അസഹിഷ്ണുതാ വിവാദത്തില്‍ ആദ്യമായി പങ്കുചേർന്ന ബോളിവുഡ് സൂപ്പർതാരമാണ് ഷാരൂഖ് ഖാൻ. എന്നാല്‍ ഇതേ വിവാദത്തിൽ ഇപ്പോൾ ഷാരൂഖ് ഖാന്റെ യു ടേൺ. രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കിങ് ഖാൻ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
ഞാൻ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ കുഴപ്പത്തിലായത്. അത് ഒരുപാട് അലട്ടിയെന്നും ഷാരൂഖ് പറഞ്ഞു.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാനില്ലെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍, അവര്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ചെറുപ്പക്കാര്‍ നമ്മുടെ രാജ്യത്തെ കൂടുതൽ പുരോഗതിയിലെത്തിക്കാനും മതേതരമാക്കാനും ശ്രമിക്കണമെന്ന് പറഞ്ഞു. ഷാരൂഖ് പറയുന്നു.
ഈ സംഭവത്തിന് ശേഷം ബിജെപി പ്രവർത്തകർ ഷാരൂഖിനെതിരെ രംഗത്തെത്തി. പാക്കിസ്ഥാൻ ചാരനെന്ന് വരെ അദ്ദേഹത്തെ മുദ്രകുത്തി.
എന്നാല്‍ ഈ വിവാദത്തിൽ പിന്നീട് ഷാരൂഖ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. ‘വാക്കുകൾ വളച്ചൊടിക്കുക ഒരു രാഷ്ട്രീയ ലക്ഷ്യത്തിനായിരിക്കാം. സിനിമയാണ് എന്റെ ജോലി. സ്‌ക്രീനില്‍ ഞാനെന്താണോ അതാണ് എന്നെ ഇതുവരെ എത്തിച്ചത്'- ഷാരൂഖ് പറഞ്ഞു.