അങ്ങനെ അനുഷ്കയുടെയും കോഹ‍്‌ലിയുടെയും കാര്യത്തിൽ തീരുമാനമായി. വിവാഹം വരെ എത്തിനിന്ന ഇരുവരുടെയും രണ്ടു വർഷം നീണ്ട പ്രണയജീവിതത്തിനാണ് ഇതോടെ വിരാമമായത്. പ്രമുഖ ബോളിവുഡ് മാധ്യമങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ച് കഴിഞ്ഞു.
നേരത്തെ കോഹ‍്‌ലി തന്നെ അനുഷ്കയുടെ ട്വിറ്റർ അക്കൗണ്ടും ഇൻസ്റ്റഗ്രാം അക്കൗണ്ടും അൺഫോളോ ചെയ്തിരുന്നു. വിരാട് ആദ്യം ഇക്കാര്യത്തിൽ വളരെ നിരാശനായിരുന്നെന്നും അടുത്തിടെ നടന്ന പാർട്ടിയിൽ താരം അതെല്ലാം മറന്ന് സന്തോഷവനായാണ് കാണപ്പെട്ടതെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. മാത്രമല്ല പാർട്ടിക്കിടയിൽ ‘താൻ സിംഗിള്‍ ആണ്, വരൂ നൃത്തം ചെയ്യൂ’ എന്നു വിരാട് പറയുന്നുണ്ടായിരുന്നത്രേ.
വിവാഹക്കാര്യം അനുഷ്കയോട് താരം സൂചിപ്പിച്ചിരുന്നെന്നും എന്നാൽ ഇക്കാര്യത്തിൽ നടിയ്ക്ക് താൽപര്യമില്ലാത്തതാണ് ബന്ധത്തിന് വിള്ളൽ വീഴാൻ കാരണമായതെന്നുമാണ് കേൾക്കുന്നത്. 2017 വരെ കാത്തിരിക്കാൻ അനുഷ്ക കോഹ്ലിയോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഒരു നടി എന്നതിലുപരി ഒരു സംവിധായിക എന്ന നിലയിലേക്ക് എത്തണം എന്നാണ് അനുഷ്കയുടെ ആഗ്രഹം. എന്നാൽ കോഹ്ലി ഇതിന് അനുകൂലമായ മറുപടി അല്ല നൽകിയതെന്നും അതുകൊണ്ടാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്നുമാണ് വാർത്തകൾ.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇവരുടേത്. കോഹ്ലിയുൾപ്പെട്ട ക്രിക്കറ്റ് മൽസരങ്ങൾക്ക് നിറം പകർന്നിരുന്നത് അനുഷ്കയുടെ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡിലെ സൂപ്പർജോഡികളായ രൺബീറും കത്രീനയും പിരിഞ്ഞതും വലിയ വാർത്തയായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.