Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലൻസ് ചെയ്യാൻ പറയുവല്ല, ലാലേട്ടനും മമ്മൂക്കയും സൂര്യനും ചന്ദ്രനും; ജൂഡ്

jude-mohanlal-1

മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു സിനിമ സംവിധാനം ചെയ്യാന്‍ കൊതിക്കുന്നവരാണ് മലയാളത്തിലെ ഓരോ യുവ സംവിധായകരും. മലയാളത്തിന്റെ മെഗാതാരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. വിഭവസമൃദ്ധമായൊരു ഓണസദ്യ കഴിച്ചിരിക്കുമ്പോള്‍ ഒരു പുത്തന്‍ ഓണക്കോടി കൂടി കിട്ടിയ പ്രതീതിയിലാണ് ജൂഡ് ഇപ്പോള്‍. ലാല്‍ ജോസിന്റെ മോഹന്‍ലാല്‍ ചിത്രം 'വെളിപാടിന്റെ പുസ്തകം' ത്തിലൂടെ ഓണ ബമ്പറടിച്ച ജൂഡിന്റെ അഭിനയ വിശേഷങ്ങള്‍... 

. ലാലേട്ടനോട് കമ്പനിയടിച്ച്  ഡേറ്റ് മേടിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് 

ലാല്‍ ജോസ് സാറിന്റെ പടം, ലാലേട്ടന്‍ നായകന്‍ 'വെളിപാടിന്റെ പുസ്തകത്തില്‍' അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ രണ്ടാമത്തൊന്ന് ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. എല്ലാ യുവ സംവിധാകന്‍മാരെയും പോലെ ലാലേട്ടനോട് കമ്പനിയായി അദ്ദേഹത്തിന്റെ ഡേറ്റ് മേടിക്കണം എന്നൊക്കെ ചിന്തിച്ചാണ് വെളിപാടിന്റെ പുസ്തകത്തിന്റെ ലൊക്കേഷനില്‍ എത്തുന്നത്. പക്ഷേ ലാലേട്ടനു പറ്റിയ നല്ലൊരു കഥ കയ്യില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. അദ്ദേഹത്തെപ്പോലെ ഒരു നടനെവെച്ചൊരു സിനിമ ചെയ്യുമ്പോള്‍ തട്ടികൂട്ട് കഥയുമായി സമീപിക്കാന്‍ കഴിയില്ലല്ലോ. 

jude-mohanlal-3

ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് തന്നെയായിരുന്നു വെളിപ്പാടിന്റെ പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ത്രില്ല്. മമ്മൂക്കയുടെ ആത്മകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിലൂടെയായിരുന്നു എന്റെ തുടക്കം. അതുകൊണ്ടു തന്നെ മമ്മൂക്കയുമായി നേരത്തെ തന്നെ കമ്പനിയായിരുന്നു. പക്ഷേ ലാലേട്ടനുമായി അടുപ്പം കുറവായിരുന്നു. അദ്ദേഹത്തെ അടുത്ത് അറിയാനും അടുക്കാനും ചിത്രീകരണവേളയില്‍ സാധിച്ചു. അപ്പാനിരവിയും ആനന്ദം അരുണും ഞാനും ഫുള്‍ടൈം ലാലേട്ടനൊപ്പമായിരുന്നു. തന്റെ സ്വതസിദ്ധമായ തമാശകളിലൂടെ അദ്ദേഹം ലൊക്കേഷനെ ലൈവാക്കി നിലനിര്‍ത്തികൊണ്ടിരുന്നു. ഞാനും ലാലേട്ടനും തമ്മിലുള്ള കോംപിനേഷന്‍ സീനുകള്‍ കുറവാണെങ്കിലും സിനിമയില്‍ എനിക്ക് മുഴുനീള വേഷമുണ്ട്.

Entammede Jimikki Kammal | Official Video Song HD | Velipadinte Pusthakam | Mohanlal | Lal Jose

. സൂര്യനെയും ചന്ദ്രനെയും താരതമ്യം ചെയ്യാനാവില്ല 

ഏടേയ്, മമ്മൂക്കയുടെയും ലാലേട്ടന്റൈയും ഡേറ്റിനു വേണ്ടി കാത്തിരിക്കുന്ന എന്നോട് തന്നെ ഇത് ചോദിക്കണം. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. രണ്ടുപേരും രണ്ട് വ്യത്യസ്ത സ്‌കൂള്‍ ഓഫ് ആക്റ്റീങാണ്. സൂര്യനെയും ചന്ദ്രനെയും പോലെയാണ് അവര്‍. ഇത് ഞാന്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി പറഞ്ഞതല്ല, ഇതാണ് സത്യം.

ലാലേട്ടന്‍ ഇപ്പോഴും ആദ്യത്തെ സിനിമയില്‍ അഭിനയിക്കുന്ന ആവേശത്തോടെയാണ് സെറ്റില്‍ എത്തുന്നത്. അദ്ദേഹത്തിനു സംവിധായകനോട് കൂറെ സംശയങ്ങള്‍ ചോദിക്കാന്‍ ഉണ്ടാകും. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് ്അദ്ദേഹം ഇപ്പോഴും സിനിമയെ സമീപിക്കുന്നത്. മമ്മൂക്കയാവട്ടെ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് സെറ്റില്‍ എത്തുന്നത്. രണ്ടുപേരും സെറ്റില്‍ നന്നായി സംസാരിക്കുന്നവരാണെങ്കിലും ഷൂട്ടിങ് തുടങ്ങിയാല്‍ മമ്മൂക്കയുടെ വര്‍ത്തമാനങ്ങള്‍ ആ സിനിമയുമായി ബന്ധപ്പെട്ടാകും. ലാലേട്ടന്‍ സിനിമയായും ഒരു ബന്ധവുമില്ലാത്ത തമാശകളാകും ഷോട്ടിനു തൊട്ടുമുമ്പു പറയുക.   

jude-mohanlal

. ലാല്‍ ജോസ് ഓര്‍ത്തുവെച്ചു വിളിച്ചുതന്ന വേഷം

ലാല്‍ ജോസ് സാറിനെ ഞാന്‍ ഗുരുസ്ഥാനത്താണ് കാണുന്നത്. അദ്ദേഹത്തിന് എന്നോട് വലിയ സ്‌നേഹവും വാത്സല്യവുമാണ്. നീനയുടെ ഷൂട്ടിങ്ങൊക്കെ നടക്കുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിനോട് ചാന്‍സ് ചോദിച്ചിരുന്നു. സാര്‍ എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് നല്ല വേഷങ്ങള്‍ എന്തെങ്കിലും വരുമ്പോള്‍ പരിഗണിക്കണമെന്നു പറയുമായിരുന്നു. ഒരു അഭിനേതാവിനെ പരിവപ്പെടുത്തിയെടുക്കാന്‍ കഴിവുള്ള ബ്രില്യന്റ് ഡയറക്ടറാണ് അദ്ദേഹം. ഞാന്‍ ചാന്‍സ് ചോദിച്ചത് ഓര്‍ത്തുവെച്ച് അദ്ദേഹം വിളിച്ചു.

. പ്ലാന്‍ വര്‍ക്കായി; ബിരിയാണി കിട്ടി... 

നടനാകാണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. ചാന്‍സ് ചോദിച്ചു സംവിധായകരുടെ പിന്നാലെ നടക്കുന്നതിനു പകരം ഞാന്‍ ഡയറക്ടറായല്‍ എനിക്കു തന്നെ അഭിനയിക്കാമല്ലോ ഇതായിരുന്നു എന്റെ പ്ലാന്‍. എങ്ങാനും ബിരിയാണി കൊടുത്താലെങ്കിലോ എന്നു കരുതി. സംഗതി വര്‍ക്കൗട്ടായി. എങ്ങനെയെങ്കിലും ആരുടെയെങ്കിലും സഹസംവിധായകനായി കയറി പറ്റുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. സത്യത്തില്‍ രണ്ടു സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് ഞാനൊരു ബോണസായി കരുതുന്നു. 

ദൈവം സഹായിച്ചു പ്രേമം, ആക്ഷന്‍ ഹീറോ ബിജു, തോപ്പില്‍ ജോപ്പന്‍, വെളിപാടിന്റെ പുസ്തകം, സ്ട്രീറ്റ് ലൈറ്റ്‌സ്, ഒരു മുത്തശ്ശി ഗദ  തുടങ്ങി ആറു സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സ് ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരണം പൂര്‍ത്തിയാകുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പിലും അഭിനയിക്കാനും സ്വന്തമായി ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞത് സന്തോഷം ഇരട്ടിയാക്കുന്നു. കായംകുളം കൊച്ചുണിയില്‍ ഒരു ചെറിയ വേഷമുണ്ടെന്ന് റോഷന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. മൊത്തത്തില്‍ ഭയങ്കര ഹാപ്പിയാണ്. 

mamtha-jude

.ഡാന്‍സ് കലക്കിയെന്ന് ലാലേട്ടന്‍, ചാന്‍സ് തന്നത് മമ്മൂക്ക 

എന്റെ അമ്മയുടെ ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിന്റെ വിഡീയോ ആദ്യം കണ്ടത് ലാലേട്ടനാണ്. നീ നന്നായി ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണില്‍ അതിന്റെ വിഡിയോ ഉണ്ടായിരുന്നു. അത് വലിയൊരു അംഗീകാരമായിരുന്നു. നമ്മളൊക്കെ ലാലേട്ടന്റെയൊക്കെ ഡാന്‍സ് കണ്ടിട്ട് ഈ മനുഷ്യനൊക്കെ ഇത്ര അനായാസമായി എങ്ങനെ ഡാന്‍സ് ചെയ്യുന്നു എന്ന് ആലോചിച്ചു മൂക്കത്ത് വിരലുവെച്ചു നടന്ന പാര്‍ട്ടീസാണ്. 

തോപ്പില്‍ ജോപ്പനിലേക്കും സ്ട്രീറ്റ് ലൈറ്റ്‌സിലേക്കും എന്നെ കാസ്റ്റ് ചെയ്യുന്നത് മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഞാന്‍ വേഷങ്ങള്‍ ചെയ്താല്‍ നന്നാകുമെന്ന് മമ്മൂക്കക്കു തോന്നിയത് തന്നെ വലിയ അംഗീകാരമാണ്. സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തമിഴ് പതിപ്പില്‍ ഞാന്‍ തന്നെ ഡബ്ബ് ചെയ്താല്‍ നന്നാകുമെന്ന് സംവിധായകനോട് നിര്‍ബന്ധം പിടിച്ചതും അദ്ദേഹമാണ്.