ലോകത്തിന് ഇതിഹാസതാരമാണ് ജാക്കി ചാന്‍. ബ്രൂസ്‌ലിക്ക് ശേഷം ലോകം കണ്ട മികവുറ്റ ആക്ഷൻ സ്റ്റാർ. അറുപത്തിനാലും വയസിലും ജാക്കിച്ചാൻ താരമാണ്. അയാളുടെ സിംഹാസനത്തിന് തെല്ലും ഇളക്കമില്ല. വെളളിത്തിരയിലെ സൂപ്പർതാരമാണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനു ഉടമയായിരുന്നു ജാക്കി ചാന്‍. ഒരു കാലത്ത് സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവൻ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കി ചാൻ. ഡിസംബര്‍ ആദ്യം പുറത്തുറങ്ങാനിരിക്കുന്ന ആത്മകഥ 'നെവര്‍ ഗ്രോ അപ്പി'ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഹോങ്കോങിലെ സാധാരണ കുടുംബത്തിൽ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളർന്നതിനു പിന്നിൽ നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ കുട്ടിക്കാലം മികച്ചതായിരുന്നില്ല. പഠിക്കാൻ മോശമായ ജാക്കിച്ചാനെ പിതാവ് ഓപ്പറ സ്കൂളിൽ അയച്ചാണ് പഠിപ്പിച്ചത്. ക്രുരമായി വിദ്യാർത്ഥികളെ ശിക്ഷിച്ചിരുന്ന ആ സ്കൂളിൽ അഭിനയവും ആയോധന കലയും പഠിക്കാൻ ജാക്കി ചാന്‍ നിർബന്ധിതനാകുകയായിരുന്നു.
Jackie Chan Family With Parents, Wife, Son, Daughter and Brothers
പതിനഞ്ചാം വയസിൽ ചാങ് എന്ന പേരുളള സുന്ദരിയെ മോഹിച്ച കൊച്ചു ജാക്കി ചാന്റെ പ്രണയം സഫലമായില്ല. വീട്ടുകാരായിരുന്നു വില്ലൻമാർ. പ്രണയം തകർന്നതിനു ശേഷവും ചാംഗിനെ ജാക്കി ചാന്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. ഹോങ്കോങിന് പുറത്തു പോയി ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവൻ ചാങിനെ സഹായിക്കാനായിരുന്നു ചെലവഴിച്ചിരുന്നതും. തുണിക്കട നടത്തുകയായിരുന്നു. ചാങ്ങിനെ സഹായിക്കാന്‍ തന്റെ കൂട്ടുകാരെ ജാക്കി പണം നല്‍കി ഈ കടയില്‍ നിന്നും തുണിവാങ്ങാന്‍ പതിവായി അയയ്ക്കുമായിരുന്നു. ഒടുവിൽ ജാക്കിയാണ് പണം അയക്കുന്നതെന്ന സത്യമറിഞ്ഞപ്പോൾ ചാങ് തുണിക്കട നിർത്തുകയായിരുന്നു. ജാക്കിയെ അതിയായി പ്രണയിച്ചിരുന്ന ചാങ് താരം സാമ്പത്തിക പ്രയാസം അനുഭവിച്ചപ്പോൾ സഹായഹസ്തവുമായി എത്തിയത് തനിക്ക് അതിയായ സന്തോഷമാണ് പ്രധാനം ചെയ്തതെന്ന് താരം എഴുതി.
1973 ൽ ബ്രൂസ് ലി എന്ന ഇതിഹാസതാരത്തിന് സൂപ്പർതാര പദവി നേടിക്കൊടുത്ത എന്റര്‍ ദ് ഡ്രാഗൺ എന്ന എക്കാലത്തെയും വലിയ പണംവാരി പടത്തിൽ തല കാണിച്ചു കൊണ്ടായിരുന്നു ജാക്കി ചാന്റെ സിനിമാപ്രവേശനം. സിനിമയിൽ സംഘട്ടന സംവിധാനം നിർവഹിക്കാൻ തുടങ്ങിയതോടെ ജാക്കിച്ചാൻ എന്ന പേര് സിനിമാലോകത്തിന് പരിചയമായി തുടങ്ങി. ഹോങ്കോങിലെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് സിനിമയിലേക്ക് സ്റ്റണ്ട് ചെയ്യാന്‍ വിളിക്കാന്‍ തുടങ്ങിയതോടെ തലവര മാറി. ഓപ്പറ സ്‌കൂള്‍ മുതല്‍ കൂട്ടുകാരനായിരുന്ന സോമാഹാങ്ങുമൊത്തായിരുന്നു ജാക്കി ഇക്കാര്യം നിര്‍വഹിച്ചിരുന്നത്.
1978 ല്‍ അഭിനയിച്ച സ്‌നേക്ക് ദി ഈഗിള്‍ ഷാഡോ, ഡ്രങ്കന്‍ മാസ്റ്റര്‍, ഫീയര്‍ലെസ് ഹെയ്‌ന എന്നീ സിനിമകള്‍ വന്‍ ഹിറ്റായതോടെ താരം നായകനിലേക്ക് ഉയര്‍ന്നു. സംഘടന സംവിധായകനായപ്പോഴും നായകനായി മാറിയപ്പോഴും കിട്ടയതിൽ ഭൂരിഭാഗം പണവും വേശ്യകൾക്കും ചൂതാട്ടത്തിനും വേണ്ടിയായിരുന്നു ചെലവഴിച്ചതെന്നും ജാക്കി ചാന്‍ പറയുന്നു. വ്യക്തിജീവിതത്തിൽ സ്ത്രീകളെ ഒരിക്കലും താൻ ബഹുമാനിച്ചിരുന്നില്ല. കിടക്കറയിൽ സുഖം തരുന്ന ഉപകരണങ്ങൾ മാത്രമായിരുന്നു അവർ. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാത്ത തികച്ചും ക്രൂരനായിരുന്നു താനെന്നും ജാക്കി ചാന്‍ പറയുന്നു.
