ബോളിവുഡ് നടി റാണി മുഖര്‍ജിയെ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ജൂലൈ അവസാന ആഴ്ചയ്ക്കു ശേഷം ബോളിവുഡ് താരം റാണി മുഖർജിയെ അധികമാരും കണ്ടിട്ടില്ല. പൊതുപരിപാടികളിൽ നിന്നുപോലും ഈ താരസുന്ദരി പൂർണമായും ഒഴിവായി. എവിടെപ്പോയെന്നു ചോദിച്ചാൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമുൾപ്പെടെ കൈമലർത്തും. വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആരും തയ്യാറായതുമില്ല.
എന്നാല്‍ റാണി മുഖര്‍ജി നിറവയറുമായി കാറിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പുറത്തായി കഴിഞ്ഞു. ഒരു ഹോട്ടലില്‍ നിന്ന് മടങ്ങവെ ആരാധകരിലാരോ പകര്‍ത്തിയ റാണി മുഖര്‍ജിയുടെ ചിത്രങ്ങളാണ് വൈറലായത്.
നേരത്തെ ഇക്കാര്യം സ്ഥിരീകരിക്കാൻ റാണിയുടെ സഹോദരഭാര്യയും ടിവി താരവുമായ ജ്യോതി മുഖർജി തന്നെ രംഗത്തെത്തിയിരുന്നു. ‘റാണി ഗർഭിണിയാണെന്ന കാര്യം സത്യമാണ്. അടുത്തവർഷം ജനുവരിയിൽ റാണി–ആദിത്യ ദമ്പതിമാരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി പിറന്നുവീഴും. പ്രസവത്തിനു മുന്നോടിയായുള്ള ശുശ്രൂഷകളും മറ്റുമായി ഇരുവരും ലണ്ടനിലായിരുന്നു. കഴിഞ്ഞയാഴ്ച തിരിച്ചെത്തിയെങ്കിലും പെട്ടെന്നുതന്നെ വീണ്ടും യാത്ര പോയി. അതുപക്ഷേ എങ്ങോട്ടേക്കാണെന്ന് ആർക്കും അറിയില്ല.’ ജ്യോതി പറഞ്ഞു.
ദീർഘകാല സൗഹൃദത്തിനു ശേഷം 2014 ഏപ്രിലിൽ ഇറ്റലിയിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങിലാണ് ആദിത്യയും റാണിയും വിവാഹിതരായത്. അതിനുശേഷം ആ വർഷംതന്നെ ഓഗസ്റ്റിൽ ‘മർദാനി’ എന്ന ചിത്രത്തിൽ ശക്തമായ പൊലീസ് കഥാപാത്രത്തെയും അവതരിപ്പിച്ചു റാണി. പക്ഷേ ചിത്രം വിചാരിച്ചത്ര വിജയിച്ചില്ല. തുടർന്ന് ചലച്ചിത്രമേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇവർ.
മുപ്പത്തിയേഴാം വയസിൽ കോളജ് കുമാരിയായി വേഷം കെട്ടാൻ താൽപര്യമില്ലെന്നും തനിക്കു യോജിച്ച റോളുകളുണ്ടെങ്കിൽ മാത്രമേ ഇനി അഭിനയിക്കാനുള്ളൂവെങ്കിലും റാണി വ്യക്തമാക്കിയിരുന്നു. അതിനിടെ ആദിത്യയുടെ പ്രൊഡക്‌ഷൻ കമ്പനിയുടെ കാര്യങ്ങൾ നോക്കിനടത്താനാണ് ശ്രമമെന്നും വാർത്ത വന്നു. പക്ഷേ പൂർണമായും വീട്ടുകാര്യങ്ങൾ നോക്കി ജീവിക്കാനാണ് റാണി ഇഷ്ടപ്പെടുന്നതെന്ന് ബന്ധുക്കൾ പറയുന്നു. നിലവിൽ പുതിയ സിനിമകൾക്കൊന്നും ഡേറ്റ് കൊടുത്തിട്ടുമില്ല. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഏതാനും വർഷം കഴിയുമ്പോൾ താൻ സിനിമാസെറ്റിലേക്ക് വരുമ്പോൾ ഒപ്പം ചില സുന്ദരിക്കുട്ടികളെയും പ്രതീക്ഷിക്കാമെന്ന സൂചനയും റാണി നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഗർഭിണിയാണെന്ന വാർത്ത.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.