ADVERTISEMENT

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാളസിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അനീഷ് ജി. മേനോൻ. ദൃശ്യത്തിലെ ജോർജുകുട്ടിയുടെ അളിയന്‍ രാജേഷ് എന്നു പറഞ്ഞാൽ കൂടുതൽ അറിയും. ഏഴ് വർഷത്തിനു ശേഷം ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ ആ കുടുംബത്തിലെ രാജേഷും അവർക്കൊപ്പമുണ്ട്. കൂടുതൽ വിശേഷങ്ങൾ അനീഷ് തന്നെ പറയും...

 

മെമ്മറീസിൽ തുടങ്ങി ദൃശ്യത്തിലേയ്ക്ക്

 

ദൃശ്യം ആണ് ശ്രദ്ധിക്കപ്പെട്ട സിനിമ.  ജീത്തു ജോസഫിന്റെ തന്നെ പൃഥ്വിരാജ് ചിത്രം മെമ്മറീസ് എന്ന സിനിമ ചെയ്തിരുന്നു.  അത് നല്ലപോലെ കഷ്ടപ്പെട്ട് ചെയ്ത റോൾ ആയിരുന്നു.  പാറപ്പുറത്തു വലിച്ചു കേറ്റി ക്വാറിയിൽ ഇറക്കുന്ന പോലൊരു സീൻ ഉണ്ടായിരുന്നു. അന്ന് ശരീരമൊക്കെ കുറിച്ച് മുറിഞ്ഞു, നല്ല ഹാർഡ് വർക്ക് ആയിരുന്നു.  ആ സിനിമയുടെ ഷൂട്ട് കഴിയുന്ന സമയത്ത്, ദൃശ്യം എന്നൊരു ചിത്രമുണ്ട്, അതിൽ ഒരു റോൾ ഉണ്ട് എന്ന് പറഞ്ഞാണ് എന്നെ വിടുന്നത്.  

 

ദൃശ്യത്തിൽ അഭിനയിക്കാൻ പോയപ്പോഴും, ഇത്രയധികം ആഘോഷിക്കാൻ പോകുന്ന ഒരു പടം ആണെന്ന് സത്യമായും ചിന്തിച്ചിരുന്നില്ല.  ലാലേട്ടനോടൊപ്പം അഭിനയിക്കുക എന്ന ത്രില്ലിലാണ് പോയത്. ചെയ്തു കഴിഞ്ഞപ്പോൾ മനസ്സിലായി നല്ല റോൾ ആയി വരും എന്ന്.  ഈ സിനിമ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അച്ചീവ്മെന്റ് ആയിരിക്കും എന്ന് അന്ന് അസ്സോസിയേറ്റ്സും പറഞ്ഞിരുന്നു.  ദൃശ്യം ഇറങ്ങിക്കഴിഞ്ഞപ്പോൾ അതുപോലെ തന്നെ  സംഭവിച്ചു.  

aneesh-family

 

തിയറ്ററിൽ സിനിമ കണ്ടു, സെക്കൻഡ് ഹാഫ് കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ മാറി മറിഞ്ഞു.  മാറ്റിനി കഴിഞ്ഞപ്പോഴേക്കും സിനിമ സംസാരവിഷയമായി മാറി.  ഞാനും ജീത്തു സാറും ഒക്കെക്കൂടി ഫസ്റ്റ് ഷോക്ക് വീണ്ടും പോയി.   

 

ലാലേട്ടന്റെ അളിയൻ’ 

 

അതിനു ശേഷമാണ് ഒരു ആക്ടർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.  എവിടെ ചെന്നാലും ‘ലാലേട്ടന്റെ അളിയൻ’ എന്ന രീതിയിൽ തിരിച്ചറിഞ്ഞു തുടങ്ങി.  ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗം വരികയാണ്.  എല്ലാവരും ഉറ്റുനോക്കുന്ന സിനിമയാണ്.  എനിക്ക് അതിൽ റോൾ ഉണ്ടെന്നു ജീത്തു സർ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ത്രില്ലിയിലായി.  ആ ടീമിനോടൊപ്പം വീണ്ടും അഭിനയിക്കുക എന്നുള്ളത് വളരെ പ്രതീക്ഷജനിപ്പിക്കുന്ന ഒന്നാണ്.  രണ്ടു ദിവസത്തെ വർക്ക് കഴിഞ്ഞു.  ലാലേട്ടനെ കണ്ടു , ഒപ്പം നിന്ന് ചിത്രമെടുത്തു. അപ്പോൾ തന്നെ വിളി വന്നു തുടങ്ങി.  എല്ലാവർക്കും അറിയേണ്ടത് ദൃശ്യത്തെകുറിച്ചാണ്. രണ്ടാം ഭാഗം അതീവ ആകാംക്ഷയോടെയാണ് അവർ കാത്തിരിക്കുന്നത്.  കാഴ്ചക്കാർക്ക് ഒരു പുതിയ എക്സ്പീരിയൻസ് കൊടുത്ത ചിത്രമാണ് ദൃശ്യം.  

