ADVERTISEMENT

എന്റേയും ഭർത്താവിന്റെയുമൊഴികെ ഭൂരിപക്ഷം വരുന്ന എല്ലാ ബന്ധുജനങ്ങളുടേയും പ്രവചനങ്ങൾ തെറ്റിച്ചാണ് അവൾ വന്നത്. വയറിന്റെ വലിപ്പം, നടപ്പിലെയും കിടപ്പിലെയും വശങ്ങൾ.. തുടങ്ങി എന്റെ ഗർഭകാല പ്രകടങ്ങൾ വിലയിരുത്തി ഒരു 'അവനെ' പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞങ്ങളൊഴികെ എല്ലാവരും. പെണ്ണായാലും ആണായാലും ഒരു കുഴപ്പവും കൂടാതെ കിട്ടിയാൽ മതിയെന്ന പതിവുപല്ലവി ആവർത്തിച്ച ഞങ്ങളുടെ സ്വപ്നങ്ങളിൽ, നിറയെ കുറുമ്പും കളിചിരികളും നിറഞ്ഞ ഒരു കുഞ്ഞുമുഖം കുസൃതി കാട്ടിതുടങ്ങിയിരുന്നു. ഗർഭകാലം മനംപുരട്ടലുകളുണ്ടാക്കി എന്നെ ഒരുപാടു വലച്ചില്ല. ആകെ ഒരാഗ്രഹം.. സുഖപ്രസവം വേണം, അതൊരു അത്യാഗ്രഹമാണോ? നിരവധി ആളുകളുടെ "മുൻവിധികളിൽ" ഞാനൊരു പേടിത്തൊണ്ടിയും പുസ്‌തകപ്പുഴുവും തൊട്ടാവാടിയുമൊക്കെയാണ്‌. അതൊന്നു മാറ്റാൻ ബെസ്റ്റ് ടൈം.

എട്ടരമാസത്തോളം ഒറ്റയ്ക്കു വണ്ടിയോടിച്ചു ഓഫീസിൽ പോയും, വ്യത്യസ്തമായ ചില യോഗമുറകൾ കാണിച്ചുമൊക്കെ എന്റെ ആത്മവിശ്വാസം എല്ലാവരിലുമെത്തിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ദൈവാനുഗ്രഹത്തിൽ ഒരുപാടു ഡെഡ് ലൈനുകളില്ലാത്ത ഒരു പ്രൊജക്റ്റും ക്ലയന്റും. "If you are not feeling well, just leave, we will discuss it later" എന്ന് ഒരു മടിയും കൂടാതെ പറഞ്ഞ എന്റെ മാനേജർ മുതൽ പിന്നീടങ്ങോട്ടു പരിഗണനകളുടെ ഒരു കാലമായിരുന്നു. ഗർഭകാലത്തു മാത്രം കിട്ടുന്ന കരുതലുകളെല്ലാം നന്നായി ആസ്വദിച്ച്, നിറയെ പാട്ടുകളും പുസ്‌തകങ്ങളും ജോലിയും വീട്ടുകാര്യങ്ങളുമൊക്കെയായ് മനോഹരമായ 9 മാസങ്ങൾ.

due date മാർച്ച് 20നായിരുന്നു. പൂരം നാൾ, 20 നു തന്നെ പ്രസവിക്കണം, അല്ലെങ്കിൽ പൂരം മാറി മകമാകും. പൂരം പിറന്ന പുരുഷനാണല്ലോ അതിന്റെ ഒരു ഇതു.. എങ്ങനെ.., അല്ല, നാട്ടുനടപ്പെയ്.. പൂരം പിറന്ന മങ്കയായ എന്നോടോ ബാലാ! ഒരുദിവസം മുന്നേ അഡ്മിറ്റായി. ഇനി വേദനയെങ്ങാനും വന്നില്ലെങ്കിലോ.. ഇരുപതാം തിയതി പകൽ പ്രത്യേകിച്ചൊരു ജ്യോതിയും തീയും വന്നില്ല. ഒരു വേദനയും എനിക്ക് തോന്നിയില്ല. എങ്കിലും എവിടെയോ ഒരു ചെറിയ വേദന ഉണ്ട്, എനിക്ക് ഇന്നു തന്നെ പ്രസവിക്കണം എന്ന എന്റെ അമിതാഭിനയം പ്രകടനത്തിനൊത്തു വിലയിരുത്തപ്പെട്ടുമില്ല. പ്രസവമെന്ന സങ്കീര്‍ണപ്രക്രിയക്ക് പ്രകൃതി തീരുമാനിച്ച സമയമുണ്ടല്ലോ.. അതായിട്ടില്ല. ക്ഷമയോടെ കാത്തിരിക്കണം. എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ..

യൂട്രസ് ഓപ്പൺ ആകാനുള്ള cervical dialaor ഇടാൻ എന്നെ കൊണ്ടുപോയപ്പോളാണ് കാര്യങ്ങൾ സീരിയസ് ആകുന്നുണ്ടെന്ന ബോധം എനിക്കു വന്നുതുടങ്ങിയത്. dialaor ഇൻസേർട് ചെയ്യാനുള്ള ശ്രമങ്ങൾ നഴ്സ്മാരും ഇത്രനാളും കൂട്ടി സംഭരിച്ച ധൈര്യം നഷ്ടപ്പെടാതിരിക്കാൻ ഞാനും ശ്രമങ്ങളാരംഭിച്ചു. എല്ലാം കഴിഞ്ഞു 'ഇതൊക്കെ നിസാരം നിന്നെക്കൊണ്ടു പറ്റും' എന്ന ഭാവത്തിൽ ഞാൻ റൂമിലേക്ക് നടന്നു. പിന്നീടങ്ങോട്ടുള്ള ഓരോ നാഴികയും വിനാഴികയുമൊക്കെ ഇന്നലെ കണ്ട സിനിമയിലെ രംഗങ്ങൾ പോലെ മായാതെ അതേ തീവ്രതയോടെ മനസിലുണ്ട്. കൃത്യസമയം പറഞ്ഞാൽ വൈകുന്നേരം ഒരു ഏഴു ഏഴേകാൽ മണിയോടെ കഴിഞ്ഞ കുറേ നാളുകളായി കാത്തിരുന്ന പ്രസവവേദനയുടെ കാണാക്കയങ്ങളിലേക്കു ഊളിയിട്ടിറങ്ങാൻ ഞാനും തയാറായി. നേരിയ വേദനകളൊക്കെ വന്നുതുടങ്ങി. 'ഇതൊക്കെ എന്ത്' എന്നമട്ടിൽ ഞാൻ അമ്മമാരെയും കെട്ട്യോനെയും നോക്കി. അനുഭവപാഠങ്ങളുള്ള അമ്മമാർ പരസ്പരം നോക്കി ചിരിച്ചു. അല്ലെങ്കിലും അനുഭവങ്ങളുടെ അഭാവമാണ് പല തീരുമാനങ്ങളെങ്കിലും തെറ്റാൻ കാരണമെന്നു എനിക്കു തോന്നിയിട്ടുണ്ട്. പതിയെ പതിയെ വേദന കൂടിത്തുടങ്ങി.

നടുവിന്റെ ഇരുവശങ്ങളിൽ നിന്നു ചെറിയ മിന്നൽപിണരുകൾ വന്നുതുടങ്ങി. അവ പതിയെപതിയെ പ്രകമ്പനങ്ങളായും ഇടിമുഴക്കങ്ങളായും മാറിക്കൊണ്ടിരുന്നു. വരാനിരിക്കുന്ന പ്രളയവേദനക്കു മുന്നോടിയായുള്ള വെറും ചാറ്റൽമഴത്തുള്ളികൾ മാത്രമാണതെന്നു എനിക്കപ്പോൾ മനസിലായില്ല. അപ്പൊ ഇതാണ് പ്രസവവേദന, കാലാകാലങ്ങളായി കേട്ടുപേടിച്ച വേദന. സത്യമാണ് പേടിക്കാനുണ്ട്, ഇപ്പോ ഇങ്ങനെയാണേൽ കുറേകൂടി കഴിഞ്ഞു എന്തായിരിക്കും. സഹിക്കണം അല്ലെങ്കിൽ സുഖപ്രസവം ആയില്ലെങ്കിലോ? നാളുകളായി ഉണ്ടാക്കിയെടുത്ത ധൈര്യം പതിയെ ചോർന്നൊലിക്കാൻ തുടങ്ങിയോ? കരഞ്ഞാലോ? വേണ്ട, ദുരഭിമാനം അനുവദിക്കുന്നില്ല. സമയം ഏകദേശം ഒൻപതു മണിയാകുന്നു. ഇന്ന് രാത്രിയായിരിക്കും ഞാൻ പ്രസവിക്കുക, അപ്പൊ ഡോക്ടർ ഉണ്ടാകുമോ? അടക്കിപ്പിടിച്ച കരച്ചിൽച്ചീളുകൾ പുറത്തേക്കുവരാൻ തുടങ്ങി. കിടക്കാനും ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയിലേക്കു ഞാൻ മാറിക്കൊണ്ടിരുന്നു. അതേ ഇതൊരു ഒന്നൊന്നര വേദന തന്നെ, നേരം വെളുക്കാൻ ഇനിയും ഒരുപാടു മണിക്കൂറുകളുണ്ട്. ഈ രാത്രി എങ്ങനെ വെളുപ്പിക്കും. കരഞ്ഞും കിടന്നും ഇരുന്നും ഞെരങ്ങിയും മൂളിയുമെല്ലാം ഞാൻ സമയം തള്ളിനീക്കി. വേണ്ട, കല്യാണം കഴിക്കേണ്ടിയിരുന്നില്ല, എന്തൊക്കെ പൊല്ലാപ്പാണ്.

മുറതെറ്റാതെ നഴ്സുമാർ ഒന്നുമായിട്ടില്ല എന്ന് പറഞ്ഞു കടന്നുപോയി. ഇത്ര പരിതാപകരമായ അവസ്ഥയിലും ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുന്ന കെട്ടിയോനെ കടുത്ത ദേഷ്യത്തോടെ ഇടയിക്കിടയ്ക്കു ഞാൻ നോക്കികൊണ്ടിരുന്നു. എന്തൊക്കെ സങ്കൽപങ്ങളായിരുന്നു, പ്രസവവേദനയിൽ പുളയുമ്പോൾ ശക്‌തമായ സൈക്കോളജിക്കൽ സപ്പോർട്ട് തരാമെന്നും, ഇതൊക്കെ വെറും മൈൻഡ് ഗെയിം ആണെന്നും നിനക്കു സുഖപ്രസവം ആയിരിക്കുമെന്നും ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ആളാണ്. കൂർക്കം വലിച്ചുറങ്ങുന്നു. ക്രിസ്റ്റി എന്നു പേരുമാത്രമേ ഉള്ളു, കർത്താവിന്റെ അപ്പന്റെ സ്വാഭാവമാണ്. ഭാര്യയുടെ പ്രസവവേദനയിലും മാലാഖമാരെ സ്വപ്‌നം കണ്ടുറങ്ങിയ പുതിയനിയമത്തിലെ ജോസഫ്. അതോ ആണുങ്ങൾക്ക് മാത്രം അവകാശപ്പെട്ട നതിങ് ബോക്സിലാണോ? കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചുണ്ടായികൊണ്ടിരുന്ന അതികഠിനമായ വേദനകളിൽ വായിച്ചറിഞ്ഞും കണ്ടും കേട്ടുമെല്ലാം ഞാനുണ്ടാക്കിയെടുത്ത ധൈര്യമെല്ലാം ആവിയായി. ജീവിതത്തിന്റെ മനോഹരമായ മറ്റൊരു തീരമണയുന്നതിനു മുൻപുള്ള കൊടുങ്കാറ്റും പേമാരിയുമാണിതെന്നു ചിന്തിക്കാനൊന്നും അപ്പോ തോന്നിയില്ല. എത്ര വേദന സഹിച്ചാണെങ്കിലും സുഖപ്രസവം വേണം വലിയവയറും വെച്ച് എത്ര നടന്നതാണ്, നടത്തിയതാണ്, ഇത്യാദി ചിന്തകൾക്കു വെറും ക്ഷണികമായ ആയുസ് ഉണ്ടായിരുന്നുള്ളു. അടുത്ത വേദനയിൽ ഞാനതു മറക്കും.

ക്ലോക്കിന്റെ സൂചി വളരെ പതുക്കെയാണ് നീങ്ങുന്നത്. സമയം എന്തേ പോകാത്തത്. ഒന്നും രണ്ടും മൂന്നും മണികൾ കഴിഞ്ഞു. ഇന്നു രാത്രി അപ്പോ ഒന്നും നടക്കില്ലേ? ഇത്രനേരം ഞാൻ എങ്ങനെ കടന്നുകൂടി? ഈ വേദന സഹിക്കാൻ എന്നെക്കൊണ്ടു പറ്റില്ല. പണ്ടു കോളജിൽ പഠിക്കുന്ന സമയം പല്ലെടുക്കാൻ വേണ്ടി മരപ്പിക്കാൻ വന്ന ഡോക്ടറുടെ കയ്യിൽ തട്ടി കരഞ്ഞു നിലവിളിച്ചു ആളെക്കൂട്ടിയ ചരിത്രമുള്ള ആളാണു ഞാൻ. പണ്ടേ ഹോസ്പിറ്റലും ഡോക്ടർമാരുമൊക്കെ എന്റെ പേടിസ്വപ്നങ്ങളാണ് (അടുത്ത കാലത്താണ് ആ പേടികളൊക്കെ കുറച്ചു മാറിത്തുടങ്ങിയത്). ആ ഞാനാണ് ഈ കഴിഞ്ഞ മണിക്കൂറുകൾ തള്ളിനീക്കിയത്. വെറും അരമണിക്കൂർ മാത്രം മതി, എനിക്ക് അത്ര ടൈമിൽ എല്ലാം കഴിഞ്ഞു എന്നുറപ്പു പറഞ്ഞു ഇതേ ഹോസ്പിറ്റലിൽ കൂളായി രണ്ടുമാസം മുൻപ് പ്രസവിച്ചുപോയ എന്റെ ഡിയറസ്റ്റു ഫ്രണ്ടിന്റെ ഉറപ്പിൽ വെറും അരമണിക്കൂറിൽ പ്രസവിച്ചു കുട്ടിയുമായി പോകാൻ വന്ന ഞാനാണ്, ഏകദേശം പത്തു പന്ത്രണ്ടു മണിക്കൂറുകൾ കഴിയാൻ പോകുന്നു. എന്നാലും അവൾക്കിതെങ്ങനെ സാധിച്ചു? ചിലപ്പോ ഇതൊക്കെ ഓരോരുത്തരുടേയും ഭാഗ്യമായിരിക്കും. ഡോക്ടറോട് നേരത്തെ തന്നെ അങ്ങോട്ടു പോയി എനിക്കു സിസേറിയൻ മതി എന്നു പറഞ്ഞ എന്റെ മറ്റൊരു ഡിയറസ്റ്റു ഫ്രണ്ടിനെ പുച്ഛിക്കേണ്ടായിരുന്നു.

എന്റെ കൂടെ പ്രസവ വാർഡിൽ മറ്റു പ്രസവക്കാർ ആരും ഉണ്ടാകരുതെന്ന് ഒരു അത്യാഗ്രഹവും എനിക്കുണ്ടായിരുന്നു. അതെ, അത്യാഗ്രഹം തന്നെയാണ്‌, എന്നാലും ഇവിടെ എന്റെ നിലവിളിശബ്ദം മാത്രം മതി. വേറെ ആരേലും എന്നെക്കാളും ശബ്ദത്തിൽ നിലവിളിച്ചാൽ അതെന്റെ കോൺഫിഡൻസിനെ ബാധിച്ചാലോ? എന്തൊക്കെ തോന്നലുകളാണല്ലേ! വലിഞ്ഞു വലിഞ്ഞു പ്രസവമുറിയിലേക്കു കാലെടുത്തുവെച്ചപ്പോൾ തന്നെ അതിനൊരു തീരുമാനമായി. എനിക്കൊരിക്കലും എത്തിപ്പിടിക്കാനാകാത്തത്രെ ശബ്ദത്തിൽ ഒരു ചുരുളൻമുടിക്കാരി നിലവിളിക്കുന്നുണ്ട്. ആരുടെയൊക്കെയോ പേരുകൾ ഉച്ചത്തിൽ വിളിച്ചാണ് അവൾ അലമുറയിടുന്നത്. ശക്തയായ മത്സരാർത്ഥി തന്നെ. ഞങ്ങളിൽ ആരായിരിക്കും ആദ്യം പ്രസവിക്കുക? ഡ്രിപ്പിടുന്നതിനിടയിൽ കരച്ചിൽകേട്ടു പേടിക്കേണ്ടെന്നും അവളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകാണെന്നും നഴ്സ് പറഞ്ഞു. സമാധാനം!!

വീണ്ടും സമയം ഇഴഞ്ഞിഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ഓരോ കൺട്രാക്ഷനിലും എന്റെ ഏങ്ങലുകൾ നിലവിളികളായി മാറിക്കൊണ്ടിരുന്നു. തലേ രാത്രിയിലെ വേദനയും ക്ഷീണവും കാരണം തുള്ളി വെള്ളം പോലും എനിക്കു കുടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നിബന്ധിപ്പിച്ചു കഴിപ്പിച്ച ബ്രെഡും പഴവുമൊക്കെ ഞാൻ ശർദിച്ചപ്പോൾ ഇതൊരു പോസിറ്റീവ് സൈൻ ആണെന്ന് പറഞ്ഞു നഴ്സുമാർ എന്നെ ആശ്വസിപ്പിച്ചു. അതിനിടയിൽ ചുരുളന്മുടിക്കാരിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. നോർമൽ മാത്രം മതിയെന്ന ആഗ്രഹം എവിടെയൊക്കെയോ പിന്നെയും അവശേഷിക്കാതെ നിൽപ്പുണ്ടായിരുന്നു. എന്തിനാണു എന്റെ മനസ് അങ്ങനെതന്നെ വാശിപിടിക്കുന്നത്? നടക്കില്ലെന്നു നൂറു ശതമാനവും ഉറപ്പുള്ള കാര്യങ്ങൾ ഉപേക്ഷിക്കുന്നതല്ലേ ഒരു കണക്കിനു നല്ലത്? അവ ഒരുപക്ഷേ നമ്മുടെ എനർജിയും സമയവുമെല്ലാം നമ്മളറിയാതെ ചോർത്തികൊണ്ടുപോകും.

അതികഠിനമായ വേദനയും ക്ഷീണവും എന്റെ മനസിനെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു, എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു ഇവിടുന്നു പോയാൽ മതിയായിരുന്നു. അടുത്ത പരിശോധനയിൽ 8 സിഎം ആയിട്ടുണ്ടെന്നും അപ്പുറത്തെ ടേബിളിലേക്കു മാറ്റിക്കോളൂ എന്നും ഡോക്ടർ പറഞ്ഞു. വേണ്ട എനിക്കിവിടെതന്നെ കിടന്നാൽ മതി. പിന്നീടങ്ങോട്ട് ഒരുതരത്തിലുള്ള സഹകരണമനോഭാവവും എന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. എനിക്കതിനു കഴിയാതായി എന്നതാണു വാസ്‌തവം. ഇടയ്ക്കെപ്പോഴോ കാണാൻ വന്ന ക്രിസ്റ്റിയുടെ കയ്യിൽപിടിച്ചു നിലവിളിച്ചു കൊണ്ടു എനിക്കു സിസേറിയൻ മതി എന്നുള്ള പ്രഖ്യാപനം ഞാൻ നടത്തി, അതെ സുഹൃത്തുക്കളെ ഞാൻ അതുപറഞ്ഞിരിക്കുകയാണ്. എനിക്ക് വീട്ടിൽ പോണം, നോർമൽവേണ്ട, ഒന്നും വേണ്ട, എനിക്കെന്റെ വീട്ടിൽ പോയാമതി. നേടണമെന്നു ആഗ്രഹിച്ച പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നപ്പോളുള്ള അതേ നിസ്സഹായാവസ്ഥയും, ഈ വേദന അവസാനിക്കാൻ പോവാണല്ലോ എന്നോർത്തുള്ള സമാധാനവും നിറഞ്ഞ ഒരുതരം പ്രത്യേക അവസ്ഥ. സന്തോഷമാണോ? അല്ല, എന്നാൽ സങ്കടമാണോ? അതും അല്ല. എന്തായാലും വരുന്നിടത്തു വച്ചു കാണാം, അത്ര തന്നെ. ജീവിതം പലപ്പോഴും അങ്ങനെയാണെന്നെനിക്കു തോന്നിയിട്ടുണ്ട്, നമ്മളാഗ്രഹിക്കുന്ന പല കാര്യങ്ങളും ആഗ്രഹിക്കുന്നതുപോലെ തന്നെ നടക്കണമെന്നില്ല, അവയൊക്കെ നമ്മിലേക്കെത്തുന്നത് നമ്മൾപോലും സങ്കൽപിക്കാത്തത്ര വ്യത്യസ്തങ്ങളായ വഴികളിലൂടെയായിരിക്കും. വളരെ മനോഹരമായിത്തന്നെ അവയൊക്കെ നമ്മിലേക്കെത്തും.

ഓപ്പറേഷൻ തിയറ്ററിൽ പകുതി ബോധത്തിൽ "പെൺകുട്ടിയാ.. കുഴപ്പമൊന്നുമില്ല she is healthy എന്നു പറഞ്ഞുകൊണ്ട് ചോരപുരണ്ട ഒരു കുഞ്ഞുശരീരം ഡോക്ടർ എന്നെ പൊക്കികാണിച്ചു. സന്തോഷം.. എടുത്തു പറയത്തക്കതായ ഒരു വികാരവും എനിക്ക് വന്നില്ല. കേട്ടിടത്തോളം എല്ലാ അമ്മമാരും കവികളുമെല്ലാം വർണിക്കാറുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്. എന്താണു എനിക്കു രോമാഞ്ചം വരാത്തത്? അത്രമേൽ ഭയാനകമായിരുന്നു കഴിഞ്ഞ പത്തു പതിനഞ്ചു മണിക്കൂറുകൾ. ഇളമുറതമ്പുരാനെ പ്രതീക്ഷിച്ചു പുറത്തു പ്ലിങ് ആയിയിരിക്കുന്ന മുഖങ്ങളോരോന്നായി എന്റെ മുന്നിൽ തെളിയാൻ തുടങ്ങി. തുന്നിക്കെട്ടലിനിടയിലെപ്പോളോ ഒരു കുഞ്ഞിക്കവിളുമ്മ എനിക്കുകിട്ടി.. ഉണ്ട്.. ഇപ്പോ മാറ്റമുണ്ട്.. ഹൃദയമിടിപ്പു കൂടുന്നപോലെ, അവളെ എടുക്കാൻ തോന്നുന്നുണ്ട്. അവളോടൊപ്പം ഒരു അമ്മയും ജനിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഓപ്പറേഷൻ കഴിഞ്ഞു എന്നെ ഒബ്സർവേഷൻ റൂമിലേക്കുമാറ്റി. ഒഴിവാക്കാൻ പറ്റാത്ത പഴയ തലമുറയുടെ സിസേറിയൻ അനുഭവങ്ങളിൽ അവർക്കു ഒന്നും രണ്ടും ദിവസങ്ങൾക്കു ശേഷമേ ബോധം പോലും വന്നിരുന്നുള്ളൂ. സുഖപ്രസവത്തിൽ മാത്രം വിശ്വസിച്ചുപോയ ഞാൻ പുതുതലമുറയുടെ സിസേറിയൻ അനുഭവങ്ങൾ ആരാഞ്ഞതുമില്ല. അത്ര സുഖകരമല്ലാത്ത പ്രസവാനുഭവങ്ങൾ കേട്ടു പേടിക്കേണ്ട എന്ന എന്റെ മുൻവിധിയാണ് അതിനു കാരണം. പുറത്തേക്കു നോക്കിയപ്പോൾ വെയിലാണ്.. അപ്പോൾ പകലുതന്നെ. എന്റെ  മോളെവിടെ.. എത്ര ദിവസം കഴിഞ്ഞു. ഇനി ഇതു ഇന്നുതന്നെയാണോ.. സമയമെന്തായി.. ഒരുപാടു ആശയക്കുഴപ്പങ്ങൾ. അപ്പുറത്തിരുന്നു രണ്ടു നഴ്സുമാർ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്. കണ്ണുതുറന്നു ചുറ്റും നോക്കുന്ന എന്നെകണ്ട് അവരിലൊരാൾ അടുത്തു വന്നു വേദനയുണ്ടോ എന്നുചോദിച്ചു. അതിനൊപ്പം വയറുപിടിച്ചൊരു ഞെക്കൽ.. വളരെ അപ്രതീക്ഷിതമായ ആക്രമണം. അലറിവിളിച്ചു ഞാൻ അവരെ നോക്കി. 'ബ്ലഡ് കളഞ്ഞതാ'. നിർവികാരതയോടെ അവർ വീണ്ടും പഴയപടി വർത്തമാനം തുടർന്നു. ദിവസവും എത്രയോ വ്യത്യസ്തരായ ഗർഭിണികളെയും പ്രസവങ്ങളും കാണുന്നവരാണ്. നമ്മുക്കല്ലേ ഇതിലൊക്കെ പുതുമ. എവിടുന്നൊക്കെയോ എനിക്ക് വേദനിക്കുന്നുണ്ട്. എവിടെയാണെന്ന് പറയാൻ പറ്റുന്നില്ല.

'സമയമെത്രയായി സിസ്റ്റർ?' '11 മണി,' 'ഏതു ദിവസത്തെ 11 മണി?' ഡ്രിപ്പ്  ഇട്ടു സിസ്റ്റർ പോയി. അൽപം കഴിഞ്ഞു ഡോക്ടർ വന്നു. കുഴപ്പമൊന്നുമില്ലല്ലോ എന്ന ചോദ്യത്തിന് നിർവികാരയായി ഞാൻ തലയാട്ടി. ഇനി എന്തു കുഴപ്പമുണ്ടാകാനാണ്, എനിക്ക് പ്രസവിച്ചാൽ മതിയായിരുന്നു എന്ന് ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. "ഹസ്ബൻഡ് ഡോക്ടർ ആണോ" അപ്രതീക്ഷിതമായൊരു ചോദ്യം. ഈ ചോദ്യത്തിനു പിന്നിലെ ചേതോവികാരമെന്തായിരിക്കണം? എം ടെക് മെഷീൻ ഡിസൈൻ കഴിഞ്ഞു പാഷന്റെ പുറത്തു എം എസ് സി ഫിസിക്സ് ഉം കണ്ണിൽകണ്ട മറ്റെല്ലാ എഞ്ചിനീയറിംഗ് ട്യൂട്ടോറിയൽസും ഫോളോ ചെയ്യുകയും വേണ്ടിവന്നാൽ ഞാൻ ആറ്റം ബോംബ് വരെ ഉണ്ടാക്കും എന്നും പറഞ്ഞു നടന്നിരുന്ന ആൾ ഡോക്ടർ ആണോ എന്നു ഒരു ഗൈനക്കോളജിസ്റ്റ് ചോദിക്കണമെങ്കിൽ എന്തോ എവിടെയോ കാര്യമായി അങ്ങേരു കേറി അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഡോക്ടറേ ഇനി ഓപ്പറേഷൻ എങ്ങനെ ചെയ്യണം എന്നു  പഠിപ്പിച്ചുകാണുമോ എന്തോ? 'അല്ല, എന്തേ?', ഡോക്ടർ ഒന്നും പറയാതെ എന്നെ നോക്കി ചിരിച്ചിട്ട് പോയി. എല്ലാ സംശയങ്ങൾക്കും എന്തെങ്കിലുമൊക്കെ ഉത്തരങ്ങൾ കിട്ടുന്ന ലോകമാണല്ലോ ഇത്.

കീറിതുന്നിയ വയറുമായി പരസഹായമില്ലാതെ മോളെ ഒന്നെടുക്കാനോ ഒന്നു ചുമയ്ക്കാൻ പോലുമോ ആകാതെയിരിക്കുന്ന എന്നെനോക്കി "അല്ലേലും ഇപ്പോളത്തെ പിള്ളേരൊന്നും വേദന സഹിക്കില്ലെന്നേ.. എല്ലാർക്കും ഓപ്പറേഷനോടാണ് താൽപര്യം, വേദനയൊന്നും ഇല്ലാതെ കുഞ്ഞിനെ കിട്ടുമല്ലോ" ഇത്യാദി ത്വാതിക അവലോകനം നടത്തിയ പ്രസവാനുഭവസ്ഥരോടു "പേറിന്റെയും കീറിന്റെയും വേദന അനുഭവിച്ച എന്നോടോ ബാലാ" എന്ന മട്ടിലൊരു നോട്ടത്തിൽ മാത്രം ഞാൻ ഉത്തരമൊതുക്കി. സുഖപ്രസവം അത്ര സുഖവും സിസേറിയൻ അത്ര ഭയാനകവും അല്ലെന്നാണ് എന്റെയൊരു ഇതു.. എങ്ങനെ. അവസരത്തിനൊക്കാത്ത ഇത്തരം താരതമ്യങ്ങളിൽ വളരെ റാഡിക്കൽ ആയുള്ള ഒരു മാറ്റം തന്നെയാണ് വേണ്ടത്.

എവിടെനിന്നെങ്കിലും അവളുടെ കരച്ചിൽ കേട്ടാൽ കയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞു ഞാൻ ഓടും. ആരു കാരണം അവൾ കരഞ്ഞോ, പ്രായവ്യത്യാസമില്ലാതെ അവരെ ഞാൻ ശകാരിക്കും. അവളെ ആരെടുക്കുന്നോ അവരുടെ ചുറ്റിലും എന്റെ കണ്ണുകൾ വട്ടമിട്ടു പറക്കും. എന്നിലെ അമ്മമനസ് ഇപ്പോഴും ജാഗരൂഗമായി ഇരിക്കും. കുഞ്ഞുണ്ടായിട്ട് അമ്മക്കു നോക്കാൻ തരാം എന്നു പറഞ്ഞിരുന്ന ഞാൻ അവളുടെ എല്ലാ കാര്യങ്ങൾക്കും ഞാൻ മാത്രം മതിയെന്ന വളരെ  സ്വാർഥയായ ഒരു അമ്മയായി മാറി. പലകാര്യങ്ങളിലും പറ്റില്ല എന്നു തീർത്തു പറയാൻ പഠിച്ചത് അവളുടെ വരവിനു ശേഷമാണ്. മറ്റേര്‍ണിറ്റി ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, ഇത്യാദി പദങ്ങളൊന്നും അത്ര കാര്യമായി എന്നെ കടന്നാക്രമിച്ചില്ല. എന്നിരുന്നാലും മോശമല്ലാത്ത അഴകളവുകൾ സൂക്ഷിച്ചിരുന്ന എന്റെ തടിച്ചുവീർത്ത പുതിയ രൂപം കണ്ട് "അല്ലെങ്കിലും ഒന്നു പെറ്റാൽ തീരുന്നതേയുള്ളു ഈ പെണ്ണുങ്ങളുടെ സൗന്ദര്യം" എന്നു പറഞ്ഞു ആശ്വാസമടഞ്ഞിരുന്ന ചില പരിചിതമുഖങ്ങൾ എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഏതു ചാടിയ വയറും പൊണ്ണത്തടിയും കുറയ്ക്കുമെന്നുറപ്പുതരുന്ന കുറെ യൂട്യൂബർസ് ആയിരുന്നു ഒരു സമാധാനം. ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കാതെ പറ്റില്ല.

എത്ര പെട്ടെന്നാണ് ആറു വർഷങ്ങൾ കടന്നുപോയത്. പുതിയ തിരിച്ചറിവുകളും പാകപ്പെടുത്തലുകളുമായി ജീവിതം ഒരുപാടു മാറിയിരിക്കുന്നു. ഇതിനിടയിൽ ഒരു കുഞ്ഞു മാലാഖ കൂടി ഞങ്ങളുടെ കൂട്ടിൽ പറന്നിറങ്ങി. എഴുതിയാലും പറഞ്ഞാലും തീരാത്തത്ര അമ്മവിശേഷങ്ങളുണ്ട്. എന്നിലെ അമ്മയ്ക്കും ഞങ്ങളുടെ കുഞ്ഞുമാലാഖയ്‌ക്കും ഇന്നു ആറു വയസ്. കുസൃതികളിലും അനുസരണക്കേടിലും കൂടി അവൾ പാകപ്പെടുന്നതു കാണുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. കുഞ്ഞുക്ലെയറിനെ അവൾ പരിചരിക്കുന്നതു കാണുമ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നാറുണ്ട്. പല കാര്യങ്ങളിലും അവൾടത്രേം വിശാലമായി എനിക്കു ചിന്തിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്തു എന്നോടുതന്നെ പരിഭവിക്കാറുണ്ട്. അവളുൾപ്പെടുന്ന പുതുതലമുറയുടെ മാറ്റങ്ങളെ അൽപമൊക്കെ ആശങ്കയോടെ തന്നെയാണ് കാണുന്നതും കേൾക്കുന്നതും. അവൾ വളരട്ടെ.. ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനാശക്തി അവൾക്കുണ്ടാകട്ടെ എന്ന പ്രാർഥനയിൽ, പിറന്നാളുമ്മകൾ.

English Summary:

Malayalam Experience Note ' Pirannalummakal ' Written by Maria Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com