വാഹനാപകട കേസിൽ നിന്ന് സല്ലു രക്ഷപ്പെടുമോ എന്നായിരുന്നു ഇത്രയും നാൾ ബോളിവുഡിന് സംസാരിക്കാനുണ്ടായിരുന്നത്. കേസിൽ നിന്ന് സൽമാൻ രക്ഷപ്പെട്ടതോടെ അത് അവസാനിച്ചു. പഴയകളത്തിലേക്കു തന്നെ ആരാധക ലോകം ചെന്നെത്തിയിരിക്കുകയാണ്.
ഇനി ചർച്ച സല്ലുവിന്റെ കല്യാണം. സല്ലു ആരെയെങ്കിലും കല്യാണം കഴിക്കുമോ? അതോ ഇനി കല്യാണം കഴിഞ്ഞോ? പുതിയ പ്രണയിനി ആരാണ്? സൽമാന്റെ അഭിനയ ജീവിതത്തേക്കാൾ ആരാധക ലോകം ചർച്ച ചെയ്ത ഈ വിഷയത്തിന് അൽപം പ്രതീക്ഷാവഹമായ ഒരുത്തരമെത്തിയിരിക്കുകയാണ്. സല്ലു അടുത്ത വര്‍ഷം വിവാഹിതനാകുന്നു. ആരെയാണ് സല്ലു കല്യാണം കഴിക്കാൻ പോകുന്നതെന്നല്ലേ. കുറച്ചു മാസം മുൻപ് സൽമാന്റെ പുതിയ കാമുകിയായി ബോളിവുഡ് ആഘോഷിച്ച കഥയിലെ നായിക തന്നെ. റൊമാനിയൻ ടെലിവിഷൻ താരം ലുലിയ വന്തൂർ. സല്ലു കക്ഷിയുമായി നിശ്ചയമുറപ്പിച്ചുവെന്ന വാർത്തകളെ അന്ന് രൂക്ഷമായ ഭാഷയിൽ അദ്ദേഹത്തിന്റെ സഹോദരി അർപ്പിത ഖാൻ തള്ളിക്കളഞ്ഞതാണ്. പുതിയ വാർത്തകളോട് ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
വർഷങ്ങൾ പഴക്കമുള്ള ഈ സംസാര വിഷയത്തിന് അടുത്തവർഷത്തോടെ ഒരു തീരുമാനമുണ്ടാകുമെന്നാണ് ബോളിവുഡിലെ ഗോസിപ്പ് പെട്ടിയിൽ നിന്ന് ചൂടോടെ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. കാരണം മറ്റൊന്നുമല്ല, കേസിൽ നിന്ന് രക്ഷപ്പെട്ടല്ലോ അതുകൊണ്ടു തന്നെ. 2012ല്‍ സല്ലു പറഞ്ഞിരുന്നുവത്രേ കേസിൽ നിന്ന് മുക്തനാകുന്നതിന്റെ തൊട്ടടുത്ത വർഷം വിവാഹം കഴിക്കുമെന്ന്. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ ശിക്ഷ കഴിഞ്ഞാലുടൻ വിവാഹം കഴിക്കുമെന്ന്. സൽമാനൊപ്പം ഏതൊരു വനിതയേയും ഒറ്റക്കു കണ്ടാൽ അത് അദ്ദേഹത്തിന്റെ കാമുകിയാണെന്ന മട്ടിൽ വാർത്തകളിറങ്ങാറുണ്ട്. ഇത്തവണ പക്ഷേ 2002ലെ വാഹനാപകട കേസിന്റെ വിധിയെ ആധാരമാക്കിയാണ് വാർത്തകൾ പ്രചരിക്കുന്നത്. മാതാപിതാക്കൾ എപ്പോഴൊക്കെ വിവാഹത്തെ കുറിച്ച് സംസാരിച്ചാലും കേസിൽ തീരുമാനമാകട്ടേയെന്നായിരുന്നുവത്രേ സൽമാൻ പറഞ്ഞിരുന്നത് എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ബോളിവുഡിലെ നിത്യഹരിത സിനിമകളേയും നായകൻമാരേയും പോലെ ആരാധാക ലോകം ചർച്ച ചെയ്ത വിഷയമാണ് സല്ലുവിന്റെ കല്യാണം. സല്ലുവിന്റെ വയസ് അമ്പതിലെത്തിയപ്പോഴും അതിനൊരു മാറ്റമില്ലെന്ന കാര്യമാണ് അത്ഭുതം. പലപ്പോഴും സല്ലുവിന്റെ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകൾ ബാണം പോലെ ഉയർന്ന് നനഞ്ഞ പടക്കം പോലെ പുകമാത്രമായി തിരിച്ചുവരാറാണ് പതിവ്. ഇതും അതുപോലാകുമോയെന്ന് കാത്തിരുന്നു കാണാം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.