ഹോളിവുഡ് സൂപ്പർതാരം ലിയണാർഡോ ഡി കാപ്രിയോ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. സിനിമക്കപ്പുറമുള്ള യഥാർത്ഥ ജീവിത പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ഡി കാപ്രിയോ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. പരിസ്ഥിതിയെക്കുറിച്ചുള്ള ഇരുവരുടെയും ആശയങ്ങൾ പരസ്പരം പങ്കുവച്ചു.
പാപ്പയെ കണ്ടയുടൻ ഡി കാപ്രിയോ അദ്ദേഹത്തിന്റെ കരങ്ങളില്‍ ചുംബിച്ചു. ‘അങ്ങയുമായുള്ള ഈ സ്വകാര്യ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയതിന് നന്ദി പറയുന്നു’ എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടായിരുന്നു സംഭാഷണങ്ങളുടെ തുടക്കം.
15- ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരൻ ഹെയ്‌റോണിമസ് ബോസ്‌കിന്റെ ചിത്രങ്ങളടങ്ങിയ പുസ്തകമാണ് അദ്ദേഹം ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനമായി നല്‍കിയത്. മാർപാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ ലൗദാത്തോ സിയുടെ രണ്ടു കോപ്പികൾ ഡി കാപ്രിയോക്കും സ്‌നേഹോപഹാരമായി ലഭിച്ചു.
കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാന്‍ പരിസ്ഥിതിയെ ബലികഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കാന്‍ ചേര്‍ന്ന ഈ വര്‍ഷത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഡി കാപ്രിയോ നേടിയിരുന്നു.
മടങ്ങും മുൻപ് ഡി കാപ്രിയോ ഫൗണ്ടേഷനിൽ നിന്നും സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയായി മാര്‍പാപ്പക്ക് ചെക്കും നൽകിയാണ് താരം മടങ്ങിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.