കുഞ്ഞച്ചൻ എന്റെ: എം. മണി, അങ്ങനെയെങ്കില്‍ വേണ്ട: വിജയ് ബാബു

kunjachan-2-vijay-babu
SHARE

കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ രണ്ടാം ഭാഗമെടുക്കാൻ ആർക്കും അനുമതി നൽ‌കിയിട്ടില്ലെന്ന് നിർമാതാവ് എം. മണി. കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വിജയ് ബാബു അനൗൺസ് ചെയ്തതിനു പിന്നാലെയാണ് മണിയുടെ വെളിപ്പെടുത്തൽ. എന്നാൽ വാക്കാലുള്ള അനുവാദം നേരത്തെ വാങ്ങിയതാണെന്നും എം. മണിക്ക് ‌എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇൗ പേരിൽ സിനിമ ചെയ്യില്ലെന്നും വിജയ് ബാബു അറിയിച്ചു. 

‌‘ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ അതിന്റെ പൂർണ അധികാരവും ഉടമസ്ഥാവകാശവും നിർമാതാവിനാണ്. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ തുടർഭാഗങ്ങൾ ചെയ്യാനുള്ള അനുമതി ഒരു കമ്പനിക്കും നൽകിയിട്ടില്ല. അതിന്റെ പൂർണഅവകാശം എന്റെ പേരിലാണ്. യാതൊരുവിധ അനുമതിയുമില്ലാതെയാണ് രണ്ടാം ഭാഗം ഇറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. വാക്കാൽ പോലും ഒരു അനുമതിയും ആർക്കും കൊടുത്തിട്ടില്ല.’ എം. മണി മനോരമ ഒാൺലൈനിനോട് പറഞ്ഞു.

Kottayam Kunjachan 2 | Friday Film House Next | Mammootty | Midhun Manuel Thomas | Vijay Babu

‘ആട് 3 എന്നൊരു ചിത്രം ഞാൻ അനൗൺസ് ചെയ്യുകയാണെന്നു വിചാരിക്കുക. പക്ഷേ അനൗൺസ് ചെയ്യാൻ മാത്രമേ കഴിയൂ, അത് പൂർത്തീകരിക്കാൻ കഴിയില്ല. കാരണം അതിന്റെ പൂർണഅധികാരം വിജയ് ബാബുവിന്റെ പേരിലാണ്. അതുപോലെ തന്നെയാണ് കോട്ടയം കുഞ്ഞച്ചന്റെ കാര്യത്തിലും’ അദ്ദേഹം കൂട്ടിച്ചേർത്തു. 

‘വിജയ് ബാബു ഒരിക്കൽ എന്നെ വന്നു കണ്ടിരുന്നു. സംസാരിക്കുകയും ചെയ്തു. എന്നാൽ അതിൽ കൂടുതലായി ഒന്നും തന്നെ നടന്നിട്ടില്ല. ഇങ്ങനെയൊരു സിനിമ അനൗൺസ് ചെയ്യുന്നതുപോലും പറഞ്ഞില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രൊഡക്‌ഷന്‍ മാനേജര്‍ വിളിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കാതെ എങ്ങനെയാണ് ചിത്രം അനൗണ്‍സ് ചെയ്യുക ?’ അദ്ദേഹം പറഞ്ഞു.

‘മമ്മൂക്കയുമായി ഞാൻ ഇക്കാര്യം സംസാരിച്ചിട്ടില്ല, എന്നാല്‍ കോട്ടയം കുഞ്ഞച്ചന്റെ സംവിധായകൻ സുരേഷ് ബാബു‌ മമ്മൂക്കയെ വിളിച്ചിരുന്നു. സിനിമയുടെ എല്ലാ അനുമതിയും ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാതാവില്‍ നിന്നും സംവിധായകനില്‍ നിന്നും വാങ്ങിയെന്നാണ് വിജയ് ബാബു തന്നോടു പറഞ്ഞതെന്ന് മമ്മൂട്ടി അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ തൽക്കാലം തീരുമാനിച്ചിട്ടില്ല.’ എം മണി പറഞ്ഞു. 

