മമ്മൂട്ടി സാറിന് അപ്പോൾ ഈഗോ കാണിക്കാമായിരുന്നു, പക്ഷേ: സാധന
Mail This Article
പേരൻപ് എന്നാൽ വലിയ സ്നേഹമെന്നാണ് അർഥം. അച്ഛൻ–മകൾ സ്നേഹത്തിന്റെ കഥ പറയുന്ന പേരൻപ് തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിനിമയിൽ മമ്മൂട്ടിയോടൊപ്പം തന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് സാധന വെങ്കിടേശ് എന്ന പതിനാറുകാരി പെൺകുട്ടി. സംവിധായകൻ റാമിനൊപ്പമുള്ള സാധനയുടെ രണ്ടാമത്തെ ചിത്രമാണ് പേരൻപ്. രണ്ടാംചിത്രത്തിന്റെ പതർച്ചകളൊന്നുമില്ലാതെയാണ് സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന പെൺകുട്ടിയെ സാധന അവതരിപ്പിച്ചിരിക്കുന്നത്. പേരൻപ് എന്ന വലിയ അനുഭവത്തെക്കുറിച്ച് സാധന മനോരമ ഓൺൈലനോട് മനസ്സ് തുറക്കുന്നു.
തങ്കമീൻകളിലെ ദേശീയ അവാർഡ് നേടിയ പ്രകടനത്തിന് ശേഷം വീണ്ടുമൊരു റാം ചിത്രമാണ് പേരൻപ്. എന്തൊക്കെയാണ് അനുഭവങ്ങൾ?
എനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്നാണ് റാം സാറിനൊപ്പമുള്ള രണ്ടാമത്തെ ചിത്രം. സിനിമയെക്കുറിച്ച് യാതൊന്നും അറിയാതിരുന്ന പ്രായത്തിലാണ് തങ്കമീൻകളിൽ എത്തുന്നത്. റാം സാറിനെപ്പോലെയൊരു സംവിധായകനൊപ്പം രണ്ടാമതൊരു ചിത്രം വലിയൊരു പാഠശാലയായിരുന്നു. ഈ പ്രായത്തിലൊരു പെൺകുട്ടിക്ക് ലഭിക്കാവുന്ന മികച്ച കഥാപാത്രമാണ് പാപ്പ. എന്നെ അദ്ദേഹം ഏൽപ്പിച്ചത് വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. എന്നെക്കൊണ്ട് സാധിക്കുന്ന തരത്തിൽ ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു എന്നാണ് വിശ്വാസം. കഥാപാത്രങ്ങൾക്ക് പൂർണ്ണത വേണമെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് അദ്ദേഹം. എന്നോട് ഒരു മകളോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും തെറ്റിച്ചാൽ അദ്ദേഹം വഴക്ക് പറയില്ല, പകരം രൂക്ഷമായ ഒരു നോട്ടം നൽകും. അതുമതിയാകും നമ്മൾ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കാൻ.
പാപ്പ എന്ന കഥാപാത്രത്തെക്കുറിച്ച്?
സ്പാസ്റ്റിക് പരാലിസിസ് എന്താണെന്നോ, ആ അവസ്ഥയിലുള്ള കുട്ടികൾ എങ്ങനെയാണ് പെരുമാറുന്നതെന്നോ എനിക്ക് അറിയില്ലായിരുന്നു. അത്തരം കുട്ടികളെക്കുറിച്ച് മനസ്സിലാക്കുന്നതായിരുന്നു ആദ്യത്തെ ജോലി. അതിനായി നിരവധി സ്പെഷൽ സ്കൂളുകൾ സന്ദർശിച്ചു, ഇത്തരം കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിച്ചു. അവർ സംസാരിക്കുന്നത് പോലെ സംസാരിക്കാനും മുഖത്തിന്റെയും കൈകളുടെയും ചലനങ്ങൾ പഠിക്കാനും പരിശീലിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. അവരുടെ നടത്തം പഠിക്കാൻ രണ്ടുമാസത്തോളം ഞാൻ വിവിധ ഡോക്ടർമാരെ സമീപിച്ചു. ഏഴ് വ്യത്യസ്ത രീതിയിലുള്ള നടത്തം ശീലിച്ചു. ഇതിൽ നിന്നൊക്കെ കിട്ടിയ പാഠങ്ങളാണ് പാപ്പയെ രൂപപ്പെടുത്തിയെടുത്തത്.
മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങൾ?
