ADVERTISEMENT

കോട്ടയം ∙ ‘ജോജി’യുടെ അപ്പനെക്കണ്ടവരുടെ മനസ്സിൽ ഒരു ചെറിയ സംശയം വരും. പനച്ചേൽ വീട്ടിൽ കുട്ടപ്പൻ പി.കെയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ഉത്തരത്തിന് 26 കാഴ്ച വർഷങ്ങൾ പഴക്കമുണ്ട്. സ്ഫടികത്തിലെ ആടുതോമയെ പിന്നിൽ നിന്ന് കുത്തി രക്ഷപെടുന്ന തൊരപ്പൻ ബാസ്റ്റിൻ തന്നെയാണ്. കുട്ടപ്പൻ പി.കെ. പനച്ചേൽ. കട്ടബോഡിയും ഉയർന്ന തലയെടുപ്പുമായി കുട്ടപ്പൻ വാകത്താനത്തുണ്ട്. 

 

വാകത്താനം ചിറപ്പുറത്ത് വീട്ടിൽ പി.എൻ.സണ്ണിയാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത പുതിയ സിനിമയായ ജോജിയിൽ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ ശ്രദ്ധ നേടുമ്പോൾ കുട്ടപ്പന്റെ വിശേഷങ്ങളിലൂടെ... 

 

kuttappan

∙ പനച്ചേലെ കുട്ടപ്പനിലേക്ക്..

 

‘ജോജി’യുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് കുട്ടപ്പന്റെ വേഷത്തിലേക്ക് വിളിക്കുന്നത്. ശ്യാം പുഷ്കരൻ തന്നെ തിരക്കഥയെഴുതിയ ഇയോബിന്റെ പുസ്തകം എന്ന സിനിമയിൽ പി.എൻ.സണ്ണി ഒരു വേഷം ചെയ്തിരുന്നു. ജോജിയിൽ ശക്തനായ അച്ഛൻ ക്യാരക്ടർ വന്നപ്പോൾ ശ്യാം പുഷ്കരനാണ് സണ്ണിയുടെ കാര്യം സംവിധായകൻ ദിലീഷ് പോത്തന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ചില ആറ്റിറ്റ്യൂഡുകളും മാനറിസങ്ങളും ദിലീഷ് പോത്തൻ ചെയ്യിപ്പിച്ചു. ഒകെയായതോടെ പനച്ചേൽ കുട്ടപ്പനായി സണ്ണി മാറി. കോട്ടയം സ്വദേശി തന്നെയായതിനാൽ കോട്ടയം ഭാഷയൊക്കെ അനായാസമായി കൈകാര്യം ചെയ്യാൻ സാധിച്ചു. അങ്ങനെ മൂന്നു ഘടാഘടികന്മാരായ മക്കളുടെ ടെററായ അപ്പൻ പനച്ചേൽ കുട്ടപ്പനായി സണ്ണി മാറി. 

sunny-bastin

 

രണ്ട് മാസക്കാലം എരുമേലിയിൽ ആയിരുന്നു ഷൂട്ടിങ്. കാഞ്ഞിരപ്പള്ളിയിൽ താമസം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ പുറത്തു പോലും പോകാൻ അനുമതിയില്ലായിരുന്നു. ഷൂട്ടിങ് സ്ഥലവും ഹോട്ടലുമായാണ് കഴിച്ചു കൂട്ടിയത്. 

 

തൊരപ്പൻ ബാസ്റ്റിനും കുട്ടപ്പനും ഇടയിൽ

 

ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിൽ ശ്രദ്ധ നേടിയ വില്ലനാണ് തൊരപ്പൻ ബാസ്റ്റിൻ. ‘പൂക്കോയ’യുടെ കുതിരപ്പന്‍ ക്വട്ടേഷനും വാങ്ങി ആടുതോമയെ തല്ലിപ്പതം വരുത്താൻ എത്തുന്ന തൊരപ്പൻ ബാസ്റ്റിൻ പ്രേക്ഷകർ ഇപ്പോഴും മറക്കില്ല. ഇട്ടിരിക്കുന്ന ബനിയൻ ഊരി മസില് പെടപ്പിക്കുന്ന വില്ലൻ മലയാളത്തിലെ വില്ലന്മാരിൽ പുതിയ കാഴ്ചയായിരുന്നു. ‘മലയാളിക്ക് എന്തിനാടാ മസില്’ എന്നു ചോദിച്ചിരുന്ന കാലത്താണ് തൊരപ്പൻ ആടുതോമയ്ക്ക് മുന്നിൽ മസിലു പെടപ്പിക്കുന്നത്. തോമയെ പിന്നിൽ നിന്ന് കുത്തി വെള്ളത്തിൽ ചാടി മറയുന്ന തൊരപ്പൻ ബാസ്റ്റിനു ശേഷം പി.എൻ.സണ്ണി അത്രയ്ക്കൊന്നും സിനിമകളിൽ എത്തിയില്ല. 

 

പൊലീസ് ജോലി വിടാനുള്ള മടിയായിരുന്നു ഒന്നാമത്തെ കാരണം. പിന്നെ ചാൻസ് ചോദിച്ച് പോകാനും സാധിച്ചില്ല. മൊബൈൽ ഫോൺ ഒക്കെ സജീവമല്ലാത്തിനാൽ ആരെയും വിളിച്ച് ബന്ധം നിലനിർത്താനും പറ്റിയില്ല. ഡബിൾ ബാരൽ, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. എന്നാൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇപ്പോഴെത്തിയ ജോജിയിലെ കുട്ടപ്പനാണെന്നു മാത്രം.  

 

∙ പൊലീസുകാരൻ, ജിം ട്രെയിനർ... കളരി... സണ്ണി സ്റ്റാറാ... 

 

എസ്ഐയായി കേരള പൊലീസിൽ നിന്ന് വിരമിച്ചയാളാണ് പി.എൻ.സണ്ണി (64). പാലാ സ്റ്റേഷനിൽ നിന്നു എസ്ഐയായാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. പൊലീസിൽ എത്തും മുന്നെ തന്നെ സണ്ണി ജിമ്മിൽ പോയി തുടങ്ങിയിരുന്നു. 45 വർഷത്തോളമായി ജിമ്മിൽ പോകാൻ തുടങ്ങിയിട്ട്. അതിനും ഒരു 5 വർഷം മുൻപു മുതൽ യോഗ ആരംഭിച്ചിരുന്നു. ഇടയ്ക്ക് കളരിയും. ‘ജോജി’യിൽ കൊച്ചുമകൻ തന്ത്രത്തിൽ ഫോൺ കൈക്കലാക്കാൻ എത്തുമ്പോൾ കസർത്ത് കാണിക്കുന്ന കുട്ടപ്പന്റെ ബോഡി കണ്ട് ന്യൂജെൻ ജിം ബോയ്സ് പോലും തെല്ല് അസൂയപ്പെടും. അതിനു കാരണം ഇത്രയും വർഷം നീണ്ട മുടങ്ങാത്ത പരിശീലനമാണ്. 

 

കളരി വഴിയാണ് സ്ഫടികത്തിൽ എത്തുന്നത്. കോട്ടയം സിവിഎൻ കളരിയിൽ പരിശീലിച്ചിരുന്ന കാലത്താണ് സ്ഫടികം ജോർജ് സ്ഫടികം സിനിമയുടെ ആവശ്യാർഥം ചില മുറകൾ പഠിക്കാൻ സിവിഎന്നിൽ എത്തുന്നത്. അന്ന് സ്ഫടികം ജോർജിന് പരിശീലനം നൽകിയതു സണ്ണിയാണ്. ജോർജാണ് ഭദ്രനോട് സണ്ണിയെക്കുറിച്ച് പറയുന്നത്. അങ്ങനെ സ്ഫടികത്തിൽ എത്തി. ഇപ്പോൾ വാകത്താനത്ത് ഒരു ജിം നടത്തുന്നുണ്ട് സണ്ണി. വാകത്താനത്തുകാർക്ക് സണ്ണി ഒരു സ്റ്റാർ തന്നെയാണ്. സിനിമ കണ്ട ശേഷം എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട്. 

 

∙ മക്കളെല്ലാം പറഞ്ഞു: ‘അപ്പൻ ഇതു പോലെ തന്നെ വിരട്ടും’

 

ജോജിയിലെപ്പോലെ കുട്ടപ്പനെ പോലെ തന്നെ മൂന്നു മക്കളാണ് സണ്ണിക്കും. പക്ഷെ രണ്ട് പെണ്ണും ഒരാണും ആണെന്നു മാത്രം. അഞ്ജലി, ആതിര, അലക്സി എന്നിവരാണു മക്കൾ. പെൺകുട്ടികൾ രണ്ടു പേരും ടെക്നോപാർക്കിൽ ജോലി നോക്കുന്നു. ഇളയ മകൻ അലക്സി എംബിഎയ്ക്ക് പഠിക്കുന്നു. സിനിമയിൽ അപ്പൻ മക്കളെ വിരട്ടുന്ന കണ്ട് മൂന്നു മക്കളും പറഞ്ഞു– അപ്പൻ ഇതു പോലെ തന്നെയാ ഞങ്ങളെയും വിരട്ടുന്നത്. ശോശാമ്മയാണ് സണ്ണിയുടെ ഭാര്യ. 

 

ബോഡി ബിൽഡിങ് പാഷൻ 

 

ബോഡി ബിൽഡിങ് പാഷൻ പോലെയാണ് സണ്ണി കൊണ്ടു നടക്കുന്നത്. 64ാം വയസ്സിലും വ്യായാമവും ജിം വർക്ക് ഔട്ടും മാറ്റമില്ലാതെ തുടരുന്നു. ഒന്നര മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കും. ജിമ്മിൽ പോകാൻ സാധിക്കാതെ വന്നാൽ സൂര്യ നമസ്കാരവും നടപ്പുമാണ് പ്രധാനം. ഷൂട്ടിങ് സമയത്ത് ഇതായിരുന്നു ദിനചര്യ. നേരത്തെ മിസ്റ്റർ കേരള മത്സരങ്ങൾക്ക് സണ്ണി പോകാറുണ്ടായിരുന്നു. 85 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മികച്ച രീതിയിൽ ശരീരം സൂക്ഷിക്കുന്ന സണ്ണിക്ക് ‘ജോജി’യുടെ ഷൂട്ടിങ് സ്ഥലത്തും ‘ശിഷ്യന്മാർ’ ഉണ്ടായി. പലരും വന്ന് എന്തൊക്കെ ചെയ്യണം എന്നു ചോദിച്ച് മനസ്സിലാക്കിയതായി സണ്ണി പറയുന്നു. ചിലർ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തും തുടങ്ങി. 

 

∙ സണ്ണീസ് ടിപ്സ് ഓഫ് ഫിറ്റ്നസ് 

 

വ്യായാമം മുടക്കരുത്. കൊളസ്ട്രോൾ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. മീനും കോഴിയിറച്ചിയും കഴിക്കുമെങ്കിലും ബീഫ് സണ്ണി കഴിക്കാറില്ല. കൃത്യ സമയം പാലിച്ച് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കുക. രാത്രി ഒരുപാട് വൈകി ഭക്ഷണം കഴിക്കാതിരിക്കുക. സണ്ണിയുടെ ഫിറ്റ്നസിന്റെ രഹസ്യം സിംപിളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com