ബോളിവുഡിലെ വിവാദനായകനെന്നാണ് സഞ്ജയ് ദത്ത് അറിയപ്പെടുന്നത്. 'പ്ലേ ബോയ്' എന്ന് സ്വയം വിശേഷിപ്പിച്ച സഞ്ജയ് തനിക്ക് 308 കാമുകിമാരുണ്ടായിരുന്നു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് സഞ്ജയ്ക്ക് ഇത്രയധികം കാമുകിമാരുണ്ടായത്? ആ രഹസ്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ രാജ്കുമാർ ഹിരാനി.
''ഒരു സ്ത്രീയോട് താത്പര്യം തോന്നിയാൽ സഞ്ജയ് അവരെ അമ്മയുടെ കുഴിമാടത്തിലെത്തിക്കും. എന്റെ അമ്മയെ കാണാൻ കൂട്ടിക്കൊണ്ടുവന്നതാണെന്ന് പറയും. ഇതോടെ സഞ്ജുവിനോട് അവർക്ക് വൈകാരികമായ ഒരടുപ്പം തോന്നും. ഇങ്ങനെയാണ് തുടക്കം. സത്യമെന്തെന്നാൽ ഇത് സഞ്ജുവിൻറെ അമ്മയുടെ കുഴിമാടമല്ല, കള്ളം പറഞ്ഞാണ് സഞ്ജയ് സ്ത്രീകളെ സമീപിക്കുന്നതും പിന്നീട് വശത്താക്കുന്നതും'', ഹിരാനി പറയുന്നു.
''ചതിച്ചിട്ട് പോയ പെൺകുട്ടികളോട് സഞ്ജുവിന് പകയാണ്. ഒരു കുട്ടി സഞ്ജുവിനെ ഉപേക്ഷിച്ച് പോയി. ദേഷ്യം വന്ന സഞ്ജു, സുഹൃത്തിന്റെ പുതിയ കാറെടുത്ത് പെൺകുട്ടിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിപ്പിച്ചു. പെൺകുട്ടിയുടെ കാമുകൻറെ കാറായിരുന്നു അത്'', ഹിരാനി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഹിരാനിയുടെ വെളിപ്പെടുത്തൽ.
സഞ്ജയുടെ കാലത്ത് ബോളിവുഡിലുണ്ടായിരുന്ന എല്ലാ നടിമാരുമായും താരത്തിന് ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ തനിക്ക് സഞ്ജയുടെ അടുത്തെത്താൻ പോലും കഴിയില്ലെന്നായിരുന്നു രൺബീർ കപൂറിൻറെ പ്രതികരണം. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ രൺബീർ ആണ് സഞ്ജുവായി എത്തുന്നത്. ബാബക്ക് 308 കാമുകിമാരുണ്ടായിരുന്നെങ്കിൽ എനിക്ക് 10 പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രണ്‍ബീർ പറയുന്നത്.
മാധുരി– സഞ്ജയ് പ്രണയം; കാൻസർ രോഗിയായ ഭാര്യയോട് താരത്തിന്റെ ക്രൂരത
ഗോസിപ്പ് കോളങ്ങൾക്ക് പിടിനൽകാതെ എന്നും ക്ലീൻ ഇമേജ് സൂക്ഷിച്ചിരുന്ന താരമാണ് മാധുരിദീക്ഷിത്. എന്നാൽ മാധ്യമങ്ങളുടെ കണ്ണുകൾ വെട്ടിക്കാൻ മാധുരിക്കും സാധിക്കാതിരുന്ന സമയമുണ്ടായിരുന്നു. സഞ്ജയ്ദത്തും മാധുരിയുമായി പ്രണയമാണെന്ന് പ്രചരിച്ച തൊണ്ണൂറുകളുടെ തുടക്കത്തിലായിരന്നു അത്.
മാധുരിയെ വിവാഹം കഴിക്കാൻ ഭാര്യയെ സഞ്ജയ് ഡിവോഴ്സ് ചെയ്യുമെന്നുവരെ മാധ്യമങ്ങൾ തലക്കെട്ട് നൽകിയിരുന്നു. സഞ്ജയ്–മാധുരി പ്രണയത്തെക്കുറിച്ചും ഇതുമൂലം സഞ്ജയും ഭാര്യ റിച്ചയും തമ്മിലുള്ള വിവാഹബന്ധം ഉലയാൻ വരെ കാരണം മാധുരിയുമായുള്ള പ്രണയമായിരുന്നുവെന്നും യാസെർ ഉസ്മാൻ എഴുതിയ ‘സഞ്ജയ് ദത്ത്– ദ് ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയി’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
ശ്രീദേവിയെ നായികയാക്കി കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിൽ പകരം അഭിനയിക്കുന്നത് മാധുരിയാണ്, നായകനാകട്ടെ സഞ്ജയ്ദത്തും. ഈ വാർത്ത വന്നതോടെയാണ് വീണ്ടും പഴയപ്രണയത്തെക്കുറിച്ച് യാസെർ ഉസ്മാൻ എഴുതിയത്.
സഞ്ജയ് ദത്തിനെ സൂപ്പർ താരമാക്കിയ സാജനിൽ നായിക മാധുരിയായിരുന്നു. സാജന്റെ വിജയവും വെള്ളിത്തിരയിലെ പുതിയ കെമിസ്ട്രിയും ആരാധകർ ഇരുകൈയും നീട്ടിസ്വീകരിച്ചു. ഈ സിനിമയുടെ വിജയം ഖൽനായിക്കിലും ഇരുവരും നായികാനായകന്മാരാകാൻ കാരണമാക്കി. ഇതോടെയാണ് പ്രണയം തുടങ്ങുന്നത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ സാജന്റെ വിജയാഘോഷവേളയിൽ സഞ്ജയ്‌യും മാധുരിയും മുഖത്തോടുമുഖംപോലും നോക്കിയിരുന്നില്ല.
