന്നത്. മഞ്ജരീടെ അച്ഛൻ അത് ആർക്കോ വിറ്റു. ഇനി കാര്യത്തിലേക്ക് വരാം. ആ മേശയുടെ വലത്തേ വലിപ്പിനടിയിൽ, ഒരു കള്ളറയുണ്ട്. അതിൽ പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങളുണ്ട്. ഞങ്ങൾക്കല്ലാതെ ആർക്കും അതറിയില്ല. ആ മേശ തിരികെ മഞ്ജരിയുടെ വീട്ടിലെത്തണം. മോൻ അതിനൊരു വഴി കണ്ടെത്തണം. ഞങ്ങടെ പേരക്കുട്ടി മഞ്ജരിയ്ക്കായി, ഞങ്ങള് സ്വരുക്കൂട്ടി കരുതി വച്ച നിധിയാ അത്. അത് അവളുടെ കയ്യിൽത്തന്നെ തിരികെയെത്തണം." ശാരദ പറഞ്ഞു നിർത്തി. ഒരു മായക്കഥ കേട്ട പോലെ അന്തംവിട്ട മുഖഭാവത്തോടെ ദീപൻ രണ്ടു പേരെയും മാറി മാറി നോക്കി. പെട്ടെന്ന്, ദീപന്റെ കണ്ണുകൾ മയക്കത്തിലെന്നപോലെ അടയാൻ തുടങ്ങി. അതൊരു ഗാഢനിദ്രയായി. ഇറങ്ങേണ്ട സ്റ്റേഷനടുക്കുന്നതിന് തൊട്ടു മുൻപ്, ദീപൻ ഞെട്ടിയുണർന്നു. മുന്നിലുണ്ടായിരുന്ന ശാരദ ചേച്ചിയും രാഘവൻ ചേട്ടനും എവിടെ? ഒരു പക്ഷേ, അവർ ഇതിന് മുൻപത്തെ സ്റ്റേഷനിൽ ഇറങ്ങിയിട്ടുണ്ടാവും. ഞാൻ ഉറക്കത്തിലായതുകൊണ്ട് വിളിക്കാഞ്ഞതാവും. ദീപൻ കരുതി.
ഉറക്കച്ചടവോടെ ട്രെയിനിൽ നിന്നിറങ്ങിയ ദീപൻമാഷ് നേരെ സ്കൂളിലേക്ക് പോയി. അവിടെ മാഷേയും കാത്ത് സുധാകരൻ മാഷ് നിൽപുണ്ടായിരുന്നു. "ഇവിടെ അടുത്താണോ മാഷ് താമസിക്കുന്ന വാടക വീട്?" ഓട്ടോയിൽ നിന്നിറങ്ങിയ ദീപൻ, സുധാകരനോട് ചോദിച്ചു. "ഇവിടന്ന് കുറച്ചു ദൂരമേ ഉള്ളൂ എന്നാലും ഓട്ടോ വിടണ്ട. മാഷ്ടെ ലഗ്ഗേജ് ഉള്ളതല്ലെ" സുധാകരൻമാഷ് ഓട്ടോക്കടുത്തേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു. വാടകവീട് തുറന്ന്, ദീപൻമാഷുടെ ബാഗും മറ്റും മുൻവശത്തെ മുറിയിലേക്ക് വച്ച്, രണ്ടു പേരും തിടുക്കത്തിൽ സ്കൂളിലേക്ക് പോയി. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്ന്, പരിചയപ്പെടലും ഒപ്പിടലും കഴിഞ്ഞ് ദീപൻമാഷ് സ്റ്റാഫ്റൂമിലെത്തി. നന്ദിനിടീച്ചറേയും, ശ്യാമടീച്ചറേയും, ഉണ്ണികൃഷ്ണൻമാഷിനേയും, സുധാകരൻമാഷ് ദീപന് പരിചയപ്പെടുത്തി കൊടുത്തു. രണ്ടാമത്തെ പിരിയഡ് ആണ് ദീപൻമാഷുടെ ആ സ്കൂളിലെ ആദ്യ ക്ലാസ്സെന്ന്, നിറഞ്ഞ ചിരിയോടെ, രണ്ടുമൂന്ന് ചോക്കും, ഒരു ചൂരൽ വടിയും ദീപനു നേരെ നീട്ടി, സുധാകരൻമാഷ് പറഞ്ഞു. "ചൂരല് വേണ്ട മാഷെ. ആ ചോക്ക് മാത്രം മതിയെനിക്ക്." മറുചിരി ചിരിച്ച് ദീപൻ പറഞ്ഞു. "ശരി.. ശരി. മാഷ്ടെ ഇഷ്ടം." സുധാകരൻമാഷ് പറഞ്ഞു. അത് കേട്ട്, ശ്യാമടീച്ചറും നന്ദിനിടീച്ചറും ഒന്ന് മൂളിക്കൊണ്ട് തലയാട്ടി.
ആദ്യത്തെ ക്ലാസ്സിൽ കുട്ടികളോട് തന്റെ പേരും നാടും പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയതിന് ശേഷം, ദീപൻ മാഷ് കുട്ടികളുടെ അറ്റൻഡൻസ് എടുക്കാൻ തുടങ്ങി. കുട്ടികൾ ഓരോരുത്തരായി എഴുന്നേറ്റുനിൽക്കുമ്പോൾ, അവരെ പരിചയപ്പെടുകയും ചെയ്യാലോ എന്നായിരുന്നു ദീപന്റെ ഉദ്ദേശം. കുട്ടികളുടെ പേരു വിളിക്കുന്നതിനിടയിൽ മഞ്ജരി എന്ന പേര് വിളിച്ചപ്പോൾ ആരും എഴുന്നേറ്റില്ല. അപ്പോഴാണ് ദീപന് ട്രെയിനിൽ വച്ച് ആ വൃദ്ധദമ്പതികളെ കണ്ട ഓർമ വന്നത്. "മഞ്ജരി.." എന്ന് പേര് വിളിച്ച്, ക്ലാസ്സിലേക്ക് മുഴുവനായി ഒന്ന് കണ്ണോടിച്ച്, ദീപൻ മാഷ് എല്ലാവരോടുമായി ചോദിച്ചു: "മഞ്ജരി വന്നിട്ടില്ലേ?" "ഇല്ല മാഷേ, അവള് മൂന്ന് ദിവസായി സ്കൂളിൽ വന്നിട്ട്. അവൾടെ മുത്തച്ഛനും മുത്തശ്ശിയും മരിച്ചു. അതാ അവള് വരാത്തേ." മുൻബഞ്ചിലിരുന്ന ഒരു പെൺകുട്ടി പറഞ്ഞു. ദീപൻമാഷ് അത് കേട്ട് തരിച്ച് നിന്ന് പോയി. അപ്പോൾ ട്രെയിനിൽ വച്ച് ഞാൻ കണ്ടത് ആരെയാണ്? മാഷുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു. ആ വൃദ്ധദമ്പതികളുമായുള്ള കണ്ടുമുട്ടലും, അവരുടെ ചിരിയും, അവർ തന്നോടാവശ്യപ്പെട്ട കാര്യവും ഒന്നൊന്നായി ദീപന്റെ മനസ്സിലെത്തി. ഒടുവിൽ അവരുടെ മുഖത്തേക്ക് നോക്കിയിരിക്കെ, താൻ മയക്കത്തിലേക്ക് വഴുതിപ്പോയത് അൽപം ഭയം കലർന്ന ചിന്തയായി ദീപൻമാഷിന്റെ ഹൃദയമിടിപ്പ് കൂട്ടി.
ക്ലാസ്സ് കഴിഞ്ഞ് വൈകീട്ട് സ്കൂൾ വിട്ട ശേഷം, സുധാകരൻമാഷോട്, മഞ്ജരിയുടെ വീടെവിടെയാണെന്ന് ചോദിച്ചറിഞ്ഞ് ദീപൻ ആ വീട്ടിലെത്തി. ഓടിട്ട രണ്ടു നിലയുള്ള ആ പഴയ വീടിന്റെ മുന്നിൽ, നീല നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിരുന്നു. നാലഞ്ച് പ്ലാസ്റ്റിക് കസേരകളും, അതിനു താഴെ നിരത്തിയിട്ടിരുന്നു. മഞ്ജരിയുടെ സ്കൂളിലെ പുതിയ മാഷാണെന്ന് സ്വയം പരിചയപ്പെടുത്തി അകത്തേക്ക് ചെന്ന ദീപന്റെ കണ്ണുടക്കിയത്, വൃദ്ധരായ രണ്ടുപേരുടെ ഒന്നിച്ചുള്ള ഫോട്ടോയിൽ മാലയിട്ട്, മുന്നിൽ വിളക്ക് കൊളുത്തി വച്ചിരിക്കുന്നിടത്തേക്കാണ്. ദീപൻമാഷിന്റെ ഉള്ളിൽനിന്ന് ഒരു തരിപ്പ് അടിവയറ് വഴി, ഉച്ചിയിലേക്ക് കേറി പോയി. താൻ ട്രെയിനിൽ കണ്ട രൂപങ്ങളുടെ നേർചിത്രങ്ങളിൽ നോക്കി അയാൾ അന്തംവിട്ടു നിന്നു. അവരുമായുള്ള ആ കണ്ടുമുട്ടലിനെക്കുറിച്ച്, ആരോടും പറയരുതെന്ന് തനിക്കുള്ളിലിരുന്ന് ആരോ പറയുന്ന പോലെ ദീപന് തോന്നി. ഇതിനിടെ മഞ്ജരിയേയും ചേർത്ത് പിടിച്ച് അവളുടെ അച്ഛൻ, ദീപന്റെ അരികിലെത്തി. കരഞ്ഞ് കലങ്ങിയ കണ്ണുകളും, ചീർത്ത മുഖവുമായി അവൾ, പുതിയ മാഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒരുപാട് സ്നേഹം കിട്ടി വളർന്ന കുട്ടിയാണ് മഞ്ജരിയെന്ന്, അവളുടെ കരഞ്ഞ് വാടിത്തളർന്ന മുഖത്തുനിന്ന് ദീപൻമാഷ് വായിച്ചെടുത്തു.
ഒരു തീർഥയാത്രയ്ക്കിടെ ഉണ്ടായ ട്രെയിനപകടത്തിൽ രണ്ടുപേരും മരിക്കുകയായിരുന്നു എന്ന് മഞ്ജരിയുടെ അച്ഛൻ ദീപനോട് പറഞ്ഞു. അവർ ഉപയോഗിച്ചിരുന്ന എന്തു കാണുമ്പോഴും, അവൾ നിർത്താതെ ഇപ്പോഴും പൊട്ടിക്കരയുകയാണെന്ന് അയാൾ പറഞ്ഞു. അതുകൊണ്ട് തന്നെ മൃതദേഹം ദഹിപ്പിച്ച് രണ്ടാം ദിവസംതന്നെ, മുത്തച്ഛന്റെ കട്ടിലും മേശയും കസേരയുമെല്ലാം അയാൾ കുട്ടനാശാരിക്ക്, കിട്ടിയ വിലക്ക് കൊടുത്തുവെന്നും പറഞ്ഞു. ആകെ കലങ്ങിമറിഞ്ഞ മനസ്സുമായാണ് ദീപൻ വാടക വീട്ടിൽ തിരിച്ചെത്തിയത്. പുതിയ സ്കൂളിലെത്തിയ ആദ്യ ദിവസം തന്നെ, ആകെ കിളി പോയ അവസ്ഥയിലായി അയാൾ. പിറ്റേന്ന് ദീപന്റെ മനസ്സ് ശാന്തമായിരുന്നു. രണ്ട് ശുദ്ധാത്മാക്കൾ തന്നെയൊരു ദൗത്യമേൽപിച്ചിരിക്കുന്നു. തന്നെയെന്തിന് അതിനായി തിരഞ്ഞെടുത്തു എന്നത് ഒരു നിയോഗമാവാം എന്ന് ദീപന്റെ നല്ലമനസ്സ് പറഞ്ഞു. രണ്ടാം ദിവസത്തെ ക്ലാസ്സ് കഴിഞ്ഞ്, ദീപൻമാഷ് കുട്ടനാശാരിയെ തേടിയിറങ്ങി. അങ്ങാടിയിലെ ചായക്കടയിൽനിന്നും, കുട്ടനാശാരിയുടെ വീടിനോട് ചേർന്ന പണിശാലയിലേക്കുള്ള വഴി ചോദിച്ചറിഞ്ഞ് ദീപൻമാഷ് അവിടെയെത്തി. പുതുതായി വാടകക്ക് താമസിക്കുന്ന തനിക്ക്, ഒരു കട്ടിലും മേശയും വേണമെന്ന് പറഞ്ഞ ദീപന്, പുതുതായി പണിതെടുത്ത ഒരു കട്ടിലും മേശയും കാണിച്ചുകൊടുത്തു കുട്ടനാശാരി. തനിക്ക് പുതിയത് വേണ്ട, പഴയൊരു കട്ടിലും മേശയും മതിയെന്ന് ദീപൻ പറഞ്ഞു.
"ഇന്നലെയാണ് മാഷേ, ഞാനൊരു പഴയ കട്ടിലും മേശയും വിറ്റത്. മാഷ് ലേശം വൈകിപ്പോയി." കുട്ടനാശാരി പറഞ്ഞു. "നിങ്ങളതാർക്കാ വിറ്റത്?" ദീപൻ വെറുതേയൊരു ചോദ്യം ചോദിക്കുംപോലെ ചോദിച്ചു. അവരുടെ കയ്യിൽ നിന്ന് അത് വാങ്ങാനാണോ എന്ന സംശയത്തിൽ, കുട്ടനാശാരി പറഞ്ഞു: "അവര് കച്ചോടക്കാരല്ല മാഷേ. ആ സ്കൂളിന്റെ പിന്നില് താമസിക്കണ തയ്യൽക്കാരൻ മാധവനാ അത് വാങ്ങിയത്. ആ സ്കൂളില് പഠിക്കണ അയാൾടെ മോൾക്ക്, ഒരു മേശ വേണംന്ന് പറഞ്ഞാ വന്നത്. കട്ടില് കണ്ടപ്പോ അതും കൂടി വാങ്ങി അയാള്. പഴേതായത് കൊണ്ട് ഞാൻ വില കുറച്ച് കൊടുക്കേം ചെയ്തു." തനിക്ക് ആവശ്യമുള്ള വിവരങ്ങൾ കിട്ടിയ സന്തോഷത്തിൽ, 'ഞാൻ പിന്നീട് വരാമെന്ന്' അയാളോട് പറഞ്ഞ്, ദീപൻമാഷ് അവിടന്ന് വേഗം സ്കൂട്ടായി.
പിറ്റേന്നത്തെ ക്ലാസ്സ് കഴിഞ്ഞ്, ദീപൻമാഷ് സ്കൂളിന്റെ പിൻവശത്തുള്ള തയ്യൽക്കാരൻ മാധവന്റെ വീട്ടിലെത്തി. ഉമ്മറത്തെ വരാന്തയിലിരുന്ന് എന്തോ തയ്ച്ചുകൊണ്ടിരുന്ന മാധവൻ, ദീപൻമാഷെ കണ്ടയുടൻ എഴുന്നേറ്റ് മുറ്റത്തേക്ക് വന്നു. "എന്താ മാഷേ? ഷർട്ട് വല്ലതും തയ്ക്കാനാണോ? മോളുടെ ക്ലാസ്സിൽ പുതിയൊരു മാഷ് വന്നിട്ടുണ്ടെന്ന് ധന്യമോള് പറഞ്ഞിരുന്നു. മാഷ്, സുധാകരൻമാഷിനൊപ്പം രാവിലെ സ്കൂളിലേക്ക് വരുന്നത് ഞാൻ കാണുകേം ചെയ്തു." "ഷർട്ട് തയ്ക്കാനൊന്നുമല്ല മാധവേട്ടാ. മുൻപ് ഞാൻ ജോലി ചെയ്തിരുന്ന സ്കൂളിലെ കുട്ടികളുടെ വീട്ടിലൊക്കെ പോയി, അവരുടെ രക്ഷിതാക്കളെ കണ്ട്, കുട്ടികളുടെ കാര്യങ്ങളൊക്കെ ചോദിച്ചറിയുമായിരുന്നു. തൊട്ടടുത്ത വീടായതുകൊണ്ട് ഇവിടേക്കാദ്യം വന്നെന്നേയുള്ളൂ." ദീപൻ പറഞ്ഞു. "എത്ര നല്ല കാര്യം മാഷേ. ഇങ്ങനൊള്ള മാഷൻമാരുണ്ടായാ കുട്ട്യോള് തനിയേ നന്നായി വരും. രക്ഷിതാക്കൾടെ ടെൻഷനും കുറയും. കയറിയിരിക്ക് മാഷെ. ഒരു ചായ കുടിച്ചിട്ട് പോകാം." മാധവൻ സ്നേഹത്തോടെ പറഞ്ഞു. ദീപൻ, വരാന്തയിൽ ഇട്ടിരുന്ന ഒരു കസേരയിൽ ഇരുന്നു. അകത്ത് നിന്ന് ധന്യമോൾ ചായയുമായി വന്നു.
"മാഷ് ഞങ്ങൾടെ വീട്ടിലേക്ക് വരുംന്ന് ഒട്ടും വിചാരിച്ചില്ല ട്ടോ" ചായ ദീപന് നേരെ നീട്ടി ധന്യമോൾ പറഞ്ഞു. "ധന്യമോൾ നന്നായി പഠിക്കണ കുട്ടിയാണെന്ന് നന്ദിനിടീച്ചർ പറഞ്ഞു." ചായ കുടിച്ചുകൊണ്ട് ദീപൻ പറഞ്ഞു. "പഠിപ്പിൽ ഇവളും മഞ്ജരിയും തമ്മിലാ മത്സരം." മാധവൻ തെല്ല് അഭിമാനത്തോടെ പറഞ്ഞു. "അതൊന്നുല്ല മാഷേ. അച്ഛൻ വെറുതേ പറയണതാ. ഞങ്ങള് നല്ല കൂട്ടാ. നല്ലോണം പഠിക്കേം ചെയ്യും. അല്ലാതെ മത്സരോന്നും ഇല്ല മാഷെ." ധന്യമോള് മനസ്സ് തുറന്ന് പറഞ്ഞു. ദീപന് അവളുടെ സംസാരവും പെരുമാറ്റവും ഇഷ്ടമായി. "ധന്യമോൾക്ക് സ്വസ്ഥമായി പഠിക്കാൻ, വേറെ മുറിയൊക്കെ ഉണ്ടോ? അതോ, ടീവി ഇരിക്കുന്ന മുറിയിലിരുന്നാണോ പഠിപ്പ്? ചില കുട്ടികളുടെ വീട്ടിൽ അങ്ങനെയൊരു പ്രശ്നമുണ്ട്." അവളുടെ മുറിയിൽ മഞ്ജരിയുടെ വീട്ടിലെ മേശയുണ്ടോ എന്നറിയലായിരുന്നു ദീപന്റെ ലക്ഷ്യം. "ഏയ്, ഇല്ല മാഷെ. അവൾടെ പഠിപ്പാണ് ഞങ്ങൾക്ക് വലുത്. ചെറിയ വീടാണെങ്കിലും ഇവളുടെ പഠിപ്പിലുള്ള മിടുക്ക് കണ്ട്, ദേ എന്റെ തയ്യൽ മുറി അവൾക്ക് പഠിക്കാനായി കൊടുത്ത്, ഞാനിപ്പോ വരാന്തയിലിരുന്നാ തയ്പ്പ്." മാധവൻ പറഞ്ഞു.
"ഇതാണോ ധന്യമോളുടെ പഠിപ്പ് മുറി?" വരാന്തയുടെ ഇടതുവശത്തെ മുറിയുടെ വാതിൽ ചൂണ്ടി, ദീപൻ ചോദിച്ചു. "അതേ മാഷേ. മാഷ്ക്ക് കാണണോ?" ധന്യമോൾ ഉത്സാഹത്തോടെ ചെന്ന്, ചാരിയിട്ടിരുന്ന വാതിൽ തുറന്നു. ദീപൻ ചെന്ന്, ആ മുറിക്കകത്തേക്ക് കണ്ണോടിച്ചു. മഞ്ജരിയുടെ മുത്തച്ഛനും മുത്തശ്ശിയും ദീപനോട് പറഞ്ഞ ആ മേശ, അതാ കിടക്കുന്നു! അതിന് മുകളിൽ ധന്യമോളുടെ പുസ്തങ്ങളും പേനയും പെൻസിലുമെല്ലാം വൃത്തിയായി അടുക്കി വച്ചിരിക്കുന്നു. നന്നായി പഠിക്കുന്ന ഒരു വിദ്യാർഥിയുടെ മുറി കണ്ട്, ദീപൻമാഷിന്റെ ഗുരുമനസ്സ് സന്തോഷിച്ചു. തന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി, ധന്യമോൾക്കും അച്ഛനും നൽകി, ദീപൻമാഷ് നേരെ തന്റെ വാടകവീട്ടിലെത്തി. അത്താഴം കഴിച്ച് കിടക്കുംനേരം ധന്യമോളുടെ വീട്ടിൽനിന്നും ആ മേശ, മഞ്ജരിയുടെ വീട്ടിലേക്ക് എങ്ങനെ എത്തിക്കും എന്നായിരുന്നു മാഷുടെ പുതിയ ചിന്ത.
പിറ്റേന്ന് സ്കൂളിൽ വച്ച് ഉച്ചക്കുള്ള ഇന്റർവെൽ സമയത്ത് ദീപൻമാഷുടെ തലയിൽ ഒരു ഐഡിയ മിന്നി! ഉച്ചക്ക് ശേഷം, ധന്യമോൾ പഠിക്കുന്ന ക്ലാസ്സിലെ, അവസാനത്തെ പിരീയഡിൽ, ദീപൻമാഷ് ഒരു അനൗൺസ്മെന്റ് നടത്തി. പിറ്റേ ദിവസത്തെ ക്ലാസ്സിൽ, മലയാളസാഹിത്യത്തെ കുറിച്ച് ഒരു ക്വിസ്സ് മൽസരം നടത്തുമെന്നും, ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന വിജയിക്ക്, തന്റെ വക ഒരു സ്പെഷൽ സമ്മാനമുണ്ടെന്നുമായിരുന്നു മാഷിന്റെ പ്രഖ്യാപനം! സ്പെഷൽ സമ്മാനമുണ്ടെന്നു കേട്ടതോടെ കുട്ടികൾ ഉത്സാഹത്തോടെ കയ്യടിച്ചു. മഞ്ജരി തിരികെ ക്ലാസ്സിലെത്തുന്നതിന് മുൻപ്, മത്സരം നടത്തുക എന്നതായിരുന്നു, ദീപൻ മാഷിന്റെ ഐഡിയ. മഞ്ജരി മത്സരിക്കാനില്ലെങ്കിൽ, ധന്യമോൾ തന്നെയാവും മത്സരത്തിൽ വിജയിയാവുക എന്ന് മാഷിനുറപ്പുണ്ട്. മറ്റാരും അവൾക്കൊപ്പമെത്തില്ലെന്ന് മാഷ് ഇതിനകം മനസ്സിലാക്കിയിട്ടുമുണ്ട്. മത്സരത്തിൽ ധന്യമോൾ തന്നെ വിജയിയായാലേ മാഷിന്റെ പ്ലാൻ വിജയിക്കൂ.
ദീപൻമാഷിന്റെ ഐഡിയ പോലെ, പിറ്റേന്ന് ക്വിസ് മൽസരം നടന്നു. മാഷ് പ്രതീക്ഷിച്ച പോലെതന്നെ ധന്യമോൾ അതിൽ വിജയിക്കുകയും ചെയ്തു. ദീപൻമാഷുടെ സ്പെഷൽ സമ്മാനം എന്തെന്നറിഞ്ഞ കുട്ടികളെല്ലാം, വാ പൊളിച്ചു പോയി! ഒരു സ്റ്റഡിടേബിൾ ആണ് മാഷ് പ്രഖ്യാപിച്ച ആ സർപ്രൈസ് സമ്മാനം! ധന്യമോളുടെ കണ്ണുകൾ സന്തോഷച്ചിരിയിൽ നനഞ്ഞുനിറഞ്ഞ്, നന്ദിപൂർവ്വം ദീപൻമാഷിനെ നോക്കി. നിറഞ്ഞ സന്തോഷത്തോടെ മാഷും ചിരിച്ചു. പിറ്റേന്ന് വൈകിട്ട് ദീപൻമാഷ്, ടൗണിൽ പോയി ഒരു സ്റ്റൈലൻ സ്റ്റഡിടേബിൾ വാങ്ങി, ഒരു ഓട്ടോയിൽ കയറ്റി, ധന്യമോളുടെ വീടിന് മുന്നിലെത്തി. ഉമ്മറത്ത് തുണി തയ്ച്ചു കൊണ്ടിരുന്ന ധന്യയുടെ അച്ഛൻ മാധവൻ, ദീപൻമാഷെ കണ്ടയുടൻ നിറഞ്ഞ ചിരിയോടെ എഴുന്നേറ്റ് വേഗം ഓട്ടോക്കടുത്തേക്ക് വന്നു.
"മോളേ, ധന്യേ.. ഓടി വന്നേ! ദേ മാഷ് നിനക്കുള്ള സമ്മാനോം കൊണ്ട് വന്നിരിക്കുന്നു. വേഗം വാ.." വീട്ടുവാതിലിലേക്ക് നോക്കി മാധവൻ വിളിച്ചു പറഞ്ഞു. ഓട്ടോയിൽ നിന്ന് സ്റ്റഡി ടേബിൾ ഇറക്കി, മാധവനും ഓട്ടോഡ്രൈവറും കൂടി അത് വരാന്തയിലേക്ക് വച്ചു. "അത് ധന്യമോളുടെ മുറിയിലേക്ക് വച്ചാലോ മാധവേട്ടാ? അവൾക്ക് ഇന്ന് തന്നെ ഉപയോഗിച്ച് തുടങ്ങാലൊ." ദീപൻ ചോദിച്ചു. "അതു ശരിയാ മാഷെ. അങ്ങനെ ചെയ്യാം. പക്ഷെ, ആദ്യം മുറിയിലുള്ള ആ പഴയ മേശ പുറത്തേക്കെടുക്കണം." മാധവനത് പറഞ്ഞ്, പുറകിൽ നിന്നിരുന്ന ഓട്ടോ ഡ്രൈവറോട് ചോദിച്ചു: "താനൊന്ന് സഹായിക്ക്യോ?" "അതിനെന്താ ചേട്ടാ. ഞാൻ സഹായിക്കാം." ഓട്ടോഡ്രൈവർ പറഞ്ഞു. ധന്യമോളുടെ മുറിയിലേക്ക് പോയ മാധവന് പിന്നാലെ, ഓട്ടോഡ്രൈവറും ചെന്നു. രണ്ടുപേരും കൂടി ആ പഴയമേശ, വരാന്തയിലേക്ക് കൊണ്ടുവച്ച്, പുതിയ മേശ ധന്യമോളുടെ മുറിക്കകത്തേക്ക് വച്ചു. അപ്പോഴേക്കും ധന്യമോള് മൂന്നുപേർക്കുമുള്ള ചായയുമായി വന്നു. "മിടുക്കി. ഇനിയും നന്നായി പഠിക്കണം ട്ടോ." ദീപൻ മാഷ് സ്നേഹത്തോടെ പറഞ്ഞു. "എന്നാലും, മാഷ് ഇത്ര വലിയൊരു സമ്മാനം ആ മത്സരത്തിന് തരുംന്ന് ഞങ്ങളാരും കരുതീല മാഷെ." ധന്യമോള് പറഞ്ഞു. "പുതിയ സ്കൂളില് വന്നിട്ട്, കുട്ടികൾക്ക് കൊടുക്കണ എന്റെ ആദ്യ സമ്മാനല്ലെ. ഒന്ന് ഞെട്ടിക്കാമെന്നു വച്ചു ഞാൻ." ദീപൻ മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്തായാലും എല്ലാരും ശരിക്കും ഞെട്ടിപ്പോയി മാഷെ!" ധന്യമോള് പറഞ്ഞു.
"പിന്നേ, ഒരു കാര്യം. എന്റെ ഇവിടത്തെ വാടകവീട്ടില് ഒരു എഴുത്ത് മേശയില്ല. ധന്യമോളുടെ ഈ പഴയ മേശ ഞാൻ തൽക്കാലത്തേക്ക് എടുത്തോട്ടെ?" ദീപൻമാഷ് ധന്യമോളോടും മാധവനോടുമായി ചോദിച്ചു. "നല്ല കാര്യായി. എന്തിന് തൽക്കാലത്തേക്ക്. മാഷ് ഇത് സ്വന്തായിട്ടെടുത്തോ." മാധവൻ സന്തോഷത്തോടെ പറഞ്ഞു. "എന്നാ ശരി. ഞാനിതെടുക്കുവാണേ." ഓട്ടോക്കാരനെത്തന്നെ സഹായത്തിന് വിളിച്ച്, ധന്യമോളുടെ പഴയ മേശ ഓട്ടോയിൽ കയറ്റി, ദീപൻ മാഷ് മഞ്ജരിയുടെ വീട് ലക്ഷ്യമാക്കി പോയി. മഞ്ജരിയുടെ വീടിന്റെ മുന്നിൽ ഓട്ടോ നിർത്തി, ഓട്ടോ ഡ്രൈവറും ദീപൻമാഷും ചേർന്ന്, മേശ ഇറക്കിവെച്ചു. ഓട്ടോക്കാരന് പൈസ കൊടുത്ത് അയാളെ പറഞ്ഞ് വിട്ട്, ദീപൻമാഷ് മഞ്ജരിയുടെ വീട്ടിലെ കോളിങ്ങ് ബെല്ലടിച്ചു. മഞ്ജരിയുടെ അച്ഛൻ ഉമ്മറത്തേക്ക് വന്നു. "ആ മാഷോ. വാ മാഷെ. ഇരിക്ക്." താൻ കുറച്ചു ദിവസം മുൻപ് കുട്ടനാശാരിക്ക് വിറ്റ മേശ, മുറ്റത്തിരിക്കുന്നത് കണ്ട് അയാൾക്ക് അതിശയമായി! "അയ്യോ, ഈ മേശയെങ്ങിനെ ഇവിടെയെത്തി!" അയാൾ അമ്പരന്ന് ചോദിച്ചു. "പേടിക്കണ്ട. അത് ഞാൻ കൊണ്ടുവന്നതാണ് ചേട്ടാ." ദീപൻ പറഞ്ഞു. "എന്തിന്? എനിക്ക് മനസ്സിലാവുന്നില്ല മാഷെ."
ഇങ്ങോട്ടുള്ള ട്രെയിൻയാത്രയിൽ മഞ്ജരിയുടെ മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ടുമുട്ടിയ വിസ്മയാനുഭവത്തെക്കുറിച്ചും, മേശക്കുള്ളിലുള്ള കള്ളറയിൽ അവർ രഹസ്യമായി മഞ്ജരിക്കുവേണ്ടി സൂക്ഷിച്ചു വച്ചിട്ടുള്ള സ്വർണാഭരണങ്ങളെക്കുറിച്ച് അവർ പറഞ്ഞതും, ഈ മേശ ഇവിടേക്ക് തിരികെയെത്തിക്കാൻ താൻ നടത്തിയ സൂത്രക്കളികളെക്കുറിച്ചും എല്ലാം, ഒന്നൊന്നായി മഞ്ജരിയുടെ അച്ഛനോട് ദീപൻമാഷ് പറഞ്ഞു. വേഗംതന്നെ രണ്ടു പേരും ചേർന്ന്, ആ മേശ മുറ്റത്ത് നിന്ന് അകത്തേക്കെടുത്തു വച്ച്, അതിന്റെ വലത്തേ വലിപ്പിനടിയിലെ കള്ളറ തുറന്നു നോക്കി. അന്നേരം മഞ്ജരിയുടെ അച്ഛനും ദീപൻമാഷും കണ്ടത്, പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങൾ തന്നെയായിരുന്നു! എതിർവശത്തുള്ള ചുമരിലെ മാലയിട്ട ചിത്രത്തിൽ, ജീവസ്സുറ്റ മുഖവുമായി മഞ്ജരിയുടെ മുത്തച്ഛനും മുത്തശ്ശിയും, തന്നെ നോക്കി നന്ദിയോടെ ചിരിക്കുന്നതുപോലെ തോന്നി ദീപൻമാഷിന്. വിസ്മയകരമായ ഒരു രഹസ്യ ദൗത്യം വിജയിച്ചതിന്റെ ആനന്ദത്തിൽ, ദീപൻമാഷ് അവിടെ നിന്നിറങ്ങി, തന്റെ വാടകവീട് ലക്ഷ്യമാക്കി, ഒരു മൂളിപ്പാട്ടും പാടി നടന്നു പോയി.