ADVERTISEMENT

‘തുറമുഖം’ എന്ന നിവിൻ പോളി ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളിപ്രക്ഷകർക്കു മുന്നിലെത്തുകയാണ് നടി പൂർണിമ ഇന്ദ്രജിത്. ചിത്രത്തില്‍ അമ്മ വേഷം കൈകാര്യം ചെയ്യുന്ന പൂർണിമ, കഥാപാത്രത്തിനു ജീവൻ നൽകാൻ നടത്തിയ പരിശ്രമങ്ങൾ ചെറുതല്ല. ചുരുക്കം ചില ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമിതാണെന്നു പൂർണിമ നിസംശയം പറയുന്നു. പ്രേക്ഷകർ ഒരു ഇടവേളയ്ക്കു ശേഷമാണു പൂർണിമയെ കാണുന്നതെങ്കിലും താൻ മനഃപൂർവം സിനിമയിൽനിന്നു മാറി നിന്നിട്ടില്ലെന്നു പറയുകയാണ് പൂർണിമ. ഫാഷൻ ഡിസൈനർ, സ്ത്രീസംരംഭക എന്നീ നിലകളിലും ചുവടുറപ്പിച്ചതോടെ ജീവിതം തിരക്കിലായെന്നും സമയപരിമിതി മൂലമാണ് സിനിമയിൽ സജീവമാകാതിരുന്നതെന്നും വ്യക്തമാക്കുന്ന പൂർണിമ ഇന്ദ്രജിത് വിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിനൊപ്പം.

തുറമുഖത്തെക്കുറിച്ച്?

തുറമുഖത്തിന്റെ റിലീസിനായി സന്തോഷത്തോടെ കാത്തിരിക്കുകയാണ്. കോവിഡ് കാരണം പല തവണ റിലീസ് മാറ്റിവച്ചതാണ്. ഇപ്പോൾ ചിത്രം പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ പ്രതീക്ഷകളേക്കാളുപരി ആശ്വാസമാണു തോന്നുന്നത്. പീരിയഡ് ആക്‌ഷൻ ഡ്രാമയാണ് ‘തുറമുഖം’. നമുക്കിടയിൽ ജീവിച്ചിരുന്ന യഥാർഥ സൂപ്പർഹീറോസിന്റെ കഥ പറയുന്ന ചിത്രം. നിവിൻ പോളിയുടെ അമ്മ വേഷത്തിലാണ് ഞാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിത്. 60 വയസ്സിലേറെയുള്ള ഒരു സ്ത്രീയായി വേഷമിടുകയെന്നത് ഒട്ടും എളുപ്പമല്ല. ശാരീരികവും മാനസികവുമായി അതിനു പല തയാറെടുപ്പുകളും വേണ്ടിവന്നു. തുറമുഖത്തിലെ അമ്മ വേഷം ചെയ്തു കഴിഞ്ഞപ്പോൾ എന്റെ മക്കൾ പറയുന്നു ഞാൻ ഒരുപാട് മാറിയെന്ന്. പഴയ അമ്മ അല്ല ഇപ്പോഴത്തെ അമ്മ എന്ന് അവർ പറഞ്ഞപ്പോൾ കൗതുകം തോന്നി.

നിരവധി സിനിമാ സുഹൃത്തുക്കൾ ഉണ്ടായിട്ടും വീണ്ടും സിനിമയിൽ സജീവമാകാൻ വൈകിയത് എന്തുകൊണ്ട്?

ഒരു കാര്യം മാത്രം ചെയ്യുന്ന വ്യക്തിയല്ലല്ലോ ഞാൻ. എപ്പോഴും എന്തെങ്കിലുമൊക്കെ കാര്യങ്ങളുമായി ബന്ധപ്പെട്ടു തിരക്കിലാണ്.‌ എന്റെ സിനിമാ സുഹൃത്തുക്കൾക്കും അക്കാര്യം അറിയാം. അഭിനേത്രി മാത്രമല്ല ഫാഷൻ ഡിസൈനറും വനിതാ സംരംഭകയും കൂടിയാണ് ഞാൻ. ഒരുപാട് ഐഡന്റിറ്റികൾ ഇപ്പോൾ എനിക്കുണ്ട്. സിനിമയിൽനിന്നു ഞാൻ മാറി നിന്നിട്ടില്ലെന്ന് ഞാനുമായി വളരെ അടുപ്പം പുലർത്തുന്നവർക്കു മാത്രമേ അറിയൂ. പക്ഷേ പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും വിവാഹശേഷം ഞാൻ സിനിമയില്‍നിന്നു മാറി നിന്നു എന്ന ധാരണ തന്നെയാണ്.

വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവിൽ സിനിമയുടെ ഹയറാർക്കിയിൽ മാറ്റങ്ങൾ വന്നതായി തോന്നിയോ?

ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു കലക്റ്റീവ് ഹയറാർക്കിയായി മാറിയിട്ടുണ്ട് ഇപ്പോൾ. അത് എല്ലാ സിനിമാ സെറ്റിലും അങ്ങനെയാണോ എന്നു ചോദിച്ചാല്‍ എനിക്കു വ്യക്തമായി പറയാൻ പറ്റില്ല. കാരണം, തിരിച്ചുവരവിൽ ഞാൻ ആകെ രണ്ടു ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു.

പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും പാരന്റിങ് ചർച്ച ചെയ്യപ്പെടാറുണ്ടല്ലോ?

