ADVERTISEMENT

"ചിൽ സാറാ ചിൽ" എന്ന് ഭർത്താവിനെക്കൊണ്ട് പറയിച്ച മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സാറാ എന്ന ഒറ്റ കഥാപാത്രം മതി ഉണ്ണിമായ എന്ന അഭിനയേത്രിയെ അടയാളപ്പെടുത്താൻ.  അഞ്ച് സുന്ദരികൾ, അഞ്ചാം പാതിര യിലെ ഡിസീപി, വയറസ്‌, തൊണ്ടിമുതലും ദൃക്സാക്ഷിയും, പറവ, മായാനദി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലിൽ ചെറുതെങ്കിലും തന്റെ സാന്നിധ്യം അറിയിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനമുറപ്പിച്ച ഉണ്ണിമായ തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ്.  സഹസംവിധായിക, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ മറ്റു മേഖലകളിലും പ്രവർത്തിക്കുന്ന ഉണ്ണിമായ "ജോജി" എന്ന സിനിമയിലെ ബിൻസി എന്ന കാമ്പുള്ള കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ നിഷേധിക്കാനാകാത്ത സാന്നിധ്യമാവുകയാണ്.  ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ജോജിയുടെ വിജയാഹ്‌ളാദം സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൂടിയായ ഉണ്ണിമായ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു. 

 

ശ്യാം പുഷ്ക്കരൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞല്ലോ ഉണ്ണിമായയെ കാസ്റ്റ് ചെയ്യാൻ ആലോചിച്ചില്ല, ദിലീഷ് ആണ് പറഞ്ഞത് ഉണ്ണിമായ മതി എന്ന്.  ഉണ്ണിമായ എന്ന കാമ്പുള്ള കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ ?

bincy-unnimaya

 

ശരിക്കും ഈ സിനിമയുടെ ത്രെഡ് ഡിസ്‌കസ് ചെയ്തത് മുതൽ ഞാൻ ഒപ്പമുണ്ട്.  കഥാപാത്രങ്ങൾ വളർന്നു വരികയും അതിലേക്ക് ഐഡിയ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.  അത് തീരുമാനിച്ച നിമിഷം മുതൽ ഇപ്പൊ വരെ ഞാൻ ജോജിയോടൊപ്പം സഞ്ചരിക്കുകയാണ്.  അത്രയും സിനിമയോട് ചേർന്ന് നിൽക്കുമ്പോൾ ആ കഥാപാത്രം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല അത് എനിക്കൊരു എക്സൈറ്റ്മെന്റ് ആണ്.  സ്ക്രിപ്റ്റ് ആദ്യ പകുതി ആയപ്പോൾ തന്നെ ഉണ്ണിമായ ചെയ്താൽ മതി എന്ന് പോത്തൻ പറഞ്ഞു.  ആ കഥാപാത്രം എനിക്ക് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്. 

 

fahadh-joji-shot

എങ്ങനെയാണ് മാക്ബത്ത് എന്ന ക്ലാസ്സിക്കിന്റെ ത്രെഡ് എടുത്തു ഒരു മലയാള സിനിമ പരീക്ഷിച്ചത്?

 

മാക്ബത്തിൽ നിന്നും ഒരു പ്ലോട്ട് ഉണ്ടാക്കാം എന്ന് പറഞ്ഞത് പോത്തൻ ആണ്.  എന്നാൽ അത് അതുപോലെ ചെയ്യാതെ ആ പ്ലോട്ട് ഇൻഡിപെൻഡന്റ് ആയി വളരണം എന്ന് പോത്തൻ ആഗ്രഹിച്ചു.  ശ്യാം അത്‌ ഡെവലപ്‌ ചെയ്തു. കോവിഡിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്ന സമയം ഞങ്ങൾ ‘തങ്കം’ എന്നൊരു മൂവി ചെയ്യാൻ പ്ലാൻ ഇടുകയായിരുന്നു, അതിന്റെ പ്രീ പ്രൊഡക്‌ഷൻ കഴിഞിരുന്നു. ആ സാഹചര്യത്തിലാണ് ലോക്ഡൗൺ വന്നത്.  എല്ലാവരും ഒന്ന് സ്റ്റക്ക് ആകുന്ന അവസ്ഥ വന്നു.   ആ സാഹചര്യത്തിലാണ് ഫഹദ് "സീ യു സൂൺ’ എന്ന സിനിമയുമായി ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ വന്നത്.  അങ്ങനെ ഞങ്ങളും ഒടിടിക്ക് വേണ്ടി ഒരു സിനിമ ചെയ്താലോ എന്ന് ആലോചിച്ചു.  അധികം യാത്ര ചെയ്യാതെ ഒരു വീട്ടിൽ നിന്ന് തന്നെ കഥപറയുക എന്ന ചിന്തയിൽ നിന്നാണ് മാക്ബത്ത് എടുക്കാൻ തീരുമാനിച്ചത്.  പോത്തൻ തിയറ്റർ പഠിച്ചിട്ടുണ്ട്, ഈ പ്ലേ ചെയ്തിട്ടുള്ള ആളുമാണ്.  അങ്ങനെ ആണ് ഈ ഒരു കഥ ഡെവലപ്പ് ചെയ്തത്.  

