ADVERTISEMENT

‘തൂവാനത്തുമ്പികൾ’ ഞാനാദ്യം കാണുന്നത് അച്ഛനോടൊപ്പമാണ്. റിലീസിന്റെ ആദ്യദിവസങ്ങളായതുകൊണ്ടാവണം , പാലക്കാട്ടെ ആ വലിയ തിയറ്ററിൽ അധികം ആളൊന്നുമില്ലായിരുന്നു. ആ സിനിമയുടെ അവലംബമായ ‘ഉദകപ്പോള’ നേരത്തെ വായിച്ചതുകൊണ്ടുള്ള കൗതുകം ഞങ്ങൾ രണ്ടു പേരിലുമുണ്ടായിരുന്നു,. ആ മാറ്റിനി ഷോയ്ക്കു പുറത്ത് മഴയുണ്ടായിരുന്നുവെന്നും ഒാർക്കുന്നു. 

 

സിനിമ തീരാറായി. അതുവരെ ആ സിനിമയെക്കുറിച്ച് ഞാനും അച്ഛനും ഒന്നും സംസാരിച്ചില്ലെന്നും ഒാർമയുണ്ട്. കണ്ടുകണ്ടിരിക്കെ, അവസാനരംഗങ്ങളാവുന്നു. തീവണ്ടി വന്നുനിന്ന് ക്ലാര പുറത്തിറങ്ങുന്നതു കാത്തിരിക്കുമ്പോൾ  അച്ഛൻ പറഞ്ഞു: 

 

– ഇപ്പോൾ മഴ പെയ്യും. 

എന്തുകൊണ്ടോ ‘ഇല്ല’ എന്നു പറയാനാണ് എനിക്കു തോന്നിയത്. 

 

അതുതന്നെയാണു നടന്നതും. ഒാരോ തവണയും ക്ളാരയ്ക്കു വഴി കുറിച്ച് സ്ക്രീനിൽ പെയ്ത ആ മഴ ആ സീനിൽ പെയ്തില്ല. ഞാൻ ജയിച്ചു. പക്ഷേ, അച്ഛൻ എന്നെ തോൽപ്പിച്ചത് അത് ഞങ്ങൾ ഒരുമിച്ചു കണ്ട അവസാന സിനിമയാക്കി മാറ്റിയായിരുന്നു! ‍അതിൽപ്പിന്നെ, അതു തോൽവിയുടെ സിനിമയാണെന്നു വളരെ സ്വകാര്യമായി ഞാൻ അടയാളപ്പെടുത്താൻ തുടങ്ങി. തോറ്റവരുടെ സിനിമ. 

 

സിനിമയിലെ മൂന്നു മുഖ്യകഥാപാത്രങ്ങളും  ഒരർഥത്തിൽ തോൽക്കുകയായിരുന്നില്ലേ? പിൽക്കാലത്ത് മറ്റൊരുപാടു പേരെപ്പോലെ  അത് എന്റെതന്നെ ആത്മസിനിമയായി തീരുകയും ചെയ്തു. ഒട്ടും മടുപ്പില്ലാതെയും ആസക്തിയിൽ കുറവു വരാതെയും എത്രയോ തവണ അതിലേക്കു തിരിച്ചുപോവുകയും  അതിൽ ചില വേളകളിലെങ്കിലും  മടങ്ങിവരാതിരിക്കുകയും ചെയ്തിട്ടുണ്ട്, ഞാൻ. 

 

തീർച്ചയായും മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച സിനിമയല്ല അത്. മികവിന്റെ സാമ്പ്രദായിക –അക്കാദമിക ലക്ഷണങ്ങൾകൊണ്ട് അളന്നുനോക്കിയാൽ ‘ബെസ്റ്റ് ‍െടന്നി’ൽപ്പോലും ഇടംപിടിക്കുകയുമില്ല. എങ്കിലും, കൊല്ലുന്ന ഇഷ്ടം! 

 

എന്തുകൊണ്ട് ‘തൂവാനത്തുമ്പികൾ’  അങ്ങനെയൊരു ഇഷ്ടം സമ്മാനിക്കുന്നു? അതിന്റെ ആദ്യകാരണം എന്നെ സംബന്ധിച്ച് ജയകൃഷ്ണൻതന്നെയാണ്. ഒരേയുടലിലെ ദ്വന്ദവ്യക്തിത്വത്തിന്റെ ജയവും തോൽവിയും  എത്ര കൃത്യമായും സൂക്ഷ്മമായുമാണ് അടയാളപ്പെടുത്തപ്പെട്ടത്! ഇരട്ടജീവിതത്തിന്റെ ജയവും തോൽവിയും. 

 

ഒരു പാതികൊണ്ട് ഒരാളെ പ്രണയിക്കുകയും  മറുപാതിയാൽ മറ്റൊരാളിൽ ആസക്തനാവുകയും .. ജയിക്കാൻ അയാൾ അയാളെത്തന്നെ തോൽപ്പിക്കേണ്ട കഠിനാവസ്ഥ. 

രാധയെ സ്നേഹിക്കുന്നത്, അവളെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നത് ജയകൃഷ്ണന്റെ ഒരു പാതിയാണ്. നാട്ടിലെ പേരെടുത്ത ജന്മികുടുംബത്തിന്റെ ഫ്യൂഡൽഭാരങ്ങളെല്ലാം അലങ്കാരമാക്കിക്കൊണ്ടുനടക്കുന്നയാ ൾ. ഗ്രാമീണന്റെ വീറും വാശിയും സ്നേഹവുമെല്ലാമുണ്ട് ആ ജയകൃഷ്ണനിൽ. 

 

മറ്റേ ജയകൃഷ്ണനോ? 

‘അനാർക്കി’യുടെ ആഘോഷത്തിൽ മുഴുകുന്നവൻ. 

നഗരരാത്രികളെ മതിവരാലഹരിയുടെ  രാഗോന്മാദങ്ങളാക്കുന്നവൻ . 

 

ആ ആളിലേക്കാണ് ക്ലാരയെത്തുന്നത്; മഴനനവുള്ള വഴിയിലൂടെ... ആദ്യം പെൺകാഴ്ച കൊണ്ട്, പിന്നെ പെൺമൊഴി കൊണ്ട്, ഒടുവിൽ പെണ്ണുടലിന്റെ മഴവില്ലുകൾകൊണ്ടു തൊട്ട് അയാളെ മറ്റൊരാളാക്കാൻ! 

 

തൂവാനത്തുമ്പികൾ മുറിവുകളുടെ പൂന്തോട്ടമാണ്.  ഒാരോരുത്തരും തിരിച്ചറിയപ്പെടാൻ  ആഗ്രഹിക്കുന്നു എന്നിരിക്കെ, അങ്ങനെ മറ്റൊരാളാൽ, ആ ആളുടെ അനുരാഗത്താലും ആസക്തിയാലും തിരിച്ചറിയപ്പെടുന്നവർ പിന്നെയങ്ങോട്ട് അനുഭവിക്കാനിരിക്കുന്ന  ആന്തരികമായ മുറിവുകളുടെ നൃത്തശാല. 

അവസാനത്തെ കാഴ്ച. ജയകൃഷ്ണനും  ക്ലാരയും കാണുന്നു. എന്തൊക്കെയോ സംസാരിക്കുന്നു. മറഞ്ഞുനിന്ന് രാധ അതു നോക്കിക്കാണുന്നുമുണ്ട്. തീവണ്ടി നീങ്ങാൻ സമയമായി. ക്ളാര തിരിച്ചു തീവണ്ടിയിൽ കയറുന്നു. അവർ ഒരിക്കൽക്കൂടി പരസ്പരം നോക്കുന്നുണ്ട്, ഇനിയും കണ്ടെത്തപ്പെടാൻ എന്തോ ബാക്കിയായിരുന്നപോലെ .. ഒടുവിൽ, തീവണ്ടി നാലു കണ്ണുകളെയും മുറിക്കുന്നു. ആ സിനിമയുടെ പിൽക്കാലകാഴ്ചകളിലെപ്പോഴോ, ആ സീനിൽ മഴ പെയ്യാതിരിക്കാനുള്ള കാരണം എനിക്കു മനസ്സിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT