മാധ്യമ പ്രവർത്തകയോട് മാപ്പ് പറയില്ലെന്ന് മേജർ രവി. സ്ത്രീ പീഡനത്തിനാണ് തനിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. അത്തരത്തിലുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞാൻ അവരോട് ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. അവരെ പേരെടുത്ത് പരാമർശിക്കുക പോലും ചെയ്തിട്ടില്ല. കേസ് നിയമ പരമായി നേരിടും. ഒളിച്ചോടുകയൊന്നുമില്ല. മേജർ രവി മനോരമ ഒാൺലൈനോട് പറഞ്ഞു.
മാധ്യമപ്രവർത്തകയെ പരസ്യമായി അപമാനിച്ചു പ്രസംഗിച്ചതിനു സംവിധായകൻ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഇന്നലെ കേസെടത്തിരുന്നു. മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണു കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
ഐപിസി 354(എ), 500, 501 വകുപ്പുകൾ പ്രകാരവും കേരള പൊലീസ് ആക്ട് 120(0) പ്രകാരവുമാണു കേസ് എടുത്തതെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി. സപ്ർജൻ കുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് ഇത്തരത്തിൽ മേജർ രവി പ്രസംഗിച്ചത്. ഇത് ഒരു ടിവി ചാനൽ സംപ്രേഷണം ചെയ്തിരുന്നു.
തുടർന്നു രവി തനിക്കെതിരെ കെട്ടുകഥ പ്രചരിപ്പിച്ചു ശാരീരിക ആക്രമണത്തിന് ആഹ്വാനം ചെയ്തെന്നും സ്ത്രീ എന്ന അന്തസ് ഇല്ലാതാക്കുന്ന തരത്തിൽ പരസ്യമായി അപമാനിച്ചെന്നും കാണിച്ചു മാധ്യമപ്രവർത്തക, തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് ഏബ്രഹാമിനു പരാതി നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്തത്.