 

കഥ ഡിസ്‌കസ് ചെയ്യാനായി ഞങ്ങൾ കുറച്ചുപേർ രണ്ടുമൂന്നു ദിവസത്തേക്ക് വാഗമൺ പോകാൻ തീരുമാനിച്ചു.  പോത്തൻ, ശ്യാം, സഹസംവിധായകർ റോയ്, അറഫാത്ത്, പോത്തന്റെ തിയറ്റർ മാഷ് വിനോദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ എന്നിവരായിരുന്നു ഒപ്പം.  പോകുന്ന വഴിയിൽ ഞങ്ങൾക്ക് കോവിഡ് പ്രൈമറി കോൺടാക്ട് ഉണ്ടാവുകയും  എല്ലാവരും ഒരുമിച്ച് പതിനാലു ദിവസം ഐസൊലേഷനിൽ ആവുകയും ചെയ്തു.  പക്ഷേ അത് ഒരു അനുഗ്രഹമായി വരികയായിരുന്നു.  ആർക്കും എവിടെയും പോകാൻ കഴിയില്ല, മറ്റൊന്നും ചെയ്യാൻ കഴിയില്ല.  ശരിക്കും പേടിച്ച ഒരു അവസ്ഥ ആയിരുന്നു അത്.  ഈ കഥ ഡെവലപ്പ് ചെയ്യുകയല്ലാതെ മുന്നിൽ മറ്റു വഴിയില്ല.  അവിടെനിന്നു പോരുമ്പോൾ ഞങ്ങൾ ജോജിയുടെ ആദ്യ പകുതി എഴുതി കഴിഞ്ഞിരുന്നു.  കൂട്ടത്തിൽ ആർക്കും കോവിഡ് വന്നതുമില്ല.

 

unnimaya-poppy

ബിൻസി എന്ന കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തി ഉണ്ടോ?

 

ശരിക്കും സന്തോഷമുണ്ട്.  ബിൻസി എന്റെ കൂടെ തന്നെ വളർന്നുവന്ന കഥാപാത്രമാണ്.  ആ കഥാപാത്രത്തോട് അത്രത്തോളം അടുപ്പമുണ്ട് .  എനിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും നല്ല കഥാപാത്രമാണ് ബിൻസി. 

 

ലേഡി മാക്ബത്ത് തന്നെയാണോ ബിൻസി?

 

ബിൻസിയിൽ ലേഡി മാക്ബത്തിന്റെ സ്വഭാവ സവിശേഷതകൾ കുറച്ചൊക്കെ ഉണ്ട്.  ജോജിയിൽ വിഷം കുത്തിവയ്ക്കുന്നതിൽ ബിൻസിയുടെ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്.  ജോജിയുടെ കുറ്റകൃത്യങ്ങൾക്കു നേരെ ബിൻസി കണ്ണടച്ചിട്ടുണ്ട്.  അത് പക്ഷേ അപ്പന്റെ മരണത്തിൽ മാത്രമാണ്.  ജോമോന്റെ മരണം ബിൻസി ആഗ്രഹിച്ചിട്ടില്ല.  ജോജി എങ്ങോട്ടാണ് വളർന്നിരിക്കുന്നത് എന്നുള്ളത് ബിൻസിയെ ഞെട്ടിക്കുന്നുണ്ട്.  ജോമോന്റെ മരണത്തിൽ ജോജിക്ക് പങ്കുണ്ടോ എന്ന് ബിൻസിക്ക് സംശയമുണ്ട്, ഉണ്ടാവരുതേ എന്ന് ബിൻസി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.  ജോമോൻ ഒഴികെ എല്ലാവരുടെയും ആഗ്രഹമായിരുന്നു പവർ മുഴുവൻ കയ്യടക്കി വച്ചിരിക്കുന്ന അപ്പൻ മരിക്കണം എന്നുള്ളത്.  പക്ഷേ ജോമോന്റെ മരണത്തോടെ ജോജി കയ്യിന്നു പോയി എന്ന് ബിൻസിക്ക് മനസിലാകുന്നു.  ജോജിയുടെ അപ്രതീക്ഷിത പെരുമാറ്റത്തോടെ ഇത് ഇവൻ തന്നെ ചെയ്തതാണ് എന്ന് നിസ്സഹായമായി ബിൻസി അംഗീകരിക്കുകയാണ്. 

