ഒരു ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം എങ്ങനെവേണമെങ്കിലും മാറ്റിമറിക്കാന്‍ ആമിർ ഖാന് യാതൊരു പ്രശ്നവുമില്ല. പുതിയ ചിത്രമായ ദങ്കലിന് വേണ്ടിയും അസാധാരണമായ രൂപമാറ്റമാണ് താരം നടത്തിയത്. എന്നാൽ ആരോഗ്യംവച്ചുള്ള ആമിറിന്റെ ഈ തയാറെടുപ്പിൽ കുടുംബാംഗങ്ങളും ആരാധാകരും അസ്വസ്ഥരായിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്ന് ആമിർ വ്യക്തമാക്കി. മാത്രമല്ല ദങ്കൽ സിനിമയുടെ ഷൂട്ടിങിനിടെ താൻ മരണപ്പെട്ടാൽ ബോളിവുഡിലെ യുവതാരങ്ങളെ വെച്ച് സിനിമ പൂർത്തീകരിക്കണമെന്നും ആമിർ സംവിധായകനായ നിതേഷ് തിവാരിയോട് പറഞ്ഞിരുന്നു.
പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്‍റെ ജീവിതം ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ് ദങ്കല്‍. ചിത്രത്തിൽ അറുപതുവയസുകാരനായും ഇരുപത്തിയഞ്ചുകാരനായും ആമിർ എത്തുന്നുണ്ട്. 95 കിലോ ഭാരം കൂട്ടിയ ആമിർ 18 കിലോ കുറച്ചാണ് ചെറുപ്പക്കാരനായ മഹാവീറിനെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടെ തനിക്കെന്തെങ്കിലും സംഭവിച്ചാൽ വരുൺ ധവാനെയോ ഷാഹിദ് കപൂറിനെയോ രൺവീറിനെയോ രൺബീറിനെയോ വെച്ച് ഈ സിനിമ പൂർത്തീകരിക്കണമെന്നായിരുന്നു ആമിർ സംവിധായകനെ അറിയിച്ചത്.
ചിത്രത്തിനായി ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ആമിർ ഗുസ്തിരംഗങ്ങൾ ചിത്രീകരിച്ചത്. ലുധിയാനയിലെ ചിത്രീകരണത്തിനിടെ ആമിർ തളർന്ന് വീണത് വാർത്തയായിരുന്നു.