എന്നിട്ടും ഒളിപ്പിച്ചുവച്ച പ്രണയം പുറംലോകം അറിയാൻ അധികം വൈകിയില്ല. അഭിമുഖങ്ങളിൽ സഞ്ജയിയെ വാനോളം മാധുരി പുകഴ്ത്തിയപ്പോൾ സഞ്ജയ്ദത്തും നൂറുനാവോടെ മാധുരിയെക്കുറിച്ചും പറഞ്ഞു. ഇതോടെ ഗോസിപ്പ് കോളങ്ങളുടെ പ്രിയപ്പെട്ട താരങ്ങളായി ഇരുവരും. സാഹിബാന്റെ സെറ്റിൽവച്ച് മറ്റുള്ളവർ ചുറ്റുമുണ്ടെന്നുപോലുമോർക്കാതെ മാധുരിയുടെ പിന്നാലെ ഐ ലൗവ് യു പറഞ്ഞ് സഞ്‌ജയ് നടന്നിട്ടുണ്ടെന്ന് സംവിധായകൻ രമേശ് തൽവാര്‍ പറഞ്ഞിട്ടുണ്ട്.– യാസെർ ഉസ്മാൻ എഴുതുന്നു.
കാൻസർ ചികിൽസയ്ക്ക് ന്യൂയോർക്കിലായിരുന്ന സഞ്ജയ്ദത്തിന്റെ ഭാര്യ റിച്ചയെ ഈ വാർത്തകൾ അസ്വസ്ഥയാക്കി. ഡോക്ടറുടെ സമ്മതത്തോടെ റിച്ച ഇന്ത്യയിലേക്ക് തിരിച്ചു. സഹോദരിയോടൊപ്പം എയർപോർട്ടിലെത്തിയ അവർ സഞ്ജയിയെ ഫോണിൽബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുത്തില്ലെന്നുമാത്രമല്ല, റിച്ചയെ കാണാൻപോലും സഞ്ജയ് കൂട്ടാക്കിയില്ല. എല്ലാരീതിയിലും അവരെ ഒഴിവാക്കുകയായിരുന്നു.
ഇതും മാധ്യമങ്ങൾ വാർത്തയാക്കി. ധർമ്മേന്ദ്രയെ ഹേമമാലിനി സ്വന്തമാക്കിയതുപോലെ മാധുരി സഞ്ജയിയെ സ്വന്തമാക്കും എന്നുവരെ എഴുതി. എന്നാൽ മാധുരിയുടെ പിഎ വാർത്തകൾ നിഷേധിച്ചു. മാധുരി അത്ര മനുഷ്യത്വമില്ലാത്തവൾ അല്ല, രോഗിയായ ഒരാളുടെ ഭർത്താവിനെ സ്വന്തമാക്കാനും മാത്രം കഠോരമല്ല മാധുരിയുടെ ഹൃദയം എന്നായിരുന്നു പ്രതികരണം. ഏതായാലും റിച്ച വേദനയോടെ ന്യൂയോർക്കിലേക്ക് തന്നെ തിരികെ പോയി.
പക്ഷെ എന്നെങ്കിലും സഞ്ജയ് തന്നെയും മകൾ ത്രഷാലയേയും തേടിവരുമെന്ന് വിശ്വസിച്ചു. പക്ഷെ ശുഭപ്രതീക്ഷകളെല്ലാം അസ്തമിച്ചു. 1993ൽ സഞ്ജയ്ദത്ത് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. ജീവിതത്തിലേറ്റ് തിരിച്ചടിയിൽ റിച്ച തളർന്നു, അകന്നുപോയിയെന്ന് കരുതിയ കാൻസർ തിരികെ വന്നു. സഞ്ജയിയുടെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സുനിൽദത്ത് ഏറെ വ്യസനത്തോടെ അടുത്തസുഹൃത്തായ ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കാറുണ്ടായിരുന്നു. മയക്കുമരുന്നിനടിമയായ സഞ്ജയ്ക്ക് അമ്മ നർഗീസിന്റെ അവസാനനാളുകളിലെ മാനസികസംഘർഷകളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. വൈകാരികമായി തളർന്ന അവരുടെ അവസ്ഥയിൽ തന്നെയാണ് റിച്ചയെന്നായിരുന്നു സുനിൽദത്ത് പറഞ്ഞത്.
1996ൽ ന്യൂയോർക്കിൽവച്ചുതന്നെ റിച്ച അന്തരിച്ചു. തുടർന്ന് ആയുധം കൈവശംവച്ചതിന് സഞ്ജയ്ദത്ത് കേസിലകപ്പെട്ടു. 1999ൽ മാധുരി ഡോക്ടർ ശ്രീരാം മാധവിനെ വിവാഹം കഴിച്ച് സിനിമയ്ക്ക് താൽകാലിക ഇടവേള നൽകിപോയതോടെ ആ ബന്ധവും അവസാനിച്ചു.
സഞ്ജയ് ദത്ത്, രേഖ, രാജേഷ് ഖന്ന എന്നിവരുടെ ആത്മകഥ എഴുതിയിരിക്കുന്നത് യാസെർ ആണ്.