പാരന്റ് എപ്പോഴും പാരന്റ് തന്നെയാണ്. കുട്ടികളുമായുള്ള ബന്ധത്തിൽ സൗഹൃദം കണ്ടെത്താം എന്നതു ശരി തന്നെ. മക്കൾ മാതാപിതാക്കളെ സുഹൃത്തുക്കളായി കാണാറുണ്ടെങ്കിലും മാതാപിതാക്കൾക്ക് മക്കൾ എപ്പോഴും കുഞ്ഞുങ്ങൾ തന്നെയാണ്. ഇന്നത്തെ കാലത്തെ കുട്ടികൾ വളരെ വ്യത്യസ്തമായി ചിന്തിക്കുന്നവരും സ്വന്തമായി പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നവരുമാണ്. ഞാനും ഇന്ദ്രനും വളരെ നേരത്തേ വിവാഹം കഴിച്ചവരാണ്. മാതാപിതാക്കൾ‌ ആയ സമയത്ത് മക്കൾക്കും ‍‍ഞങ്ങൾക്കുമിടയിൽ ഒരു മിഡിൽഗ്രൗണ്ട് ഉണ്ടാക്കിയെടുക്കാൻ ആണ് ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എങ്കിൽ മാത്രമേ അവിടെ കൃത്യമായ ആശയവിനിമയം സാധ്യമാകൂ. എവിടെ പോയാലും വീട്ടിലേയ്ക്കു തിരിച്ചു വരണമെന്നും മാതാപിതാക്കളോടു സംസാരിക്കണമെന്നുമുള്ള ഒരു ചിന്ത മക്കളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ അതുതന്നെയാണ് ഏറ്റവും വലിയ കാര്യമെന്നു ഞാൻ വിശ്വസിക്കുന്നു.

വീട്ടിലെ സിനിമാ ചർച്ചകൾ?

നമ്മളെല്ലാവരും സ്വന്തം വീടുകളിൽ അവരവരുടെ തൊഴിലിനെക്കുറിച്ചു സംസാരിക്കാറുണ്ടല്ലോ. അത്തരം ചർച്ചകൾ ഞങ്ങളുടെ വീട്ടിലുമുണ്ട്. ജോലി സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം പരസ്പരം പറയാറുണ്ട്. അതുപോലെ അഭിപ്രായങ്ങളും ആഗ്രഹങ്ങളുമെല്ലാം പങ്കുവയ്ക്കും. ഇതൊക്കെ പറയാനും കേൾക്കാനുമുള്ള ഇടമാണല്ലോ നമ്മുടെ വീട്. സിനിമാ ചർച്ചകൾക്കായി പ്രത്യേക നേരം കണ്ടെത്താറില്ല. എന്തെങ്കിലുമൊക്കെ സാഹചര്യത്തിൽ അത്തരം സംസാരങ്ങൾ ഉണ്ടാകുമെന്നു മാത്രം. പിന്നെ കുട്ടികളുള്ള വീട്ടിൽ എപ്പോഴും കുട്ടികളെക്കുറിച്ചായിരിക്കും കൂടുതൽ ചർച്ചകൾ. എനിക്കും ഇന്ദ്രനും സ്വകാര്യ സമയം കിട്ടണമെങ്കിൽ ഞങ്ങൾ മാത്രമായി യാത്രകൾ പോകേണ്ടി വരും.

പൂർണിമയുടെ പല സുഹൃത്തുക്കളും സിനിമയിലെ പല കീഴ്‌വഴക്കങ്ങൾക്കുമെതിരെ സംസാരിക്കുകയും മാറ്റങ്ങൾ വേണമെന്നു ശക്തമായി ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. അത്തരം അഭിപ്രായപ്രകടനങ്ങളൊന്നും പൂർണിമയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലല്ലോ?

മാറ്റങ്ങൾ വേണമെന്നു പറയുന്ന എന്റെ സുഹൃത്തുക്കൾക്കു പൂർണ പിന്തുണയുമായി ഞാൻ എപ്പോഴും ഒപ്പമുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ മാറ്റങ്ങൾ ആവശ്യപ്പെടുമ്പോഴാണ് അത് സിനിമയിലെ ആവശ്യമായി മാറുന്നത്. ആ പ്രശ്നത്തിലേക്ക് ഇറങ്ങിച്ചെന്ന് മനസ്സിലാക്കുമ്പോഴാണ് അതിന്റെ സത്യാവസ്ഥ ബോധ്യമാവുക. ഞാൻ ഒരു സ്ത്രീസംരംഭകയായതുകൊണ്ടു തന്നെ മറ്റുള്ള മേഖലകളിലെ സ്ത്രീകളെ കാണുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാറുമുണ്ട്. ഓരോ മേഖലയിലേയും സ്ത്രീകൾ‌ നിലനിൽപ്പിനായി സമരം ചെയ്യുമ്പോൾ അതിൽനിന്ന് ഒരിക്കലും ഞാൻ ഒഴിഞ്ഞുമാറി നിൽക്കില്ല. അനുഭവങ്ങൾ ഇല്ലാത്ത കാര്യത്തെക്കുറിച്ച് എനിക്കു പ്രതികരിക്കാനാകില്ലല്ലോ? ബാക്കിയുള്ളവർ പറയുന്നതിൽ സത്യമുണ്ടെന്നു വിശ്വസിച്ചു പിന്തുണയ്ക്കാൻ അല്ലേ എനിക്കു പറ്റൂ. അത് എന്നും എപ്പോഴും ഞാന്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. എപ്പോഴും ഞാൻ അവർക്കൊപ്പം തന്നെയാണ്.

പൂർണിമ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഉടൻ പ്രതീക്ഷിക്കാമോ?

തീർച്ചയായും. എല്ലാവരുടേയും ആഗ്രഹമല്ലേ അത്. ഞാൻ ഒരുപാട് സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. അതിൽ പല പ്രോജക്ടുകളും തുടങ്ങാനിരിക്കുന്നു. ഉറപ്പായും എന്റെ വേറെയും ചിത്രങ്ങൾ പ്രേക്ഷകർക്കു പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com