 

aneesh-web

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടു വളരെ ശ്രദ്ധാപൂർവമാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.  വളരെക്കുറച്ചു പേരാണ് ഷൂട്ടിങ് സ്ഥലത്തു നിൽക്കുന്നത്, വരുന്ന ദിവസങ്ങളിൽ ഷൂട്ടിങ് ഉണ്ടാകും.  അതിലെ എന്റെ കഥാപാത്രത്തെപ്പറ്റി ഇപ്പോൾ കൂടുതലൊന്നും വെളിപ്പെടുത്താൻ കഴിയില്ല. എല്ലാവരെയും പോലെ ഞാനും ചിത്രം തിയറ്ററിലെത്താനായി കാത്തിരിക്കുന്നു.

 

സംവിധാനവും എന്റെ പാഷൻ

 

അഭിനയവും എഴുത്തും സംവിധാനവും ഒക്കെ എന്റെ പാഷൻ ആണ്.  ചിൽഡ്രൻസ് തിയറ്ററിൽ ആയിരുന്നു ഞാൻ വർക്ക് ചെയ്തിരുന്നത്.  കുട്ടികൾക്ക് വേണ്ടി സിനിമ ഡയറക്റ്റ് ചെയ്യുക, അതിനു ശേഷം കെപിഎസ്സിയിൽ അഭിനയിച്ചു.  ബെസ്റ്റ്  ആക്ടർ, അപൂർവ്വരാഗം ഒക്കെ ആണ് ആദ്യ സിനിമകൾ.  ദൃശ്യം തന്നെയാണ് ഒരു ബ്രേക്ക് തന്ന സിനിമ.  അതിനു ശേഷം KL10,  വള്ളീം തെറ്റി പുള്ളീം തെറ്റി, പിന്നെ ചില ചെറിയ വേഷങ്ങളും ചെയ്തു.  

 

2018-2019ൽ ആണ് പിന്നെ നല്ല വേഷങ്ങൾ തേടിവന്നത്.  ഒടിയൻ,  സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ അങ്ങനെ കുറിച്ചു ഹിറ്റ് സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടി.  നെഗറ്റീവും പോസിറ്റീവും കോമഡിയും ഒക്കെ ചെയ്തു.    

 

പുതിയ പ്രോജക്ടുകൾ

 

കോവിഡ് കാലമായതോടെ എല്ലാവരെയും പോലെ ഞങ്ങളും പ്രതിസന്ധിയായി.  രണ്ടുമൂന്നു ചിത്രങ്ങൾ കോവിഡിനു മുന്നേ പൂർത്തിയായി റിലീസി റെഡി ആയി ഇരിക്കുന്നതുണ്ട്.   ശ്വേത ചേച്ചിയോടൊപ്പം അഭിനയിച്ച ബദൽ  എന്ന സിനിമ, ഞാനും ഗായത്രി സുരേഷും ലീഡ് ചെയ്യുന്ന മാഹി , ഗോകുൽ സുരേഷ് നായകനാകുന്ന പപ്പു.   

 

കോവിഡ് ആയതോടെ ഷൂട്ടിങ്  മുടങ്ങിയ അഹാന കൃഷ്ണ ലീഡ് റോൾ ചെയ്യുന്ന ‍‍ജാൻസിറാണിയും രണ്ടു  കോഴികളുടെ കഥപറയുന്ന നേർച്ചപ്പൂവൻ എന്ന സിനിമയും വീണ്ടും തുടങ്ങാൻ പോകുന്നു.   സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ കഥയും തിരക്കഥയും എഴുതി അമീൻ അസ്‌ലം സംവിധാനം ചെയ്യുന്ന ഒരു സിനിമ വരുന്നുണ്ട്, അതാണ് അടുത്ത പ്രതീക്ഷ തരുന്ന സിനിമ.  അതിൽ നല്ല റോൾ ആണ്.   പിന്നെ മറ്റു ചില ചിത്രങ്ങളുടെ ചർച്ചകൾ നടന്നു വരുന്നു.  

    

ഒരു വെബ് സീരിസിന്റെ പണിപ്പുരയിലാണ് ഞാൻ. 'സുന്ദര ജിന്ന്' എന്ന ഒരു വെബ് സീരീസ് സംവിധാനം ചെയ്യാൻ പോകുന്നു.  അതിനും കഥയും തിരക്കഥയും ഞാൻ തന്നെയാണ്. അതിൽ അഭിനയിക്കാൻ ഒരു കാസ്റ്റിങ് കോൾ വിളിച്ചിട്ടുണ്ട്.  മലബാറിന്റെ കഥപറയുന്ന ഹ്യൂമർ ടച്ച് ഉള്ള ഒരു വെബ് സീരീസ്.  കോവിഡ് കാലം മുഴുവൻ എഴുത്തും കാര്യങ്ങളുമായി കഴിയുകയായിരുന്നു.  ഭാവിയിൽ ഒരു സിനിമ ഡയറക്റ്റ് ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട് .  ശരിക്കും സംവിധാനം ചെയ്യുക എന്ന ആഗ്രഹമാണ് എന്നെ സിനിമയിൽ എത്തിച്ചത്.  എല്ലാം ഇനിയിയപ്പോൾ കോവിഡ് തീരുമാനിക്കും അതോടൊപ്പം ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം നടക്കും എന്ന് കരുതുന്നു.  എല്ലാവരെയും പോലെ ഒരു നല്ല പുതുവർഷം കാത്തിരിക്കുകയാണ് ഞാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com