ADVERTISEMENT

കോഴിക്കോട്ടുകാരായ ഒട്ടേറെ ഹിറ്റ് എഴുത്തുകാരും മുൻ നിര സംവിധായകരും മലയാള സിനിമയിലുണ്ട്. എന്നാൽ ഒരു കോഴിക്കോട്ടുകാരൻ  താരപരിവേഷമുള്ള നായകനടനായി വളർന്നുവന്നത് അനൂപ് മേനോനിലൂടെയാണ്. ബാലുശ്ശേരി സ്വദേശിയായ അനൂപ്  മേനോൻ കൊച്ചിയിലാണ് സ്ഥിര താമസം. കോഴിക്കോടിന്റെ പുത്രൻ. തിരുവനന്തപുരത്ത് പഠനം. കൊച്ചിയിൽ സ്ഥിര താമസം. അതുകൊണ്ട് അനൂപ് മേനോൻ കോഴിക്കോട്ടുകാരനാണെന്നറിയാവുന്നവർ ചുരുക്കമാണ്. 

 

അനൂപ് മേനോന്റെ ഏറ്റവും പുതിയ സിനിമയായ ‘21 ഗ്രാംസ്’  മികച്ച അഭിപ്രായമാണ് നേടുന്നത്. കുറ്റാന്വേഷകനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദ കിഷോർ എന്ന കഥാപാത്രം ഇതുവരെയുള്ള എല്ലാ അനൂപ് മേനോൻ കഥാപാത്രങ്ങളിൽനിന്നും വ്യത്യസ്തമാണ്. കോഴിക്കോട്ടുകാരുടെ കൂട്ടായ്മയിൽ പിറന്ന ചിത്രത്തിന് കോഴിക്കോട്ട് പോലും ആവശ്യത്തിനു തിയറ്ററുകളോ പ്രദർശനങ്ങളോ കിട്ടുന്നില്ലെന്നതാണ് പ്രേക്ഷകർ പങ്കുവച്ച വിഷമം. കണ്ടിറങ്ങുന്നവരുടെ അഭിപ്രായം കേട്ട് ഈ ചിത്രമൊന്നു കാണാൻ കാത്തിരിക്കുകയാണ് പലരും. വരും ദിവസങ്ങളിൽ നഗരത്തിൽ മികച്ച തിയറ്ററുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് അനൂപ് മേനോൻ പങ്കുവയ്ക്കുന്നത്.

 

നവാഗത സംവിധായകനായ ബിപിൻ കൃഷ്ണയുടെ ഈ സിനിമയുടെ ഭാഗമാകുന്നത് എങ്ങനെയാണ് ?

 

21-grams-trailer-c

ബിപിൻ കൃഷ്ണ ഈ സിനിമയുടെ കഥ പറയാൻ വന്നപ്പോൾ ഞാൻ തിരക്കഥ വാങ്ങിവയ്ക്കുകയായിരുന്നു. വായിച്ചിട്ട് തിരിച്ചു വിളിക്കാമെന്നു പറഞ്ഞു. തിരക്കഥയുടെ ബ്രില്ല്യന്റ്സ് മനസ്സിലായപ്പോൾ ഉടൻ ബിപിൻ കൃഷ്ണയെ വിളിച്ചു. അപ്പോൾ ബിപിൻ ബംഗളൂരു ബസിലേക്കു കയറുകയായിരുന്നു. അവിടെ നിന്ന് ഞാൻ അയാളെ തിരിച്ചിറക്കിയത് മലയാള സിനിമയിലേക്കായിരുന്നു. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു ഇതൊരു മികച്ച സിനിമയാക്കാനാകുമെന്ന്. 

 

നവാഗതരായ എഴുത്തുകാർക്കും സംവിധായകർക്കും ഏറെ അവസരങ്ങൾ നൽകുന്നുണ്ടെല്ലോ? 

 

പുതിയ ചെറുപ്പക്കാർ ഏറെ കഴിവുള്ളവരാണ്. പിന്നെ നമ്മൾ എന്തിന് അവരെ നിരാകരിക്കണം. സിനിമയുടെ കഥയുമായി എന്റെ മുൻപിലെത്തുന്ന നവാഗതരെ കാണുമ്പോൾ, ഞാൻ എന്റെ ഭൂതകാലം തന്നെയാണ് ഓർക്കാറുള്ളത്. വലിയ പ്രതീക്ഷയോടെയാണ് ചെറുപ്പക്കാർ കഥ പറയാൻ വരിക. അങ്ങനെ വരുമ്പോൾ അവരുടെ പ്രിയപ്പെട്ടവരും പ്രതീക്ഷയോടെ കാത്തിരിക്കയാണ്. കഴിവും പ്രതിഭയുമുള്ള അവരെ നമ്മൾ നിരാശരാക്കുമ്പോൾ പലരുടെ ശാപമാണ് നമുക്കു മേൽ വരിക. 

