മീനാക്ഷി ഉൾപ്പടെ പ്രതിഫലം മേടിച്ചില്ല; ഈ സിനിമയുടെ ചിലവ് 15 ലക്ഷം: ‘അമീറ’ സംവിധായകൻ പറയുന്നു
Mail This Article
മീനാക്ഷി ഉൾപ്പടെയുള്ള താരങ്ങൾ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചിത്രമാണ് ‘അമീറ’യെന്ന് സംവിധായകൻ റിയാസ് മുഹമ്മദ്. മീനാക്ഷിയെ കൂടാതെ കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍ തുടങ്ങിയ മുൻതിരങ്ങളാരും തന്നെ ചിത്രത്തിനു വേണ്ടി പ്രതിഫലം വാങ്ങിയില്ലെന്ന് റിയാസ് പറയുന്നു. ജൂൺ നാലിന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് റിയാസ് ഈ ചിത്രം പൂർത്തിയാക്കിയത്, സംവിധാനത്തിനിടെ യഥാർഥ ജീവിതത്തിൽ നിലനിൽപ്പിനായി ഫുഡ് ഡെലിവറി ബോയ് ആയി. ആ യാത്ര റിയാസ് തന്നെ പറയുന്നു.
സിനിമയുടെ മുടക്ക് 15 ലക്ഷം
പതിനഞ്ച് ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ്. ആ തുകയിലേയ്ക്ക് സിനിമയെ എത്തിക്കാൻ ഒരുപാട് പേര് കാരണമായി. മീനാക്ഷിയുടെ അച്ഛൻ അനൂപ് ആർ. പാദുവയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി, അവരുടെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍ ഇവരൊന്നും ചിത്രത്തിനു വേണ്ടി പ്രതിഫലം മേടിച്ചിട്ടില്ല. ഒരു ദിവസം മാത്രം ഏകദേശം 70000 രൂപ പ്രതിഫലം വാങ്ങുന്ന കുട്ടിയാണ് മീനാക്ഷി.
ഞങ്ങളുടെ സ്വപ്നങ്ങൾക്കു വേണ്ടി വണ്ടിക്കൂലി പോലും മേടിക്കാതെയാണ് ഇവർ എല്ലാവരും അഭിനയിച്ചത്. ‘ആദ്യം നിങ്ങളുടെ സിനിമ നടക്കട്ടെ എന്നിട്ട് പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്നാണ് അവർ പറഞ്ഞത്. ഈ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നു മതി ഞങ്ങളുടെ ശമ്പള വിഹിതമെന്ന് അവർ പറയുക ഉണ്ടായി. അങ്ങനെയാണ് ഈ പ്രോജക്ട് തുടങ്ങുന്നത്.
ലൊക്കേഷനിൽ കുക്കിങ് തൊട്ട് സംവിധാനം വരെ ഞാൻ ഒരുമിച്ചു കൊണ്ടുപോയി. ടീം ഡിസംബര്‍ മിസ്റ്റ് എന്ന സംഘടനയിലെ എല്ലാവരും എനിക്കൊപ്പം നിന്നു. സെറ്റിലെ ആളുകൾക്ക് ഞങ്ങൾ തന്നെ ഭക്ഷണം വച്ചു വിളമ്പി. ക്യാമറ വാടകയ്ക്കും മദര്‍ലാൻഡിന്റെ യൂണിറ്റിനുമാണ് കൂടുതൽ തുക ചിലവാക്കേണ്ടി വന്നത്. പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കും ഒരുപാട് പൈസ വേണ്ടി വന്നു. ചില സാമൂഹിക വിരുദ്ധർ ഷൂട്ട് തടസ്സപ്പെടുത്തി. ഷൂട്ടിനിടെയാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. അങ്ങനെ ചില തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ 3 ലക്ഷം രൂപ എങ്കിലും മൊത്തം ബജറ്റിൽ നിന്നും കുറയുമായിരുന്നു.
