Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിഖയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയേറുന്നു

shikha-joshy-actress

കഴുത്തില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യചെയ്തതായി കരുതുന്ന നടി ശിഖ ജോഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. ശിഖയുടെ സഹോദരനാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. ശിഖയ്ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് മധു ഹര്‍തിയാണ് ശിഖയുടെ മരണത്തിന് കാരണമെന്നാണ് സഹോദരന്‍ വിശേഷ് ആരോപിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരാളെ രക്ഷിക്കുന്നതിന് പകരം അവരുടെ വിഡിയോ പകര്‍ത്തിയത് എന്ത് ഉദ്ദേശത്തിലാണെന്ന് വ്യക്തമാക്കണമെന്നും ശിഖയുടെ സഹോദരന്‍ പറയുന്നു.

കൃത്യം നടക്കുമ്പോള്‍ താന്‍മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും തന്നെ മറ്റുള്ളവര്‍ സംശയിക്കപ്പെടുമെന്ന് ഭയന്നാണ് വിഡിയോ പകര്‍ത്തിയതെന്നുമാണ് മധുഭാരതി പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. മധു ഹര്‍തി എടുത്തിരിക്കുന്ന വിഡിയോയില്‍ ഡോക്ടറുടെ ശല്യവും ആണുങ്ങളുടെ പെരുമാറ്റവും മടുത്തെന്നും ശിഖ പറയുന്നുണ്ട്.

മരിക്കുന്നതിന് തൊട്ടുമുന്‍പ് ഫേസ്ബുക്കില്‍ ശിഖ തന്‍റെ അച്ഛന്‍റെയും അമ്മയുടെയും ചിത്രം കവര്‍ഫോട്ടോ ആക്കി മാറ്റുകയും ചിത്രത്തിന് താഴെയായി ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ എന്‍റെ ബാല്യകാലത്തേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നു. ചെറുപ്പത്തില്‍ ഈ കുടുംബമായിരുന്നു എന്‍റെ ലോകം. ഇപ്പോള്‍ ഈ ലോകമാണ് എന്‍റെ കുടുംബം. പിന്നീട് മൂന്നുമണിക്കൂറുകള്‍ക്ക് ശേഷമാണ് കൂട്ടുകാരിയായ മധു ഹര്‍തി ബാത്റൂമില്‍ കഴുത്തില്‍നിന്ന് ചോരവാര്‍ന്നൊഴുകുന്ന നിലയില്‍ ശിഖയെ കണ്ടെത്തുന്നത്.

ഞായറാഴ്ച വര്‍സോവയിലെ വാടകവീട്ടില്‍വച്ചാണ് ശിഖയെ കഴുത്തറുത്ത് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മധു ഹര്‍തി ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണമടയുകയായിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ ‘ബി.എ പാസ്’ ആണ് ശിഖ ജോഷി അഭിനയിച്ച ശ്രദ്ധേയചിത്രം. സിനിമയില്‍ അവസരങ്ങളില്ലാതായതും സാമ്പത്തികപ്രതിസന്ധിയിലായതും ശിഖയെ അലട്ടിയിരുന്നതായും പറയപ്പെടുന്നു.