രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന അഭ്യൂഹത്തിനിടെയാണ് ബച്ചന്റെയും മരുമകൾ ഐശ്വര്യയുടെയും പേരിൽ കള്ളപ്പണ നിക്ഷേപം പുറത്തുവരുന്നത്.
ബഹാമാസിൽ മൂന്നും ബ്രിട്ടീഷ് വെർജിൻ ദ്വീപിൽ ഒന്നും കപ്പൽ കമ്പനികളുടെ ഡയറ്കറാണ് ഇവരെന്ന് പനാമ പേപ്പേഴ്സ് പറയുന്നു. 1993 മുതലാണ് നിക്ഷേപം തുടങ്ങിയത്.
ബ്രിട്ടീഷ് വിർജിൻ ദ്വീപിലെ ഒരു കമ്പനിയുടെ ഡയറ്കടറും ഷെയർ ഹോൾഡറുമാണ് ഐശ്വര്യ റായി. ഐശ്വര്യ റായിയുടെ പിതാവ് കൊടേടഡി രമണ റായി, മാതാവ് വൃന്ദ കൃഷ്ണ റായി സഹോദരൻ ആദിത്യ റായി എന്നിവർ 2005 ൽ അമിക് പാർടേർസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ഡയറക്ടേർസ് ആയി രജിസ്റ്റർ ചെയ്തിരുന്നു.
ഈ കമ്പനികളുടെ അംഗീകൃത മൂലധനം അയ്യായിരം ഡോളറിനും അമ്പതിനായിരം ഡോളറിനും ഇടയിലാണ്. എന്നാൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ കച്ചവടമാണ് ഇവിടെ നടക്കുന്നതും.
കളളപ്പണം വെളുപ്പിക്കുന്ന പനാമ ആസ്ഥാനമായ സ്ഥാപനത്തിന്റെ രഹസ്യരേഖകൾ ചോർന്നതോടെയാണ് അഞ്ഞൂറോളം ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ പേരുവിവരം പുറത്തായത്. മൊസ്സാക് ഫൊൻസേക എന്ന സ്ഥാപനം കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിർജിന്‍ ഐലൻഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകൾ. ഇന്ത്യ ബുൾസ് ഉടമ സമീർ ഗെഹ്‌ലോട്ട്, ഡിഎൽഎഫ് പ്രമോട്ടർ കെ.പി.സിങ് തുടങ്ങിയവരാണ് പട്ടികയിലുളള മറ്റു രണ്ട് പ്രമുഖ ഇന്ത്യക്കാർ. രാഷ്ട്രീയക്കാരായ പശ്ചിമ ബംഗാളിൽ നിന്നുള്ള ഷിഷിർ ബജോറിയും ലോക്സാട്ട പാർട്ടി ഡൽഹി മേധാവിയായിരുന്ന അനുരാഗ് കേജ്‌രിവാളും പട്ടികയിലുണ്ട്.
പാക്കിസ്ഥാൻ പ്രധാമന്ത്രി നവാസ് ഷരീഫിന്റെ കുടുംബത്തിനും കളളപ്പണ നിക്ഷേപമുളളതായി രേഖകളിലുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസി, ചലച്ചിത്രതാരം ജാക്കി ചാൻ തുടങ്ങിയവർക്കും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് രേഖകൾ പറയുന്നു.