നിലനിൽപ്പിനായി ഫുഡ് ഡെലിവറി ബോയ്
ഒരു സിനിമാ നിർമാതാവിനെ കണ്ടെത്താൻ കൊച്ചിയിൽ ഒാൺലൈൻ ഫുഡ് ഡെലിവറി ബോയ് ആയി റിയാസ് ജോലി ചെയ്തു. ഒടുവിൽ നിർമാതാവിനെ കണ്ടെത്തി സിനിമ ഷൂട്ട് ആരംഭിക്കാൻ തയാറായപ്പോൾ ലോക്ഡൗൺ. ജൂലൈയിൽ സിനിമഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് അമ്മയ്ക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിൽ. ഷൂട്ടിനിടയിൽ പല തരത്തിലുള്ള പ്രതിസന്ധികൾ. കോവിഡ് മൂലം താമസസൗകര്യം ബുദ്ധിമുട്ടായപ്പോൾ ഏന്തയാറിലെ റബർപുരയിൽ താമസിച്ചത് 35 ദിവസം. എങ്കിലും വിജയകരമായി അമീറ പൂർത്തീകരിച്ചു. സിനിമയുടെ അവസാനവട്ട ജോലികൾ നടക്കുന്നതിനിടയിൽ വീണ്ടും പ്രതിസന്ധികൾ.
ആരോഗ്യപ്രശ്നത്തെത്തുടർന്ന് പിതാവ് ആശുപത്രിയിലായി. പിതാവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ റിയാസിന്റെ കൈയിൽ ആകെയുള്ളത് 100 രൂപ മാത്രം!! മരുന്നു വാങ്ങിയത് മെഡിക്കൽ േസ്റ്റാറിൽ ആധാർകാർഡും ഫോണും ഡ്രൈവിങ് ലൈസൻസും പണയം വച്ചിട്ട്.
അച്ഛനും അമ്മയ്ക്കും വയ്യാതെ ആയതോടെ താമസം കൊച്ചിയിൽ നിന്നും കോട്ടയത്തേക്കു മാറ്റി. റിയാസിന്റെ അച്ഛൻ രണ്ട് മാസം മുമ്പ് മരണപ്പെട്ടു. അമ്മ ഗുളികകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്.
വീട്ടിൽ പട്ടിണിയാകും എന്ന തിരിച്ചറിവിൽ വീണ്ടും ഒാൺലൈൻ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ഏറ്റെടുത്തു. രാവിലെ തുടങ്ങിയാൽ ഈ ഓട്ടം അവസാനിക്കുന്നത് രാത്രി 11 മണിക്കാണ്. ചില ദിവസങ്ങളില്‍ ഓർഡർ ലഭിക്കാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരാറുണ്ടെന്ന് മുഹമ്മദ് റിയാസ് പറയുന്നു.
റിയാസിന്റെ ഓട്ടം തുടരുകയാണ്
സംവിധാനത്തിനിടെ അപ്രതീക്ഷിതമായി ഏറ്റെടുത്ത ഒാൺലൈൻ ഫുഡ് ഡെലിവറി ജോലി ഇപ്പോഴും തുടരുകയാണ്. സിനിമ തന്നെയാണ് റിയാസിന്റെ സ്വപ്നം. അതിനായി ഏതറ്റം വരെയും പോകും. നിലനിൽപ്പിനായുള്ള ഈ ഓട്ടത്തിനിടയിലും അടുത്ത സിനിമയ്ക്കു വേണ്ടി തയാറെടുക്കുകയാണ് റിയാസ്.
ജൂൺ 4 നു first shows, Lime Light, Zinea എന്നീ ഒടിടി പ്ലാറ്റ് ഫോമുകളിൽ അമീറ റിലീസ് ചെയ്തു. ജി.ഡബ്ല്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിർമിക്കുന്നത്.
വ്യത്യസ്ത മത വിഭാഗത്തിലുള്ളവരുടെ വിവാഹവും അവരും മരണ ശേഷം അവരുടെ മക്കൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആണ് അമീറയിൽ പറഞ്ഞു പോകുന്നത്. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയെ കൂടാതെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, ഉമേഷ് ഉണ്ണികൃഷ്ണൻ,സുജാത ബിജു,സന്ധ്യ, മായ സജീഷ് , രാഹുൽ ഫിലിപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
അനൂപ് ആര്‍. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുര്യാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയൽ ജോൺസ്,കോസ്റ്റ്യൂം ടി.പി. ഫര്‍ഷാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനിൽ