'പ്രകൃതിയുടെ വശ്യതയിലേക്ക് നോക്കി കൊണ്ട് അറിയാതെ കാലെടുത്ത് വെച്ചത് പാമ്പിനു മീതെ...'

Mail This Article
വീടിനു പുറത്ത് രാത്രിയുടെ ഉള്ളറകളിലേക്ക് തുലാമഴ പെയ്യുന്നു. അന്നു രാത്രിയിലും അത്തായം കഴിഞ്ഞ് അഭി രാസനാദി പൊടിയുടെയും ധന്വന്തരം കുഴമ്പിന്റെയും കൂടിക്കുഴഞ്ഞ മണം തങ്ങി നിൽക്കുന്ന ആ പഴയ മുറിയിലാണ് കിടന്നത്. കൊരട്ടിയിലെ അമ്മൂമ്മ അഭിയുടെ ബാല്യത്തിലെ ഏറ്റവും വലിയ സുഹൃത്തായിരുന്നു. അമ്മൂമ്മേ ഒരു കഥ പറയോ..? പുതിയ കഥകളുടെ രസകൂട്ടിനായി അമ്മൂമ്മ വെറ്റില ചെല്ലം തുറന്നു. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് ഒരു പിടി വയനാടൻ പുകലയുടെ അകമ്പടിയോടെ രസകൂട്ട് വായിലേക്ക് തിരുകി ഓട്ടു പുറത്തു വീഴുന്ന മഴയുടെ കലപില ശബ്ദത്തിൽ വൃദ്ധ കഥ പറയാൻ തുടങ്ങി.
പണ്ട്.. പണ്ടെന്ന് പറഞ്ഞാ ഉണ്ണ്യേ ഭയങ്കര പണ്ട് വെള്ളക്കാര് നമ്മടെ നാട്ടിൽ ഏലം വാങ്ങാൻ വന്ന കാലം. അന്ന് ദേവസ്യ താഴത്ത് ആയിര്ന്നു നമ്മടെ കുടുംബത്തിലെ മൂത്ത കാർന്നോര്. ഇന്നാട്ടിലെ കണ്ണിക്കണ്ട പറമ്പും പടലും ഒക്കെ മൂപ്പര്തായിരുന്നു. തെക്കേ അതിരി ചെന്നു നിന്നാ മാനം തൊട്ടു നിക്കണ ഒരു മല കണ്ടിട്ടില്ലേ ഇയ്യ്. ആ മലയൊക്കെ നമ്മടെയായിരുന്ന്. കാർന്നോര് വെള്ളക്കാര്ടെ നാട്ടിൽക്ക് കൊറേ കുരുമൊളകും ഏലവും കച്ചോടം നടത്തി ഒരുപാട് പൈസ ണ്ടാക്കി. പൈസ കൂടി കൂടി പത്തായ പൊരേ ന്റെ മച്ചിൽ തട്ടി. ഇക്കണ്ട പൈസ ഒക്കെ കൈമാറി പോവണ്ടേ..! അതെന്തിനാമ്മൂമേ.? എട പൊട്ടൻ ചങ്കരാ പൈസക്ക് കാര്യണ്ടാവണെങ്കി പൈസ കൈമാറി പോണം. പൈസ കൊടുത്താ ചക്ക കിട്ടും. ചക്ക തിന്നാ പയിപ്പ് മാറും. പൈസ തിന്നാ പയിപ്പ് മാറോ? ല്ല്യ. ഇക്കണ്ട പൈസക്കൊക്കെ ദേവസ്യ കാർന്നോര് ചെമ്പും വെള്ളീം വാങ്ങി രാത്രി ഏറെ കറുക്കുമ്പോ ഇവിടേലെ റബ്ബറും പുരീന്ന് തട്ടും മുട്ടും കേക്കാൻ തുടങ്ങി. കൂടെ കൂലിക്കു നിന്നിര്ന്ന ചെറുമനെ റബ്ബറും പൊരേലെ പണി മൂന്നാമതൊരാളും അറിയാൻ പാടില്ലാന്ന് താക്കീതും ചെയ്തു.
