ADVERTISEMENT

കേരളം വീണ്ടും നിപ്പയ്ക്കെതിരായ കടുത്ത ജാഗ്രതയിലാണ്. പക്ഷേ കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഭീതിയെക്കാൾ കൂടുതൽ നിപ്പയെ അതിജീവിക്കും എന്ന ആത്മവിശ്വാസമാണ് എല്ലാവർക്കുമുള്ളത്. അതിന് ഒറ്റ കാരണം മാത്രമേയുള്ളൂ. ലോകത്തൊരിടത്തും നടന്നിട്ടില്ലാത്ത വിധം ആ വൈറസിനെ തുരത്തിയ ഒരു ഭരണകൂടവും ഉദ്യോഗസ്ഥരും ഒപ്പമുണ്ടെന്ന വിശ്വാസം. ‘വൈറസ്’ എന്ന ആഷിക്ക് അബുവിന്റെ സിനിമ പറയുന്നതും ആ ഭരണകൂടത്തിന്റെ കഥയാണ്. അന്ന് കേരളത്തെ നയിച്ച മന്ത്രിയും ഡോക്ടർമാരും നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും ക്ലീനിങ് സ്റ്റാഫും അങ്ങനെ എല്ലാവരും വൈറസിലൂടെ വീണ്ടും കേരളത്തിനു മുന്നിലേക്കെത്തുകയാണ്. അവർ പുനരവതരിപ്പിക്കപ്പെടുമ്പോൾ അതേക്കുറിച്ച് ആഷിക്ക് അബു പറയുന്നു. 

 

എല്ലാവരും വീണ്ടും ഒരു നിപ്പ ഭീതിയിലാണ്, പക്ഷേ ആഷിക്ക് അബു കഴിഞ്ഞ ഒരു വർഷമായി ഇതേ നിപ്പയുടെ പുറകെ ആയിരുന്നല്ലോ ?

Virus Official Trailer | Aashiq Abu | OPM Records

 

ഒരു മെഡിക്കൽ ക്രാഷ് കോഴ്സ് കഴിഞ്ഞ ഫീലാണ് ഇപ്പോൾ എനിക്കുള്ളത്. കാരണം നിപ്പ ഒരു മെഡിക്കൽ ത്രില്ലറാണ്. ഇത്തരമൊരു വിഷയത്തെക്കുറിച്ച് സിനിമ ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാം നാം പഠിക്കണമല്ലോ. ഡോക്ടർമാർ, രോഗികൾ, ആശുപത്രി അങ്ങനെ സംഭവബഹുലമായിരുന്നു കഴിഞ്ഞ ഒരു വർഷം. യാദൃശ്ചികമായാണ് ഇപ്പോൾ നിപ്പ വീണ്ടും എത്തുന്നത്. പക്ഷേ ഒരു അനിഷ്ട സംഭവം പോലും ഉണ്ടാകാതെ അതിനെ അതിജീവിക്കാൻ നമുക്ക് സാധിച്ചു എന്നു തന്നെയാണ് വിശ്വാസം. 

 

എന്നാണ് നിപ്പ സിനിമയാക്കണം എന്നു തീരുമാനിച്ചത് ?

Virus-movie

 

നിപ്പ ബാധിച്ച് കാലത്തു തന്നെ ഇതൊരു സിനിമയാക്കണം എന്ന് തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ രചന നിർഹിച്ച മുഹ്സിൻ പരാരിയുടെ അടുത്ത ബന്ധു കോഴിക്കോട്ട് ആരോഗ്യവകുപ്പിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്നാണ് ഇതു സംബന്ധിച്ച് ഇതിന്റെ വ്യാപ്തി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. പൊതുജനം അറിയാത്തെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ പിന്നണിയിൽ നടക്കുന്നുണ്ടെന്ന് അന്നാണ് മനസ്സിലായത്. അതോടെ സിനിമ ചെയ്യാനുറപ്പിച്ചു. പക്ഷേ ഇത്ര വേഗം നടക്കുമെന്ന് കരുതിയില്ല. 

aashiq-abu-interview-1

 

‘വൈറസ്’ പൂർണമായും റിയലിസ്റ്റിക്ക് സിനിമയാണോ അതോ അതിൽ സിനിമാറ്റിക് എലമെന്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ടോ ?

 

ഫിക്‌ഷൻ ചേർന്ന തിരക്കഥയാണ് വൈറസിന്റേത്. നടന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി അതിലെ കഥാപാത്രങ്ങളെ സിനിമയ്ക്ക് ഇണങ്ങിയ രീതിയിൽ മാറ്റിയാണ് ഇൗ ചിത്രം ഒരുക്കിയിരിക്കുന്നത്. വസ്തുതാപരമായി ചിത്രം 100 ശതമാനം റിയലിസ്റ്റിക്കാണ്. 

virus-movie-trailer

 

എണ്ണമറ്റ താരങ്ങളാണ് ചിത്രത്തിലുള്ളത്. ഇവരെ സമന്വയിപ്പിക്കുന്ന ജോലി എത്രത്തോളം ശ്രമകരമായിരുന്നു?

 

ശ്രമകരമായ കാര്യം തന്നെയായിരുന്നു. നമ്മൾ ആദ്യം വിചാരിച്ച ആളുകൾ പലരും അല്ല ഇൗ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. ഫഹദിനെ ഉൾപ്പെടുത്തണമെന്ന് എനിക്കും അഭിനയിക്കണമെന്ന് അവനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ബാക്കിയുള്ളവരുടെ ഡേറ്റുകളും മറ്റുമായി ഒത്തു വരാഞ്ഞതു കൊണ്ടാണ് ഫഹദിന് വൈറസിന്റെ ഭാഗമാകാൻ സാധിക്കാതെ പോയത്. എത്ര ചെറിയ റോളായാലും സംഘടിപ്പിക്കാവുന്ന ഏറ്റവും മികച്ച നടന്മാരെ കൊണ്ടു വരിക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് ഇത്ര വലിയൊരു സ്റ്റാർ കാസ്റ്റിലേക്ക് സിനിമ വളരുന്നത്.

aashiq-abu-interview-2

 

ഒരുപാട് കഥാപാത്രങ്ങൾ, ഒരുപാട് താരങ്ങൾ‌. ഇവരുടെ പ്രകടനത്തെ വിലയിരുത്തിയാൽ ?

 

ഇൗ സിനിമയിൽ താരങ്ങളില്ല. കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. അവർക്ക് വലുപ്പച്ചെറുപ്പമില്ല. അവർ എല്ലാവരും ഒരുപോലെയാണ്. എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി ചെയ്തു. സിനിമയെക്കാൾ കൂടുതൽ ഇൗ വിഷയവുമായാണ് ഇവരെല്ലാം ബന്ധപ്പെട്ടത്. അതു തന്നെയാണ് അവരെ സിനിമയിലെത്തിച്ചതും.

virus-movie-nipah

 

ശൈലജ ടീച്ചറുടെ വേഷത്തിൽ എത്തുന്ന രേവതിയുടെ രൂപത്തിലും പെരുമാറ്റത്തിലുമുള്ള സാമ്യം ഇപ്പോൾ തന്നെ ചർച്ചയാണല്ലോ ? 

 

ശൈലജ ടീച്ചറോട് ഇപ്പോൾ ഇതെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു ഡോക്ടറോട് സംസാരിക്കുന്നതു പോലെയാണ് തോന്നുക. അത്രയ്ക്ക് ടീച്ചർ ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ തവണ നിപ്പ വന്നപ്പോളുണ്ടായിരുന്ന ഭീതി ഇത്തവണ ഇല്ലാത്തത്. രേവതി ചേച്ചിയുടെ രൂപത്തിനും പെരുമാറ്റത്തിനുമൊക്കെ ടീച്ചറുമായി സാമ്യം തോന്നുന്നത് യാദൃശ്ചികം മാത്രം. 

 

ഇത്ര വേഗത്തിൽ വൈറസ് പൂർത്തിയാകുമെന്ന് വിചാരിച്ചിരുന്നോ ?

 

എനിക്കറിയില്ലായിരുന്നു. ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടുവെന്നു മാത്രം. ഇതൊരു മൾട്ടിസ്റ്റാർ ആക്‌ഷൻ ചിത്രമല്ലെന്നും കാലഘട്ടം ആവശ്യപ്പെടുന്ന കലാകാരന്മാർ ചെയ്യേണ്ട ഒരു പ്രവർത്തിയാണെന്ന് തിരിച്ചറിയുകയും ചെയ്ത് അഭിനേതാക്കൾ സഹകരിക്കുകയായിരുന്നു. ആർക്കും സമയമുണ്ടായിട്ടല്ല. ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് പലരും ഇൗ സിനിമ ചെയ്തത്. 

 

വൈറസ് ആളുകളെ പേടിപ്പിക്കുന്ന സിനിമയാണെന്ന് പലരും പറയുന്നുണ്ട് ?

 

ഒരിക്കലുമല്ല. ആളുകളെ പേടിപ്പിക്കാൻ ഞാൻ ഒരിക്കലും ഒരു സിനിമ ചെയ്യില്ല. നേരെ മറിച്ച് സമൂഹം അന്നു നേരിട്ട ഭയത്തെ ഒരു ഭരണകൂടവും കുറേ ആളുകളും എങ്ങനെയാണ് മറികടന്നതെന്നാണ് ഇൗ സിനിമ പറയുന്നത്. ഡോ. അരുൺ കുമാർ നിപ്പയെക്കുറിച്ചെഴുതിയ പഠനമാണ് ഇന്ന് ലോകത്ത് ഇൗ വൈറസിനെക്കുറിച്ച് ലഭിക്കുന്ന ഏറ്റവും മികച്ച രേഖ. നാം അറിവു സമ്പാദിച്ച് ലോകത്തിനു കൊടുത്തു. അതു കൊണ്ടാണ് രണ്ടാമത് നിപ്പ വന്നപ്പോൾ ഒരാൾ പോലും മരിക്കാത്ത രീതിയിൽ നമ്മുടെ ആരോഗ്യമേഖലയ്ക്ക് അതു കൈകാര്യം ചെയ്യാൻ സാധിച്ചത്. അക്കാര്യമാണ് സിനിമയിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നതും. 

 

ആളുകളെ ആകർഷിക്കുന്ന എന്താണ് ഇൗ സിനിമയിലുള്ളത് ?

 

നിപ്പ വന്നു ഇത്രയാളുകൾ മരിച്ചു എന്നുള്ളതല്ലാതെ എന്താണ് യഥാർഥത്തിൽ നടന്നതെന്ന് ഇവിടെ പലർക്കും അറിയില്ല. ഇത് എങ്ങനെ വന്നു ? എവിടെ നിന്നു വന്നു ? എങ്ങനെ പടർന്നു ? ലോകത്തൊരിടത്തും നടക്കാത്ത രീതിയിൽ എങ്ങനെയാണ് ഇതിനെ വേഗം കണ്ടു പിടിക്കാനും പ്രതിരോധിക്കാനും സാധിച്ചത് എങ്ങനെയാണ് ? ഒാരോരുത്തരും എന്താണ് ചെയ്തത് ? അവരുടെ പ്രവർത്തിയുടെ മഹത്വവും പ്രധാന്യവും എന്താണ് ? അങ്ങനെ നമ്മിൽ പലർക്കും അറിയാത്തെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇൗ സിനിമ. 

 

ഇൗ സിനിമ തിരഞ്ഞെടുപ്പിന് മുമ്പ് ഇറങ്ങും എന്നു കേട്ടപ്പോൾ പി.എം. നരേന്ദ്രമോദി എന്ന ചിത്രം പോലെ ഒരു പ്രൊപ്പഗാൻഡാ സിനിമയാണ് ഇതെന്നു പലരും വിമർശിച്ചിരുന്നു. സത്യത്തിൽ അങ്ങനെയാണോ ?

 

ഞാൻ എെന്റ രാഷ്ട്രീയ ചായ്‌വ് വളരെ ഒാപ്പണായി പ്രകടിപ്പിച്ചിട്ടുള്ളയാളാണ്. എന്റെ രാഷ്ട്രീയം പറയാൻ ഒരുപാട് മാർഗങ്ങൾ എനിക്കുണ്ട്. അതിനൊരു സിനിമ ചെയ്യണം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ആഷിക്ക് അബു ഒരു ഇടതുസഹയാത്രികനായതു കൊണ്ട് അങ്ങനെയൊരു സംശയം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ സിനിമ കാണുന്നവർക്ക് അങ്ങനെയൊരു സംശയം ഉണ്ടാവില്ല. 

 

നിപ്പ വന്നപ്പോൾ  യുഡിഎഫ് സർക്കാർ ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ, ഒരു കോൺഗസ് മന്ത്രിയായിരുന്നു ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ‘വൈറസ്’ ആഷിക്ക് അബു ചെയ്യുമായിരുന്നോ ?

 

യുഡിഎഫ് സർക്കാരും കോൺഗ്രസ് മന്ത്രിയും ഇതുപോലെ ഇടപെട്ടിരുന്നെങ്കിൽ ഉറപ്പായും ചെയ്തേനെ. ആളുകളുടെ പ്രവർത്തിയാണ് വലുത്. കോൺഗ്രസ്സുകാരൻ ചെയ്താലും കമ്യൂണിസ്റ്റുകാരൻ ചെയ്താലും പ്രവർത്തിയാണ് വലുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com