ADVERTISEMENT

മോഹനേട്ടന്റെ ചായക്കടയുടെ മുൻപിലിട്ടിരിക്കുന്ന കസേരയിലിരുന്നു ആവി പൊങ്ങുന്ന ചൂട് ചായ മൊത്തികുടിച്ചു കുളിർമയുള്ള പ്രഭാതത്തിൽ ഇരിക്കുക എന്ന് പറയുന്നത് ഒരു അനുഭൂതി തന്നെയാണ്. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. പുറത്തേക്കഭിമുഖമായിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരയിൽ ഇരുന്നാൽ പലതാണ് ഗുണം. റോഡിലൂടെ പോകുന്നവരെക്കാണാം. അവിടെയിടുന്ന പത്രം വായിക്കാം. പതിവ് ചായ കുടിക്കാരുമായി കുറെ വർത്തമാനം പറയാം. പണിക്ക് പോകുന്ന ആളുകളുടെ പല വിശേഷങ്ങൾ അറിയാം. അയാൾക്ക് അതിലേറെ ഇഷ്ട്ടപ്പെടുന്ന ഒരു കാര്യം മോഹനേട്ടന്റെ ചായ ഫർണസിലൂടെ ഉയരുന്ന പുകയാണ്. അത് ഒരു തീവണ്ടിയെ നമ്മൾ അനുസ്മരിപ്പിക്കും. അദ്ദേഹം ഗ്യാസ് ഉപയോഗിച്ചല്ലായിരുന്നു ചായ തിളപ്പിച്ചിരുന്നത്. ഫർണസിന്റെ കീഴിലുള്ള  വിറകു കനലുകൾ പഴുത്തു കിടക്കും അതിന്റെ  ഭംഗിയൊന്ന് വേറെതന്നെയായിരുന്നു. ആ ചായ പാത്രത്തിൽ നിന്നുമുയരുന്ന പുതു ചായയുടെ  മണം.. അത് തന്നെയാണ് ആ ചായയുടെ സ്വാദും. സ്ഥിരമായി അവിടെ പാല് കൊടുത്തിരുന്നത് സോമൻപിള്ള ആയിരുന്നു. കവർപാൽ മോഹനേട്ടൻ ഒരിക്കലും അവിടെ ഉപയോഗിച്ചിരുന്നില്ല.

അപ്പോഴാണ് ആ വാർത്തയുമായി വൈദ്യർ വേലുആശാൻ അവിടേക്ക് എത്തിയത്. "അപ്പോൾ നിങ്ങൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ..?" "ഇല്ല" മോഹനേട്ടനും ശശാങ്കനും ഒരേ പോലെ പറഞ്ഞു. "അപ്പോൾ ഇനി നിങ്ങൾ മാത്രമേ അറിയാനുള്ളൂ." "ഇങ്ങള് കാര്യം പറയ്.. മനുഷ്യനെ ബേജാറാക്കാതെ.?" "നമ്മുടെ റഹിം ഹാജിയില്ലെ.." "ഓ.. അദ്ദേഹത്തിന് എന്ത് പറ്റി..?" ഇനി വല്ല ഹാർട്ട്അറ്റാക്കോ മറ്റോ..? നല്ല മനുഷ്യനായിരുന്നു. എത്രയോ ആളുകളെ സഹായിച്ചിരിക്കുന്നു. ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു. മക്കളെല്ലാം സൗദിയിലും നാട്ടിലുമൊക്കെയായി പൊടിപൊടിച്ചു ബിസിനസ് നടത്തുന്നു. എന്നാൽ അദ്ദേഹത്തിന് അതിന്റെ യാതൊരുവിധ അഹങ്കാരവുമൊട്ടില്ല താനും. പറ്റുമെങ്കിൽ നടന്നാണ് പീടികയിലേക്കു വരിക. എപ്പോഴും രണ്ടുമൂന്നുപേർ കൂടെയുണ്ടാകും. ടൗണിൽ പോകുമ്പോൾ മാത്രമേ അദ്ദേഹം വാഹനം ഉപയോഗിക്കാറുള്ളൂ. മൂന്ന് പുതിയ വാഹനങ്ങൾ ഉണ്ട് അദ്ദേഹത്തിന്. റഹിംഹാജി ടൗണിലേക്ക് പോകുമ്പോൾ ആരെങ്കിലും അങ്ങോട്ടേക്കുണ്ടെങ്കിൽ കൂടെ കൊണ്ടുപോവുകയും ചെയ്യും. ഒരു മടിയുമില്ലാത്ത മനുഷ്യൻ. 