നമ്മൾ ഈ ചെയ്യുന്നത് മൂന്നാമതൊരാള് അറിയരുത് കേട്ടോടാ കണ്ട. ശെരി മൂപ്പിന്നെ. മ്മ്.. പണി എടുക്ക്. ആലയിൽ എരിയുന്ന കനലിലേക്ക് കണ്ടൻ വിശറി ആഞ്ഞു വീശി കാലത്തിന്റെ ഭൂത ചക്രങ്ങളിൽ താണ്ഡവം ആടിയിരുന്ന തീ അതിന്റെ പാവന സ്മരണയെന്നോണം ഉയർന്നു കത്തി. കണ്ടന്റെ നെറ്റി മുതൽ ഉപ്പൂറ്റി വരെ വിയർപ്പുപൊടിഞ്ഞു. മണലും കരിയും കാട്ടുപന്നിനെയ്യും ചേർത്ത് കുഴച്ചുണ്ടാക്കിയ കളിമൺ പാത്രങ്ങളിൽ കിടന്ന് ചെമ്പും വെള്ളിയും വെട്ടി തിളച്ചു. ചേർത്തു പിടിപ്പിച്ച കളിമൺ കുഴലുകളിലൂടെ ലോഹ ദ്രാവകം ചെറിയ സീൽക്കാര ശബ്ദത്തോടെ പുറത്തു നിരത്തി വെച്ച അച്ചുകളിലേക്ക് ഒലിച്ചിറങ്ങി. കളിമണ്ണ് അച്ചുകൾ മാറ്റി വെക്കുന്നതിനിടെ ദ്രാവകത്തിന്റെ ചൂടുതുള്ളികൾ കണ്ടന്റെ കയ്യുറകൾക്ക് മുകളിലെ കാട്ടു പന്നി തോലിലേക്ക് ഉറ്റി വീണു. ദേവസ്യ പ്രമാണി ഞായറാഴ്ച രാത്രികളിൽ വടക്കതിരിലെ കാട്ടിൽ ചെന്നു വെടിവെച്ചു പിടിക്കുന്ന കാട്ടുപന്നികളുടെ അതേ മണം കണ്ടന്റെ മൂക്കിലേക്ക് തുളച്ചു കയറി. വെള്ളത്തിൽ മുക്കിയിടുന്ന നാണയങ്ങളിൽ ദേവസ്യ പ്രമാണി അച്ചുകൾ അടിക്കും "താഴത്തെന്ന" കുടുംബ പേര് കൊത്തിയ ചെറിയ ഇരുമ്പ് വൃത്തങ്ങൾ നാണയത്തിന്റെ ഇരുവശവും ചേർത്തു വെച്ച് ഒരു ഇരുമ്പ് ദണ്ട് അതിനു മുകളിൽ തുണികൂട്ടി പിടിച്ച് ഹാമ്മർ കൊണ്ട് ശക്തിയിൽ അടിക്കും. ശേഷം വെള്ളി നാണയങ്ങൾ കൂട്ടു കച്ചവടക്കാർക്കും ചെമ്പു നാണയങ്ങൾ തോട്ടത്തിൽ പണിയെടുക്കുന്നവർക്കും വേർതിരിച്ച് പല അറകളുള്ള ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചു വെച്ചു കൂട്ടത്തിൽ നാല് ചെമ്പ് കാശ് കണ്ടന്റെ മുൻപിലും ഇട്ടു കൊടുത്തു.
ഇന്നാടാ അന്റെ കൂലി.. ഈ കാശുമായി കൊരട്ടിയൂർ അങ്ങാടിയിലെ ഏത് കടയിൽ ചെന്നാലും കപ്പയും കിഴങ്ങും അരിയും അങ്ങനെ എന്തുവേണേലും കിട്ടും. ദേവസ്യ പ്രമാണി കൊരട്ടിയൂരിന്റെ അധിപനായിരുന്നു ഉറച്ച മേനിയും ഒത്ത നീളവുമുള്ള ആണൊരുത്തൻ. ഒരു ഞായറാഴ്ച കാലത്ത് ഒറ്റ മുണ്ടുടുത്ത് ശരീരമാസകലം എണ്ണയിൽ തിളങ്ങി താഴേത്ത് വീടിന്റെ മുറ്റത്തു നിന്ന് കസർത്തു നടത്തുന്ന ദേവസ്യയെ കണ്ട് തൊട്ടങേലെ വറീതിന്റെ ഗർഭിണിയായ ഭാര്യ ത്രേസ്യ തല കറങ്ങി വീണു. സംഭവം അറിഞ്ഞ് കലി തുള്ളി ദേവസ്യക്കു നേരെ ചീറിയടുത്ത വറീതിന്റെ നാലുപല്ലാണ് ദേവസ്യയുടെ ഒറ്റ അടിയിൽ തെറിച്ചു പോയത്. രക്തത്തിൽ മുങ്ങിയ പല്ലുകൾ ഓരോന്നായി പെറുക്കിയെടുത്ത് വറീത് തിരിച്ചു നടന്നു. മഴവെള്ളം ഒലിച്ചിറങ്ങി ഉരുളൻ കല്ലുകളും ഇടവെട്ടുകളും ആയികിടന്ന മലവഴിയിലൂടെ രാത്രിയിൽ ഇരച്ചു കയറികൊണ്ടിരുന്ന ഫോർഡ് ടി ജീപ്പിന്റെ ഡ്രൈവർ സീറ്റിൽ കണ്ടനായിരുന്നു. ഇരട്ട കുഴൽ തോക്ക് കാറിന്റെ ഇടതു ഭാഗത്തെ സ്റ്റെപ്പിൽ കുത്തിപിടിച്ച് തൊട്ടപ്പുറത്തെ സീറ്റിൽ ദേവസ്യയും ഇരുന്നു. ടയറുകൾ ഉരുളൻ കല്ലുകളിൽ കയറി ഇറങ്ങുമ്പോൾ വെട്ടി തിരിയുന്ന സ്റ്റീറിങ് വീലിനെ കാട്ടിയെ മെരുക്കുന്ന ജാഗ്രതയോടെ കണ്ടൻ നിയന്ത്രിച്ചു. ടയറുകൾ ഇടവെട്ടിൽ വീഴുമ്പോൾ ഗിയർ വലിച്ചിട്ട് കെണിയിലായ കാട്ടുപന്നിയുടെ ഘർവോടെ കണ്ണുകൾ വലുതാക്കി.. ഘ്രാആആആ.. എന്ന് മുരണ്ടു കൊണ്ട് കണ്ടൻ ആക്സിലേറ്ററിൽ ശക്തിയിൽ ചവിട്ടും. ചെളിയും കല്ലുകളും പിന്നിലേക്ക് തെറിപ്പിച്ച് കാർ മുൻപിലേക്ക് നീങ്ങി തുടങ്ങും. എന്തൊക്കെ സംഭവിച്ചാലും ദേവസ്യ പ്രമാണി കുലുങ്ങാറില്ല. ഇരട്ട കുഴൽ തോക്ക് പിടിച്ച് അയാൾ നെഞ്ച് വിരിച്ചിരിക്കും.
വണ്ടി ഇടവെട്ടിൽ വീഴുമ്പോൾ ആക്‌സിലേറ്ററിൽ ചവിട്ടുന്നതനുസരിച്ച് കണ്ടന്റെ മുരളിച്ചയും ഉയർന്നു വരും. അവന്റെ ഘ്രാആആ.. ഉയർന്നുയർന്നു വണ്ടിയുടെ എഞ്ചിൻ ശബ്ദത്തോട് ഒത്തു നിൽക്കുമ്പോൾ ദേവസ്യ പ്രമാണി അവന്റെ കറുത്തു ബലിഷ്‌ടമായ വലതു കയ്യിൽ ശക്തിയിൽ ഇടിക്കും. മിണ്ടല്ലെടാ! ഈ വിളിയും വഴിയും ദേവസ്യക്കും കണ്ടനും വിയർപ്പ് പോലെ ശീലമാണ്. ഞായറാഴ്ച രാത്രികളിൽ തോക്ക് എടുത്ത് ജീപ്പിൽ കയറുമ്പോൾ താഴത്തു വീടിന്റെ മാളികയിലിരുന്ന് കഞ്ചാവ് പുകക്കുന്ന അപ്പൻ കറിയ മകൻ ദേവസ്യയോട് ഒച്ചത്തിൽ ചോദിക്കും. "എട കൊച്ചു തെമ്മാടി നിനക്കും ആ കറുമ്പൻ ചെക്കനും ഈ പഥ്യം നിർത്താറായില്ലേടാ..? വീട്ടിൽ ഒരു പെണ്ണിനേം വെച്ചേച് അവൻ വെടി വെക്കാൻ കാട്ടിൽ കയറേണ്.. ത്ഫൂ.. എല്ലാം ശീലമാണ് ഒരിക്കലും പഴകി ദ്രവിക്കാത്ത ശീലങ്ങൾ." മരങ്ങൾ തിങ്ങി വളർന്ന കാടിനങ്ങിങ്ങായി നിലാവിന്റെ ചെറു തുരുത്തുകൾ കാണാം എന്നല്ലാതെ ബാക്കിയെല്ലാം വലിയ കൊമ്പുകളും ഇലകളും പരസ്പരം തൊട്ട് ഇരുണ്ടു കിടന്നു. ദേവസ്യയുടെ കയ്യിൽ കെട്ടിയ ഒമേഖയുടെ മിനുറ്റ് സൂചി കണക്കെ കാട്ടുപാത നീണ്ട് മെലിഞ്ഞു കിടന്നു. കറുപ്പ് വീണ കാട്ടുപാതയിലൂടെ ഇരട്ട കുഴൽ തോക്കുമായി ദേവസ്യ നടന്നു. കൂടം, കത്തി തുടങ്ങി മറ്റുപല സാമഗ്രികൾ നിറച്ച സഞ്ചിയുമായി ദേവസ്യക്കു പിന്നിൽ കണ്ടനും നടന്നു.
നിലാ തുരുത്തിന്റെ വശ്യതയിലേക്ക് നോട്ടം തെറ്റിയ കണ്ടൻ കാലെടുത്ത് വെച്ചത് ഇണ ചേരുന്ന പാമ്പുകൾക്ക് മീതെ. അപകടം മുൻകൂട്ടി കണ്ട ദേവസ്യ കണ്ടനെ വിലക്കി നിക്ക്.. ഒരു കമ്പിൽ ഇണപാമ്പുകളെ കോരി കാട്ടിലേക്ക് വെച്ചു. ഡാ ചെക്കാ ഒച്ചയില്ലാത്ത കാട് ഇരപിടിക്കുന്ന നരിയ്ക്ക് സമാണ് രണ്ടും തക്കം പാർത്തിരിക്കാവും ഓർമ വെച്ചോണം. നിലാവ് വീഴുന്ന ഒരൊഴിഞ്ഞ പ്രദേശത്തിന് തൊട്ടിപ്പുറത്തെ പാറയിൽ ദേവസ്യ ഇരിപ്പുറപ്പിച്ചു. കണ്ടൻ നിലാവ് വീണ പുൽതകിടിയിലേക്ക് നോക്കികൊണ്ടേയിരുന്നു. 'മ്ലാവ്' ഒരുവൻ വിരിഞ്ഞ മാറും ചില്ലകളുള്ള കൊമ്പുമായി പുൽത്തകിടിയിലേക്ക് നടന്നടുത്തു. വളർന്നു പന്തലിക്കാത്ത ഇളം പുൽ നാമ്പുകൾ ചവച്ചരച്ചു കഴിക്കാൻ തുടങ്ങി. മൂപ്പീന്നെ.. മൂപ്പീന്നെ മ്ലാവ്. ശബ്ദം താഴ്ത്തി കണ്ടൻ ദേവസ്യയെ വിളിച്ചു. ദേവസ്യ ഇംഗ്ലിഷ് സിനിമകളിലെ നായകനെ പോലെ ഇരുന്നിടത്ത് നിന്നും ഒറ്റ തിരിവിൽ നിലത്തു കാൽ മുട്ടുകുത്തി നിന്ന് വലത്തേ കൈ മുട്ട് പാറയിൽ ഉറപ്പിച്ച് തോക്കിന്റെ പാത്തി ഇടത്തെ നെഞ്ചിൽ ചേർത്തു വെച്ച് ഇടത്തെ കണ്ണടച്ച് വലത്തേ കണ്ണിൽ ഉന്നം പിടിച്ചു നിന്നു. കണ്ടൻ പരുക്കൻ ശബ്ദത്തിൽ ക്വഹ്.. ക്വഹ് എന്ന വിചിത്ര ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട പാറക്കടുത്തേക്ക് മ്ലാവ് പതിയെ നീങ്ങി. ദേവസ്യയുടെ ഉന്ന മുനയിലേക്ക് മ്ലാവിന്റെ തല എത്തിയതും കാഞ്ചി വലിഞ്ഞു. ഹീര്ര്ര്.. എന്നൊരു ദീന ശബ്ദത്തോടെ മ്ലാവ് തറയിൽ വീണു.