എല്ലാ രാത്രികളിലും അതി സുന്ദരികളായി പെൺകുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദം. പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ താരം ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്‌സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു.
തന്റെ ജീവിത പ്രണയം എന്ന് ജാക്കി വിശേഷിപ്പിച്ച ഭാര്യ ജോവാന്‍ ലിന്നിനെ ജാക്കി കണ്ടു മുട്ടിയത് തായ്‌വാനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു. അന്ന് ഏറെപ്പേര്‍ ആരാധിച്ചിരുന്ന അറിയപ്പെടുന്ന നടിയായിരുന്നു ജോവാന്‍. താനാവട്ടെ അവളുടെ അടുത്ത് യാതൊരു മൂല്യവുമില്ലാത്ത കുങ്ഫൂ ആര്‍ടിസ്റ്റായിരുന്നു എന്നാണ് ജാക്കിച്ചാന്‍ കുറിച്ചിരിക്കുന്നത്. 1981 ല്‍ ജോവന്‍ ഗര്‍ഭിണിയാകും വരെ ഇരുവരും ബന്ധം രഹസ്യമായി സൂക്ഷിച്ചു.
നടിയായ ജോവാൻ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാനാകട്ടെ അതിപ്രണയവും. ജോവാൻ ലിൻ ഗർഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി.
സുദീര്‍ഘമായ ദാമ്പത്യത്തിനുള്ള കാരണവും ജാക്കി, ജോവാന് നല്‍കുകയാണ്. തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് അവരെന്നും തനിക്ക് വേണ്ടി ജീവിതം ബലികഴിച്ച അവരെ ഏറെ ബഹുമാനിക്കുന്നെന്നും താരം പറയുന്നു. ഒരിക്കല്‍ ഭാര്യയുമായി വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ജോവാന്‍ പേടിച്ചുപോയെന്നും ജാക്കി പറയുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാക്കി മാപ്പു പറയുകയും ചെയ്തു.
സ്വാര്‍ത്ഥനും എളുപ്പം മറ്റുള്ളവരുടെ വലയില്‍ വീഴുന്നയാളുമായ തന്റെ സ്വഭാവത്തിന്റെ നേരെ വിപരീതമായിരുന്നു ജോവാന്‍. തന്നെ തന്റെ വഴിക്ക് ജോവാന്‍ വിട്ടെന്നും താരം പറയുന്നു. എന്നിട്ടും ജോവാനെ ജാക്കി വഞ്ചിച്ചു.
1990 ൽ മിസ് ഏഷ്യ പട്ടം നേടിയ എലൈൻ എൻജിയുമായി സ്നേഹബന്ധം ഉണ്ടായിരുന്നു. ആ ബന്ധത്തിൽ എറ്റ എൻജി എന്ന മകൾ പിറന്നു. മകൾ പിറന്നതോടെ എലൈൻ ജാക്കിച്ചാനുമായി അകന്നു. മകളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തു. എലൈന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജാക്കിചാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത് ലോകത്തെ പുരുഷന്മാര്‍ക്ക് പറ്റുന്ന പിഴവ് തനിക്കും പറ്റിയെന്നാണ്.
അന്ന് വീട്ടിലെത്തിയ ജാക്കി ഭാര്യയോടും മകനോടും വിവരം പറഞ്ഞു. കരയുകയായിരുന്നു ജോവാന്റെ പ്രതികരണം. മകന്‍ തുറിച്ചുനോക്കി. എന്നാല്‍ പിന്നീട് രണ്ടുപേരും താരത്തിന് മാപ്പു കൊടുത്തു.
താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു. അതേസമയം എലൈനിലുള്ള മകള്‍ എറ്റയെക്കുറിച്ച് പുസ്തകത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. തന്റെ ജൈവപരമായ പിതൃത്വം മാത്രമാണ് അതെന്നും അയാള്‍ തന്റെ പിതാവ് അല്ലെന്നും അത്തരം ഒരു വികാരമേ തനിക്കില്ലെന്നുമാണ് പിതാവിനെക്കുറിച്ച് എറ്റ പറഞ്ഞത്. കഴിഞ്ഞ ദിവസം തന്റെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്ത് എറ്റ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.
പെണ്‍സുഹൃത്ത് ആന്‍ഡി ഓട്ടത്തോടൊപ്പം ഹോങ്കോങ്ങിലെ ഒരു പാലത്തിനടിയിലാണ് താമസമെന്ന് എറ്റ യുട്യൂബിലൂടെ പുറത്തുവിട്ട വഡിയോയില്‍ അറിയിച്ചിരുന്നു. താന്‍ സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെന്നായിരുന്നു എറ്റയുടെ ആരോപണം. നേരത്തെ ലഹരി മരുന്ന് കേസില്‍ ജാക്കി ചാന്റെ മകനും ഗായകനുമായ ജെയ്സി ചാന്‍ അറസ്റ്റിലായിരുന്നു.