ADVERTISEMENT

അടുത്ത സീറ്റിലേക്കു നടന്ന എന്നെ മോഹൻലാൽ സാർ കൈപിടിച്ച് അടുത്തിരുത്തി. എന്റെ കുടുംബവും മോഹൻലാൽ സാറിന്റെ കുടുംബവും അടുത്ത സീറ്റുകളിലായി ഇരുന്നു. തിയറ്ററിൽ സിനിമ തുടങ്ങിയപ്പോൾ ഞാൻ വല്ലാത്തൊരു ലോകത്തായിരുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമ കണ്ടു ഞാൻ സ്നേഹിച്ചുതുടങ്ങിയ മനുഷ്യൻ എന്റെ അടുത്തിരുന്നു ഞാനും കൂടി അഭിനയിച്ചൊരു സിനിമ കാണുകയാണ്. സത്യമാണെങ്കിലും എനിക്കപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇത്തരം ചില നിമിഷങ്ങളാണ് എനിക്കുള്ള പ്രതിഫലം. പണത്തിനും പ്രശസ്തിക്കുമെല്ലാം അപ്പുറത്തു ഞാനിത്തരം നിമിഷങ്ങളെ സ്നേഹിക്കുന്നു– ടൊവിനോ തോമസ് ഇതു പറഞ്ഞശേഷം മിണ്ടാതിരുന്നു. ടൊവിനോയുടെ ആദ്യ മാസ് സിനിമയായ കൽക്കി തിയറ്ററിൽ നിറഞ്ഞോടുന്നു. വർഷങ്ങൾകൊണ്ടു പതുക്കെ പടവുകൾ കയറിവന്ന നായകന്റെ പുതിയ മുഖമാണു കൽക്കിയിലൂടെ കാണുന്നത്.  

 

∙ ടൊവിനോയെ പിൻതുടരുന്ന ആരാധകരുടെ എണ്ണം കൂടിയെന്നു തോന്നിയിട്ടുണ്ടോ? 

tovino-kalki

 

പിൻതുടരുന്നവരും ആരാധകരുമൊന്നുമല്ല; എന്നെ സ്നേഹിക്കുന്നവരെന്ന് അവരെ വിളിക്കാം. ലൂസിഫർ, ഉയരെ, ലൂക്ക, ഓസ്കർ, വൈറസ് പോലുള്ള സിനിമകൾ കണ്ടത് എന്നെ ഇതുവരെ ശ്രദ്ധിക്കാത്ത പ്രേക്ഷകർ കൂടിയാണ്. വലിയ സിനിമകളുമായി ചേർന്നുനിൽക്കുമ്പോൾ സ്വാഭാവികമായും ശ്രദ്ധിക്കപ്പെടും. 

 

∙ ഈ വളർച്ച ആസ്വദിക്കുന്നുണ്ടോ? 

 

tovino-new-look

അങ്ങനെ വളർന്നു എന്നൊന്നും പറഞ്ഞുണ്ടാക്കല്ലേ. പിന്നെ അതു മതി ആഘോഷിക്കാൻ. എബിസിഡി എന്ന സിനിമ തിയറ്ററിൽ ഇരുന്നു കണ്ടു പുറത്തുവന്നപ്പോൾ പോലും എന്നെ ആരും തിരിച്ചറിഞ്ഞില്ല. ആ സിനിമയിലെ വേഷം ശ്രദ്ധേയമായതിനാൽ രണ്ടുമൂന്നു സിനിമ കഴിഞ്ഞതോടെ പലരും പിന്നീട് എബിസിഡിയിൽ അഭിനയിച്ച ആളല്ലേ എന്നു ചോദിച്ചുതുടങ്ങി. 

  

tovino-thomas-1

∙ തുടർച്ചയായി സിനിമകൾ ചെയ്യുന്നുവെന്നു തോന്നിയിട്ടുണ്ടോ ? 

 

എന്റെ മകളുടെ മാമോദീസ 2016 ഏപ്രിൽ 10ന് ആയിരുന്നു. തൊട്ടടുത്ത ദിവസം ഞാൻ ഗപ്പിയിൽ അഭിനയിക്കാൻ തുടങ്ങിയതാണ്. 3 വർഷംകൊണ്ട് 20 സിനിമയിൽ ഞാൻ അഭിനയിച്ചു. ഇതു പല തരത്തിലും പല വിഭാഗത്തിലും പെട്ട സിനിമകളായിരുന്നു. ലൂസിഫർ എന്റെ ആദ്യ സിനിമയാണോ എന്നു ചോദിച്ച എത്രയോ പേരുണ്ട്. ടൊവിനോ എന്നൊരു നടനെ അവ‍ർ ആദ്യം ശ്രദ്ധിക്കുന്നതു ലൂസിഫറിലാണ്.  ലൂക്ക കണ്ട എത്രയോ പേർ എന്നോടു പ്രണയം നന്നായി അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞു. അതിനുശേഷമാണു അവരിൽ പലരും മായാനദി കണ്ടത്.

 

∙ തുടർച്ചയായി സിനിമ ചെയ്യുന്നതിനെക്കുറിച്ചു പറയാൻ വിട്ടുപോയി...

 

എന്റെ കൂടെ ജോലി ചെയ്തവരും എന്റെ വളർച്ചയിൽ കൂടെ നിന്നവരുമായ എത്രയോ പേരുണ്ട്. എന്നെങ്കിലും ഒരവസരം വരികയാണെങ്കിൽ പരസ്പരം സഹായിക്കാമെന്ന് എല്ലാവരും പറയുമായിരുന്നു. അതുകൊണ്ടുകൂടിയാണു തുടർച്ചയായി സിനിമകൾ ചെയ്യേണ്ടിവന്നത്. ഞാൻ ഇതുവരെ അഭിനയിച്ച 31 സിനിമകളിൽ 19 എണ്ണം പുതിയ സംവിധായകരുടേതാണ്. അതിൽ മിക്കവരും മുൻപ് എന്റെ തോളോടുതോൾ ചേർന്നുനിന്നു ജോലി ചെയ്തവരും. അവരെല്ലാം മിടുക്കന്മാരായ സംവിധായകരുമാണ്. എനിക്കൊരു സാധ്യതയുണ്ടെന്ന് അവർ കരുതുമ്പോൾ ഞാൻ തുടർച്ചയായി സിനിമ ചെയ്യില്ല എന്നു പറയാൻ എനിക്കു കഴിയില്ല. 

 

∙ ടൊവിനോ വളരെ സൂക്ഷിച്ചാണു വാക്കുകൾ പോലും ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ അക്രമം നേരിടേണ്ടി വന്നതുകൊണ്ടാണോ? 

 

ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ കുറെ ചീത്തവാക്കുകൾ കേട്ടു, ചെയ്ത കാര്യങ്ങൾ വളച്ചൊടിച്ചു. എനിക്കു പരാതിയില്ല. ഒരു ഇടത്തരം കുടുംബത്തിൽനിന്നു വന്ന ഞാൻ അതേ മാനസികാവസ്ഥയിലേ എന്നും ജീവിക്കൂ. വളരെ പോളിഷായിട്ടൊന്നും പെരുമാറാൻ അറിയില്ല.  കുടുംബക്കാർ, കുട്ടികൾ തുടങ്ങിയവരെല്ലാമായി േചർന്നുനിൽക്കുന്ന ഒരാളാണു ഞാൻ. അവർ കൂടി കാണുന്ന പല മെസേജുകളും കാണുമ്പോൾ വിഷമം തോന്നും. എനിക്കു മാത്രമല്ല, അവർക്കും. 

∙ ഇത്രയും സിനിമകളുണ്ടായിട്ടും ടൊവിനോ നായകനായ അടി, ഇടി മാസ് പടം വന്നില്ലല്ലോ. അത് ഇഷ്ടപ്പെടുന്ന ആരാധകരുണ്ടാകില്ലേ?  

 

കൽക്കി എന്ന സിനിമയിൽ ഇതെല്ലാമുണ്ട്. ഇതൊരു മാസ് പടമാണ്.  കൽക്കി ഇടിപ്പടം മാത്രമായി കരുതരുത്. അതിൽ നല്ല കഥപറച്ചിൽ രീതിയും നല്ല അനുഭവങ്ങളുമുണ്ട്. മിന്നൽ മുരളി, എടക്കാട് ബറ്റാലിയൻ 06, ജോ, കിലോമീറ്റേഴ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങി പല തരത്തിൽപ്പെട്ട സിനിമകളും റിലീസ് ചെയ്യാനുണ്ട്.  

 

ഇന്റർവ്യൂ കഴിഞ്ഞു കാറിൽ മടങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞു ടൊവിനോ തിരികെയെത്തി. ഹോട്ടലിൽ വച്ചു കൂടെനിന്നു ഫോട്ടോയെടുക്കാൻ ഹോട്ടൽ ബോയി കാത്തുനിന്ന വിവരം ഇറങ്ങുമ്പോൾ മറന്നുപോയി.  ടൊവിനോ തിരിച്ചെത്തി. ആ ഹോട്ടൽ ബോയിക്കൊപ്പം നിന്നു പടമെടുത്തശേഷം വീണ്ടും കാറിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com