കാലങ്ങൾ ഒഴുകി. ആഗ്രഹങ്ങൾ തീർന്ന മനുഷ്യർ മരിക്കുകയും പുതിയ ആഗ്രഹങ്ങളുമായി കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. അഭി ഇന്ന് നാലോളം വിദേശ രാജ്യങ്ങളിൽ ഓർഗാനിക് പച്ചക്കറികളുടെ വിപുലമായ വ്യവസായം നടത്തുന്ന ബിസിനസ്‌മാൻ ആണ്. തികഞ്ഞ മുപ്പതിലും കല്യാണമേ വേണ്ടെന്ന് വെച്ച കോമളൻ. മാർബിൾ പതിച്ച താഴേത്ത് വീടിന്റെ സിറ്റ്ഔട്ടിൽ ഇരുന്നു അവൻ ലാപ്ടോപ്പിൽ ബിസിനസ് കാര്യങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു. വലിയ ഇരുമ്പ് ഗേറ്റിനു മുൻപിൽ ആരോ വന്നു നിൽക്കുന്നുണ്ടെന്ന് അറിയിച്ച് സെൻസർ ശബ്ദിച്ചു. അഭി "പ്ലീസ് ഓപ്പൺ" എന്ന് പറഞ്ഞതും ഇരുമ്പ് ഗേറ്റ് ഒരു ശബ്ദ കോലാഹലവും ഇല്ലാതെ തുറന്നു. കറുത്തു മെലിഞ്ഞു നീണ്ട ഒരു യുവാവ് താഴെത് വീടിന്റെ മാർബിൾ പതിച്ച മുറ്റത്തിലേക്ക് കടന്നു. അവന്റെ ഇടതു വശം ചേർന്നു വാരിയ മുടിയിൽ കാറ്റിന്റെ ശീലുകൾ ചെറിയ അലകൾ തീർക്കുന്നുണ്ട്. തനിക്കു മുൻപിൽ നിൽക്കുന്ന യുവാവിനോട് അഭി ലാപ്ടോപ്പ് സ്ക്രീനിൽ നിന്നും തല ഉയർത്താതെ തന്നെ ചോദിച്ചു. മ്മ് എന്ത് വേണം. അലീന.. യുവാവ് പറഞ്ഞു. അലീനയെ ഒന്ന് കാണണം. അലീന ഇവിടെ ഇല്ല. ഏ.. അവൾ എവിടെയാ പോയെ. അഭി ലാപ്ടോപ് സ്ക്രീനിൽ നിന്നും തല ഉയർത്തി. അത് ചോദിക്കാൻ നീ ആരാ എന്ന ചോദ്യം അവന്റെ നോട്ടത്തിൽ തന്നെയുണ്ട്.
യുവാവ് തന്റെ തോൾസഞ്ചിയിൽ നിന്നും ഒരു ആൽബം പുറത്തെടുത്തു. പത്തു പേജിൽ ഒതുങ്ങുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളുടെ ശേഖരം. അഭി ഒട്ടും താൽപര്യമില്ലാതെ മറിച്ചു നോക്കി. അവസാന പേജിലെ ചിത്രം കണ്ടതും അഭിയുടെ വാരിയെല്ല് തകർന്ന് നെഞ്ചിൽ എന്തോ.. ഒന്ന് തറച്ചു കയറിയത് പോലെ. തനിക്ക് മുൻപിൽ നിൽക്കുന്ന മെലിഞ്ഞ യുവാവും അയാൾ അന്വേഷിച്ചു വന്ന അലീനയും ബാല്യത്തിൽ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ..! ഓ അലീനയുടെ ചേട്ടൻ ആണോ. വരൂ അകത്തേക്ക് വരൂ. അവൾ അകത്തുണ്ട്. മമ്മി അലീന എവിടെ.? അവളുടെ ചേട്ടൻ വന്നിട്ടുണ്ട്.! ഇതു കേട്ടതും അടുക്കളയിൽ നിന്നും തടിച്ച് കുറിയതായ ഒരു സ്ത്രീ അകത്തളത്തിലേക്ക് വന്നു. അവളുടെ മാറിടവും വയറും നന്നേ തൂങ്ങിയിരുന്നു. മുടി ഏറെകുറേ കൊഴിഞ്ഞു പോയിട്ടുണ്ട്. വെള്ള കാണുന്ന തലയിൽ അങ്ങിങായി ചില കറുത്ത നാരുകൾ. കണ്ണുകൾ തീരെ ചെറുതും മൂക്ക് ഏകദേശം ഒരു വലിയ പന്നിയുടേത് പോലെ. ഒരിക്കലും ഗൗരവം വരാത്ത ശബ്ദത്തിൽ അവൾ മുകളിലുണ്ടാകും എന്ന് പറഞ്ഞു. അഭി യുവാവിനെ മുകളിലേക്ക് ആനയിച്ചു. മുകളിലെ ഒരു വലിയ മുറിയിലേക്ക് അഭി കയറി. വരൂ..! യുവാവ് അകത്തേക്ക് കയറിയതും നേരെ മുന്നിൽ കണ്ട ചുമരിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെ ആ ചുമരു മാത്രം നിറം മങ്ങിയത് പോലെ. അല്ലെങ്കിൽ എന്തോ ഒരു കറ മൂടിയത് പോലെ. യുവാവ് ചുമരിനടുത്തേക്ക് നടന്നു. അയാളുടെ നടത്തം നോക്കി നിൽക്കുന്ന അഭിയുടെ കണ്ണുകളിൽ കെണിക്കു മുകളിലെ ഭക്ഷണം മണത്തു കെണിയിലേക്ക് അടുക്കുന്ന പന്നിയുടെ രൂപം തെളിഞ്ഞു. അയാൾ ചുമരിനടുത്തെത്തി കറ മണത്തു നോക്കി. വലിയൊരു കൂടം യുവാവിന്റെ തലയിൽ ആഞ്ഞടിച്ചു അഭിയുടെ മുഖത്തേക്ക് ചോര തെറിച്ചു. തല പൊട്ടി ചോരയൊലിക്കുന്ന യുവാവിനെ അഭിയും വലിയ പന്നിയുടേത് പോലെ മൂക്കുള്ള തടിച്ച സ്ത്രീയും ചേർന്ന് ഒരു ഗാർബേജ് ബാഗിലാക്കി.
ഇന്ന് ഒക്ടോബർ 13. പത്ത് ആണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസത്തിന് ഇന്നത്തെ രാത്രി സാക്ഷ്യം വഹിക്കും. താഴെത്ത് വീട്ടുകാർ കാലാകാലങ്ങളായി പത്ത് ആണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഈ ഒക്ടോബർ 13 ലെ പ്രതിഭാസത്തിനായി കാത്തിരിക്കാറുണ്ട്. സത്യ ക്രിസ്ത്യാനികളാണെങ്കിലും ഏതൊരു പ്രമാണി കുടുംബത്തിനും ഉള്ളത് പോലെ പുറത്ത് പറയാത്ത ചില കറുത്ത വെച്ചാരാധനകൾ താഴെത്ത് കുടുംബത്തിനും ഉണ്ട്. അത്തരം ദുർ ക്രിയകളാണ് തങ്ങളുടെ കുടുംബത്തിന്റെ ഉയർച്ചക്ക് കാരണമെന്ന് ദേവസ്യയുടെ കാലം മുതലേ താഴെത്തുകാർ വിശ്വസിച്ചു പോന്നു. ഒരിക്കൽ രാത്രിയിലെ വേട്ട കഴിഞ്ഞ് തിരിച്ചു പോരുന്ന വഴി വടക്കേ കാട്ടിലെ അവസാന അതിരിനോട് ചേർന്ന് ദേവസ്യ എന്തെല്ലാമോ ശബ്ദങ്ങളും പിറുപിറുക്കലുകളും കേൾക്കാൻ ഇടയായി. ശബ്ദം കേട്ടിടത്തേക്ക് ചെന്നു നോക്കിയതും അവിടെ കണ്ട കാഴ്ച ദേവസ്യയെ അമ്പരപ്പിച്ചു. പല കോൽ താഴ്ചയുള്ളൊരു കിണർ അതിലേക്ക് എത്ര കല്ലിട്ടിട്ടും താഴെ എത്തുന്നില്ല അല്ലെങ്കിൽ വെള്ളത്തിൽ കല്ല് വീഴുന്ന ശബ്ദം കേൾക്കുന്നില്ല. അത്ഭുതം എന്തെന്നാൽ ആ കിണറിൽ നിന്നാണ് ശബ്ദവും പിറുപിറുക്കലുകളും കേട്ടുകൊണ്ടേ ഇരിക്കുന്നത്.
"Sssathraal ven’oss krynthal,
Duskai vorrath silss’marae.
Nyss’ravael dorath kynss’rai,
Thol varak, hissssraal nae’vae."
