ADVERTISEMENT

പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാർ ആണ് 67–ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ മലയാളത്തെ പ്രതിനിധീകരിച്ചത്. മികച്ച സിനിമ ഉൾപ്പെടെ 11 പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തെ തേടിയെത്തിയത്. മലയാള സിനിമകൾ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ വർഷം ജൂറിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് എസ്. കുമാർ മനോരമ ഓൺലൈനിനോടു പറഞ്ഞു...

മലയാളത്തെ പ്രതിനിധീകരിച്ച് ദേശീയ അവാർഡ് ജൂറിയിൽ അംഗമായി, എന്താണ് തോന്നുന്നത്?

ഞാൻ ആദ്യമായാണ് ദേശീയ അവാർഡ് ജൂറിയിൽ അംഗമാകുന്നത്. ക്ഷണം കിട്ടിയപ്പോൾ ആദ്യം പോകാൻ താൽപര്യമില്ലായിരുന്നു, പിന്നെ, ഇതൊരു വലിയ അംഗീകാരമാണ്‌, പോകണമെന്നു കുടുംബാംഗങ്ങളാണ് പറഞ്ഞത്. അതൊരു നല്ല തീരുമാനമായിരുന്നെന്ന് മനസ്സിലായി. വളരെ നല്ല സ്വീകരണമാണ് അവിടെ ലഭിച്ചത്. പിന്നെ നമ്മുടെ ഭാഷയ്ക്ക് കിട്ടിയ അംഗീകാരങ്ങൾ എന്നെ വളരെ സന്തോഷിപ്പിച്ചു. ജൂറി ചെയർമാൻ എൻ. ചന്ദ്ര ഒരുപാട് അനുഭവസമ്പത്തുള്ള മഹാനായ സംവിധായകനാണ്. അതുപോലെ മറ്റു ജൂറി അംഗങ്ങളും. അവരിലൊരാളാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്.

 

മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ വന്ന വർഷമാണ് 2019. ഓരോ സിനിമ കാണുമ്പോഴും മലയാളത്തിന് അംഗീകാരം കിട്ടുമോ എന്ന് സംശയം ഉണ്ടായിരുന്നു, കാരണം ഓരോ ഭാഷയിലെ സിനിമകളും മികച്ച നിലവാരം പുലർത്തിയിരുന്നു. ഇതുവരെ സിനിമ വളർന്നിട്ടില്ലാത്ത ചില ചെറിയ സ്ഥലങ്ങളിലെ സിനിമകൾ ഉണ്ടായിരുന്നു അതെല്ലാം അതിമനോഹരമായിരുന്നു. മലയാള സിനിമയ്ക്ക് കൂടുതൽ അംഗീകാരം കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. മലയാള സിനിമകൾ എല്ലാം നല്ല നിലവാരം പുലർത്തി. അതുകൊണ്ടു തന്നെയാണ് ഈ അംഗീകാരങ്ങൾ ലഭിച്ചത്.

‘മരക്കാർ: അറബിക്കടലിന്‍റെ സിംഹ’ത്തെപ്പറ്റി?

മികച്ച നിലവാരം പുലർത്തിയ ചിത്രമാണ് മരക്കാർ. വളരെ വലിയ കാൻവാസാണ് ഈ സിനിമയുടേത്. ഇന്ത്യൻ സിനിമയിൽത്തന്നെ വളരെ ടെക്നിക്കൽ ആയി ക്വാളിഫൈഡ് ആയ സംവിധായകനാണ് പ്രിയൻ. അനവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ. എല്ലാ ഭാഷയിലും പ്രിയനെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. മരക്കാർ എന്ന സിനിമയുടെ ഗണത്തിൽപെട്ട ഒന്നു രണ്ടു സിനിമകൾ ഉണ്ടായിരുന്നു. കങ്കണയുടെ മണികർണ്ണിക വളരെ മികച്ച നിലവാരം പുലർത്തി. മറ്റു രണ്ടു സംസ്ഥാനങ്ങളിലെ സിനിമകളും നല്ല വെല്ലുവിളി ഉയർത്തിയിരുന്നു, എങ്കിലും മരക്കാറിന്റെ വിഷ്വൽ മാജിക്കിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമായി. ആർക്കും എതിരഭിപ്രായം ഉണ്ടായില്ല. അർഹിക്കുന്ന അംഗീകാരം തന്നെയാണു കിട്ടിയത്.

വളരെയധികം ഹിറ്റുകളും ജനപ്രിയ ചിത്രങ്ങളും ചെയ്ത സംവിധായകനാണ് പ്രിയൻ. ഇന്നത്തെ തലമുറയും പ്രിയന്റെ സിനിമകൾ ഏറ്റെടുക്കുന്നുണ്ട്. മരക്കാർ പോലെയൊരു സിനിമ എടുക്കാൻ കാണിച്ച ധൈര്യം അപാരം തന്നെയാണ്. അതുപോലെതന്നെ പ്രിയന്റെ മകൻ സിദ്ധാർഥ് വിഎഫ്എക്സ് കൈകാര്യം ചെയ്തത് വളരെ നന്നായിരിക്കുന്നു. ‘4കെ യിൽ ആണെങ്കിലേ ഇത് ചെയ്യൂ’ എന്ന് മകൻ പറഞ്ഞിരുന്നതായി പ്രിയൻ പറഞ്ഞിട്ടുണ്ട്. സിദ്ധാർഥ് ഒരു വിദ്യാർഥിയാണ്. പ്രിയന്റെ ആവശ്യപ്രകാരം ഈ സിനിമയിൽ വർക്ക് ചെയ്തതാണ്. പക്ഷേ ആ ഒരു ബ്രില്യൻസ് സിനിമക്ക് വളരെ ഗുണം ചെയ്തു. പ്രിയനോടൊപ്പം അനവധി സിനിമകൾ ചെയ്യാൻ എനിക്കു സാധിച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്ത മിഥുനം ഒക്കെ ഇന്നത്തെ തലമുറയും ആഘോഷിക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ട്.

മോഹൻലാൽ മികച്ച നടന്റെ പട്ടികയിൽ അവസാനം വരെ മത്സര രംഗത്തുണ്ടായിരുന്നു എന്ന് കേട്ടല്ലോ?

അതെ, മരക്കാറിലെ മോഹൻലാലിന്റെ അഭിനയം മാറ്റി നിർത്താൻ പറ്റാത്തതാണ്. ലാലിന് മാത്രമേ ആ കഥാപാത്രത്തെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിയൂ. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് അദ്ദേഹം. പക്ഷേ ആദ്യം മുതൽ തന്നെ ധനുഷ് എല്ലാവരുടെയും ചർച്ചയിൽ ഇടംപിടിച്ചിരുന്നു. അസുരനിൽ അദ്ദേഹം അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിഗംഭീരമായ അഭിനയമാണ് ധനുഷ് അതിൽ കാഴ്ചവച്ചിരിക്കുന്നത്. വേറേ ലെവലിലുള്ള അഭിനയമാണ് ധനുഷിന്റേത്. എല്ലാവരും ഏകകണ്ഠമായി ധനുഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. അതുപോലെ തന്നെ മനോജ് ബാജ്പേയ്, ഭോൻസ്‍ലെയിലെ മനോജിന്റെ പ്രകടനവും കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലായിരുന്നു. ഒരു വലിയ മത്സരം തന്നെയാണ് മികച്ച നടൻ എന്ന കാറ്റഗറിയിൽ നടന്നത്.

ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്റെ പുരസ്കാര നേട്ടത്തെപ്പറ്റി?

ഗിരീഷിന്റെ ഛായാഗ്രഹണം ജല്ലിക്കെട്ടിനു വളരെ ഗുണം ചെയ്തിട്ടുണ്ട്. അപാര ഡീറ്റെയ്‌ലിങ് ആണ് ആ സിനിമയിൽ. രാത്രിയുടെ ഭംഗിയും ആക്രാന്തം മൂത്തു നടക്കുന്ന ഗ്രാമവാസികളുടെ രൗദ്രതയും എല്ലാം അതീവ ഭംഗിയായി പകർത്തിയിട്ടുണ്ട്. ലൈറ്റ് അപ്പ് ചെയ്തതിനു ശേഷം ക്യാമറ ചലിപ്പിക്കുന്നതിന് ഒരുപാടു ലിമിറ്റ് ഉണ്ട്. ഹോളിവുഡ് സിനിമകളിൽ പോലും ഇത്രയും ഭംഗിയായി ക്യാമറ ചെയ്തിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഗിരീഷ് ഇല്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞ ലിജോ ജോസ് പെല്ലിശേരിയും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഗിരീഷിന് പ്രത്യേക അഭിനന്ദനം എന്റെ വകയായി ഉണ്ട്.

മറ്റു ജൂറി അംഗങ്ങൾ മലയാള സിനിമയെ എങ്ങനെയാണു വിലയിരുത്തിയത്?

എല്ലാവര്‍ക്കും വളരെ നല്ല അഭിപ്രായമാണ്. മലയാള സിനിമയുടെ ബ്രില്യൻസ് മറ്റെല്ലാ ഭാഷയിലെയും സിനിമാപ്രവർത്തകർക്ക് ഒരു വിസ്മയമാണ്. ആദ്യം മുതൽ തന്നെ മലയാള സിനിമകൾ വളരെ നല്ല അഭിപ്രായം നേടിയാണ് മുന്നേറിക്കൊണ്ടിരുന്നത്. അവാർഡിനു പരിഗണിച്ച പണിയ സിനിമ, മനോജ് കാനയുടെ കെഞ്ചിറ ഒരു ഉഗ്രൻ സിനിമയാണ്. വളരെ അസ്സലായി എടുത്തിട്ടുണ്ട്. എല്ലാവരും അതിന്റെ മേക്കിങ്ങിനെ പ്രശംസിച്ചിരുന്നു. അർഹിക്കുന്ന അംഗീകാരങ്ങൾ തന്നെയാണ് മലയാള സിനിമകൾക്കു ലഭിച്ചത്. ആദ്യമായി ജൂറി അംഗമായ എനിക്ക് മനസ്സ് നിറഞ്ഞ പ്രതീതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com