 

21 ഗ്രാംസിന്റെ ചിത്രീകരണ അനുഭവം? 

 

ഈ സിനിമയിലെ സംവിധായകനും നിർമാതാവും സിനിമയിൽ നവാഗതരായതിനാൽ എനിക്ക് ജോലി ഏറെയായിരുന്നു. ഒരു പ്രൊഡക്‌ഷൻ കൺട്രോളറുടെ ജോലി പോലും ഞാൻ ഇതിൽ ചെയ്തിട്ടുണ്ട്. സംവിധായകൻ രഞ്ജിത്ത് ഈ സിനിമയുടെ ഭാഗമാകുന്നത് എന്റെ നിർബന്ധം കൊണ്ടാണ്. ഇതിൽ രഞ്ജിത്ത് അവതരിപ്പിച്ച കഥാപാത്രം അദ്ദേഹം ചെയ്താൽ നന്നാകുമെന്ന് സംവിധായകൻ പറഞ്ഞപ്പോൾ അവനോട് രഞ്ജിത്തിനെ വിളിക്കാൻ പറഞ്ഞു. അവനുണ്ടോ വിളിക്കുന്നു? ഒടുവിൽ രഞ്ജിത്ത് സെറ്റിലെത്തിയപ്പോൾ പോലും മുന്നോട്ടു വരാൻ ഭയന്നു നിൽക്കയായിരുന്നു ബിപിൻ കൃഷ്ണ. അതൊക്കെ എന്തായാലും ചിത്രം തിയറ്ററിലെത്തിയപ്പോൾ സംവിധായകരായ ഷാജി കൈലാസ്, ജിത്തു ജോസഫ്, നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ എന്നിവരെല്ലാം വിളിച്ചു മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ചും സംവിധായകനെ കുറിച്ചും പറഞ്ഞത്.

 

സിനിമയ്ക്കു തിയറ്റർ കിട്ടാനില്ലാ  എന്നു പരാതിപ്പെടുമ്പോൾ, എന്തുകൊണ്ട് ഒടിടി സംവിധാനത്തെ ആശ്രയിക്കുന്നില്ല ?  

 

ഇതൊരു ത്രില്ലർ സിനിമയാണ്. ഈ സിനിമ തിയറ്ററിൽ തന്നെ പ്രേക്ഷകർ കാണണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. വ്യത്യസ്തമായ ക്ലൈമാക്സും പുതിയ ദൃശ്യാനുഭവവുമുള്ള ഈ സിനിമയുടെ തിയറ്റർ അനുഭവം വേറെ തലത്തിലേക്കു കൊണ്ടുപോകുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നതും ഇതാണ്. ദൃശ്യത്തിനു ശേഷം ജനം കൈയ്യടിച്ച് തിയറ്ററിൽ നിന്നിറങ്ങുന്ന സിനിമയായാണ് മിക്ക തിയറ്ററുകാരും പറയുന്നത്. പിന്നെ എല്ലാ ചലച്ചിത്ര പ്രവർത്തകരും തങ്ങളുടെ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാനാണ് ആഗ്രഹിക്കുക. 

 

സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമയെ തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് ?

 

ഒരു സിനിമയുടെ സെറ്റിൽ 3 ദിവസം വന്നു നിന്നാൽ പിന്നൊരാളും സിനിമയെ താറടിക്കില്ല. ഏത് സിനിമയാണെങ്കിലും അതിന്റെ പിന്നിലുള്ള പ്രയത്നത്തെ അറിയാത്തവരാണ് സിനിമയെ അധിക്ഷേപിക്കുന്നത്. അങ്ങനെ സിനിമയെ താറടിക്കുന്നവരെ അവരുടെ പ്രത്യേക മാനസിക അവസ്ഥയായി മാത്രമെ കാണാനാകൂ. പിന്നെ സിനിമ നല്ലാതാണെങ്കിൽ ആരുടെ ദുഷ്പ്രചരണത്തിനും അതിന്റെ വിജയത്തെ തടുത്തു നിർത്താനാകില്ല. 

 

ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണല്ലോ കിങ്ഫിഷ്. ടീസർ റിലീസായി. ചിത്രം എന്ന് പ്രേക്ഷകരിലെത്തും ?

 

മേയിൽ പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അതു തിയറ്ററുകളിൽ തന്നെയായിരിക്കും ആദ്യം പ്രദർശിപ്പിക്കുക. തിയറ്റർ അനുഭവം വിട്ടൊരു കളിയുമില്ല.

 

പുതിയ പ്രോജക്ടുകൾ ?

 

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ, സുരഭി ലക്ഷ്മി നായികയായെത്തുന്ന പത്മ എന്നീ സിനിമകൾ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനു ഒരുങ്ങിയിരിക്കയാണ്. വരും മാസങ്ങളിൽ ഇവ തിയറ്ററിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com