ദിൽവാലെയുടെ ചിത്രീകരണത്തിനിടെ താനും ഷാരുഖ് ഖാനും മരണത്തെ മുഖാമുഖം കണ്ടെന്ന് കജോൾ. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനായി ഐസ്‌ലാൻഡിൽ എത്തിയപ്പോഴായിരുന്നു മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെന്ന് കജോൾ പറയുന്നു.
ഏഴു ദിവസം കൊണ്ട് ആ ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊടുംതണുപ്പിനെയും അവഗണിച്ചാണ് ഇത്രയും ദിവസവും തുടർച്ചയായി പാട്ട് സീൻ ഷൂട്ട് ചെയ്തത്. എത്രയും വേഗം ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട്തന്നെ നായ്ക്കളെപ്പോലെ വിശ്രമമില്ലാതെയാണ് ആ കൊടുംതണുപ്പിലും ഷൂട്ട് ചെയ്തതെന്ന് കജോൾ പറയുന്നു.
തുടർച്ചയായി പുറത്ത് ഷൂട്ടിങ്ങിൽ മുഴുകിയപ്പോൾ ശ്വാസം തന്നെ പലപ്പോഴും നിലച്ചു പോകുന്നതായി തോന്നിയിരുന്നു. തണുപ്പ് കൂടി മരിച്ചുപോകുമെന്ന് തോന്നിയെന്നും കജോൾ പറയുന്നു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കജോൾ ഐസ്‌ലാൻഡിലുണ്ടായ അനുഭവം തുറന്നുപറഞ്ഞത്. അഞ്ച് വർഷത്തിനു ശേഷം ഷാരുഖ് ഖാനും കജോളും ഒന്നിക്കുന്ന ചിത്രം ഡിസംബർ 18നാണ് തീയറ്ററുകളിലെത്തുന്നത്.