ജനപ്രിയനായകന്റെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന വിജയമാണ് ഷാഫിയും റാഫിയും ചേർന്നൊരുക്കിയ ക്രിസ്മസ് ചിത്രം 2 കൺട്രീസിന് ലഭിക്കുന്നത്. സ്വപ്നസമാനമായ വിജയം സ്വന്തമാക്കി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ചിത്രം മുന്നേറുമ്പോൾ അണിയറയിൽ അടുത്ത ചിരിപ്പടക്കത്തിന് കോപ്പു കൂട്ടുകയാണ് ദിലീപ്. ലാൽ സംവിധാനം ചെയ്യുന്ന കിങ് ലയർ എന്ന ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹം മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.
2 കൺട്രീസ് വൻ വിജയമായി. നായകന് പറയാനുള്ളത്?
പ്രേക്ഷകർക്ക് നന്ദി. ദൈവത്തിനും. ഇൗ ചിത്രം ഏറ്റെടുത്തതിനും കണ്ട് അഭിപ്രായങ്ങൾ അറിയിച്ചതിനും. പ്രതീക്ഷിച്ചതിനും അപ്പുറത്താണ് നിങ്ങൾ തന്ന ഇൗ സ്വീകരണവും സ്നേഹവും. വാക്കുകളില്ല സ്നേഹം അറിയിക്കാൻ.
എന്താണ് 2 കൺട്രീസും സമീപത്തിറങ്ങിയ ദിലീപ് ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം?
തീയറ്ററിൽ വിജയിക്കാനാകാതെ പോയ എന്റെ സമീപകാല കോമഡി ചിത്രങ്ങൾ പല പാഠങ്ങളും പഠിപ്പിച്ചു. അവയിൽ ഇല്ലാതെ പോയ ഘടകങ്ങൾ എന്തൊക്കെയാണെന്നും, എന്തു കൊണ്ട് ആ സിനിമകൾ ഡ്രൈ ആയെന്നും, എന്തു കൊണ്ട് അവ പ്രേക്ഷകർ സ്വീകരിച്ചില്ലെന്നുമൊക്കെ മനസ്സിലാക്കി. അവയിൽ നിന്നൊക്കെ പാഠമുൾക്കൊണ്ടാണ് ഇൗ സിനിമ ചെയ്തതും. അതിന്റെ ഫലം ഇപ്പോൾ കാണുന്നുണ്ട്.
ദിലീപ് കോമഡി വിട്ടു എന്നു പറഞ്ഞവരോട് എന്താണ് പറയാനുള്ളത്?
ഒരുകാലത്ത് എന്നോട് പലരും ചോദിച്ചു. ദിലീപ് എന്തിനാണ് തമാശപ്പടങ്ങൾ മാത്രം ചെയ്യുന്നത്. കുറച്ചു കൂടി റിയലിസ്റ്റിക് സിനിമകൾ ചെയ്തു കൂടെ എന്നൊക്കെ. അവരുടെ അഭിപ്രായം കണക്കിലെടുത്ത് ഞാൻ ഒന്നു മാറി ചിന്തിച്ചു. എന്റെ കഴിഞ്ഞ കുറച്ചു സിനിമകൾ ആ മാറ്റത്തിന്റെ ഫലങ്ങളാണ്. അതിനു ശേഷം ഞാനിവരോടൊക്കെ പറഞ്ഞു. ഇനി ഞാൻ എന്റെ പഴയ കുപ്പായത്തിലേക്കു തന്നെ തിരികെ പോകുകയാണ് എന്ന്. ഇപ്പോൾ ഇൗ ചിത്രം നേടുന്ന വിജയവും സൂചിപ്പിക്കുന്നത് പ്രേക്ഷകൻ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണ് എന്നുള്ളതാണ്. കാഴ്ചക്കാരെ ചിരിപ്പിക്കണം, എന്റെർടെയിൻ ചെയ്യിക്കണം. അതാണ് എന്റെ കടമ, എന്റെ ലക്ഷവ്യും.
മംമ്ത എന്ന ഭാഗ്യനായികയെക്കുറിച്ച്?
എന്റെ കഴിഞ്ഞ കുറെ സിനിമകളൊക്കെ നായികാപ്രധാന്യമുള്ളവയാണ്. ഇൗ ചിത്രം കോമഡിപ്പടമാണെങ്കിൽ തന്നെയും നായികാപ്രാധാന്യമുള്ളതും കൂടിയാണ്. ഒരുപാട് പ്രതിസന്ധികൾക്കിടയിലാണ് മംമ്ത ഇതിൽ അഭിനയിച്ചത്. എന്നിട്ടും ആ കഥാപാത്രത്തോട് 100 ശതമാനം നീതി പുലർത്താൻ അവർക്കായി. മംമ്ത മാത്രമല്ല ഇൗ ചിത്രത്തിനായി പ്രവർത്തിച്ച പലരും ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയലരാണ്.
ന്യൂജനറേഷനോട് മത്സരിച്ച് ക്രിസ്മസ് വിജയം ദിലീപും കൂട്ടരും സ്വന്തമാക്കിയതിനെക്കുറിച്ച്?
Mamta Mohandas | Exclusive Interview | I Me Myself | Manorama Online
എനിക്കങ്ങനെ ജനറേഷൻ വ്യത്യാസമൊന്നുമില്ല. ന്യൂജറേഷൻ സിനിമകളിൽ ആദ്യത്തേത് എന്നു പറയുന്ന പാസഞ്ചറിൽ ഞാനായിരുന്നു നായകൻ. എല്ലാവരും എന്റെ സുഹൃത്തുക്കളാണ് എനിക്ക് വേണ്ടപ്പെട്ടവരാണ്. ആരോടും മത്സരിക്കാനോ ഏറ്റുമുട്ടാനോ ഞാൻ ഇല്ല. നല്ല സിനിമകൾ ചെയ്താൽ പ്രേക്ഷകർ അത് സ്വീകരിക്കും.
പണ്ടൊക്കെ ദിലീപ് ചിത്രങ്ങളെ കീറി മുറിക്കാനായിരുന്നു ഫെയ്സ്ബുക്കിൽ മത്സരം. ഇപ്പോഴത് പുക്ഴത്തലായി മാറിയിരിക്കുന്നല്ലോ?
സത്യത്തിനും നന്മയ്ക്കും മാത്രമാണ് അന്തിമ വിജയം എന്നതിന്റെ തെളിവാണ് ഇതൊക്കെ. ഞാൻ അന്നും ഇന്നും ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. നല്ല സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നു. ഫെയ്സ്ബുക്കിലുള്ളവരും അത് തിരിച്ചറിഞ്ഞ് എന്നെ സപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷം മാത്രം.
സ്വപ്നതുല്യ വിജയം നൽകിയ പ്രേക്ഷകരോട് പറയാനുള്ളത്?
വളരെ നന്ദിയുണ്ട്. ഇതുവരെ ചിത്രം കാണാൻ കഴിയാത്തവർ എത്രയും വേഗം കാണുക. വിജയിപ്പിക്കുക. നേരിട്ട് വിളിക്കാൻ സാധിക്കാത്തതിനാൽ ഇൗ വാക്കുകൾ നിങ്ങൾക്കുള്ള എന്റെ ക്ഷണക്കത്തായി കരുതുക. തീയറ്ററലേക്ക് എത്തുക. ഞാനിവിടെ നിങ്ങൾക്കായി അടുത്ത ചിരിപ്പടക്കം ഒരുക്കുന്ന തിരക്കിലാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.