ADVERTISEMENT

പാട്ടും നൃത്തവും ഇഴചേരുന്ന ലയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി. സിനിമയുടെയോ നൃത്തപരിപാടികളുടെയോ തിരക്കില്ലാത്ത 2 വർഷം . ഇഷ്ടംപോലെ സമയം ഇഷ്ടങ്ങൾക്കായി വിനിയോഗിക്കുകയാണ് ലക്ഷ്മി. ജീവിതത്തിന് വേഗം കുറയുമ്പോൾ അത് കൂടുതൽ ആസ്വാദ്യമാകുന്നുവെന്നാണ് ലക്ഷ്മിയുടെ പക്ഷം.

 

അഭിനയ ജീവിതത്തിൽ ലക്ഷ്മി ഗോപാലസ്വാമിക്ക് ഇത് ഇരുപതാം വർഷമാണ്. അതിൽ കേരളത്തിൽനിന്നു 2 സംസ്ഥാന അവാർഡുകൾ. ലക്ഷ്മിയുടെ ഭാഷയിൽ മലയാളത്തിന്റെ 20 സ്നേഹവർഷങ്ങൾ. കോവിഡ് കാലം ലക്ഷ്മിക്ക് ജീവിതത്തിലേക്കുള്ള പിൻനടത്തമാണ്. നൃത്തവും അഭിനയവുമായി ജീവിതം കൈവരിച്ച സ്പീഡ് പെട്ടെന്നു പിടിച്ചുനിർത്തിയതുപോലെ.

‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലേക്ക് നായികയെ അന്വേഷിച്ചു മടുത്ത സംവിധായകൻ ലോഹിതദാസ് ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടെത്തിയപ്പോൾ ആഹ്ലാദത്തോടെ കൂട്ടുകാരനോട് ഫോണിൽ വിളിച്ചു പറഞ്ഞതിങ്ങനെയാണ് : ‘‘ഒടുവി‍ൽ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി. ഷൂട്ടിങ് അടുത്ത മാസം തുടങ്ങും’’.

 

‘‘ഉള്ളിയുടെ നിറം. ദാറ്റ് മീൻസ് പിങ്ക്. ഗോതമ്പിന്റെ നിറമുള്ള നായികയെന്നൊക്കെ കേട്ടിട്ടുണ്ട്. സോ പോയറ്റിക്. ലവ്‌ലി... അതാണ് ലോഹിസാർ. നമ്മൾ വിചാരിക്കുന്ന തലങ്ങൾക്കപ്പുറം സ്നേഹബന്ധങ്ങളെക്കുറിച്ചു ചിന്തിക്കുന്നയാൾ.  എനിക്കു നഷ്ടമായത് ഒരു സംവിധായകനെയല്ല. സുഹൃത്തിനെയാണ്’’– ബെംഗളൂരിലെ വീട്ടിൽ നിന്ന് ലക്ഷ്മി അരയന്നങ്ങളുടെ വീട്ടിലേക്ക് മനസ്സുകൊണ്ട് പറന്നു.

lakshmi-gopalaswamy-dance-1

 

അരയന്നമായി മലയാളത്തിലേക്ക് വന്ന കഥ പറയൂ ?

 

എന്നോട് സിനിമയുടെ കഥ പറയാൻ ബെംഗളൂരിലെ വീട്ടിൽ വന്നത് സംവിധായകൻ ബ്ലസിയായിരുന്നു. ക്യാമറാമാൻ വേണുച്ചേട്ടനാണ് ഒപ്പമുണ്ടായിരുന്നത്. ഞാൻ പാലക്കാട്ട് ലോഹിസാറിനെ കാണാൻ പോയപ്പോൾ സെറ്റും മുണ്ടുമാണ് ഉടുത്തത്. അങ്ങനെ തന്നെ ചെല്ലണമെന്നു പറഞ്ഞിരുന്നു. ഞാനന്ന് എന്റെ മുടിയൊക്കെ വെട്ടിയൊതുക്കി നടക്കുകയായിരുന്നു. കഷ്ടി ചെവിവരെ മാത്രം മുടി. എന്നെ കണ്ടപ്പോൾ ലോഹിസാർ ഒന്നും പറഞ്ഞില്ല. ഒന്നും സംസാരിക്കാത്ത ഇദ്ദേഹം എങ്ങനെ സിനിമ ചെയ്യുമെന്ന് ഞാൻ സംശയിച്ചു. വൈകാതെ ലോഹിസാറിനെ അടുത്തറിഞ്ഞു. സീതാലക്ഷ്മി എന്ന ആദ്യ വേഷം എന്നെ ഒരു വിസ്മയലോകത്തെത്തിച്ചു.

