ADVERTISEMENT

പല സിനിമകളിലെയും കടൽ കാണിച്ചുകൊടുത്തു പ്രിയദർശൻ മകൻ സിദ്ധാർഥിനോടു പറഞ്ഞു: ‘നമുക്കു വേണ്ടത് ഇതുപോലുള്ള കടലാണ്. ഇതുപോലുള്ള നിറമായിരിക്കണം. തിരകൾ ഇതുപോലെ ഉയരണം.’ 

 

വിഡിയോ ക്ലിപ്പിങ് കുറച്ചുനേരം നോക്കിയ ശേഷം സിദ്ധാർഥ് പറഞ്ഞു: ‘മരക്കാർ –അറബിക്കടലിന്റെ സിംഹം എന്ന കഥ നടക്കുന്നത് അറബിക്കടലിലാണ്. കടലിലെ ഉപ്പിന്റെ അളവാണു കടലിന്റെ നിറവും തിരയുടെ നിറവുമെല്ലാം തീരുമാനിക്കുന്നത്. ഇളംനീലയാണ് അറബിക്കടലിന്റെ നിറം. ഇതെല്ലാം മറ്റു കടലുകളാണ്. ആ നിറം നമുക്ക് ഉപയോഗിക്കാനാകില്ല. എല്ലാം സത്യസന്ധമാണെങ്കിലേ ഞാൻ ജോലി ഏറ്റെടുക്കൂ.’ 

 

മകൻ തന്നോളം വളർന്നുവെന്നു പ്രിയദർശൻ എന്ന സംവിധായകൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. തനിക്കറിയാത്ത സാങ്കേതികവിദ്യയുടെ ലോകം തനിക്കായി മകൻ തുറക്കുകയാണെന്നു പ്രിയനു മനസ്സിലായി. അന്നുറപ്പായി, ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ ഗ്രാഫിക്സ് സിദ്ധാർഥിനെത്തന്നെ ഏൽപിക്കുമെന്ന്. 

രണ്ടു വർഷത്തിനു ശേഷം പ്രിയദർശന്റെയും  ലിസിയുടെയും മകൻ 2 അവാർഡുകൾ വീട്ടിലേക്കു കൊണ്ടുവന്നു. സംസ്ഥാന അവാർഡും ദേശീയ അവാർഡും. ദേശീയ അവാർഡ് അച്ഛനു കൂടി കിട്ടിയെന്ന സന്തോഷം വേറെയും. 

 

മരക്കാർ എന്ന സിനിമയുടെ 20% കടലാണ്. യുദ്ധവും കപ്പൽയാത്രയും കൊടുങ്കാറ്റുമെല്ലാമുള്ള കടൽ. കടലിലെ ഒരു ഷോട്ട് പോലും കടലിൽ ചിത്രീകരിച്ചതല്ല. എല്ലാം സിദ്ധാർഥ് ഉണ്ടാക്കിയതാണ്. കടൽത്തീരത്തിന്റെ ഒരു ഷോട്ട് മാത്രമാണു കടലുമായി ബന്ധപ്പെട്ടു ക്യാമറയിലാക്കിയത്. 

kalyani-priyan

 

പ്രിയദർശൻ മകനെക്കുറിച്ച്

 

‘ചന്തുവിനെ (സിദ്ധാർഥ്) അമേരിക്കയിൽ നിന്നു വിളിച്ചുവരുത്തിയതാണ്. ഈ സിനിമയ്ക്കൊരു ബജറ്റുണ്ട്. വിദേശ ഗ്രാഫിക്സ് വിദഗ്ധരെ വിളിച്ചാൽ അതു താങ്ങാനാവില്ല. വിദേശ സിനിമയിൽ ഉപയോഗിക്കുന്ന അതേ നിലവാരം ഉണ്ടാകുകയും വേണം. ആവശ്യം പറഞ്ഞപ്പോൾ ചന്തു ഇന്ത്യയിലും അമേരിക്കയിലുമുള്ള പല സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടു. അവസാനം 4 പേർക്കു ജോലി വീതിച്ചു കൊടുക്കാൻ തീരുമാനിച്ചു. ചന്തു വിഎഫ്എക്സ് സൂപ്പർവൈസറാകുമെന്നും ധാരണയായി. 

 

ജോലി ഏറ്റെടുക്കുന്നതിനു മുൻപ് അവൻ മോഹൻലാലിനോടും നിർമാതാവ് ആന്റണിയോടും പറഞ്ഞത് ഷൂട്ടിങ് തീർന്നു 11 മാസം വിഎഫ്എക്സ് (ഗ്രാഫിക്സ്) ജോലിക്കു മാത്രമായി വേണമെന്നാണ്. അവരതു സമ്മതിച്ചു. എന്തു വിട്ടുവീഴ്ചയ്ക്കും ആന്റണി തയാറായിരുന്നു. 

 

ചന്തുവിന്റെ മനസ്സിൽ സിനിമയുണ്ടെന്നു കുട്ടിക്കാലത്തു തോന്നിയിട്ടേയില്ല. അവനൊരു ഫുട്ബോൾ താരമാകുമെന്നാണു ഞാൻ കരുതിയത്. കുട്ടിക്കാലത്തെ ഭ്രമം അതായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശേഷമാണു വിഎഫ്എക്സ് പഠിക്കാൻ തീരുമാനിച്ചുവെന്നു പറയുന്നത്. പഠിച്ചു കഴിഞ്ഞ ശേഷം യുഎസിൽ ജോലിക്കു ചേർന്നു. 

 

ഗ്രാഫിക് സീനുകൾ ഷൂട്ടു ചെയ്യുന്നത് എളുപ്പമല്ല. കപ്പൽ ചിത്രീകരിക്കുമ്പോൾ ഞാൻ കടൽ കാണുന്നില്ല. തിരയിളക്കം അറിയുന്നില്ല. താഴെ എന്തു സംഭവിക്കുമെന്നുപോലും അറിയുന്നില്ല. ഞാൻ കാണാത്ത എന്റെ മനസ്സിലെ കടൽ ചന്തു കാണുകയും അതു വരച്ചുണ്ടാക്കുകയും വേണം. ലോകത്തു ഗ്രാഫിക്സിൽ ഉണ്ടാക്കാൻ ഏറ്റവും പ്രയാസമുള്ളതു വെള്ളമാണെന്നു ചന്തു പറഞ്ഞിരുന്നു. ഞാൻ അവനിൽനിന്ന് ഒരുപാടു പഠിച്ചു’. 

 

മരക്കാറിനെക്കുറിച്ച്  സിദ്ധാർഥ് 

 

‘ഇന്ത്യയിൽ പൊതുവേ സ്റ്റോറി ബോർഡ് വരച്ച് അതുപോലെ സിനിമ െചയ്യുന്ന രീതിയില്ല. അച്ഛനും അതുപോലെയാണ്. സംവിധായകന്റെ മനസ്സിലുള്ള സിനിമയാണു ചിത്രീകരിക്കുക. ഈ സിനിമ തുടങ്ങുന്നതിനു മുൻപു ഗ്രാഫിക്സ് വേണ്ട ഓരോ സീനും വിശദമായി വരച്ച്, കലാസംവിധായകൻ സാബു സിറിലുമായും ക്യാമറമാൻ തിരുവുമായും ചർച്ച നടത്തി. എവിടെയെല്ലാം ക്യാമറ വരും എവിടേക്കു നീങ്ങുമെന്നുമെല്ലാം നേരത്തേ തീരുമാനിച്ചു. സാധാരണ പോലെ ഷൂട്ട് ചെയ്താൽ ഗ്രാഫിക്സ് ചെയ്യാനാകില്ല. തിരു, സാബു സിറിൾ എന്നിവരുടെ സഹകരണമാണ് ഇതു നന്നാകാൻ കാരണം. എന്നെ ഏൽപിച്ചതു വലിയ ഉത്തരവാദിത്തമാണ്. അതിനനുസരിച്ചു ജോലി ചെയ്തുവെന്നാണു തോന്നുന്നത്. അതിനി സിനിമ കാണുന്നവർ പറയേണ്ടതാണ്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com