മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടു. മനോരമ ഓൺലൈനിലൂടെയാണ് വിഡിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. കലാസംവിധായകൻ പ്രശാന്ത് മാധവിന്റെ കരവിരുതിൽ ഒരുങ്ങിയ കൂറ്റൻ സെറ്റ് വിഡിയോയിൽ കാണാം. പാലക്കാട് കോങ്ങാട് എന്ന പ്രദേശത്ത് ഇരുപത് ഏക്കറോളം സെറ്റ് ഇട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പഴയകാല ഗ്രാമത്തെ പൂർണമായും പുനർനിർമിക്കുകയായിരുന്നു പ്രശാന്ത്.
ചിത്രത്തിൽ ‘തേങ്കുറിശി’എന്ന് പരാമർശിക്കുന്ന ഗ്രാമമാണ് മലയാളം സിനിമ ഇത് വരെ കണ്ടതിൽ,ഏറ്റവും വലിയ സെറ്റിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ യൗവനകാലമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, റസൂൽ പൂക്കുട്ടി എന്നിവരെ വിഡിയോയിൽ കാണാം.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹൻലാൽ എത്തുന്നത്. പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.
ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്.
ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം 35 കോടിയോളം മുതല്‍മുടക്കിലുള്ള സിനിമയില്‍ ഏഴ് കോടിയോളം രൂപാ വിഎഫ്എക്‌സ് മികവിന് മാത്രമായി ചെലവഴിക്കുന്നു.