lakshmi-gopalaswamy-dance

 

നൃത്തം സിനിമയിൽ നൽകുന്ന ഗുണവും ദോഷവും എന്തൊക്കെയാണ് ?

 

അത് ഇരുതല മൂർച്ചയുള്ള വാളാണ്. പണ്ട് എനിക്ക് ഒരു ഡയലോഗിൽ സംശയമുണ്ടെങ്കിൽ കണ്ണ് അറിയാതെ ചിമ്മുന്ന സ്വഭാവമുണ്ടായിരുന്നു. സിനിമയിൽ അതൊരു പ്രശ്നമാണ്. നർത്തകി പലപ്പോഴും പുരിക ചലനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരാണ്. എന്നാൽ സിനിമയിൽ അത് ആവശ്യമില്ല. നല്ല നർത്തകിയായതുകൊണ്ട് നല്ല നടിയാകാനോ നല്ല നടിയായതുകൊണ്ട് നല്ല നർത്തകിയാകാനോ കഴിയില്ല.  പക്ഷേ, എന്റെ സിനിമയും നൃത്തവും രണ്ടു വഴിക്കു തന്നെ നടന്നു.

 

lakshmi-gopalaswamy-2

ശോഭനയൊക്കെ സ്വന്തം നൃത്തശിൽപ്പങ്ങൾ സംവിധാനം ചെയ്യുന്നു. വായിക്കുകയും എഴുതുകയും ചെയ്യുന്ന ലക്ഷ്മി അതിൽ നിന്നെല്ലാം മാറി നടക്കുന്നു ?

 

എനിക്ക് നൃത്തത്തിലുള്ള താൽപര്യം ഗവേഷണത്തിലാണ്. ശുദ്ധമായ ക്ലാസിക്കൽ നൃത്തത്തിലാണ് ഇഷ്ടം. മൈസൂർ വൊഡയാർ രാജാക്കൻമാരുടെ കലാസാംസ്കാരിക രംഗത്തെ സംഭാവനയെക്കുറിച്ച് ഗവേഷണം നടത്തി. 600 വർഷത്തെ ചരിത്രമുള്ളവരാണ് ആ കുടുംബം. അവരുടെ അപൂർവമായ രചനകളെക്കുറിച്ചും പഠിച്ചു. മണിപ്പാൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി ‘ദാസ സാഹിത്യം’ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. പുരന്ദരദാസ, കനകദാസ എന്നിവരുടെ കൃതികളെക്കുറിച്ചായിരുന്നു ഇത്.

 

ഇപ്പോൾ നമ്മൾ വളരെ ആധുനികമായ ചിന്തകളെക്കുറിച്ച് പറയുമ്പോൾ അന്നത്തെ കാലത്ത് അവർ ആ ചിന്താരീതി പ്രാവർത്തികമാക്കിയവരാണ്. ഇപ്പോൾ സ്വാതിതിരുനാളിന്റെ ഉൽസവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാൻ ഇപ്പോൾ. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പാടുന്ന കീർത്തനങ്ങളടങ്ങിയ സംഗീത സമുച്ചയമാണ് ഉത്സവപ്രബന്ധം. അതെല്ലാം സ്വാതിതിരുനാളിന്റെ കൃതികളാണ്. 10 കീർത്തനങ്ങൾ 10 ദിവസം. ദീർഘമായ കീർത്തനങ്ങളാണിത്.

 

ഒരു നൃത്തവിദ്യാലയം തുടങ്ങാതിരുന്നത് എന്തുകൊണ്ടാണ് ?

 

എന്റെ ഇഷ്ടങ്ങൾ ഡാൻസും തിയറ്ററും മറ്റ് ആർട്ട് ഫോംസുമാണ്.തിയറ്ററിൽ ഞാൻ ഒരു കാഴ്ചക്കാരി മാത്രമാണ്. കൂടുതലും വായിക്കാനും എഴുതാനുമാണ് താൽപര്യം. ഒരു വിദ്യാലയം നടത്താനുള്ള ക്ഷമ എനിക്കില്ല. അത് ക്രിയേറ്റിവിറ്റി കൊണ്ട് മാത്രം ചെയയാവുന്ന കാര്യമല്ല. ഭരണപരമായും മറ്റും അതിൽ ഇടപെടണം. അതൊരു ദീർഘകാല കമ്മിറ്റ്മെന്റാണ്. ശിഷ്യരോടുള്ള കടമ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽ ഇറങ്ങരുത്.

 

നർത്തികമാർ നിശ്ചയമായും വായിച്ചിരിക്കേണ്ട രണ്ടു പുസ്തകങ്ങൾ ?

 

ലീലാ സാംസന്റെ രുക്മിണിദേവി അരുണ്ഡേലിനെക്കുറിച്ചുള്ള പുസ്തകം. മറ്റൊന്ന് ബാലസരസ്വതിയെക്കുറിച്ചുള്ള കൃതികളാണ്. ദേവദാസി സമ്പ്രദായത്തിന്റെ പിൻമുറക്കാരിയായി വന്ന് ഭരതനാട്യത്തെ അടിമുടി പരിഷ്കരിച്ച ഇതിഹാസമാണ് ബാലസരസ്വതി. ലീലാ സാംസന്റെ തന്നെ ‘റിഥം ഇൻ ജോയ്’ ഒരു വായനാനുഭമാണ്. അത് എവിടെ നിന്ന് കിട്ടിയാലും വായിച്ചിരിക്കണം.

 

സിനിമയിൽ അഭിനയിക്കുന്ന നർത്തകിമാരിൽ ഏറെ ഇഷ്ടം ആരോടാണ് ?

 

മാധുരി ദീക്ഷിതിനോട് വലിയ ആരാധനയുണ്ട്. അവരുടെ ചലനങ്ങൾ വിസ്മയകരമാണ്. വലിയ എനർജിയുള്ള ചുവടുകൾ. ഭാനുപ്രിയയും ശോഭന മാഡവും പ്രിയപ്പെട്ടവരാണ്. നർത്തകിയല്ലെങ്കിലും രേഖയാണ് സിനിമയിലെ നൃത്തം കൊണ്ട് അത്ഭുതപ്പെടുത്തിയത്. വല്ലാത്തൊരു ലയമാണ് രേഖയുടെ നൃത്തം.

 

കർണാടക സംഗീതജ്ഞയായ അമ്മയുടെ സ്വാധീനം ലക്ഷ്മിയുടെ ജീവിതത്തിൽ എത്ര വലുതാണ് ?

 

എന്റെ അമ്മ കർണാടക സംഗീതത്തിൽ വിദുഷിയാണ്. വളരെ അപൂർവമായ കൃതികളോട് അമ്മയ്ക്ക് ഒരു താൽപര്യമുണ്ട്. ചെറുപ്പത്തിൽ അമ്മ ചെറിയ കോംപസിഷനൊക്കെ ചെയ്തു തന്ന് എന്നെ പഠിപ്പിക്കുമായിരുന്നു. അമ്മ തന്നെയാണ് കൃതികൾ ആലപിച്ചിരുന്നത്. അമ്മയ്ക്കു നൃത്തത്തിൽ പ്രാവിണ്യമൊന്നുമില്ല. എന്നാൽ എന്റെ ആഗ്രഹങ്ങളുടെ ഒപ്പം നടന്നു.

 

ആദ്യ ചിത്രത്തിൽ 2 കുട്ടികളുടെ അമ്മ. പിന്നീട് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിൽ നായകന്റെ അമ്മ. സ്ക്രീനിൽ കൂടുതൽ പക്വതയുണ്ട് എന്ന തോന്നൽ ലക്ഷ്മിക്ക് ദോഷമായോ ?

 

ഞാനങ്ങനെ സിനിമയിൽ ഒരു കരിയർ പ്ലാൻ ചെയ്ത വ്യക്തിയല്ല. ബോയ്ഫ്രണ്ട് ചെയ്യുമ്പോൾ തബുവിന്റെ ഹിന്ദി ചിത്രം ‘അസ്ഥിത്വ ’പോലുള്ള ഒരു സിനിമയാകുമെന്നാണ് കരുതിയത്. എങ്കിലും ചെയ്ത വേഷങ്ങൾ നമ്മുടെ വളർച്ചയുടെയും പഠനത്തിന്റെയും ഭാഗമായി മാത്രമേ കാണുന്നുള്ളൂ. അൽപ്പം പോലും കുറ്റബോധമില്ല. പ്രതിഛായകളെ അതു ബാധിച്ചുവെന്നു വരാം. അതെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാൻ മലയാള സിനിമ തിരഞ്ഞെടുത്തത് അവിടെ നമുക്ക് കൂടുതൽ സ്നേഹവും ബഹുമാനവും കിട്ടും എന്ന ഉപദേശം പലരിൽ നിന്നും ലഭിച്ച ശേഷമാണ്.അത് 100 ശതമാനം സത്യമായിരുന്നു.

 

താര ജീവിതം, കളർഫുൾ ജീവിതം ...അതൊന്നും ആസ്വദിക്കുന്നില്ലേ ?

 

ഞാൻ പതിനേഴാം വയസ്സുമുതൽ സാമ്പത്തികമായി സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തിയാണ്. സാമ്പത്തിക സുരക്ഷിതത്വം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ് .ഞാൻ പതിനേഴാം വയസ്സു മുതൽ മോഡലിങ് ചെയ്ത് വരുമാനമുണ്ടാക്കിയിരുന്നു. ഡാൻസ് പെർഫോമൻസിന് പോയിരുന്നു. റഷ്യയിലെ ചെർണോബിൽ ഡിസാസ്റ്റർ ഫൗണ്ടേഷന്റെ ക്ഷണം അനുസരിച്ച് ബെലാറസിൽ പോയി ഡാൻസ് ചെയ്തിട്ടുണ്ട്. അന്നെനിക്ക് 20 വയസ്സു പോലുമായില്ല. നടിയായ ഉടനെ ഞാനൊരു കാർ വാങ്ങി. അന്ന് ലോണെടുത്ത് ഫിയറ്റ് പാലിയോയാണ് വാങ്ങിയത്. മാസം 8000 രൂപ ലോണടയ്ക്കണം. എനിക്കത് വലിയ ടെൻഷനായി. ഇതിനു കഴിയുമോയെന്ന പേടി.

 

ഞാൻ ആ കാറുമായി അടുത്തുള്ള ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു. പിറ്റേ ദിവസം എനിക്ക് ‘ഈനാട് ’ ടിവിയുടെ വലിയൊരു സീരിയലിലേക്ക് ലക്ഷ്മിയുടെ വേഷം ചെയ്യാൻ ക്ഷണം വന്നു. എനിക്ക് ആഡംബര ജീവിതമൊന്നുമില്ല. എനിക്ക് സന്തോഷം നൽകുന്നത് മാത്രമേ ഞാൻ വാങ്ങാറുള്ളൂ. സോഷ്യൽ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. എന്റെ ഹോണ്ട സിറ്റി കാർ 10 വർഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല.  

 

എന്താണ് വിവാഹം കഴിക്കാത്തതെന്നു ചോദിക്കുന്നവരോടും ഞാൻ പറയും. ഞാൻ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണ്. ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ ’– അതങ്ങനെ പോകട്ടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com