മുക്കവലയിലെ പാപ്പച്ചന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവനും വഹിച്ച ആളാണ്. പാവപ്പെട്ട അഞ്ചിലധികം പെൺകുട്ടികളുടെ വിവാഹം ഗംഭീരമായി നടത്തിക്കൊടുത്തത് വേറെ. വീടില്ലാത്തവർക്ക് തന്റെ രണ്ടേക്കർ സ്ഥലത്തു മോശമല്ലാത്ത ഇരുപത് വീടുകൾ സ്വന്തം ചിലവിൽ നിർമ്മിച്ച് പാർപ്പിച്ച ആളാണ്. ഇനിയും പറഞ്ഞാലും പറഞ്ഞാലും തീരാത്തതുപോലെ ഉണ്ട് ഹാജിയെക്കുറിച്ചു. "ദൈവമേ ഹാജിക്ക് ഒന്നും വരുത്തല്ലേ" ശശാങ്കൻ ഒരുവേള ആത്മാർഥമായി പ്രാർഥിച്ചു. റഹിംഹാജി അയാളുടെ ഗ്രാമത്തിലെ, അത്രയ്ക്കും, അയാൾക്കും മറ്റുള്ളവർക്കും വേണ്ടപ്പെട്ട ഒരാൾ ആയിരുന്നല്ലോ. മോഹനേട്ടൻ വീണ്ടും പറഞ്ഞു. "പറ ആശാനേ എന്താണ് കാര്യമെന്ന്" "അതല്ലേ രസം, റഹിംഹാജി ഒരു വിശേഷപ്പെട്ട വണ്ടി വാങ്ങിയിരിക്കുന്നത്രെ..!! ഡീസൽ, പെട്രോൾ, കറന്റ് ഒന്നും വേണ്ട പോലും.." "ഹോ, ഏതായാലും റഹിംഹാജിക്ക് ഒന്നും പറ്റിയതല്ലല്ലോ ആശ്വാസം." ശശാങ്കൻ ആശ്വസിച്ചു.

മോഹനേട്ടന്റെ ചായക്കടയിൽ ആളുകൾ കൂടി വന്നു. ശശാങ്കനായിരുന്നു ആദ്യം വന്നത്, പിന്നെ കേളപ്പൻ, രാജൻ നായർ, താഴത്തെ പീലിപ്പോസ്, സുധാകരൻ, തെങ്ങുചെത്താൻ പോകുന്ന മാധവൻ, പെയിന്റ് പണിക്കു പോകുന്ന ആന്റണിയും, സിജോയും, സന്തോഷും.. പണിക്ക് വന്നവൻ, പണിക്ക് പോകാതെ അവിടെ കൂടി. "പണിക്കു പോകുന്നതല്ലല്ലോ ഇന്നത്തെ വലിയ കാര്യം." നമ്മൾ ചിലർ അങ്ങനെയാണല്ലോ.. ആരെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞാൽ അതിഭയങ്കരമായി ചിന്തിച്ചു കൂട്ടുമല്ലോ. മോഹനേട്ടന് സംശയം ബാക്കി.. "അപ്പൊ പെട്രോളും ഡീസലും ഒന്നുമില്ലാതെങ്ങനെ വണ്ടി ഓടും." കൊള്ളാമല്ലോ റഹിം ഹാജി. "ശശാങ്കാ നിങ്ങളും ഒരെണ്ണം എടുത്തോളിൻ, കുട്ട്യോളെ സ്കൂളിലാക്കാമല്ലോ?" "എന്നാലും കാലം പോയ പോക്കേ.." "പെട്രോളും വേണ്ട, ഒരു കുന്തവും വേണ്ടാത്ത വണ്ടി." "ഒരുതരത്തിൽ പറഞ്ഞാൽ ആരുടെ കണ്ടുപിടുത്തമാണെങ്കിലും ഐഡിയ സൂപ്പർ. എന്താ പെട്രോളിന് വില.. ദിവസവും കൂട്ടുവല്ലേ." 

"നല്ല വേഗതയൊക്കെ കാണുവോ?" "എത്ര പേർക്കിരുന്നു യാത്ര ചെയ്യാൻ കഴിയും" "അഞ്ചാറുപേർക്കു സുഖമായിട്ടിരുന്ന് പോകാമെന്നാണ് പറയുന്നത്." "എന്ത് വിലയാകും" "അത് പല ബ്രാൻഡ് കാണുമല്ലോ.. അപ്പോൾ അതനുസരിച്ചു വിലവ്യത്യാസം കാണുമായിരിക്കും." അപ്പോൾ വലിയ വിലയായിരിക്കും. "അതല്ലേ രസം.. വില ഒരു സ്കൂട്ടിയുടെയത്രപോലുമില്ലാന്ന്." "ഇങ്ങള് കണ്ടോ." "ചൂടാകാതെ മോഹനേട്ടാ.. ഞാൻ ഇന്നല്ലേ അറിഞ്ഞത്. എന്നോട് പറഞ്ഞത്, പടിഞ്ഞാറ്റേ കുഞ്ചെറിയയാണ്." എന്ന നമുക്ക് ഒന്ന് പോയി കണ്ടാലോ. ഇഷ്ട്ടപ്പെട്ടാൽ നമുക്കും റഹിം ഹാജിയോട് ചോദിച്ചു ഓരോ എണ്ണം സംഘടിപ്പിക്കാം. ചെറിയ വാഹനത്തിൽ പാൽപാത്രം വെച്ച് പെട്രോളില്ലാത്ത വണ്ടി ഓടിച്ചു വരുന്നതായി സോമൻപിള്ള മനസ്സിൽ സങ്കൽപ്പിച്ചു. സ്വന്തം വണ്ടിയിൽ പെയിന്റ് പണിക്കു പോകുന്നതായി ആന്റണിയും സ്വപ്നം കണ്ടു. എന്നാൽ പോയിക്കളയാം...

ചോദ്യങ്ങൾ അനവധി. ഉത്തരങ്ങൾ മാത്രം അവരവരുടെ ഭാവനയ്ക്കനുസൃതമായി വന്നു കൊണ്ടിരുന്നു. ഇന്ധനം വേണ്ടാത്ത വാഹനം. അതാണ് അവിടുത്തെ ഇന്നത്തെ ചർച്ച. "എന്നാൽ പോയിക്കളയാം. അത് കണ്ടിട്ട് തന്നെ ബാക്കി കാര്യം. അല്ല പിന്നെ" മോഹനേട്ടനും കടയുടെ തട്ടി താഴ്ത്തി. ഇന്ന് ചായക്കച്ചവടം നടന്നില്ലെങ്കിലും സാരമില്ല. അവർ ഇടത്തോട്ടുള്ള വഴിയിലൂടെ മുന്നോട്ട് നടന്നു. അപ്പോഴും അവരവരുടെ ഭാവനകൾ മനോഹരമായിത്തന്നെ ചിറകുവിരിച്ചാടിക്കൊണ്ടിരുന്നു. എന്തിനേറെ പറയുന്നു റഹിംഹാജി ഇപ്പോൾ വാങ്ങിയിരിക്കുന്ന വാഹനത്തിന്റെ ‘ഫ്രാഞ്ചൈസി’ തുടങ്ങുമെന്നുവരെ കൂട്ടത്തിൽ ഉള്ള ഒരാൾ അഭിപ്രായപ്പെട്ടിരുന്നു. നല്ലതുതന്നെ. നാട് പുരോഗമിക്കട്ടെയെന്നു മറ്റാരോ ഒരാൾ. നടന്നവർ ഹാജിയുടെ വലിയ വീടിന്റെ മുറ്റത്തെത്തി. അപ്പോഴതാ അവിടെയുമുണ്ട് പത്തു നാൽപതാൾക്കാർ മുറ്റത്തു കൂടിനിൽക്കുന്നു. ഇന്ധനമില്ലാതോടുന്ന  വാഹനം കാണാനെത്തിയതാണവരും.

