Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മരണവും എന്നെ ഇത്രയേറെ നിസ്സംഗനാക്കിയിട്ടില്ല: മോഹൻലാൽ

mani-mohanlal

മോഹൻലാൽ മനോരമയ്ക്ക് വേണ്ടി എഴുതിയ കുറിപ്പ്

കലാഭവൻ മണി മരിച്ചിട്ടു തൊട്ടടുത്ത ദിവസം നിങ്ങൾ എന്താണു എവിടെയും ഒന്നും പറയാതിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പലരും ചോദിക്കുന്നതു കണ്ടു. ഇതിനു ഞാൻ മറുപടി പറയേണ്ടതില്ലെന്നു ആദ്യം കരുതിയതാണ്. എന്നാൽ എനിക്കിപ്പോൾ ഇതു കുറിക്കണം എന്നു തോന്നുന്നു.

മണി ആശുപത്രിയിലെത്തിയതു മുതൽ ഞാൻ അവിടെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടാകുമ്പോഴേക്കും ഡോക്ടർമാർ സൂചിപ്പിച്ചു മണി അപകടത്തിലേക്കാണു പോകുന്നതെന്ന്. മണിയെ ആശുപത്രിയിലെത്തിച്ചതുപോലും അധികമാരും അറിഞ്ഞിരുന്നില്ല. അന്നു രാവിലെ മാത്രമാണു പലരും ഇതറിയുന്നത്. മണിയുടെ മരണം എന്നിലുണ്ടാക്കിയത് ഒരു നിസ്സംഗതയാണ്. ആരോടും ഒന്നും പറയാൻ തോന്നിയില്ല എന്നതാണു സത്യം. പത്മരാജൻ സാറിന്റേയും ആലുംമൂടൻ ചേട്ടന്റെയും മരണം ഞാൻ തൊട്ടടുത്തു കണ്ടിട്ടുണ്ട്. അപ്പോൾ തോന്നിയ നിസ്സംഗതയായിരുന്നു ഈ വിവരം കിട്ടിയപ്പോഴും.

മണി എല്ലാം തുറന്നു പറയുന്ന വല്ലാത്തൊരു പ്രകൃതമായിരുന്നു. വീട്ടിലെ ചെറിയ കാര്യങ്ങൾപോലും പങ്കുവച്ചു. രോഗത്തിനു മുന്നിലുള്ള നിസ്സഹായതയെക്കുറിച്ചു പറഞ്ഞപ്പോൾ മാത്രം ഞാനിതുവരെ കാണാത്തൊരു മണിയെ കണ്ടു. കരൾ രോഗത്തിൽനിന്നും രക്ഷപ്പെടാനുള്ള വൈദ്യശാസ്ത്ര വഴികളെക്കുഷറിച്ചു അന്നു ഞങ്ങൾ സംസാരിച്ചു. മണിയെ ജീവിതത്തിൽ ആദ്യമായി തളർന്നു കാണുകയായിരുന്നു.

മണി വീട്ടിൽനിന്നു വിളിച്ചു അമ്മയ്ക്കു ഫോൺ കൊടുക്കാറുണ്ട്. അവരുമായും പലതും സംസാരിക്കാറുണ്ട്. സഹപ്രവർത്തകൻ എന്നതിലുപരി മറ്റു പല ബന്ധവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു. വളരെ സ്വകാര്യമായ നിമിഷങ്ങൾ ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു.

ചിലർ ഈ ലോകത്തുനിന്നു പോയി എന്നു നമുക്കു പറയാൻ തോന്നില്ല. അതേക്കുറിച്ചു സംസാരിക്കാൻ തോന്നില്ല. നാം അതു മറക്കാൻ ശ്രമിക്കും. ഇവിടെ എവിടെയോ ഉണ്ടെന്നു വിശ്വസിപ്പിക്കാൻ ശ്രമിക്കും. വളരെ വേണ്ടപ്പെട്ടവർ ഇല്ലാതായവർക്കു ആ വേദന മനസ്സിലാകും. എനിക്കു മണി വളരെ വേണ്ടപ്പെട്ട ഒരാളായിരുന്നു. എന്തിനും കൂടെ നിൽക്കാം എന്നു പറയുന്നൊരു ധൈര്യമായിരുന്നു. ചിലരുമായി പുറത്തു കാണിക്കുന്നതിലും അപ്പുറത്തൊരു ബന്ധം നമുക്കുണ്ടാകും. മണിയുമായി ഉണ്ടായിരുന്നത് ആ അടുപ്പമാണ്.

എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യരിൽ ഒരാളാണ് മണി. എതു നേരത്തും സത്യം പറയാനുള്ള ചങ്കൂറ്റം മണിക്കുണ്ടായിരുന്നു. ഒരു ചാനൽ മൈക്കിനു മുന്നിൽ അനുശോചനം പറയാൻ എന്റെ മനസ്സിൽ ഒന്നുമില്ലായിരുന്നു. ഞാൻ അന്നു രാത്രി മുഴുവൻ ശ്രമിച്ചതു പതിവുപോലെ ജീവിതം തിരക്കു പിടിപ്പിച്ച് മണിയുടെ വേർപാടു മറക്കാനാണ്. നിറഞ്ഞുനിൽക്കെ പെട്ടെന്നു ജീവിതത്തിൽനിന്നും പടിയിറങ്ങിപ്പോയ ഒരാളെയോർത്തു നീറി നീറി ജീവിക്കുന്ന മണിയുടെ ഭാര്യയോടും മകളോടും എന്തു പറയണമെന്നുപോലും അറിയില്ല. സിനിമയിലുള്ള ഒരോരുത്തർക്കും മണിയെക്കുറിച്ചു എന്തെങ്കിലും സ്കാര്യമായ ചില കാര്യങ്ങൾ പറയാനുണ്ടാകും. എല്ലാവരുടെയും ജീവിതത്തിൽ മണി എപ്പോഴെങ്കിലും തൊട്ടുകാണും.

മണി മരിച്ചു ഫ്രീസറിൽ കിടക്കുന്നതിന്റെ ചിത്രം വാട്ട്സാപ്പിൽ കണ്ടപ്പോഴുണ്ടായ അസ്വസ്ഥത മറ്റാർക്കും പറഞ്ഞാൽ മനസ്സിലാകില്ല. വീണ്ടുമതെടുത്തു നോക്കാനാകുന്നില്ല. എന്റെ മുന്നിൽ ജീവിത വേദനകളും കുട്ടിക്കാലവുമെല്ലാം തുറന്നുവച്ചു കണ്ണുനിറച്ച ഒരാളാണു ഇല്ലാതായത്. അതിനു മുൻപു എന്റെ മുന്നിൽ ഒരാളും ഇത്രയും സത്യസന്ധമായി ജീവിതം തുറന്നുവച്ചിട്ടില്ല. ചില ബന്ധങ്ങളുടെ ആഴം പുറത്തു പറയാവുതല്ല. അടുത്തകാലത്തൊന്നും ഒരു മരണവും എന്നെ ഇത്രയേറെ നിസ്സംഗനാക്കിയിട്ടില്ല. മരണ വാർത്തയുടെ പത്രംപോലും മറിച്ചുനോക്കി ഞാൻ മാറ്റിവച്ചു. രണ്ടു ദിവസം വല്ലാത്ത ദിവസങ്ങളായിരുന്നു. പതിവിലും കൂടുതൽ ജോലി ചെയ്തു അതു മറക്കാൻ നോക്കി. ഒരു മരണത്തെക്കുറിച്ചു ഇതിൽ കൂടുതലൊന്നും പറയാൻ എനിക്കറിയില്ല.