ആരാണ് ആർഎൽവി രാമകൃഷ്ണനെന്ന് എനിക്കറിയില്ല. അയാൾ പറയുന്നതെന്താണെന്ന് അറിഞ്ഞു നിൽക്കാനുള്ള സമയവുമില്ല. കാരണം കൂലിപ്പണി ചെയ്താണ് ഞാൻ ജീവിക്കുന്നത്. കുട്ടികളും കുടുംബവുമുണ്ട്. അവരുടെ കാര്യം നോക്കണം. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അനുജൻ ആർഎൽവി രാമകൃഷ്ണന്റെ ആരോപണത്തോട് മറുപടി പറയുകയായിരുന്നു ജാഫർ ഇടുക്കി.
ആർഎൽവി രാമകൃഷ്ണനെന്ന മനുഷ്യന് എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. രാമകൃഷ്ണൻ എഴുതിയിടുന്നതിനെ കുറിച്ച് അയാളോട് തന്നെ ചോദിക്കണം. എനിക്കറിയില്ല എന്താണെന്ന്. ആരോടും ഒന്നും പറയാനൊന്നുമില്ല. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലോ മറ്റോ വിളിപ്പിക്കുകയാണെങ്കിൽ അന്നേരം മറുപടി പറഞ്ഞുകൊളളാം. അല്ലാതെ ഇങ്ങനെ കിടന്ന് പറയുന്നതൊന്നും എന്നെ ബാധിക്കില്ല. എനിക്കതിലൊന്നും ഒരു പ്രശ്നവുമില്ല. പെട്രോളുള്ള ജനറേറ്റർ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. പെട്രോൾ അത് തീരുമ്പോൾ അതങ്ങ് നിൽക്കും. രാമകൃഷ്ണനിപ്പോൾ പെട്രോൾ കാണും. ജാഫർ ഇടുക്കി മനോരമ ഓൺലൈനോട് പറഞ്ഞു.
ഇത് ചതി; ജാഫർ ഇടുക്കിക്കെതിരെ മണിയുടെ സഹോദരൻ
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ് അനുജൻ ആർഎൽവി രാമകൃഷ്ണൻ. മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ചോദ്യം ചെയ്ത ജാഫർ ഇടുക്കിയും മണിയുടെ ചില സുഹൃത്തുക്കളുമൊപ്പമുള്ള ചിത്രം രാമകൃഷ്ണൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ചതിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫോട്ടോയ്ക്കൊപ്പം രാമകൃഷ്ണന്‍ ആരോപിക്കുകയും ചെയ്തു.