റഹിംഹാജി ഒരിക്കലും ആ വലിയ വീടിന്റെ ഗേറ്റ് അടച്ചിരുന്നില്ല. ആർക്കുവേണമെങ്കിലും ഏതു പാതിരാത്രിക്കുവേണമെങ്കിലും അവിടേക്ക് ചെല്ലാം  എന്നതായിരുന്നു രീതി. ഹാജി എഴുന്നെറ്റതേയുള്ളൂ. അൽപ്പസമയത്തിനകം പുറത്തേക്ക് വരും. ഇന്നലെ ദൂര യാത്ര കഴിഞ്ഞു ഒരുപാട് വൈകിയാണെത്തിയത്. വലിയ വീടിന്റെ മുറ്റത്തെ നിറയെ കണ്ണിമാങ്ങകളുള്ള മാവിന്റെ ചുവട്ടിൽ വൃത്താകൃതിയിൽ കെട്ടിയ കല്ലു കെട്ടിയ സിമന്റു പൂശിയ ഇരിപ്പിടത്തിൽ ശശാങ്കനും കൂടെ വന്നവരും ഇരുന്നു. അവരുടെയല്ലാം കണ്ണുകൾ വാഹനങ്ങൾ ഇട്ടിരുന്ന ഷെഡിലേക്കായിരുന്നു. പക്ഷെ അവിടെയൊന്നും ഇന്ധനം ആവശ്യമില്ലാത്ത വാഹനം കാണുന്നുണ്ടായിരുന്നില്ല. ഇടത്തേയറ്റത്തെ ഒരെണ്ണം വലിയ പടുത കൊണ്ട് മറച്ചിരിപ്പുണ്ട്. ഓ.. അപ്പൊ അതായിരിക്കും സംഗതി. ഏതായാലും ഹാജി വരട്ടെ.

അവിടെ ഇരുന്നവർക്കും നിന്നിരുന്നവർക്കുമെല്ലാം അകത്തുനിന്നും സുലൈമാനിയുമായി പരിചാരകർ എത്തി. ഹാജി അങ്ങനെയാണ്.. അവിടെ പരിചാരകർ ഉള്ളത് തന്നെ അദ്ദേഹത്തെയോ, അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെ നോക്കുവാനോ ആയിരുന്നില്ല. അദ്ദേഹത്തെ കാണാൻ വരുന്നവർക്കൊരു കുറവും ഉണ്ടാകരുതെന്ന് ആഗ്രഹത്തിലാണ്. റഹിംഹാജി പുറത്തേക്ക് വന്നു. "എന്താപ്പാ എല്ലാരും കൂടെ കാലത്തേ തന്നെ." ഹാജി ചിരിച്ചു കൊണ്ട് ചോദിച്ചു. "ഞങ്ങൾ ഹാജി വാങ്ങിയ പുതിയ വാഹനം കാണാനെത്തിയതാണ്" വന്നവർ ഒരുമിച്ചു ഒരേസ്വരത്തിൽ പറഞ്ഞു. "ആരാണ് ഇങ്ങനെ നിങ്ങളോടു പറഞ്ഞത്." "അത് പലരും പറഞ്ഞു ഹാജി" കവലയിൽ നിന്നും ഇനിയും ആളുകൾ വരുന്നുണ്ട് അത് കാണാൻ. ഞങ്ങൾക്കും അത്തരം ഒരു വണ്ടി വേണം. പെട്രോളിന്റെയും ഡീസലിന്റെയും ഇപ്പോഴത്തെ പൊള്ളുന്ന വിലയെന്താ" "ഓഹോ.. അപ്പോൾ അതാണ് കാര്യം" ഞാൻ നിങ്ങൾ പറഞ്ഞതുപോലെ ഒരു വണ്ടി വാങ്ങിയെന്നത്  സത്യം തന്നെയാണ്. വളരെ ദൂരെന്നാണ് കൊണ്ട് വന്നതും. പെട്രോളും വേണ്ടാ, ഡീസലും വേണ്ട എന്നതും നേര് തന്നെ."

"സലീമേ നീ ആ പടുത മാറ്റൂ.." ഹാജി, തൊട്ടടുത്ത് നിന്നിരുന്ന സലീമിനോട് വാഹനനിരയുടെ ഇടത്തെ അറ്റത്തെ മറച്ചിരിക്കുന്ന വലിയ പടുത ചൂണ്ടിക്കാട്ടി പറഞ്ഞു. ആളുകൾ ആദ്യം കാണണമെന്ന വാശിയോടെ തിക്കിക്കേറി. സലീമും പിന്നെ ഹാജിയുടെ പണിക്കാർ രണ്ടുപേരും ചേർന്ന് ആ വലിയ പടുത എടുത്തു മാറ്റി. എല്ലാവരും കണ്ടു.. പെട്രോൾ ആവശ്യമില്ലാത്ത, ഡീസൽ വേണ്ടാത്ത, കറണ്ട് ചാർജ് ചെയ്യേണ്ടാത്ത ഹാജിയുടെ പുതിയ വാഹനം. മനോഹരമായ തടിയിൽ തീർത്ത വലിയ രണ്ടു ചക്രങ്ങളുള്ള ഒരു ‘കാളവണ്ടി..!’ ഇനി ഒന്നൂടെ കാണിക്കാം. അദ്ദേഹം അവരെ വിശാലമായ പറമ്പിന്റെ മറ്റൊരു വശത്തെ അരികിലേക്ക് നടത്തി. ഞാൻ വാങ്ങിയ വണ്ടിയുടെ എൻജിൻ അതാണ്. അദ്ദേഹം ചൂണ്ടിയ ഇടത്തേക്ക് അവർ നോക്കി, തലയെടുപ്പോടെ നിന്നിരുന്ന രണ്ട് ‘വമ്പൻ കാളകൾ..!’ 

ശശാങ്കനും കൂട്ടരും തിരികെ നടക്കുമ്പോൾ ആളുകൾ പിന്നെയും വന്നു കൊണ്ടിരുന്നു, പുതിയ വാഹനം കാണാൻ. അപ്പോഴേക്കും ഒരു സ്കൂൾ ബസ് മുഴുവനും കുട്ടികളുമായെത്തി. അവർ വരിവരിയായി അച്ചടക്കത്തോടെ ഗേറ്റിന് അകത്തേക്ക്. സ്കൂൾ കൂട്ടികൾ അത്ഭുതത്തോടെ നോക്കിനിന്നു. അവർ ജീവിതത്തിൽ ആദ്യം കാണുകയായിരുന്നു പെട്രോളും ഡീസലും കറണ്ടും വേണ്ടാത്ത ഇരുചക്ര വണ്ടി.

English Summary:

Malayalam Short Story ' Iruchakravandi ' Written by Poonthottathu Vinayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com