‘ഒരുമാസം മുമ്പ് എം മണിയുടെ ഓഫീസിലെത്തി കുഞ്ഞച്ചൻ 2–നെക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുവാദവും അനുഗ്രഹം വാങ്ങിച്ചു. സിനിമയുടെ സംവിധായകനായ സുരേഷ് ബാബുവിനെയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെയും കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അവരെ പോയി കാണുകയും രണ്ടുപേരുടെയും അനുവാദം മേടിക്കുകയും ചെയ്തു. സിനിമയുടെ മറ്റു നിബന്ധനകൾ പിന്നീട് ചർച്ച ചെയ്യാമെന്ന് പറയുകയും ചെയ്തു. അങ്ങനെ ഈ സിനിമയുടെ പ്രഖ്യാപനത്തിനെക്കുറിച്ചും മറ്റും സംസാരിക്കുന്നതിന് അദ്ദേഹത്തെ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. ഇന്നിപ്പോൾ ഈ അവസാനനിമിഷം അദ്ദേഹത്തിന് എന്താണ് പ്രശ്നമെന്ന് അറിയില്ല.’ വിജയ് ബാബു പറഞ്ഞു. 

‘ഞങ്ങൾ ചെയ്യുന്ന ചിത്രം കുഞ്ഞച്ചനെ മനസ്സിൽ കണ്ട് എഴുതിയില്ല, കഥയിലെ കഥാപാത്രത്തിന് കുഞ്ഞച്ചന്റെ മാനറിസങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞച്ചനിലൂടെ ഡെവലപ് ചെയ്താൽ കൂടുതൽ നന്നാകുമെന്നും തോന്നി. എം. മണിക്ക് ഈ സിനിമയോട് വിരോധം ഉണ്ടെങ്കില്‍ ഞങ്ങൾ ആ പേരിൽ ഈ സിനിമ ചെയ്യുന്നില്ല. സിനിമയുടെ കഥ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. തിരക്കഥയോ പ്രാരംഭപ്രവർത്തനങ്ങളോ തുടങ്ങിയിട്ടില്ല. ഇനിയിപ്പോൾ കുഞ്ഞച്ചനില്ലാതെയാണെങ്കിലും മമ്മൂക്കയുമായി ഈ പ്രോജക്ട് ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും.’ വിജയ് ബാബു കൂട്ടിച്ചേർത്തു. 

‘കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം തന്റെ മനസ്സിൽ ഉണ്ടായിരുന്നെന്നും അതിന്റെ തയ്യാറെടുപ്പിലായിരുന്നെന്നും സംവിധായകന്‍ ടി.എസ് സുരേഷ് ബാബു മനോരമ ഓൺലൈനോട് പറഞ്ഞു. കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിന്റെ കാര്യം ഈ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജർ വിളിച്ചപ്പോഴാണ് അറിയുന്നത്. തുടര്‍ന്ന് മമ്മൂക്കയെ ഞാന്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു ഇങ്ങനെ ഒരു പ്രോജക്ടുമായി സമീപിച്ചിട്ടുണ്ടെന്ന്. നല്ലതാണെങ്കിൽ എനിക്ക് വിരോധമില്ലെന്നും പറഞ്ഞു.’

‘മനസ്സിൽ ആ കഥ ഉണ്ടായിരുന്നു, വർഷങ്ങളോളം കഥയായി തന്നെ മനസ്സിൽ ഉടക്കി കിടന്നു. എന്നാൽ പേപ്പറിലേക്ക് പകർത്താൻ സാധിച്ചില്ല. രണ്ടാം ഭാഗം വരുമ്പോൾ ഒന്നിലും മികച്ചതാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്ടാം ഭാഗം ചെയ്യുന്നവരോട് എനിക്ക് എതിർപ്പില്ല, പക്ഷേ ഒരു കാര്യം കുഞ്ഞച്ചനെ നശിപ്പിക്കരുത്.’ സുരേഷ് ബാബു പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA