2002ലെ വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള എല്ലാകുറ്റങ്ങളും തെളിഞ്ഞു. ഡ്രൈവറല്ല വാഹനോടിച്ചതെന്നും വ്യക്തമെന്ന് ജഡ്ജി പറഞ്ഞു. ഡ്രൈവറല്ല സല്‍മാന‍് തന്നെയാണ് വണ്ടി ഓടിച്ചരുന്നതെന്നും താരം മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. മുംബൈ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. ഡബ്ല്യു ദേശ്പാണ്ഡെയാണ് സല്‍മാനെതിരെ വിധി പറഞ്ഞത്.
സല്‍മാനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റും . ജാമ്യം ഉടന്‍ ലഭിക്കില്ല. ഹൈക്കോടതിയെ സമീപിക്കണം. കള്ളസാക്ഷി പറഞ്ഞതിന് സല്‍മാന്‍റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുക്കില്ല. രണ്ടു വര്‍ഷത്തിലധികം ശിക്ഷ നല്‍കരുതെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കാമെന്നും 19 ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടുണ്ടെന്നും സല്‍മാന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞിരുന്നു.
സല്‍മാന്‍ വിധി കേട്ടത് തല കുന്പിട്ട് നിന്നാണ്. കേസില്‍ സല്‍മാന് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ താങ്കളാണ് ന്യായാധിപന്‍, എന്തു പറഞ്ഞാലും അംഗീകരിക്കുമെന്ന് സല്‍മാന്‍ മറുപടി നല്‍കി.
13 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി. മുംബൈയിലെ ബാന്ദ്രയില്‍ 2002 സെപ്റ്റംബർ28 ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചശേഷം സല്‍മാന്‍ഖാൻ ഒാടിച്ചിരുന്ന കാർ ബാന്ദ്രയിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിയുടെ മുന്‍പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേല്‍ഇടിച്ചുകയറിയെന്നാണ് കേസ്. ഒരാൾ കൊല്ലപ്പെടുകകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
27 പ്രോസിക്യൂഷന്‍ സാക്ഷികളേയും ഒരു പ്രതിഭാഗം സാക്ഷിയേയും ജഡ്ജി ദേശ്പാണ്‍ഡെയുടെ മുന്നില്‍ വിചാരണ ചെയ്തിരുന്നു. വിചാരണ സമയത്ത് സല്‍മാന്‍ഖാനു നേരെ ജഡ്ജി 419 ചോദ്യങ്ങള്‍ ഉന്നയിച്ചു. കാര്‍ഓടിച്ചതും അപകടമുണ്ടാക്കിയതും സല്‍മാന്‍ഖാന്‍ തന്നെയായിരുന്നുവെന്നായിരുന്നു അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലടക്കമുള്ളവര്‍മൊഴി നല്‍കിയത്. എന്നാൽ ഈ പൊലീസുകാരൻ 2007ൽ മരണമടഞ്ഞു. ഏപ്രില്‍20 ന് കോടതിയില്‍പ്രതിഭാഗം സാക്ഷിയായി എത്തിയ ഡ്രൈവര്‍ അശോക് സിങ് മറിച്ചു മൊഴി നല്‍കി. താനാണ് കാര്‍ ഒാടിച്ചിരുന്നതെന്ന് അശോക് സിങ് കോടതിയില്‍ പറഞ്ഞിരുന്നു.
കേസ് വാദം നടന്ന 13 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മലക്കം മറിച്ചില്‍നടത്തിയത്. മദ്യം കഴിച്ചിരുന്നില്ലെന്നും ഹോട്ടലില്‍നിന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും സല്‍മാനും മൊഴി നല്‍കി. വാഹനത്തിന്‍റെ ടയർ ഊരിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. ഇത്തരം വാദങ്ങളെയെല്ലാം തള്ളിയാണ് കോടതി സൽമാൻ ഖാൻ കുറ്റക്കാരനെന്ന് വിധിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.