ഇതേ വാക്കുകൾ ആരോ ചൊല്ലുന്നത് പോലെ ഇടയ്ക്കിടെ കിണറിൽ നിന്നും കേട്ടുകൊണ്ടേ ഇരുന്നു. കാര്യങ്ങളുടെ ഗൗരവം അറിയാൻ പിറ്റേ ദിവസം രാവിലെ വലിയ മന്ത്രവാദിയും എക്സോസിസ്റ്റും ആയിരുന്ന സാമുവൽ റോഡ്രിഗോയെ ദേവസ്യ വിളിച്ചു കൊണ്ടു വന്നു. കൊറേ കാലം ഗ്രീസിലും പോർച്ചുഗലിലും ആയിരുന്ന സാമുവലിന് പോർച്ചുഗീസ് പുരാതന ഭാഷ തിരിച്ചറിയാൻ ഒരുപാട് സമയം വേണ്ടി വന്നില്ല. 'അച്ചായോ.. കോളടിച്ചല്ലോ. ഇത് സംഭവം ഇത്തിരി പെഷകാ. പക്ഷെ ഇത്തിരി റിസ്ക് എടുത്താ കാര്യം ഉണ്ട്.' 'നീ കാര്യം പറയെടാ..?' 'ഇത് വിസ്‌പെറിങ് വെല്ലാ..!' 'എന്തോന്ന്' 'ആന്നെ പണ്ട് യുദ്ധത്തിലും കലാപത്തിലും ഒക്കെ മരിക്കുന്ന പോർച്ചുഗീസ് പട്ടാളക്കാരെ ഇതുപോലെ ആളൊഴിഞ്ഞ കിണറ്റിലും ആറിലും ഒക്കെ കൊണ്ട് ചെന്നു തട്ടും. ഇവന്മാർക്ക് ഇത് നേരത്തെ അറിയാം നാട് വിട്ട് പോയാ തിരിച്ചു വരവ് കണക്കാന്ന്. അപ്പൊ ഇവന്മാരിൽ ചിലര് കഴുത്തിൽ ഒരു ലോക്കറ്റ് കെട്ടും.' 'ലോക്കറ്റോ..?' 'ആന്നെ.. മൊത്തം പറയാൻ ആണെങ്കി കൊറേയുണ്ട്.' 'എന്നാ വാ നമുക്ക് അങ്ങ് വീട്ടിലോട്ട് ഇരിക്കാം..'
വെടിവെച്ചു പിടിച്ച മ്ലാവിറച്ചിയും നെല്ലിട്ടു വാറ്റിയ സ്വയമ്പൻ റാക്കും മൊത്തി സാമുവലും ദേവസ്യയും മട്ടുപ്പാവിൽ ഇരുന്നു. 'നീ അത് പറയെടാ.' 'ആ അച്ചായോ. കേട്ടാ കിറുക്കാന്ന് കരുതും എന്നാലും.. ഇവമ്മാർക്ക് ഈ ലോക്കറ്റ് പാരമ്പര്യമായി കൈമാറി കിട്ടുന്നതാന്നെ. യുദ്ധത്തിന് പോവുന്ന പോർച്ചുഗീസ് പട്ടാളക്കാര് അവനവന്റെ ഒരു തുമ്പ് മുടിയും ഒരു തുള്ളി ചോരയും ഈ ലോക്കറ്റിലാക്കി സൂക്ഷിക്കും. എന്നിട്ട് പതിനാല് ദിവസം കൊറേ മന്ത്രോം തന്ത്രോം ഒക്കെ ചെയ്ത് യുദ്ധത്തിന് പോവുന്ന അന്ന് എല്ലാവരും ഇതങ്ങ് കഴുത്തിലിടും.' 'എന്നിട്ടോ..?' ദേവസ്യക്ക് കൗതുകമായിരുന്നു. മത്തു പിടിച്ച തല മുന്നിലേക്ക് ചായ്ച്ച് അയാൾ ഒന്നൂടെ ചോദിച്ചു. 'എന്നിട്ടോന്ന്..' 'എന്നിട്ട് എന്താ എല്ലാം രാത്രിയിലും യുദ്ധത്തിൽ മരിക്കാത്ത പട്ടാളക്കൂട്ടം അവരുടെ കഴുത്തിലെ ലോക്കറ്റിൽ കൈ വെച്ച് മരിച്ചവര് പ്രേതമാവാൻ വേണ്ടി ഒരു മന്ത്രം ചൊല്ലും.' 'അതൊക്കെ പണ്ടല്ലേ..? ഇത് ഇപ്പൊ' 'എന്റെ ദേവസ്യ കാർന്നോരെ നിക്കി നിങ്ങൾ തോക്കിൽ കയറി വെടിവെക്കല്ല.?'
സാമുവൽ ഗ്ലാസ്സിൽ നിന്നും ഒരു കവിൾ റാക്ക് കഴിച്ചു. 'പക്ഷെ പ്രശ്നം എന്താച്ചാൽ ഇവമ്മാര് ഈ മന്ത്രം ചൊല്ലിയാലും പത്ത് ആണ്ടിലൊരിക്കലെ പ്രേതം ആവു.. പത്ത് ആണ്ടിലൊരിക്കൽ ച്ചാ കൃത്യം പറഞ്ഞാ മൂന്നാം ആണ്ടിലെ ഒക്ടോബർ 13 ന് സിറിയസ്, ആന്റൽസ്, ബാറ്റർഗസ്, വേഗ ഈ നാല് നക്ഷത്രങ്ങളും കുരിശു രൂപേണ കാണപ്പെടുന്ന രാത്രിയിൽ (സിറിയസ് മുകളിൽ ആന്റൽസ് താഴെ ഒരു നേർ രേഖ പോലെയും അതിന്റെ ഇടതു ഭാഗത്ത് ബാറ്റർഗസും വലതു ഭാഗത്ത് വേഗയും നേർരേഖയ്ക്ക് നടുവിലൂടെ വിലങ്ങനെ മറ്റൊരു രേഖ പോലെ) ഇതിനെ വെള്ളക്കാര് സൈലന്റ് ക്രോസ്സ് എന്നാ പറയാറ്. ഈ ക്രോസ്സിന് നടുവിൽ ചൊവ്വയും വന്നു നിക്കുന്ന ഒരു അപൂർവ ദിവസം. അന്ന് ഇവന്മാർ എണീയ്ക്കും.' 'എടാ ഇതിപ്പോ പുലിവാൽ ആവോ. ഇനി പ്രതികാരം തീർക്കാൻ ഇവന്മാർ എല്ലാം കൂടെ എന്റെ കുടുംബത്തിൽ കയറോ.. വല്ലോ മനുഷ്യനോ. പന്നിയോ ആണെങ്കി ഞാൻ നോക്കിയേനെ. ഇതിപ്പോ അതല്ലല്ലോ.' 'ദേവസ്യ മൂപ്പരെ നിങ്ങൾക്ക് കോളാണ്. പത്ത് കൊല്ലത്തിൽ ഒരു രാത്രി അവന്മാരുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഇപ്പറഞ്ഞ അവന്മാർ നിങ്ങളെ പത്തു കൊല്ലം കാക്കും.' 'ഇതൊക്കെ ഒള്ളതാണോ ടെ..?' 'ആന്ന്.. ഞാൻ ഇത് അങ്ങ് പോർച്ചുഗലീന്ന് നേരിട്ട് കണ്ടറിഞ്ഞതാ. അവിടെ ഇതു പോലെ ഒരുപാട് കിണറുണ്ട്. അവർ ദൈവത്തെപോലെയാ കൊണ്ട് നടക്കുന്നെ.' 'അല്ല ഇവന്മാർക്ക് ഇതിപ്പോ എന്തോ വേണം' സാമുവൽ മത്തുകയറി ചുവന്ന കണ്ണുകൾ ഉയർത്തി. കിണറിൽ നിന്നും കേട്ട നിഗൂഢമായ ഭാഷ ചൊല്ലാൻ തുടങ്ങി
"Sssathraal ven’oss krynthal,
Duskai vorrath silss’marae.
Nyss’ravael dorath kynss’rai,
Thol varak, hissssraal nae’vae."
'എന്നു വെച്ചാ.?'
"നാളെയുടെ രാത്രി കിരാതമാകും
എനിക്ക് ചുറ്റുമുള്ള പൂക്കൾ വാടും
ഇവിടെ കാറ്റ് മരിച്ചു വീഴും
നിനക്ക് പ്രിയപ്പെട്ടതിനെ എനിക്ക് തരൂ. ഞാൻ നിന്റെ വിഷമങ്ങൾ തീർക്കുന്നതാണ്."
'പ്രിയപ്പെട്ടത്. കൊറച്ചു പൈസ അങ്ങ് കൊടുക്കാം.' 'എന്റെ പൊന്നേ പൈസ കൊടുക്കാൻ അത് ചെറുമക്കൾ അല്ല. പ്രേതമാണ്.' 'പിന്നെ എന്തോന്ന് കൊടുക്കാനാ.' 'ബലി കൊടുക്കണം. ഏറ്റവും പ്രിയപ്പെട്ട ഒരു മനുഷ്യനെ.' ദേവസ്യ യുടെ കണ്ണ് പുറത്തേക്ക് ഉന്തി 'നീ എന്തൊക്കെയാടാ ഈ പറയണേ. ഇഷ്ടപ്പെട്ട ഒരാളെ കൊല്ലാനോ.? ആരെ..?' 'ഉണ്ട് ഇച്ചായ.' സാമുവൽ പുറത്തേക്ക് നോട്ടം പായിച്ചു. മുറ്റത്തു വിറകു വെട്ടുന്ന കണ്ടനിൽ നോട്ടം എത്തി നിന്നു.
അന്നേ രാത്രിക്ക് ശേഷം ആരും കണ്ടനെ കണ്ടില്ല പകരം കണ്ടനെന്നു പേരുള്ള ഒരു പട്ടി ആ വീട്ടിൽ ഓടി കളിച്ചു തുടങ്ങി. കണ്ടന് ശേഷം അഭിയുടെ അച്ഛൻ എവിടെ നിന്നോ കൊണ്ടു വന്ന ഒരു ആറുവയസ്സുകാരൻ തമിഴ് പയ്യൻ. അവനെ എല്ലാവരും സ്നേഹിച്ചു, ലാളിച്ചു, മണിയൻ എന്ന് പേരും കൊടുത്തു. അവന്റെ പതിനാറാം വയസ്സിനു ശേഷം കൃത്യം പറഞ്ഞാൽ പതിനാറാം വയസ്സിലെ ഒക്ടോബർ 13 ന് ശേഷം അവനും അപ്രത്യക്ഷമായി. പിറ്റേ ദിവസം മുതൽ മണിയൻ എന്ന പേരിൽ ഒരു പട്ടിയെ താഴെത്ത് വീട്ടിൽ കാണാൻ തുടങ്ങി. അതിന് ശേഷം അഭി ഏതോ ഹരിജൻ കോളനിയിൽ നിന്ന് ഏറ്റെടുത്ത ആറു വയസ്സുകാരി അവൾക്ക് താഴെത്ത് വീട്ടിലിള്ളോര് പട്ടം കൊടുത്ത പേരാണ് അലീന. ഇന്ന് അവൾക്ക് പതിനാറ് വയസ്സ്. ഒപ്പം പത്താണ്ടുകളിലെ മൂന്നാമത്തെ ആണ്ടിലെ ഒക്ടോബർ 13 എന്ന ദിനം. സൈലന്റ് ക്രോസ്സ് എന്ന അപൂർവ നക്ഷത്രം ഇന്ന് മാനത്തുയരും. രാത്രിയിൽ ഒരു പിക്കപ്പ് വാൻ വടക്കേ അതിരിലെ മല മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ടാറിട്ട റോഡിലൂടെ അട്ട അരിക്കുന്നത് പോലെ പിക്കപ്പ് അരിച്ചു നീങ്ങി. വണ്ടിക്കു പിന്നിലെ കൊട്ടയിൽകിടക്കുന്ന രണ്ടു പ്ലാസ്റ്റിക് ബാഗുകളിൽ ഒന്ന് ചെറുതായി അനങ്ങുന്നുണ്ട്. പിക്കപ്പ് വാൻ കാടിന് ഉള്ളിലെ മൺ പാതയിലൂടെ മുൻപോട്ട് നീങ്ങി. എവിടെ നിന്നോ പത്തു കൊല്ലത്തിലൊരിക്കൽ കേൾക്കുന്ന സ്പെൽ കേൾക്കാൻ തുടങ്ങി.
Sssathraal ven’oss krynthal.....
ഇട തിങ്ങി വളർന്ന മരങ്ങൾ ഒരില പോലും അനക്കാതെ കാടകം നിശ്ചലമായി. തളിരിട്ട പൂക്കളും പുൽനാമ്പുകളും വാടി. മൃഗങ്ങളും പക്ഷികളും തൊട്ടപ്പുറത്തെ കാട് തേടി യാത്ര പോയി. വലിയ രണ്ടു പ്ലാസ്റ്റിക് ബാഗുകളുമായി അഭിയും തടിച്ച സ്ത്രീയും കിണറ്റിനടുത്തേക്ക് നടന്നു. ഒരുപാട് ചോര വീണ കിണറ്റിന്‍ കരയിലെ മണ്ണ് ചെറിയൊരു ചതുപ്പായി മാറിയിട്ടുണ്ട്. ഒരാളെ മുഴുവൻ ആയി മുക്കാൻ കഴിയില്ല എങ്കിലും ഒരാളുടെ കാൽ പാദം മുക്കാൻ അത് ധാരാളം മതി. ചതുപ്പിനു ഉള്ളിൽ പാലം കണക്കെ നിരത്തിയ കല്ലിൽ ചവിട്ടി അവർ മുൻപിലേക്ക് നടന്നു.
"Sssathraal ven’oss krynthal,
Duskai vorrath silss’marae.
Nyss’ravael dorath kynss’rai,
Thol varak, hissssraal nae’vae."
നാളെയുടെ രാത്രി കിരാതമാകും
എനിക്ക് ചുറ്റുമുള്ള പൂക്കൾ വാടും
ഇവിടെ കാറ്റ് മരിച്ചു വീഴും
നിനക്ക് പ്രിയപ്പെട്ടതിനെ എനിക്ക് തരൂ. ഞാൻ നിന്റെ വിഷമങ്ങൾ തീർക്കുന്നതാണ്."
കിണറ്റിൽ നിന്നും സ്പെൽ ഉയർന്നു കൊണ്ടേ ഇരുന്നു. പ്ലാസ്റ്റിക് ബാഗ് തുറന്ന് അലീനയുടെ ഏട്ടനെ കിണറിലേക്ക് എറിഞ്ഞതിന്റെ ശക്തിയിൽ കാലു തെന്നി അഭിയും കിണറ്റിലേക്ക് വീണു. അഭിക്ക് കൈ കൊടുക്കാനായി മുൻപിലേക്ക് ആഞ്ഞ തടിച്ച സ്ത്രീയെ പാതി തുറന്ന ബാഗിൽ നിന്നും പുറത്തിറങ്ങിയ അലീന ചെറുതായൊന്ന് തള്ളി. എല്ലാം അവസാനിച്ചു. ഭൂഗർഭ ഗുഹയുടെ വിശപ്പടങ്ങി. നിലവിളി നിന്നു.
കണ്ടൻ, മണിയൻ, അഭി, ഡയാന എന്ന പട്ടികളെയും വീടും കാര്യസ്ഥനെ എൽപ്പിച്ച് അലീന എയർ പോർട്ടിലേക്ക് വിളിച്ച ടാക്സിയിൽ കയറി. അലീന എഴുതിയ മനുഷ്യ മനസ്സുകളും അന്ധ വിശ്വാസങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തീസിസ് പേപ്പർ ഇന്ത്യയിലും പുറത്തും ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ്. അതിന്റെ തെളിവ് എന്നോണം സാൻഫ്രാൻസിസ്കോയിലെ പ്രഗത്ഭമായ ഒരു യൂണിവേഴ്സിറ്റിയിൽ തന്റെ തീസിസ് പ്രസന്റുചെയ്യാൻ അവൾ യാത്ര തിരിക്കുകയാണ്. അതേ ആലോചന ശരിയാണ്. അവൾ വലുതായി വയസ്സ് 25..