വാഹനാപകടക്കേസില്‍ ജാമ്യം ലഭിച്ച സല്‍മാന്‍ ഖാന്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് സല്‍മാന്‍ ആരാധകരോടുള്ള തന്‍റെ സന്തോഷം രേഖപ്പെടുത്തിയത്.
എന്നെ പിന്തുണച്ചവര്‍ക്കും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇങ്ങനെയായിരുന്നു സല്‍മാന്‍റെ ട്വീറ്റ്. ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയും ചെയ്തു. 14 മണിക്കൂറുകള്‍ക്കുള്ളില്‍ 13,000 റിട്വീറ്റാണ് ലഭിച്ചത്. 23,000 പേര്‍ ട്വീറ്റ് ഫേവറൈറ്റ് ചെയ്തു.
ഫേസ്ബുക്കില്‍ എഴ് ലക്ഷത്തിനടുത്ത് ലൈക്സും അയ്യായിരത്തോളം ഷെയറും പോസ്റ്റിന് ലഭിച്ചു. സല്‍മാന് ജാമ്യം ലഭിച്ചതിറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്‍റെ വീടിന് മുന്നില്‍ തടിച്ച് കൂടിയത്. കൈകള്‍ ഉയര്‍ത്തി ആളുകള്‍ക്ക് അഭിവാദ്യം കൊടുക്കാനും സല്‍മാന്‍ മറന്നില്ല .
ബാന്ദ്രയിലുള്ള ഗാലക്സി അപ്പാര്‍ട്ട്മെന്‍റിലാണ് ജനങ്ങള്‍ തങ്ങളുടെ ഇഷ്ടതാരത്തെ കാണാന്‍ എത്തിയത്. ചെണ്ട കൊട്ടിയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നൃത്തം കളിച്ചും അവരുടെ ആഘോഷം പങ്കുവച്ചു. സല്‍മാന്‍ തന്‍റെ അച്ഛന്‍ സലിം ഖാനൊപ്പം ബാല്‍ക്കണിയില്‍ നിന്ന് ആഘോഷങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
ബോംബെ ഹൈക്കോടതിയാണ് സല്‍മാന് ജാമ്യം നല്‍കിയത്. താരത്തിനെതിരായ ശിക്ഷ മരവിപ്പിച്ചു. അപ്പീല്‍ തീരുമാനമാകും വരെയാകും ശിക്ഷ മരവിപ്പിക്കുന്നത്. അപ്പീലില്‍ കോടതി പിന്നീട് വിശദാംശം കേള്‍ക്കും.
2002ലെ വാഹനാപകടക്കേസില്‍ വിചാരണ കോടതി സല്‍മാന്‍ ഖാന് 5 വര്‍ഷം തടവിന് വിധിച്ചിരുന്നു. മുംബൈ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. ഡബ്ല്യു ദേശ്പാണ്ഡെയാണ് സല്‍മാനെതിരെ വിധി പറഞ്ഞത്. ഈ വിധിയാണ് ബോംബെ ഹൈക്കോടതി മരവിപ്പിച്ചത്.
13 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി. മുംബൈയിലെ ബാന്ദ്രയില്‍ 2002 സെപ്റ്റംബർ28 ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചശേഷം സല്‍മാന്‍ഖാൻ ഒാടിച്ചിരുന്ന കാർ ബാന്ദ്രയിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിയുടെ മുന്‍പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേല്‍ഇടിച്ചുകയറിയെന്നാണ് കേസ്. ഒരാൾ കൊല്ലപ്പെടുകകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.