കേവലം ഒരു ചിത്രംമാത്രം ചെയ്ത അനുഭവവും കൊണ്ടാണ് നാനൂറോളം സിനിമകളിൽ അഭിനയിച്ച ഒരു പ്രതിഭയ്ക്കൊപ്പം ഞാൻ അഭിനയിക്കാൻ എത്തുന്നത്. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് വന്നുചേർന്നിരിക്കുന്നതെന്ന അദ്ഭുതമായിരുന്നു ആദ്യം. സിനിമയോടും കഥാപാത്രത്തോടും അദ്ദേഹം പുലർത്തുന്ന ആത്മാർഥത എന്നെ അമ്പരപ്പിച്ചു. വികാരനിർഭരമായ രംഗങ്ങളിൽ അദ്ദേഹത്തിന്റെ കവിളിലെ പേശികൾ പോലും അഭിനയിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. അമുദനായി അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ ജീവിക്കുകയായിരുന്നു. എടുത്ത രംഗങ്ങൾ പിന്നീട് സ്ക്രീനിൽ കാണുമ്പോഴാണ് എത്രമാത്രം ആത്മസമർപ്പണം ഓരോ രംഗത്തിലും നൽകിയിട്ടുണ്ടെന്ന് മനസ്സിലായത്.
എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ താഴ്മയാണ്. സിനിമയുടെ ട്രെയിലറിൽ അമുദവൻ മകളുടെ ചേഷ്ടകൾ അനുകരിക്കുന്ന ഒരു രംഗമുണ്ട്. അത് ചെയ്യുന്ന സമയം റാം സർ,എന്നോട് എങ്ങനെയാണ് പാപ്പ നടക്കുന്നതെന്നും മുഖംവെയ്ക്കുന്നതെന്നും മമ്മൂട്ടി സാറിന് കാണിച്ചുകൊടുക്കാൻ പറഞ്ഞു.
ഞാൻ എങ്ങനെ അത് പറഞ്ഞുകൊടുക്കും. അദ്ദേഹം എന്ത് ചിന്തിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്റെ അവസ്ഥ മനസ്സിലായതുകൊണ്ടാകാം, മമ്മൂട്ടി സാർ ഇങ്ങോട്ട് വന്ന് പാപ്പ നടക്കുന്നതൊക്കെ എങ്ങനെയാണെന്ന് കാണിച്ചുതരാമോയെന്ന് ചോദിക്കുകയായിരുന്നു. ഇത്രയും അനുഭവസമ്പത്തുള്ള ഒരാൾക്ക് വേണമെങ്കിൽ ഈഗോ കാണിക്കാവുന്ന നിമിഷമായിരുന്നു അത്. എന്നെപ്പോലെയൊരു ചെറിയകുട്ടിയോട് ചോദിക്കാൻ പറ്റില്ല എന്ന് അദ്ദേഹത്തിന് വേണമെങ്കിൽ പറയാമായിരുന്നു. പക്ഷെ ഓരോന്നു ചോദിച്ച് മനസിലാക്കി റാം സാറിന് തൃപ്തിയാകുന്നിടം വരെ അദ്ദേഹം ആ രംഗം എടുക്കാനുള്ള മനസ്സ് കാണിച്ചത് അത്ഭുതപ്പെടുത്തി.
ഭരതനാട്യം നർത്തകി കൂടിയാണ് സാധന. ഇത് എത്രമാത്രം സിനിമ അഭിനയത്തെ സ്വാധീനിച്ചു?
ഭരതനാട്യവും സിനിമയുടെ എന്റെ ജീവിതത്തിന്റെ രണ്ട് ഭാഗങ്ങളാണ്. രണ്ടും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഭാവം ഉൾക്കൊണ്ട് നൃത്തം ചെയ്യുമ്പോഴാണ് ഭരതനാട്യം പൂർണ്ണതയിലെത്തുന്നത്. സിനിമയും അതുപോലെ തന്നെയാണ്. ഭരതനാട്യ പഠനം സിനിമ അഭിനയത്തിന് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.
മൂന്ന് വർഷം കൊണ്ട് പൂർത്തിയായ ചിത്രമാണ് പേരൻപ്. എങ്ങനെയാണ് ഈ കാലയളവിൽ പഠനവും സിനിമയും ഒരുപോലെ കൊണ്ടുപോയത്?
എന്റെ ബോർഡ് പരീക്ഷയുടെ സമയത്താണ് പേരൻപിന്റെ ചിത്രീകരണം തുടങ്ങുന്നത്. പരീക്ഷയുടെയിടയ്ക്ക് സിനിമ ശരിയാകുമോയെന്ന ആശങ്ക വീട്ടുകാർക്കുണ്ടായിരുന്നു. പക്ഷെ ഞാനത് ഒരുമിച്ച് കൊണ്ടുപൊയ്ക്കോളാമെന്ന് വാക്ക് കൊടുത്തു. എന്റെ സ്കൂളുകാരും നല്ല സഹകരണമായിരുന്നു. ഞങ്ങൾ ദുബായിലാണ് താമസിക്കുന്നത്. ഷൂട്ടിങ്ങ് ഉള്ള സമയത്ത് നാട്ടിലേയ്ക്ക് വരും. പരീക്ഷയുെട സമയമാണെങ്കിൽ പുസ്തകവും കൈയിൽ കരുതും. ഒഴിവ് സമയങ്ങളിൽ ലൊക്കേഷനിൽ ഇരുന്ന് പഠിച്ചിട്ടാണ് പരീക്ഷയെഴുതിയത്.