മാമ്മോദീസ – സോയ നായർ എഴുതിയ കവിത

Mail This Article
“മതമില്ല, ജാതിയില്ല
ഞാൻ മനുഷ്യനാണു”
പ്രസംഗിച്ച ശേഷം
പോകും വഴി
അയാൾക്ക് ഒരു ഫോൺകാൾ
"ഒരു വിരുന്നുകാരൻ വന്നു
ഒരൂണു വാങ്ങി വരണേ,
കൂട്ടത്തിൽ ഫ്രൂട്ട്സാലഡും"
ഭാര്യയുടെ ഓർഡർ.
ഉച്ച ഭക്ഷണം വാങ്ങാൻ
അയാൾ ഒരു ഹോട്ടലിലെത്തി,
ഓർഡർ നൽകി
ഒരൂണു പാർസ്സൽ, ഒരു ഫ്രൂട്ട്സാലഡും.
ഉച്ചയൂണിൻ സമയം തെറ്റി
വന്നതിനാൽ
ഓർഡറും കാത്തു അയാൾ.
അടുക്കളഭരണകർത്താക്കൾ
മൊഴിഞ്ഞതും കേട്ട്
ഓർഡറെടുക്കും പയ്യൻ പറഞ്ഞു
സർ, അടപ്രഥമൻ എടുക്കട്ടെ,
ഫ്രൂട്ട്സാലഡ് തീർന്നു.
മതമില്ലാത്ത ആ മനുഷ്യൻ
മദത്തോടെ പറഞ്ഞു
"അടപ്രഥമൻ ഹിന്ദുക്കൾക്ക് കൊടുക്കൂ,
ഞങ്ങൾ ക്രിസ്ത്യാനികൾക്ക്
ഫ്രൂട്ട് സാലഡ് മതി".
ആ നേരത്തോ അടുക്കളയിൽ
വർഗ്ഗീയമാമോദീസ മുക്കിയ
കഥയറിയാതെ അടപ്രഥമൻ
ഉരുളിയിലും
ഫ്രൂട്ട് സാലഡ് പാക്കറ്റിലും.
ഒട്ടുമേ മതമില്ലാത്ത, ജാതിയില്ലാത്ത
അയാൾ അതും വാങ്ങി നടന്നു
നാളെ ഞെളിഞ്ഞ് നിൽക്കേണ്ടുന്ന
മതേതരത്വ വേദിയിലേക്ക്..!