 

സിനിമ പൂർത്തിയായപ്പോ ബിൻസിയെപ്പറ്റി ശ്യാം എന്താണ് പറഞ്ഞത്?

 

അങ്ങനെ അധികമൊന്നും പറഞ്ഞില്ല.  ചില സീൻസ് നന്നായി ചെയ്തു എന്ന് ശ്യാം പറഞ്ഞു.  പോത്തനും ശ്യാമും അവർ ഉദ്ദേശിച്ച സാധനം കിട്ടിയാലേ നന്നായി എന്ന് പറയാറുള്ളൂ.

 

കുട്ടപ്പൻ, പോപ്പി, അനവധി പുതിയ താരങ്ങൾ, കോവിഡ് സമയത്ത് ഇവരെ എങ്ങനെ കണ്ടുപിടിച്ചു?

 

സണ്ണി ചേട്ടൻ പുതിയ താരമല്ല. അദ്ദേഹം സ്ഫടികത്തിൽ അഭിനയിച്ചിട്ടുണ്ട്.  ഈയിടെ അദ്ദേഹത്തിന്റെ ഒരു പുതിയ ഫോട്ടോ കണ്ടിട്ട് അദ്ദേഹത്തെ കാസ്റ്റ് ചെയ്താലോ എന്ന് ശ്യാം പറയുകയായിരുന്നു.  ആ കഥാപാത്രത്തിന് മറ്റാരെയും പരിഗണിച്ചില്ല.  സണ്ണിച്ചേട്ടനെ വിളിച്ചു വരുത്തി സംസാരിച്ചു.  അദ്ദേഹം തങ്കം പോലത്തെ ഒരു മനുഷ്യനാണ്.  മനോഹരമായ ഒരു ഹൃദയത്തിനുടമയാണ് അദ്ദേഹം.  കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം സമ്മതിച്ചു.   പോപ്പി എന്ന കഥാപാത്രത്തിന് വേണ്ടി ഓഡിഷൻ നടത്തിയിരുന്നു.  ഒരുപാടു കുട്ടികൾ വന്നു.  അതിൽ അലക്സ് അലിസ്റ്റർ ആണ് പോപ്പി എന്ന കഥാപാത്രത്തിനോട് ഏറ്റവും അടുത്തുനിന്ന പയ്യൻ.  അല്പം കുസൃതിയും നോട്ടി ലുക്കും ഉള്ള പയ്യൻ ആണ് അവൻ.  അവനോടൊപ്പമുള്ള ലൊക്കേഷൻ നല്ല രസമായിരുന്നു.

 

ലൊക്കേഷൻ?

 

കോവിഡ് സമയം ആയതുകാരണം അധികം  യാത്ര ചെയ്യാൻ കഴിയില്ലല്ലോ, ഷൂട്ട് കൂടുതലും ആ വീട്ടിൽ തന്നെ ചെയ്തു.  എരുമേലിയിൽ  ഉള്ള ഒരു വീട്‌ ആണത്.   ഷൂട്ടിങ് ഏറിയപങ്കും ആ വീടും എസ്റ്റേറ്റും ചുറ്റിപ്പറ്റി തന്നെയായിരുന്നു.  

 

ജോജിക്ക് ശേഷം?

 

"തങ്കം" പ്രീ പ്രൊഡക്‌ഷൻ സ്റ്റേജിൽ നിന്നുപോയ പടമാണ്.  ഇനി ഉടനെ ചെയ്യാൻ പോകുന്നത് അത് തന്നെയാകും.  കോയമ്പത്തൂർ, ബോംബെ ഒക്കെയാണ് തങ്കത്തിന്റെ ലൊക്കേഷൻ, കോവിഡ് വ്യാപനമാണ് ഒരു തടസമായി നിൽക്കുന്നത്.   പിന്നെ ചില കഥകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.  ഒന്നും തീരുമാനമായിട്ടില്ല.  അഭിനയം എനിക്ക് ഇഷ്ടമാണ്.  അത് ഒപ്പം കൊണ്ടുപോകാനാണ് തീരുമാനം.  നല്ല അവസരങ്ങൾ കിട്ടിയാൽ ചെയ്യും.  ഞാൻ ഒരു ആർക്കിടെക്റ്റ് ആണ്.  ആ വഴിക്കും പ്രോജക്റ്റ്സ്‌ ചെയ്തുകൊണ്ടിരിക്കുന്നു.  അഭിനയത്തോടൊപ്പം ജോലിയും ഒരുമിച്ചു കൊണ്ടുപോകും.  ഭാവന സ്റ്റുഡിയോസിന്റെ ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്.  എല്ലാം ഒരുമിച്ചു കൊണ്ടുപോകണം എന്നാണ് ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com