Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാഡ് പിറ്റിനെ പാഠം പഠിപ്പിക്കാൻ ആഞ്ജലീന ജോളി

angelina-kids

വേർപിരിയാൻ തീരുമാനിച്ചതിനു ശേഷവും വിവാദങ്ങളൊഴിയാതെ ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ആഞ്ജലീന മനഃപൂർവം വിവാഹമോചനം വൈകിപ്പിക്കുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ രക്ഷാകർതൃത്വം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. എല്ലാ കുട്ടികളുടെയും പരിപൂർണ സംരക്ഷണം തനിക്കു വേണമെന്ന ആഞ്ജലീനയുടെ നിലപാടാണ് വിവാഹമോചനം വൈകിപ്പിക്കുന്നത്. അതേസമയം, വേറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ബ്രാഡ് പിറ്റും വ്യക്തമാക്കി.  

2016ലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന ഹർജി സമർപ്പിക്കുന്നത്. അതിനു ശേഷം ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവർക്കും ആറു കുട്ടികളുമുണ്ട്. കുട്ടികളെല്ലാം ആഞ്ജലീനയ്ക്ക് ഒപ്പമാണ് താമസം. കുട്ടികളുടെ സംരക്ഷണം ബ്രാഡ് പിറ്റുമായി പങ്കിടാൻ ആഞ്ജലീന ഒരുക്കമല്ല. വിവാഹമോചനത്തിന്റെ കാര്യത്തിൽ ബ്രാഡ് പിറ്റിനുള്ള തിടുക്കം പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആഞ്ജലീന. 

വിവാഹമോചനത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്ന് കുട്ടികളെ മാറ്റി നിറുത്തണമെന്നാണ് ആഞ്ജലീനയുടെ പക്ഷം. വേർപിരിയാനുള്ള തീരുമാനം മൂലം തന്നിലും കുട്ടികളിലും  ഉണ്ടായിട്ടുള്ള മാനസികമായ മുറിവുകൾ മായണം. കുട്ടികളുടെ ഭാവി സുരക്ഷിതമാകണം. ഇവയൊക്കെയാണ് ആഞ്ജലീനയുടെ പരിഗണനകളെന്ന് അഭിഭാഷകർ പറയുന്നു. അതിന് സമയമെടുക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. വിവാഹമോചനത്തിനായി ഏറ്റവും മികച്ച അഭിഭാഷക സംഘത്തെയാണ് ആഞ്ജലീന നിയോഗിച്ചിരിക്കുന്നത്. 

അതേസമയം, കുട്ടികൾക്ക് തിരിച്ചറിവുള്ള പ്രായമായെന്നും മാതാപിതാക്കളെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ അവരെ ബാധിക്കുമെന്നും ബ്രാഡ് പിറ്റ് പറയുന്നു. സമവായത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കുട്ടികളുടെ സംരക്ഷണം രണ്ടുപേർക്കും ലഭിക്കാവുന്ന തരത്തിൽ കേസിന് പരിസമാപ്തി ഉണ്ടാകുമെന്നും ബ്രാഡ് പിറ്റിന്റെ അഭിഭാഷകർ വ്യക്തമാക്കി. ഡിസംബർ നാലിനാണ് കേസിൽ വിചാരണ തുടങ്ങുന്നത്.

ഇനിയൊരു വിവാഹത്തെക്കുറിച്ച് ബ്രാഡ് ചിന്തിക്കുന്നുപോലുമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ആഞ്ജലീനയെക്കൊണ്ട് തന്നെ മതിയായെന്നും ഇനിയൊരു വിവാഹം ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് സുഹൃത്തുക്കളോട് താരം വ്യക്തമാക്കിയതായും റിപ്പോർട്ട് ഉണ്ട്.