സിനിമയ്ക്കായി വീട് ഉപേക്ഷിച്ച പെൺകുട്ടി, ‘എന്റെ ഉമ്മാന്റെ പേരിലെ’ നായികയുടെ ജീവിതം സിനിമയെ വെല്ലും !

saipriya-ummante-peru
SHARE

മലയാള സിനിമയിലേക്ക് തട്ടമിട്ടു കയറി വന്ന നായികയാണ് സായ്പ്രിയ. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിൽ ടൊവീനോയുടെ നായികയായി അരങ്ങേറ്റം ഗംഭീരമാക്കിയ യുവനടി തെന്നിന്ത്യയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുമ്പോൾ സായ്പ്രിയയുടെ സൈനബയും ശ്രദ്ധ നേടുന്നുണ്ട്. യഥാർഥ ജീവിതത്തിൽ സൈനബയെക്കാളും സ്മാർട്ട് ആണ് സായ്പ്രിയ. ഒരു സിനിമ എടുക്കാനുള്ള കഥയുണ്ട്, സിനിമയിലേക്കുള്ള സായ്പ്രിയയുടെ വരവിനു പിന്നിൽ. ആ സംഭവങ്ങൾ മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുകയാണ് സായ്പ്രിയ. 

ഒരു സ്വപ്നം മാത്രം...

ചെറുപ്പം മുതൽ സായ്പ്രിയക്ക് സിനിമ വലിയൊരു സ്വപ്നമായിരുന്നു. ആരാകണം എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രം, സിനിമാ നടി! കുട്ടിക്കാലത്തെ ഒരു സ്വപ്നമായി മാത്രമാണ് മാതാപിതാക്കൾ സായ്പ്രിയയുടെ ഈ മോഹത്തെ കണ്ടത്. പക്ഷേ, സായ്പ്രിയ സിനിമാ മോഹം ഉപേക്ഷിച്ചില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്ലസ്ടുവിന് പോകാതെ മൂന്നു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമ ചെയ്തു. പഠനം വേഗത്തിൽ പൂർത്തിയാക്കാനുള്ള തിടുക്കമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അതിനു ശേഷം യുകെയിൽ ഒരു വർഷത്തെ മൾട്ടിമീഡിയ പഠനം. അക്കാദമിക് പഠനം വേഗത്തിൽ പൂർത്തിയാക്കി തന്റെ സ്വപ്നമായ സിനിമയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു സായ്പ്രിയയുടെ ശ്രമം. 

saipriya-03

വാരികയുടെ മുഖചിത്രം

വീട്ടുകാർ അറിയാതെ മോഡലിങ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. അതിനിടെ, 'വാരമലർ' എന്ന വാരികയുടെ മുഖചിത്രമായി സായ്പ്രിയയുടെ ഫോട്ടോ അച്ചടിച്ചു വന്നു. കടകളിൽ തൂങ്ങിക്കിടക്കുന്ന വാരികയിൽ മകളുടെ ഫോട്ടോ കണ്ട് അച്ഛൻ ദേവസേനാധിപതി ഞെട്ടി. മകളുടെ മുഖച്ഛായയുള്ള മറ്റേതോ പെൺകുട്ടി എന്നു മാത്രമേ ആദ്യം അദ്ദേഹം കരുതിയുള്ളൂ. എന്നാൽ, വാരിക വാങ്ങി നോക്കിയപ്പോൾ മകൾ തന്നെയാണെന്നു മനസ്സിലായി. വീട്ടിൽ വലിയ പ്രശ്നമായി. വീടു വേണോ സിനിമ വേണോ എന്ന് ഇപ്പോൾ തന്നെ തീരുമാനിക്കണമെന്ന് അച്ഛൻ. സിനിമയല്ലാതെ വേറൊരു ജീവിതവും സ്വപ്നവും തനിക്കില്ലെന്ന് സായ്പ്രിയയും തുറന്നടിച്ചു. എങ്കിൽ തന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ലെന്നു തന്നെ അദ്ദേഹം വ്യക്തമാക്കി. സായ്പ്രിയയും വിട്ടുകൊടുത്തില്ല, ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. ആ തീരുമാനം വഴിത്തിരിവായെന്ന് സായ്പ്രിയ പറയുന്നു. 

വീടു വിട്ട് ഹോസ്റ്റലിലേക്ക്

വീടുവിട്ടു നേരെ പോയത് ഹോസ്റ്റലിലേക്ക്. മോഡലിങ്ങിൽനിന്നും അഭിനയത്തിൽനിന്നും ചെറിയതോതിൽ പണം സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ജീവിതമെന്താണെന്നു പഠിച്ച നാളുകളായിരുന്നു അതെന്നും ചെലവു കുറച്ചു ചിട്ടയോടെ ജീവിക്കാൻ പഠിപ്പിച്ചത് ആ ദിവസങ്ങളാണെന്നും സായ്പ്രിയ ഓർക്കുന്നു. അഭിനയിച്ച പരസ്യങ്ങളെക്കുറിച്ചു നല്ല അഭിപ്രായങ്ങൾ വരാൻ തുടങ്ങിയതോടെ വീട്ടുകാരും പതുക്കെ സായ്പ്രിയയുടെ ഇഷ്ടത്തെ അംഗീകരിക്കാൻ തുടങ്ങി. ഒടുവിൽ ഏഴെട്ടു മാസങ്ങൾക്കു ശേഷം മാതാപിതാക്കൾ സായ്പ്രിയയെ വീട്ടിലേക്കു തിരിച്ചു വിളിച്ചു. ആ സന്തോഷത്തിനൊപ്പം മറ്റൊന്നു കൂടി സംഭവിച്ചു. തമിഴ് ചിത്രമായ ശിവലിംഗയിൽ അഭിനയിക്കാനുള്ള അവസരം സായ്പ്രിയയെ തേടിയെത്തി. സിനിമയെ ഏറെ പ്രണയിച്ച ഈ പെൺകുട്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

കടലിൽ ചാടാൻ പറഞ്ഞ സംവിധായകൻ

ഓഡിഷനിലൂടെയാണ് സായ്പ്രിയ ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിലെത്തുന്നത്. മലയാളം സംഭാഷണങ്ങൾ ഒരു വെല്ലുവിളിയായിരുന്നെങ്കിലും എല്ലാം നേരത്തെ പഠിച്ചൊരുങ്ങിയാണ് സെറ്റിലേക്കു വരിക. പുതുമുഖമായതിനാൽ അത്യാവശ്യം കുസൃതിയും പറ്റിക്കലുകളുമൊക്കെ സെറ്റിൽ നടന്നിരുന്നതായി സായ്പ്രിയ പറയുന്നു. കടലിലേക്ക് നടന്നു നീങ്ങുന്ന രംഗം ചിത്രീകരിക്കാനുണ്ടെന്നു പറഞ്ഞാണ് സംവിധായകൻ ജോസും അണിയറപ്രവർത്തകരും സായ്പ്രിയയെ ഷൂട്ടിനിടയിൽ പറ്റിച്ചത്. വെഡ്ഡിങ് കോസ്റ്റ്യൂമിൽ കടലിലേക്കു നടന്നു നീങ്ങുന്ന രംഗം ചിത്രീകരിക്കാനുണ്ടെന്നു പറ​ഞ്ഞതനുസരിച്ച് സായ്പ്രിയ തയാറായി. തിരിഞ്ഞു നോക്കാതെ തിരമാലകളിലേക്കു നടന്നു പോകാനായിരുന്നു സായ്പ്രിയക്കു ലഭിച്ച നിർദേശം. മുങ്ങിപ്പോയാലോ എന്ന സായ്പ്രിയയുടെ ചോദ്യത്തിന് നീന്തൽ വിദഗ്ധരെ നിർത്തിയിട്ടുണ്ടെന്നും ധൈര്യമായി ഇറങ്ങിക്കോളൂ എന്നായിരുന്നു അണിയറപ്രവർത്തകരുടെ മറുപടി. അതു വിശ്വസിച്ച് സായ്പ്രിയ കടലിലേക്കിറങ്ങി. കൂടുതൽ ദൂരത്തേക്കു പോകുന്നതിനു മുൻപ് ടൊവീനോ പിടിച്ചു നിറുത്തി, സായ്പ്രിയ പൊട്ടിച്ചിരിയോടെ പറയുന്നു.

saipriya-2

‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രം പുതുമുഖം എന്ന നിലയിൽ മികച്ചൊരു പഠനാനുഭവമായിരുന്നെന്ന് സായ്പ്രിയ പറയുന്നു. ഉർവശിയിൽ നിന്നും ടൊവീനോയിൽ നിന്നും ഒരുപാടു കാര്യങ്ങൾ അറിയാനും പഠിക്കാനും കഴിഞ്ഞു. ‘അമ്മയെപ്പോലെയായിരുന്നു ഉർവശി മാഡം. ഭക്ഷണമൊക്കെ വാരിത്തരും. പഴയ കഥകൾ പറഞ്ഞു തരും. ടൊവീനോ ഗംഭീര നടൻ മാത്രമല്ല, നല്ലൊരു മനുഷ്യനും കൂടിയാണ്. ഇവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യം’- സായ്പ്രിയ പറഞ്ഞു നിർത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA