Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതി എന്തുകൊണ്ട് അപ്പോൾ പറഞ്ഞില്ല: തെസ്നി ഖാൻ ചോദിക്കുന്നു

thsinikhan-parvathy

താരസംഘടനയായ അമ്മയിൽ നിന്ന് ഡബ്ല്യൂസിസി അംഗങ്ങൾ രാജി വച്ച സാഹചര്യത്തിൽ താരങ്ങൾ പങ്കെടുത്ത 'അമ്മ മഴവിൽ' ഷോയിലെ നടികളുടെ സ്കിറ്റ് ചർച്ചയാവുകയാണ്. ഡബ്ല്യൂസിസിയുടെ നിലപാടിനെ 'അമ്മ' നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്കിറ്റെന്നായിരുന്നു റിമ കല്ലിങ്കലിന്റെ പ്രസ്താവന. ഡബ്ല്യൂസിസി അംഗമായ പാർവതി സ്കിറ്റ് കണ്ടതാണെന്നും അപ്പോൾ ഉണ്ടാവാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നും തെസ്നി ഖാൻ പ്രതികരിച്ചു. എന്നാൽ സ്കിറ്റിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മഞ്ജു പിള്ളയുടെ നിലപാട്. 

സുരഭി ലക്ഷ്മി, മഞ്ജു പിള്ള, പൊന്നമ്മ ബാബു, തെസ്നി ഖാൻ, അനന്യ, കുക്കു പരമേശ്വരൻ എന്നിവരാണ് വിവാദ സ്കിറ്റിൽ അഭിനയിച്ചത്. സ്കിറ്റിന്റെ തിരക്കഥ തയ്യാറാക്കുന്നത് മുതൽ സംഭവിച്ച കാര്യങ്ങൾ തെസ്നി ഖാൻ മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കു വച്ചു. 

കഥ, തിരക്കഥ: സുരഭി, മഞ്ജു പിള്ള

അമ്മ മഴവില്ലിൽ സ്ത്രീകൾക്ക് പ്രധാന്യമുള്ള ഒരു പരിപാടി വേണമെന്ന് കുക്കു പരമേശ്വരൻ നിർദേശം വച്ചപ്പോൾ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ആശയം സുരഭി ലക്ഷ്മിയാണ് മുന്നോട്ട് വച്ചത്. മഞ്ജു പിള്ളയും സുരഭിയും രാത്രി പന്ത്രണ്ട് വരെയൊക്കെ ഇരുന്ന് രണ്ട് മിമിക്രി ആർട്ടിസ്റ്റുകളുടെ സഹായത്തോടെ സ്കിറ്റ് തയ്യാറാക്കി.

അംഗീകരിച്ചത് മമ്മൂക്കയും ലാലേട്ടനും ഉൾപ്പടെയുള്ളവർ

സിദ്ദിഖ് സാർ, ലാലേട്ടൻ, മമ്മൂക്ക, സുജിത് സാർ, മുകേഷേട്ടൻ, ദേവൻ ചേട്ടൻ എന്നിങ്ങനെ എല്ലാവരും വായിച്ച സ്ക്രിപ്റ്റ് ആണ്. അവരൊന്നും ഒരു പ്രശ്നവും പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കിൽ അത് വേണ്ടെന്ന് അവർ പറയുമായിരുന്നു.  മമ്മൂക്ക ആണ് അങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരാൾ. മമ്മൂക്കയ്ക്ക് പോലും സ്കിറ്റിൽ പ്രശ്നം തോന്നിയില്ല. 

പ്രശ്നമാകുമെന്ന് തോന്നുന്നത് ഒഴിവാക്കാറുണ്ട്

മെഗാ ഷോയ്ക്കായി തയ്യാറാക്കുന്ന ഒരുപാട് സ്കിറ്റുകൾ തള്ളിപ്പോയിട്ടുണ്ട്. വായിച്ചു നോക്കി പ്രശ്നമാകുമെന്നൊക്കെ തോന്നിയിട്ടുള്ള പല തിരക്കഥകളും ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഇത് എല്ലാവരും വായിച്ച് അംഗീകരിച്ചതാണ്. ആദ്യമായിട്ടാണ് സ്ത്രീകളുടെ സ്കിറ്റ് എന്ന രീതിയിൽ ഒരു പരിപാടി വരുന്നത്. അറിവില്ലാത്ത സ്ത്രീകൾ അറിവുള്ളവരായി ഭാവിക്കുന്നതാണ് സ്കിറ്റിൽ. 

പാർവതിയെ പരാമർശിക്കുന്ന വിവാദ രംഗം

ഈ വിവാദം ഉണ്ടായപ്പോൾ ഞങ്ങളൊക്കെ ഞെട്ടിപ്പോയി. അത് ചിന്തിക്കാത്ത കാര്യമാണ്. ആരും അങ്ങനെ ചിന്തിച്ചിട്ടില്ല. ഇത് ഞങ്ങളെക്കുറിച്ച് ആണെന്ന് പറഞ്ഞ് ആർക്ക് വേണമെങ്കിലും പ്രശ്നം ഉണ്ടാക്കാം. സ്കിറ്റ് ചെയ്യുമ്പോൾ ഞങ്ങളൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ല. നമ്മുടെ സ്കിറ്റിന് ചിരി വരണം... നന്നാക്കണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ. മനസാ വാചാ കർമണാ അറിയാത്ത ആരോപണങ്ങളാണ് ഇപ്പോൾ വരുന്നത്. ഷോ നടന്നിട്ട് ഇത്ര ദിവസമായി. ഇത്രയും കാലം ഇങ്ങനെയൊരു പ്രശ്നം ആരും ഉന്നയിച്ചില്ല. 

പാർവതി റിഹേഴ്സൽ കണ്ടതാണ്

പാർവതി ആ ഷോയിൽ പങ്കെടുത്തതല്ലേ. ആ സ്കിറ്റ് കണ്ടിട്ട് അവർ ഒന്നും പറഞ്ഞില്ല. സ്കിറ്റ് കഴിഞ്ഞിട്ടും ഞങ്ങളൊക്കെ പാർവതിയോട് സംസാരിച്ചിട്ടുണ്ടല്ലോ. ഇങ്ങനെ ഒരു പ്രശ്നം തോന്നിയിരുന്നെങ്കിൽ പാർവതിക്ക് ചൂണ്ടിക്കാണിക്കാമായിരുന്നല്ലോ. പാർവതി കാര്യങ്ങൾ ധൈര്യത്തോടെ തുറന്ന് പറയുന്ന ഒരാളാണ്. അവർ റിഹേഴ്സലും കണ്ടതാണ്. പ്രശ്നം റിഹേഴ്സൽ ക്യാമ്പിൽ പറയാമായിരുന്നല്ലോ. അതൊന്നും ചെയ്തില്ല. ഇപ്പോൾ ആരാണ് പ്രശ്നങ്ങൾ കുത്തിപ്പൊക്കിയതെന്ന് മനസിലാവുന്നില്ല. 

പാർവതി സ്കിറ്റിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടിനെപ്പറ്റി

കഥാപാത്രങ്ങൾ ആരൊക്കെ ചെയ്യണമെന്ന് തീരുമാനിച്ചത് സിദ്ദിഖ് സാറും ഷോയുടെ ചുമതലയുള്ള മറ്റുള്ളവരുമായിരുന്നു. നമ്മുടെ ഇഷ്ടത്തിന് അവിടെ ഒന്നും നടക്കില്ല. അവർ ചിലപ്പോൾ പാർവതിയോട് സ്കിറ്റ് ചെയ്യാമോ എന്ന് ചോദിച്ചിരിക്കും. അത് നമുക്ക് അറിയില്ലായിരുന്നു. പാർവതി വന്നിരുന്നെങ്കിൽ സന്തോഷം ആകുമായിരുന്നു.