ADVERTISEMENT

അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്ര ചാർത്തിയ അതുല്യ നടൻ തിലകൻ ഓർമയായിട്ട് പത്തുവർഷം. മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകൻ. തിരശീലയിലെ അഭിനയയിടങ്ങളുടെ സാധ്യതയും ചാരുതയും അറിയിച്ചാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. 

 

nedumudi-thilakan

എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകൻ. സാധാരണഗതിയിൽ ഒരു നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ അതുകൊണ്ടാണ് അദ്ദേഹത്തിന് അനായാസം തോൽപിക്കാൻ കഴിഞ്ഞത്. ഒരു മികച്ച നടനുമാത്രം കഴിയാവുന്നവിധം അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തിനും അപൂർവമായ ഉയിരും മിഴിവും പകർന്ന് അവരെ സിനിമാ ചരിത്രത്തിന്റെ താളുകളിലെത്തിച്ചു. തിലകൻ ജീവൻപകരാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പേരോർമിക്കാൻ പറഞ്ഞാൽ മലയാളിക്ക് ഉത്തരംമുട്ടുമെന്നുറപ്പ്. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത തന്റെ അഭിനയവിദ്യാലയത്തെ വളർത്തി വലുതാക്കി തിലകൻ എപ്പോഴും മനസ്സിൽ കൊണ്ടുനടന്നു. സിനിമയിലേക്കെത്തുന്ന പുതുമുറക്കാർക്കു താൻ പഠിച്ച പാഠങ്ങൾ സ്‌നേഹത്തോടെ ചൊല്ലിക്കൊടുത്തു. മുന്നിലിരിക്കുന്ന മഹാനടന്റെ ഉള്ളിലെ സമ്പന്നമായ അഭിനയ സർവകലാശാല വിസ്‌മയാദരം അവർ അപ്പോൾ തിരിച്ചറിഞ്ഞു.

 

thilakan-3

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നാടകത്തട്ടിൽ കയറിയ ആ കുട്ടിയിൽ നിന്ന് ‘ഉസ്‌താദ് ഹോട്ടലി’ലെ കരീംക്ക എന്ന കഥാപാത്രത്തിലേക്കുള്ള ദൂരം മലയാള ചലച്ചിത്രചരിത്രം കണ്ട വലിയ നടന്മാരിലൊരാളുടെ അഭിനയ നവീകരണ ചരിത്രം കൂടിയാണ്. കടലിരമ്പം മുഴങ്ങുന്ന ശബ്‌ദത്തിൽ, കൃത്യവും വ്യക്‌തവുമായ ശരീരഭാഷയിൽ, ഭാവങ്ങളുടെ സ്വർണശുദ്ധിയിൽ ആ നടൻ തന്റെ കഥാപാത്രങ്ങളുടെയൊക്കെയുള്ളിൽ സുരേന്ദ്ര നാഥ തിലകൻ എന്ന കയ്യൊപ്പുചാർത്തി. സിനിമയുണ്ടായ കാലംതൊട്ടു പലരും പലവട്ടം അവതരിപ്പിച്ച ഭാവങ്ങളായ വാൽസല്യവും സ്‌നേഹവും പരിഭവവും ക്രൂരതയും പകയും തോൽവിയും ജയവുമൊക്കെ ആ തിലകമണിഞ്ഞു തിരശീലയിലെത്തുമ്പോൾ അതുവരെ കാണാത്ത രീതിയിൽ വ്യത്യസ്‌തമാകുന്നതും നാം കണ്ടു.

 

thilakan-dulquer

നിരീക്ഷണത്തിന്റെ സൂക്ഷ്‌മതയിൽ, അനുഭവങ്ങളുടെ ചിന്തേരിട്ടു മിനുക്കിയ പാഠങ്ങളിൽ, ഓരോ സിനിമയിലും തന്നിലെ നടനെ പുതുക്കാൻ കാണിച്ച ശ്രദ്ധയിൽ തിലകൻ അനന്യനായി; ആ കഥാപാത്രങ്ങൾ അനശ്വരങ്ങളുമായി. സ്വന്തം നെഞ്ചിൽ നിശബ്‌ദം മുഴങ്ങുന്ന വീതുളിയുടെ കരച്ചിൽ സിനിമാശാലകളുടെ വിങ്ങലാക്കാൻ കഴിഞ്ഞ ‘പെരുന്തച്ചൻ’, ‘മൂന്നാംപക്കം’ കടലുറപ്പിച്ച വലിയ നഷ്‌ടത്തിന്റെ കൈപിടിച്ച് ആഴങ്ങളിലേക്കു കാലുപതറാതെ ഇറങ്ങിച്ചെല്ലുന്ന മുത്തച്‌ഛൻ, സങ്കടവിധികളുടെ ‘കിരീട’വും ‘ചെങ്കോലു’മണിയേണ്ടി വന്ന മകനുവേണ്ടി അശാന്തം തുടിച്ച അച്‌ഛൻ, ഏതോ കണക്കുപുസ്‌തകത്തിൽ ജീവിതം ‘സ്‌ഫടിക’തുല്യം പ്രകാശിക്കുന്നതും വീണുടയുന്നതും കാണേണ്ടിവന്ന ചാക്കോ മാഷ്... തിലകന്റെ ഭാവഗരിമയാർന്ന കഥാപാത്രങ്ങൾ ഒരു വെറുംപട്ടികയിൽ ഒതുക്കാനാവുന്നതെങ്ങനെ? സിനിമയിലേക്കുള്ള തിരിച്ചുവരവ് ഒരു നടന് എത്ര ഗംഭീരമാക്കാമെന്നും അദ്ദേഹം പ്രേക്ഷകനെ അറിയിച്ചു. നിശബ്‌ദതയുടെ ഇടവേളയിൽ നിന്നു ഭാവഗാംഭീര്യത്തോടെ വീണ്ടും ‘ഇന്ത്യൻ റുപ്പി’യിൽ സ്‌ക്രീനിലെത്തിയപ്പോൾ ‘ഇത്രയുംകാലം എവിടെയായിരുന്നു?’ എന്നു സഹകഥാപാത്രം ചോദിച്ചത് ആ തിരിച്ചുവരവിന്റെ സാർഥകമായ മുദ്രാവാചകം തന്നെയാവുകയും ചെയ്‌തു.

 

കഠിനമായ കലഹവും അതിലും കഠിനമായ സ്‌നേഹവുംകൊണ്ട് എഴുതിയ ആത്മകഥയാണു തിലകന്റേത്. അഭിനയം പ്രഥമമായും അവനവന്റെ ആനന്ദമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു; അതു കാഴ്‌ചക്കാരനിലേക്കു പകരാനാവുന്നതാണു കലാകാരന്റെ സാഫല്യമെന്നും. വേഷമിട്ടയാൾ മടങ്ങിയാലും വേഷങ്ങൾ ചിരകാലം നിലനിൽക്കുമെന്നു തിലകൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അദ്ദേഹം സ്വന്തം അഭിനയജീവിതത്തിന്റെ സത്യമാക്കി; സൗന്ദര്യവുമാക്കി.

 

പി.ജെ. ആന്റണി സംവിധാനം ചെയ്‌ത ‘പെരിയാർ’ എന്ന ചിത്രത്തിലൂടെയാണ് 1973ൽ സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ ആദ്യമായി സിനിമയിൽ എത്തുന്നത്. ഇരുനൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. 1981ൽ ഇറങ്ങിയ ‘കോലങ്ങളി’ലെ ‘കള്ള് വർക്കി’ എന്ന കഥാപാത്രമാണു തിലകനെ കാമ്പുള്ള വേഷങ്ങളിലേക്കു നയിച്ചത്. യവനിക, ഗമനം, കാട്ടുകുതിര, ജാതകം, ഋതുഭേദം, പെരുന്തച്ചൻ, തനിയാവർത്തനം, സന്താനഗോപാലം, മൂന്നാംപക്കം, കിരീടം, സ്‌ഫടികം, കിലുക്കം എന്നിവ തിലകന്റെ അഭിനയപ്രതിഭ തെളിയിച്ച ചിത്രങ്ങളാണ്. 

 

1988ൽ ഋതുഭേദം അദ്ദേഹത്തെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരത്തിനും 2007ൽ ‘ഏകാന്തം’ ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനാക്കി. രണ്ടു തവണ (1990 ൽ പെരുന്തച്ചൻ, 1994ൽ ഗമനം, സന്താനഗോപാലം) മികച്ച നടനുള്ള സംസ്‌ഥാന അവാർഡ് ലഭിച്ചു. പെരുന്തച്ചനായുള്ള അദ്ദേഹത്തിന്റെ പ്രകടനം ദേശീയ അവാർഡിന് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ അമിതാഭ് ബച്ചനാണ് അവാർഡ് ലഭിച്ചത്.

 

മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാർഡ് ഏഴുതവണയാണു തിലകനു ലഭിച്ചത്. 2005ൽ സമഗ്ര സംഭാവനയ്‌ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. 2009ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡും (ഇന്ത്യൻ റുപ്പി) നേടി.

 

മക്കൾ: ഷാജി, ഷമ്മി, ഷോബി, ഷിബു, സോണിയ, സോഫിയ. ഇതിൽ ഷമ്മിയും ഷോബിയും ചലച്ചിത്ര താരങ്ങളാണ്.

 

 

ജീവിതരേഖ

 

പേര്: സുരേന്ദ്രനാഥ തിലകൻ

 

1935: പാലപ്പുറത്ത് കേശവന്റെയും ദേവയാനിയുടെയും മകനായി ജനനം

 

1955: കോളജ് വിട്ടു

 

1956: നാടകട്രൂപ്പിൽ

 

1971: പി.ജെ. ആന്റണിയുടെ

 

ട്രൂപ്പിൽ

 

1972: ഗന്ധർവക്ഷേത്രം, പെരിയാർ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ

 

1979: ആദ്യ ശ്രദ്ധേയവേഷം ഉൾക്കടൽ

 

1982: മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാർഡ് യവനിക

 

1985: മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാർഡ് യാത്ര

 

1986: മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാർഡ് പഞ്ചാഗ്നി

 

1987: മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാർഡ് തനിയാവർത്തനം

 

1988: മികച്ച സഹനടനുള്ള ദേശീയ അവാർഡ് ഋതുഭേദം

 

മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാർഡ് മുക്‌തി, ധ്വനി

 

1989: വിവിധ ചിത്രങ്ങൾക്ക് സംസ്‌ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം

 

1990: മികച്ച നടനുള്ള സംസ്‌ഥാന അവാർഡ് പെരുന്തച്ചൻ

 

1994: മികച്ച നടനുള്ള സംസ്‌ഥാന അവാർഡ്‌ഗമനം, സന്താനഗോപാലം

 

1998: മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാർഡ് കാറ്റത്തൊരു പെൺപൂവ്

 

2005: സമഗ്രസംഭാവനയ്‌ക്കുള്ള ഫിലിംഫെയർ അവാർഡ്

 

2007: ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരംഏകാന്തം

 

2009: പദ്‌മശ്രീ

 

2011: മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ഇന്ത്യൻ റുപ്പി

 

2012: മരണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com