സിനിമാ ചിത്രീകരണ സ്ഥലത്തുവച്ച് തനിക്കിഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചയാളെ തല്ലിയെ കേസിൽ നടൻ ഗോവിന്ദ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഖേദപ്രകടനവും നടത്താനും സുപ്രീം കോടതി നിർദ്ദേശം. 2008ൽ മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് മാധ്യമ പ്രവർത്തകർക്കു മുന്നിൽ വച്ചാണ് സിദ്ധാർഥ് റായ് എന്നയാളെ ഗോവിന്ദ മുഖമടച്ച് തല്ലിയത്.
ഹൈക്കോടതി കേസ് പരിഗണിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് സിദ്ധാർഥ് റായി സുപ്രീം കോടതിയെ സമീപിച്ചത്. ‘താങ്കളുടെ സിനിമ എല്ലാവരും ആസ്വദിക്കാറുണ്ട്. താങ്കൾ ഒരു നല്ല നടനാണ്, പക്ഷെ ഒരാളുടെ മുഖത്ത് അടിക്കുന്നത് അംഗീകരിക്കാനാകില്ല. സിനിമയിൽ ചെയ്യുന്നതെല്ലാം യഥാർഥ ജീവിതത്തിൽ ആർക്കും ചെയ്യാനാകില്ല’- കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂറും സി. ഗോപാൽ ഗൗഡയും ഗോവിന്ദയോട് പറഞ്ഞു.
കേസ് രമ്യമായി പരിഹരിക്കാനും സുപ്രീം കോടതി തന്നെയാണ് നിർദ്ദേശിച്ചത്. തുടർന്നാണ് ഖേദപ്രകടനത്തിനും നഷ്ടപരിഹാരം നൽകാനും ഗോവിന്ദ തയാറായത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം പോരെന്നാണ് സിദ്ധാർഥ് റായി പറയുന്നത്. ഗോവിന്ദ മാപ്പു പറഞ്ഞ ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്നും ഇദ്ദേഹം പറയുന്നു.
ചിത്രീകരണ സ്ഥലത്തെ നർത്തകിമാരോട് ചേർന്നു നിന്നതിനാണ് താൻ സിദ്ധാർഥിനെ തല്ലിയതെന്നായിരുന്നു സുപ്രീം കോടതിയിലെത്തിയപ്പോൾ ഗോവിന്ദയുടെ വാദം. എന്നാൽ ഇത് കോടതി തള്ളിക്കളയുകയായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.